ആലപ്പുഴയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര തൈവെളിയിൽ വീട്ടിൽ അനിലിന്റെ മക്കളായ അദ്വൈത്, അനന്തു എന്നിവരാണ് മരിച്ചത്. എട്ട്, ആറ് ക്ലാസിലെ വിദ്യാർഥികളാണ് ഇരുവരും. പറവൂർ കുറുവപ്പാടെത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിലായിരുന്നു ഇരുവരും.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറുവ പാടത്തിനടുത്തുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് ഇരുവരും പോയതായി വിവരം ലഭിച്ചു.പാടത്തിന്റെ പുറം ബണ്ടിലൂടെ രണ്ട് പേരും ചേർന്ന് നടന്നുപോകുന്നതായി കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഫയർഫോഴ്സ് ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പാടത്ത് കൃഷിയില്ലാത്തതിനാൽ വെള്ളം കയറ്റിയിട്ടിരുന്നു. പുറം ബണ്ടിലെ കുഴിയും നീന്തി വേണം യാത്ര ചെയ്യാൻ. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.