India

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ്‌ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിഒപിയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ഓമ്‌നി വാൻ ലൈഫിലൂടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത്.

പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി ഇവർ യാത്രകൾ നടത്തിവരികയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ പിടിച്ചെടുത്ത വാഹനം ഒക്‌ടോബർ 28നാണ് ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് മോഡിഫിക്കേഷനുകൾ ഒഴിവാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നിലവിൽ 2.08 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്.

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം. യുവാവിന്റെ ദേഹത്തും തലക്കും പരുക്കേറ്റിട്ടുണ്ട്. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ബസിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.ജൂബിലി റോഡിൽ അര മണിക്കൂറോളം യുവാവ് അതിക്രമം നടത്തി. തലക്ക് പരുക്കേറ്റ രാജേഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.

നടുറോഡിൽ ബസ് വരുന്നതിന് എതിരെ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റ ശേഷം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത് അസ്വാഭാവികമായ പെരുമാറ്റമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ ഡ്രെെവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് ചില അംഗവിക്ഷേപങ്ങൾ യുവാവ് ചെയ്തതായും ദൃശ്യങ്ങളിൽ കാണാം.

പണ്ട് നെല്ലിന്റെ കലവറ അല്ലായിരുന്നു കുട്ടനാട്. അത് ആറ്റുകൊഞ്ച്, കരിമീൻ, വരാൽ, കാരി, കല്ലേമുട്ടി, ആരകൻ, വലഞ്ഞിൽ, ചേറുമീൻ, വാക, ആറ്റുവാള തുടങ്ങിയ ശുദ്ധജലമത്സ്യങ്ങളുടെ കലവറയായിരുന്നു. കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ഏറിയവയും കൃത്രിമസൃഷ്ടികൾ തന്നെയാണ്. കായൽപ്പരപ്പുകളും വിസ്തൃതമായ ജലാശയങ്ങളും ഒക്കെ വളച്ചുകെട്ടിയെടുത്തു, നമ്മുടെ ഭക്ഷ്യധാന്യ സ്രോതസ് കൂട്ടാൻ സൃഷ്ടിക്കപ്പെട്ടവ.

പാടശേഖരങ്ങളില്‍ നിരോധിത കീടനാശിനികളുടേയും, മാരകമായ വിഷങ്ങളുടേയും പ്രയോഗത്തിലൂടെ കുട്ടനാടിനെ ദുരന്തഭൂമിയാക്കുന്ന കാന്‍സറിനെ പ്രതിരോധിക്കാനോ,ഫലപ്രദമായ ചികിത്സ നല്‍കാനോ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം. കുട്ടനാട്ടില്‍ കാന്‍സര്‍ ഉപകേന്ദ്രം സ്ഥാപിക്കുമെന്നും വേണ്ട സഹായങ്ങള്‍ചെയ്യാമെന്ന് ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.

പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി നഴ്സുമാര്‍ വീടുവീടാന്തരം കയറി ഇറങ്ങി നടത്തിയ സര്‍വ്വേയിലാണ് ദിനം പ്രതിയെന്നോണം കുട്ടനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നും അത് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ നടന്നസെമിനാറില്‍ വെച്ചായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.

ഈ വെളിപ്പെടുത്തലിനോട് ഒരു മന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കുട്ടനാട്ടില്‍ മാത്രമായി കാന്‍സര്‍ പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്നും,അതിന് തന്നെ ഒരു പദ്ധതികൊണ്ടു വരുമെന്നും നല്ല വെള്ളം കുട്ടനാട്ടുകാര്‍ക്കും, ആലപ്പുഴക്കാര്‍ക്കും കിട്ടുന്നില്ലെന്നും ജലഅഥോറിറ്റി ഉദ്ദ്യോഗസ്ഥരെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടതെന്നും, കുട്ടനാടിന് സെമിനാറും, പ്രസംഗവും കൊണ്ട്ഒരുകാര്യവുമില്ലെന്നുമാണെന്നാണ് പ്രതികരിച്ചത്.

ദേശീയ ശരാശരി പ്രകാരം ഒരു ലക്ഷം പേരില്‍ 120പേര്‍ക്കാണ് കാന്‍സര്‍ ഉള്ളത്. കുട്ടനാട്ടിലാകട്ടെ ഇരട്ടിയിലധികവും. പമ്പ,അച്ചന്‍ കോവില്‍,മണിമല എന്നീ നദികള്‍ ചുറ്റപ്പെട്ട കടല്‍ നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. കൃഷിക്ക് ഉപയോഗിച്ച കീടനാശിനികളും,നദികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും,വീടുകളില്‍ നിന്നും,ഹൗസ്ബോട്ടുകളില്‍ നിന്നുമുള്ള വിസര്‍ജ്യങ്ങളും ഇവിടെ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ള നദികളിലെ വെള്ളത്തിലൂടെയുള്ള അണുബാധ കുട്ടനാട്ടുകാര്‍ക്ക് നല്ലതുപോലെയുണ്ടെന്നും,കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന സെല്ലു ലൈറ്റീസ് രോഗം മറ്റു പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ കുട്ടനാട്ടിലാണെന്നും പഠനങ്ങള്‍ തെളിയ്ക്കുന്നു.

അതുപോലെ മനുഷ്യവിസര്‍ജ്യമൂലമുണ്ടാകുന്ന ഇക്കോ ബാക്ടീരിയ വെള്ളത്തില്‍ 10% മാത്രമെ പാടുള്ളൂ എന്നിരിക്കെ ഇവിടെ 1450വരെ കണ്ടെത്തിയെന്നും പഠന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യ പ്പെടുത്തുന്നു. വേണ്ടത്രചികിത്സകിട്ടാതെ 27.2%പേര്‍മരിച്ചു.മറ്റുള്ള മരണങ്ങളെക്കാള്‍ കൂടുതലാണിത്. പ്രായാധിക്യംമൂലം19.4%, ജീവിത ശൈലിരോഗത്താല്‍ 7.9% ആളുകള്‍ മരിക്കുന്ന കണക്കും കൂടി തട്ടിച്ചു നോക്കുമ്പോള്‍ കുട്ടനാട്ടിലെ കാന്‍സര്‍ രോഗികളുടെ എണ്ണം മനസ്സിലാക്കാന്‍ കഴിയും.

കേരളത്തില്‍ ഒന്നര ലക്ഷം കാന്‍സര്‍ രോഗികളുണ്ടെന്നും,അരലക്ഷം പേര്‍ക്ക് ഓരോവര്‍ഷവും പുതുതായി രോഗം പിടിപെടുന്നുമാണ് പഠന റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്‍സര്‍ രജിസ്ട്രിയില്ല. ഉള്ളതാകട്ടെ തിരുവന്തപുരം,കൊല്ലം,കണ്ണൂര്‍ ജില്ലകളില്‍ മാത്രവും. രജിസ്ട്രി ഉണ്ടെങ്കില്‍ കൃതൃമായി രോഗികളുടെ എണ്ണം ലഭിക്കുമായിരുന്നു. അര്‍ബുദ വിദ്ഗ്ദ്ധരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ കണക്കുകള്‍ ലഭിക്കുകയുള്ളൂ. അതുപോലെ കാന്‍സറിനെ നോട്ടിഫയബിള്‍ രോഗമാക്കി പ്രഖ്യാപിച്ചാല്‍ ആശുപത്രികളില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുകയുള്ളു.

മുട്ടാര്‍,ചമ്പക്കുളം,നീലംപേരൂര്‍,എടത്വ,കൈനകരി,തകഴി,വെളിയനാട്,പുളിങ്കുന്ന്,നെടുമുടി,വീയപുരം,തലവടി,രാമങ്കരി,കാവാലം,എന്നിവിടങ്ങളില്‍ രോഗം കൊണ്ട് ബുദ്ധി മുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. കോട്ടയം,ആലപ്പുഴ,തിരുവനന്തപുരം എന്നിവിടങ്ങളെ കൂടാതെ മലബാര്‍ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും ചികിത്സതേടി പോകുന്ന കുട്ടനാട്ടുകാര്‍ നിരവധിയാണ്. സാമ്പത്തിക പരാധീനതയുള്ള രോഗികള്‍ക്ക് 1000 രൂപ സര്‍ക്കാര്‍പെന്‍ഷന്‍ നല്‍കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെ ചികിത്സകളാണിവരുടെ ജീവന്‍ നില നിര്‍ത്തുന്നത്. നാട്ടുകാരുടെ സഹായവുമുണ്ടെന്ന് രോഗികള്‍ പറയുന്നു.അലോപ്പതിയെ കൂടാതെ ആയൂര്‍വേദം,ഹോമിയോ,നാട്ടുവൈദ്യം എന്നീ ചികിത്സകളാണ് രോഗികള്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ പലപ്രദേശങ്ങളിലും പലതരത്തിലുള്ള കാന്‍സറാണ് രോഗികള്‍ക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടനാട്ടില്‍ അപ്രത്യക്ഷമാകുന്ന വെള്ളപൊക്കം ഒരു പരിധിവരെ കാന്‍സറിനെ പ്രതിരോധിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിചെയ്യുമ്പോള്‍ഉപയോഗിച്ചിട്ടുള്ള എല്ലാകീടനാശിനികളും ഒരുതവണത്തെ വെള്ളം പൊക്കം പാടശേഖരത്തിലൂടെ കയറി ഇറങ്ങി കടലില്‍ എത്തുമായിരുന്നു.

വെള്ള പ്പൊക്കത്തിന് ശേഷമുള്ള ആറുകളിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കാമായിരുന്നു. പക്ഷെ ഇന്ന് കുട്ടനാടിന്റെ വികസനത്തിന്റെ മറവില്‍ അശാസ്ത്രിയമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന പാലങ്ങളും റോഡുകളും വെള്ളപൊക്കത്തിന് തടസ്സമായത് കാന്‍സര്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് വിലയിരുത്തുന്നവരുമുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയും,മറ്റുള്ളര്‍ക്ക് ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തി വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ കയ്യ്‌കൊള്ളണമെന്നാവശ്യം ശക്തമാകുകയാണ്.

ആണ്ടിലൊരു പൂ കൃഷി എന്നതുകൊണ്ട് നമ്മുടെ നാൾക്കുനാൾ ശുഷ്കിച്ചു വരുന്ന കാർഷിക ഭൂവിസ്തൃതിയിൽ നിന്നും ഭക്ഷ്യധാന്യോൽപാദനം കൂട്ടുക എന്നത് അസാധ്യം ആയതുകൊണ്ടാണ് ലഭ്യമായ കൃഷിയിടങ്ങളിൽ രണ്ട് പൂ കൃഷി എന്ന ആശയം ഉടലെടുത്തത്. നല്ല കാര്യം. പക്ഷേ മേൽപ്പറഞ്ഞ ഓരുവെള്ളസംചേതനത്തിന്റെ അഭാവം, കുടിയേറ്റക്കളകളുടെ ആധിപത്യം, അസാധാരണമായ ഋതു വ്യതിയാനം എന്നിവ മൂലമുള്ള കെടുതികൾ കർഷകന്റെ നടുവൊടിക്കുകയാണ്.

ഇന്ന് നിലങ്ങളിൽ ഉണ്ടാകുന്ന കളകൾ കതിരയും കറുകയും കാക്കപ്പോളയും പായലും അല്ല. പണ്ടൊക്കെ നാം വിളവെടുപ്പിൽനിന്നും കരുതിവച്ചിരുന്ന വിത്തുകൾ വിതച്ചിരുന്നപ്പോൾ തദ്ദേശീയമായ അത്തരം കളകളേ വിത്തിന്റെ കൂടെ കിളിർത്തിരുന്നുള്ളൂ എങ്കിൽ ഇന്ന് കുടിയേറ്റ കളകൾ നിലങ്ങളിൽ ആധിപത്യം പുലർത്തുന്നു. NSCയുടെയും KSCയുടെയും വിത്തുകളുടെകൂടെ കവിട, മൈസൂർ കവിട, കമ്പിക്കവിട എന്നിങ്ങനെ പെട്ടെന്നുവളർന്നും പന്തലിച്ചും നെൽച്ചെടിയേക്കാൾ പെട്ടെന്ന് പൂത്തു കായ്ച്ചു വിളഞ്ഞു നിലങ്ങളിൽ തന്നെ നിന്നുപോഴിഞ്ഞു വീണ്ടും കൃഷിയിറക്കുമ്പോൾ കിളിർത്തു തഴച്ചു പെരുകുന്ന ഹൈ-ബ്രീഡ് കളകൾ. പിന്നെയുള്ള തലവേദന വരിനെല്ലാണ്. അതിന്റെ കാര്യം വല്ലാത്ത കഷ്ടം തന്നെ. എത്ര മരുന്നടിച്ചാലും മരിക്കാത്ത അമരജന്മം. ആളുകളെ ഇറക്കി പറിച്ചുകളയാമെന്നു വച്ചാലും കോൺക്രീറ്റ്പോലെ മണ്ണിനെ വിട്ടുപോരാത്ത വീറുകാട്ടുന്ന ജനുസ്സുകൾ.

ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണ്. പരാധീനതകളും ആവലാതികളും നമ്മൾ ഒട്ടേറെ പറഞ്ഞു മടുത്തു, നമുക്കും നമ്മെ കേൾക്കുന്നവർക്കും. നാം കർഷകരും, പടശേഖരസമിതികളും രണ്ടുമൂന്നു കൊല്ലത്തിലൊരിക്കൽ നിലങ്ങൾക്ക് ഒരവധി/ഇടവേള കൊടുക്കണം. അതും ഓരുവെള്ളം നിലങ്ങളിൽ കയറി ഇറങ്ങിയൊഴുകാൻ അനുയോജ്യമായ സമയം നോക്കി നൽകണം. പരീക്ഷണാർഥം ഒരു തവണ ചെയ്തു നോക്കിയിട്ട് വിജയകരമെങ്കിൽ അങ്ങനെയൊരു ഇടവേള നൽകൽ ആസൂത്രണം ചെയ്യണം. പൊതുഖജനാവു കാലിയാക്കി ഏതാനും ചിലരുടെ സ്വകാര്യ ഖജനാവുകൾ മാത്രം നിറയ്ക്കുന്ന ഫലപ്രദമല്ലാത്ത ഓരുമുട്ടുകൾ ആണ്ടോടാണ്ട് നിർമിക്കുന്ന അഴിമതിക്കരാറുകൾ ഒഴിവാക്കി ഫലവത്തും ബലവത്തുമായ ബദൽമാർഗങ്ങൾ സ്വീകരിക്കണം.
നമുക്ക് കക്ഷികൾ തോറും കാർഷിക സംഘടനകളുണ്ട്. കക്ഷിരഹിതം എന്ന് അവകാശപ്പെടുന്നവയും ഉണ്ട്‌. ഇവരിൽ ആരെങ്കിലും ഓരോ കാർഷിക മേഖലയ്ക്കും വേണ്ടി പഠന-ഗവേഷണ-നിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി വിദഗ്ധ സമിതികൾ ഏർപ്പെടുത്തിയിട്ടുണ്ടോ? കുട്ടനാട്ടിലെ അമ്ലബാധിതമായ കരിനില മേഖലയിൽ ഒരു കരിനില വികസന ഏജൻസി ഉണ്ടായിരുന്നു. കുറച്ചു രാഷ്ട്രീയ നിയമനങ്ങളും സർക്കാർ (വേണ്ടിടത്തു എങ്ങുമെത്താത്ത) ഫണ്ട് ചെലവഴിക്കലും അല്ലാതെ എന്ത് കരിനില വികസനമാണ് അത് നടപ്പാക്കിയത്? കൃഷിവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രാദേശിക നേതാക്കൾക്ക് കുറച്ചൊക്കെ വികസനം ഉണ്ടായിട്ടുണ്ടാവും.

അതുകൊണ്ട് നമ്മുടെ കാർഷിക (നെല്ലും മത്സ്യസമ്പത്തും ഒക്കെ ഉൾക്കൊള്ളുന്ന) കലവറയെ അൽപമാത്രമായെങ്കിലും വീണ്ടെടുക്കുന്നതിന് ഓരുവെള്ളം ഒരിടവേളയിലെങ്കിലും കടന്നുവന്ന് ഇറങ്ങിപ്പോകാൻ അവസരം ഉണ്ടാക്കുക. തദ്ദേശീയരായ തൊഴിലാളികൾക്ക് തോടുകളിൽ നിന്നും മണലും ചെളിയും വാരുന്നതിനുള്ള തടസ്സങ്ങൾ നീക്കുക. ഇപ്പോൾ സർക്കാർ കാശ് അങ്ങോട്ടുകൊടുത്തു ആഴം കൂട്ടൽ എന്ന പ്രഹസനം നിർത്തലാക്കിയാൽ നാട്ടിലെ തൊഴിലാളികൾക്ക് വരുമാനവും സർക്കാർ ഖജനാവിലെ പണം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യാം. രാസ വിഷങ്ങളുടെ വില യാതൊരു മാനദന്ധവുമില്ലാതെ കുത്തഴിഞ്ഞ നിലയിലാണ് കൂട്ടിക്കൊണ്ടിരിക്കുന്നത്. അതിനും മരുന്നുകളുടെ ഉൽപാദകർ അവകാശപ്പെടുന്നതുപോലെയുള്ള ഫലപ്രാപ്തി കിട്ടാതെവന്നാൽ നിയമനടപടിക്കുമുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണം എന്നും അഭ്യർഥിക്കുന്നു.

ഉത്തരകേരളത്തെ എൻഡോസൾ‍ഫാൻ ബാധിച്ചപ്പോൾ കുട്ടനാടിനെ നാൾക്കുനാൾ പെരുകുന്ന അർബുദരോഗങ്ങളാണ് കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ആവർത്തിച്ചുള്ള രാസവിഷ പ്രയോഗങ്ങൾ ആലപ്പുഴയെ ‘cancer hub’ ആക്കി മാറിയിരിക്കുന്നു. നാം നടപടി കൈക്കൊണ്ടേ പറ്റൂ.

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം തൃപ്പരപ്പിലെ ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. ബുധനാഴ്ചയാണ് ഗ്രീഷ്മയെ തെളിവെടുപ്പിവനായി എത്തിച്ചത്. ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയിലടക്കം തെളിവെടുപ്പ് നടന്നു.വെട്ടുകാട് പളളിയില്‍ വെച്ച് ഷാരോണ്‍ താലികെട്ടിയ ശേഷം ഇരുവരും ചേര്‍ന്ന് തൃപ്പരപ്പിലെ ഹോട്ടലില്‍ മൂന്ന് ദിവസം താമസിച്ചിരുന്നതായി ഗ്രീഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയത്.

ഹോട്ടലിലെ തെളിവെടുപ്പിനൊപ്പം ഷാരോണ്‍ പഠിച്ച നെയ്യൂരിലെ കോളേജിലും ജൂസ് ചലഞ്ച് നടത്തിയ പാലത്തിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തി. കോളേജില്‍ നിന്ന് സംഭവ ദിവസം ഉച്ചയോടെ ഇരുവരും ബൈക്കിലാണ് പാലത്തിലെത്തിയതെന്ന് ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ചലഞ്ച് നടത്തുന്നതിനായി കൊണ്ടുവന്ന രണ്ട് ജ്യൂസ് കുപ്പികളില്‍ ഒരെണ്ണത്തില്‍ കോളേജില്‍ വെച്ച് തന്നെ വിഷം കലര്‍ത്തിയിരുന്നു.

രണ്ട് പേരില്‍ ആരാണ് ആദ്യം ജൂസ് കുടിച്ച് തീര്‍ക്കുക എന്നതായിരുന്നു ചലഞ്ച്. അതിന്റെ ഭാഗമായി പാലത്തില്‍ വെച്ച് വിഷം കലര്‍ത്തിയ ജ്യൂസ് ഷാരോണിന് നല്‍കിയെങ്കിലും കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ അത് കളഞ്ഞു. പിന്നീട് മറ്റൊരു കുപ്പിയിലെ ജൂസ് രണ്ട് പേരും കൂടി പങ്കിട്ട് കുടിച്ചെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ഉച്ചയ്ക്കാണ് ഇവിടെ എത്തിയതെങ്കിലും വീട്ടില്‍ പോയതിന് ശേഷമാണ് ഊണ് കഴിച്ചതെന്നും ഗ്രീഷ്മ പറഞ്ഞു.

ഇതിന് മുമ്പ് കോളേജില്‍ വെച്ച് ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി ഷാരോണിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും ഗ്രീഷ്മ സമ്മതിച്ചിരുന്നു. അമ്പതോളം ഗുളികകള്‍ ഇതിനായി പൊടിച്ച് സൂക്ഷിച്ചിരുന്നതായും പ്രതി പറഞ്ഞു.

ഒട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരിയെ കയ്യില്‍ കയറിപ്പിടിച്ച് ഡ്രൈവര്‍, ഭയന്ന് വിറച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര്‍ റോഡിലെ പള്ളം പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പുല്ലുവിളയില്‍ നിന്നാണ് യുവതി അശോകന്റെ ഓട്ടോറിക്ഷയില്‍ കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കിടയില്‍ അശോകന്‍ യുവതിയോട് നമുക്ക് കള്ള് കുടിക്കാന്‍ പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്‍കിയില്ല.

തുടര്‍ന്ന് അശോകന്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പേടിച്ച പെണ്‍കുട്ടി ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശോകന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയത്.

യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടിയത് കണ്ട നാട്ടുകാര്‍ ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാര്‍ ഇതേ ഓട്ടോറിക്ഷയില്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിയെയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നന്ദിപറഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്.

അതിനിടെ, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പലിലെ ജീവനക്കാരുടെ മോചനത്തിൽ ആശങ്കയേറുന്നതിനിടെയാണു മുഖ്യമന്ത്രി കത്തയച്ചത്. ഫസ്റ്റ് ഓഫിസർ മലയാളിയായ സനു ജോസിനെ ഇന്നലെ അറസ്റ്റ് ചെയ്തു കപ്പലിൽനിന്നു മാറ്റിയെങ്കിലും തിരികെ എത്തിച്ചു.

കൊല്ലം സ്വദേശി വിജിത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ അടക്കമുള്ളവരാണ് ഗിനിയൻ സേനയുടെ തടവിലുള്ളത്. ജീവനക്കാരെ നൈജീരിയയ്ക്കു കൈമാറും എന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്നെ തിരികെ കപ്പലിൽ വിട്ടുവെന്ന് മലയാളിയായ ഫസ്റ്റ് ഓഫിസർ സനു ജോസ് അറിയിച്ചു. ഹോട്ടലിലേക്കെന്നും പറഞ്ഞാണ് തടവിലുള്ള 15 പേരെ കപ്പലിൽനിന്നു കൊണ്ടുപോയത്. മോചനം വൈകുന്നതോടെ ആശങ്കയിലാണ് ജീവനക്കാരുടെ കുടുംബങ്ങൾ. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്.

പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ഡോക്ടറാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനിക്കിലെത്തിച്ചത്.

കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പാരസെറ്റാമോള്‍ കുത്തിവയ്‌പ്പെടുത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു.

ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കാതറിന്റെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.

ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ ജീവിക്കുന്ന ഭാര്യയെ വഴക്കിനൊടുവിൽ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ആണ് ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിണ്ഡിഗൽ സ്വദേശിയായ അമൃതലിംഗം ഭാര്യ ചിത്രയുമായി തിരുപ്പൂരിലെ സെല്ലം നഗറിൽ താമസിക്കുകയായിരുന്നു. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ കൂലിക്ക് ജോലിനോക്കി വരുകയായിരുന്നു അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമായിരുന്നു.

ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്ന തിനെയും ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹം പതിവായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ പേരിൽ ഏറെ നേരം ചിലവിടുന്നത് കണ്ടപ്പോൾ ഇതൊഴിവാക്കണമെന്ന് ഭർത്താവ് പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യം ചിത്ര അവഗണിച്ചു. 33,000ത്തിലധികം ഫോളോവേഴ്‌സുള്ള ചിത്ര ഫാക്ടറി ജോലി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തുന്നത്. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.

ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ആണ് ഉള്ളത്.

കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയിൽ ക്ഷണിക്കാത്ത അതിഥിയായി മരണവുമെത്തി. ഭാരതപര്യടനം ലക്ഷ്യമിടുന്ന യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവർത്തകരെയും കണ്ണീരിലാഴ്ത്തി സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ മരിച്ചത്. യാത്രയ്ക്കിടെ കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.

സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ പാണ്ഡെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗിനൊപ്പം നടക്കുകയായിരുന്നുവെന്നും, പെട്ടെന്ന് കുഴഞ്ഞ് വീണെന്നും പാർട്ടി നേതാവിന്റെ മരണത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 150 ദിവസം കൊണ്ട് ഏകദേശം 3,500 കിലോമീറ്ററാണ് യാത്ര കാൽനടയായി താണ്ടുന്നത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ മുദ്രാവാക്യം ഉയർത്തിയാണ് യാത്ര മുന്നേറുന്നത്.

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി ചേച്ചി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ നിലവിൽ കൊവിഡ് തീർത്ത പ്രതിസന്ധി മേരി ചേച്ചിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.

സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി തെരുവിലേക്കിറങ്ങിയത്. വീടിൻറെ കാര്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.

അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved