കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിലവര്‍ധനയെ താരതമ്യം ചെയ്ത് വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് വാര്യര്‍. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവര്‍ മലയാളികളാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ, തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ ആണെന്നും കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നതെന്നും സന്ദീപ് പറയുന്നു.
കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ
തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ
മാത്രമല്ല തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസ് യാത്ര സൗജന്യമാണ്. അതേ സമയം കേരളത്തില്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇത്രയും ചാര്‍ജ് വാങ്ങിയിട്ടും എത്ര പരിതാപകരമാണ് ?
കേരളത്തില്‍ പാല്‍ വില (toned milk) 52 രൂപ ലിറ്ററിന്
തമിഴ്‌നാട്ടില്‍ പാല്‍ വില (toned milk) 40 രൂപ
കര്‍ണാടകയില്‍ പാല്‍ വില (toned milk) 39 രൂപ
അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവക്കെല്ലാം പിന്നെ പറയേണ്ടതില്ലല്ലോ . പെട്രോളിനും ഡീസലിനും കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തേക്കാള്‍ വിലക്കുറവാണ്. കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 37 ശതമാനം മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമാണ്. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
അപ്പോള്‍ കേരളത്തിന് ഏറ്റവുമധികം നികുതി നല്‍കുന്നത് ആരാണ് ? എല്ലുമുറിയെ പണിയെടുത്ത് വൈകീട്ട് വീട്ടിലേക്ക് പോകും മുമ്പ് ബിവറേജില്‍ പോയി അര ലിറ്റര്‍ മദ്യം വാങ്ങുന്ന കൂലിപ്പണിക്കാരനായ മലയാളി , എന്നെങ്കിലുമൊരിക്കല്‍ താനും ധനികനാകും എന്ന പ്രതീക്ഷയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മലയാളി … കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നത്. അവരില്‍ നിന്നാണ് അന്യായമായ നിരക്കില്‍ നികുതി പിഴിഞ്ഞെടുക്കുന്നത്.
ധനികര്‍ക്ക് കൂടുതല്‍ നികുതി ചുമത്തി പാവപ്പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് വാചകമടിക്കുന്ന മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവര്‍ക്ക് അധികാരമുള്ള സ്ഥലങ്ങളില്‍ പാവങ്ങളുടെ പോക്കറ്റടിക്കുകയല്ലേ ചെയ്യുന്നത് ?
കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പുതിയൊരു ബജറ്റിലേക്ക് കേരളം പോകുമ്പോള്‍ മലയാളിക്ക് മേല്‍ എന്തൊക്കെ അധിക ഭാരമാണ് വരാന്‍ പോകുന്നത് ? ഏഴ് വര്‍ഷമായി തോമസ് ഐസക്ക് വായ്ത്താളമടിച്ചിരുന്ന കിഫ്ബി പൂട്ടിക്കെട്ടുന്നു. ഇനിയും കടം വാങ്ങിക്കൂട്ടിയാല്‍ പാകിസ്താന്റേയോ ശ്രീലങ്കയുടെയോ അവസ്ഥയിലേക്ക് കേരളമെത്തും.
ഭീമമായ തുക ജി എസ് ടി വിഹിതം നല്‍കിയില്ല എന്ന വ്യാജപ്രചാരണം പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തകര്‍ത്തെറിഞ്ഞു. കേന്ദ്രത്തില്‍ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വാങ്ങേണ്ട ഗതികേടുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം . അതേ സമയം കേരളത്തിന്റെ ടാക്‌സ് ബേസ് വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.
ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ബാലഗോപാലിന് തോമസ് ഐസക്ക് കൊടുക്കുന്ന ടിപ്‌സ് എന്തായിരിക്കും ? സ്ഥാനത്തും അസ്ഥാനത്തും ജി സുധാകരന്‍ മുതല്‍ സ്‌കൂള്‍ കുട്ടികളുടെ വരെ കവിതകള്‍ ചൊല്ലുക, ലോജിക്കലായ സംശയങ്ങള്‍ക്ക് ഇളിഭ്യച്ചിരിയോടെ മറുപടി പറയാതിരിക്കുക .. അങ്ങനെയൊക്കെ ആവാം . അല്ലാതെ കേരളം രക്ഷപ്പെടുത്താനുള്ള ഒരു ആശയവും ഇടതുപക്ഷത്തിന്റെ കൈവശം ഇല്ല .
മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു കുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരേയാണ് ഭീമ പുഴക്കരയിൽ പാരഗൺ പാലത്തിനടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മോഹൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവർ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് നിലവിൽ നിൽക്കുന്നുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെയാണ് കുടുംബത്തിലെ ഏഴ് പേരെയും വകവരുത്തിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ സ്‌കുപ്സ്‌കി-ക്രാവ്ചിക് സഖ്യത്തെ തോല്‍പിച്ചാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 7-6(5), 6-7(5), 10-6.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാത്വിയന്‍-സ്പാനിഷ് ജോഡിയായ ജെലീന ഒസ്റ്റാപെങ്കോയില്‍ നിന്ന് വാക്കോവര്‍ നേടിയാണ് ഇന്ത്യന്‍ ജോഡി ചൊവ്വാഴ്ച സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്.ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണ്‍ തന്റെ വിരമിക്കല്‍ ടൂര്‍ണമെന്റാണെന്ന് മുന്‍പേ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാന്‍സ്ലാം ചാംപ്യന്‍ഷിപ്പാണിത്.
In a fitting farewell, @MirzaSania‘s last dance will take place on the grandest stage!
She and @rohanbopanna 🇮🇳 have qualified for the Mixed Doubles Final!@wwos • @espn • @eurosport • @wowowtennis • #AusOpen • #AO2023 pic.twitter.com/qHGNOvWMoC
— #AusOpen (@AustralianOpen) January 25, 2023
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍.
അതിനിടെ നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എഴുപത് ദിവസമായി ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. തുടര്‍ച്ചയായി ജോലി ചെയുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിശ്രമം അനുവദിച്ചത്. ബാക്കിയുള്ള നാണയങ്ങള്‍ ഫെബ്രുവരി 5 മുതല്‍ എണ്ണും.
നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസം എടുക്കും. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ പൂര്‍ത്തിയായത്.
നോട്ടും നാണയവും കൂടെ 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി എണ്ണിത്തീരാനുളളത് 15-20 കോടിയോളം രൂപയുടെ നാണയമാണെന്നാണ് നിഗമനം. ഒമ്പത് മണിക്കൂറാണ് തുടര്‍ച്ചയായി നാണയമെണ്ണുന്നത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും.
ഇങ്ങനെ വേര്‍തിരിക്കുന്ന നാണയങ്ങള്‍ അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി ചെയ്യുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുന്നുമുണ്ട്.
മോഹന്‍ലാലിനെ ‘നല്ല ഗുണ്ട’ എന്നുവിശേഷിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിനെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം അടൂര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കാണാത്തതുകൊണ്ടാണെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു വിമര്‍ശനം.
അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണെന്നും അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം എഴുതി.
സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷേ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്’ എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്
മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ് അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശങ്ങളുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. കഴിഞ്ഞ ദിവസം യുകെ സമയം രാത്രി 9 മണിക്കായിരുന്നു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുടെ സംപ്രേഷണം. അതായത് ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്.
നരേന്ദ്ര മോദി 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം ഇന്ത്യയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ബിബിസി രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ സമൂഹ മാധ്യമങ്ങൾ ഇതേ തുടർന്ന് കർശനമായ നിരീക്ഷണത്തിലുമായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ എതിർപ്പുകൾ മറികടന്നാണ് ഇപ്പോൾ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ സംപ്രേഷണം ഇപ്പോൾ ലഭ്യമല്ല.
യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. കലാപങ്ങളെ കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം വളരെ വിശദമായ റിപ്പോര്‍ട്ടാണ് നൽകിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
‘ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവര്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കിയത്’– ജാക് സ്ട്രോ പറഞ്ഞു.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടായ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചിരുന്നു. മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസി അധികൃതർ ഇപ്പോഴും. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കയും വിലക്ക് ലംഘിച്ച് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അമ്പലപ്പുഴയിൽ നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിൻറെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു .47കാരനായ നൈസാമിനെ ആണ് നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത് .
കരൂർ മാളിയേക്കൽ നൈസാം ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി അമ്പലപ്പുഴ പോലീസ് കേസെടുത്തു .കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി നൈസാം വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിട്ട് .
കഴിഞ്ഞവർഷം ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെതുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹത്തിനു മുൻപേ യുവതി ഗർഭിണിയാണെന്ന വിവരം ഭർത്താവിൻറെ വീട്ടുകാർ അറിഞ്ഞു .തുടർന്നാണ് അഞ്ചു വർഷത്തോളം നീണ്ട പീഡന വിവരം പുറത്താകുന്നത് .വ്യാപാരിയായ നൈസാം മുൻകൈയെടുത്താണ് പരിചയത്തിലുള്ള യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. യുവതിയെ നൈസാം 16 വയസ്സു മുതൽ പീഡനത്തിനിരയാകുകയായിരുന്നു.
എന്ന് യുവതി പോലീസിനോട് മൊഴിനൽകി. നൈസാമിൻറെ ഉപ ദ്രവം സഹിക്കാതെ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയിരുന്നു .തുടർന്ന് നൈസാം തന്നെ മാസങ്ങൾക്ക് ശേഷം വീട്ടിലെത്തി പെൺകുട്ടിയെ തിരികെ കടയിലേക്ക് കൊണ്ടുപോയി. ഇനി ഉപദ്രവം ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ ആയിരുന്നു പെൺകുട്ടിയെ ജോലിയിൽ പ്രവേശിച്ചത് .എന്നാൽ ഇയാൾ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജിൽ മുറിയെടുത്തു മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു ,
എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത് . പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം കഴിഞ്ഞ അഞ്ച് വർഷമായി പീഡനം തുടരുകയായിരുന്നു .വിവരമറിഞ്ഞ് നാട്ടുകാർ നൈസാമിനെ തടഞ്ഞുവെച്ച് മർദ്ദിച്ച ശേഷം പോലീസിലേൽപ്പിച്ചു .ദേഹമാസകലം പരിക്കേറ്റ് നൈസാമിനു ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരൂർ മാളിയേക്കൽ 47കാരനായ നൈസാം ആണ് പോലീസ് പിടിയിലായത്.
കരൾ സംബന്ധിച്ച അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന കുട്ടനാട് പുളിങ്കുന്ന് വെള്ളറയ്ക്കൽ സിന്നിച്ചൻ – സിജി ദമ്പതികളുടെ രണ്ടാമത്തെ മകൾ സേറ അന്ന ജോസഫ് ആണ് അന്തരിച്ചത്. ജന്മനാ കരൾ സംബന്ധിച്ച അസുഖം ഉണ്ടെന്ന് അറിഞ്ഞ കുട്ടിക്ക് പിതാവ് കരൾ പകുത്തുനല്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം 23 ദിവസം അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് കുട്ടി മരണമടഞ്ഞത്. കുടുംബസമേതം സൗദിയിൽ താമസിക്കുന്ന സിന്നിച്ചൻ മകളുടെ അസുഖത്തെ തുടർന്ന് കരൾ പകുത്തു നൽകുന്നതിനും മകളുടെ ചികിത്സയ്ക്കുമായി നാട്ടിൽ തുടരുകയായിരുന്നു. സംസ്കാരം നാളെ (26.01.2023) രാവിലെ പത്തുമണിക്ക് മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ.
മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറില്‍ നിന്നും ലഭിച്ച ഹൃദ്യമായ കുറിപ്പാണ് ഹൃദയങ്ങള്‍ നിറയ്ക്കുന്നത്.
അമ്മ വീട്ടിലില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണം എന്നാണ് ചോറിന് ഒപ്പം വച്ച കുറിപ്പില്‍ പറയുന്നത്. സ്‌കൂള്‍ കുട്ടിയുടേതെന്ന് തോന്നിക്കുന്ന വിധം അക്ഷരത്തെറ്റുകളോടെയുള്ളതാണ് കത്ത്.
മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോന്‍ജിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്‍പ് പൊതിച്ചോറിനുള്ളില്‍ പൈസ നല്‍കിയ കാരുണ്യ മനസ്സുകളും സോഷ്യലിടത്ത് വൈറലായിരുന്നു.
രാജേഷ് മോന്‍ജിയുടെ പോസ്റ്റിങ്ങനെ:
‘ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dyfi നല്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണം പൊതിച്ചോറില്‍ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്‌കൂളില്‍ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്.
ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നല്‍കേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം.
തങ്ങളുടെ പൊതിച്ചോറിനായി കാത്തു നില്‍ക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞിട്ടുണ്ടാവുക! താന്‍ നിര്‍വ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോര്‍ ഒരാശുപത്രിയില്‍ത്തന്നെ കൊടുക്കാന്‍ പറ്റണമെങ്കില്‍ എത്ര വീടുകളില്‍, എത്ര മനുഷ്യര്‍, ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന, അവര്‍ക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം!
‘അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതില്‍ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിര്‍മ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
ഒരു നേരമെങ്കിലും ആ വരിയില്‍ നിന്ന് പൊതിച്ചോര്‍ വാങ്ങാനിടവന്നവര്‍ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓര്‍ത്തു കാണണം. പൊതിച്ചോര്‍ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാര്‍ വീട്ടില്‍ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം??
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.??
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം??)
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം തലവൻ അനിൽ ആന്റണി പാർട്ടി പദവികളിൽനിന്നും രാജിവെച്ചു. അനിൽ ആന്റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിലിന്റെ രാജി.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുന്നു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ ആന്റണിയുടെ ട്വീറ്റ്
കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ, എ.ഐ.സി.സി ഡിജിറ്റൽ മീഡിയ കോ-ഓർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജിവച്ചത്. ബി.ബി.സി ഡോക്യുമെന്ററിയിലെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്നും കടുത്ത വിമർശമാണ് അനിലിനു നേരെയുണ്ടായത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും സംസ്ഥാന, കേന്ദ്ര യൂത്ത് കോൺഗ്രസ് നേതൃത്വവും അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമർശം രൂക്ഷമായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ വിമർശിച്ചു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് എതിരായ പാർട്ടി നിലപാടിനെ പ്രതികരിച്ച കോൺഗ്രസ് ഡിജിറ്റൽ മീഡിയ തലവൻ അനിൽ ആന്റണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ്. നരേന്ദ്ര മോദി എന്ന പി.ആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥമുഖം തുറന്നു കാണിച്ച ബി.ബി.സിക്കെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്തുവരിക എന്നത് തികച്ചും അപമാനകരമാണെന്ന് വൈശാഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട അനിൽ ആന്റണി,
പണത്തിനും അധികാരത്തിനും മുന്നിൽ ഓച്ഛാനിച്ചുനിന്ന്, നരേന്ദ്ര മോദി എന്ന പിആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥ മുഖം ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾ മറച്ചുപിടിച്ചപ്പോൾ, ലോകത്തിനു മുന്നിൽ അത് തുറന്നു കാണിച്ച ബിബിസി എന്ന മാധ്യമത്തിനെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്ത് വരിക എന്നത് തികച്ചും അപമാനകരമാണ്.
സ്വന്തം പിതാവ് രക്തവും വിയർപ്പും നൽകി കേരള വിദ്യാർഥി സമൂഹത്തിനു സമ്മാനിച്ച കേരള വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഇന്ദ്രനീല പൊൻപതാക ഒരിക്കൽ പോലും കയ്യിലേന്താതെ, മെറിറ്റ് അടിസ്ഥാനമില്ലാതെ സ്ഥാനമാനങ്ങൾ ലഭിച്ചതിന്റെ ബാലിശം കളിക്കാനുള്ള സമയമല്ലിതെന്ന്, എ.കെ.ആന്റണിയുടെ മകൻ ആയതു കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വന്ന അനിൽ ആന്റണി മനസ്സിലാക്കണം.
ആരാധ്യനായ എ.കെ.ആന്റണി സാറിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് തന്നെ പറയട്ടെ, അദ്ദേഹം കേരളത്തിനു നൽകിയ സംഭാവനകൾ മറന്നു കൊണ്ട് പ്രവർത്തകർ അദ്ദേഹത്തെ താങ്കൾ മൂലം എതിർക്കാനുള്ള അവസരം ഉണ്ടാക്കരുത്. രാഹുൽ ഗാന്ധി എന്ന മനുഷ്യൻ മോദിയുടെ ദുർഭരണത്തിനെതിരെ ഇന്ത്യയുടെ നാഡീമിടിപ്പുകൾ തൊട്ടറിഞ്ഞു കൊണ്ട് കാൽ നടയായി നടന്നു നീങ്ങി സമരമുഖത്ത് സർഗവസന്തം തീർത്ത് ഭാരതത്തെ ഒന്നിപ്പിക്കാൻ കഠിന പ്രയത്‌നം നടത്തുന്ന ഈ സമയത്ത്, സംഘപരിവാറിനു വേണ്ടി കോൺഗ്രസ് പാളയത്തിൽ ഇരുന്നു കൊണ്ട് കുഴലൂത്ത് നടത്തുന്നത് ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള ഘടകത്തിന്റെ ഐടി സെൽ കോ-ഓർഡിനേറ്റർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും അർഹനല്ല താങ്കൾ എന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തി കൊള്ളട്ടെ.. മാധ്യമശ്രദ്ധയ്ക്കായി താങ്കൾ ചെയ്ത പോസ്റ്റ് പിൻവലിച്ചു കൊണ്ട്, തൽസ്ഥാനത്തുനിന്നും രാജിവച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തക വികാരത്തോടൊപ്പം നിൽക്കണമെന്ന് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയോട് ആവശ്യപ്പെടുന്നു…
പി.എൻ.വൈശാഖ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി.