India

ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുള്‍പ്പെടെ 18 പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി എട്ട് ഓടെയായിരുന്നു അപകടം ഉണ്ടായത്. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ പതിനൊന്ന് പേര്‍ സ്ത്രീകളാണ്.

കുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി, തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ ദുഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു.

യു.കെയിലേക്ക് കുടിയേറാന്‍ ഇന്ത്യക്കാര്‍ക്ക് സുവര്‍ണ്ണാവസരം. യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യു.കെ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 2:30 ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20 ന് ഉച്ചയ്ക്ക് 2:30 ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യു.കെ ഗവണ്‍മെന്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ബാലറ്റിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷകര്‍ അവരുടെ പേര്, ജനനതീയതി, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.

യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ 2023 ല്‍ നടപ്പിലാക്കിയ കരാറിലൂടെയാണ് പുതിയ വിസ സ്‌കീം നിലവില്‍ വന്നത്. വിസ നേടുന്നവര്‍ക്ക് യു.കെയില്‍ താമസിക്കുന്ന കാലയളവില്‍ തൊഴില്‍ അന്വേഷിച്ച് കണ്ടെത്താനും അവസരമുണ്ട്.
യോഗ്യത

ഒരു ഇന്ത്യന്‍ പൗരനായിരിക്കണം, പ്രായം 18-30 നും ഇടയില്‍ ആയിരിക്കണം, ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഒരു യോഗ്യത ഉണ്ടായിരിക്കണം, ബാങ്കില്‍ 2,530 പൗണ്ട് ഉണ്ടായിരിക്കണം. 5-18 വയസിന് താഴെയുള്ള കുട്ടികളോ നിങ്ങളോടൊപ്പം താമസിക്കുന്നവരോ നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകരുത് തുടങ്ങിയവയാണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, പാലക്കാട്‌ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

16 കാരിയെ പീഡിപ്പിച്ച കേസിൽ 23 കാരന് 75 വർഷം കഴിഞ്ഞ തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. മലപ്പുറം കൊണ്ടോട്ടി മുതുമലൂർ സ്വദേശി നെഹ്മാനെ ആണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി അഷ്റഫ് എ എം ആണ് ശിക്ഷ വിധിച്ചത്.

2022 മെയ് മാസം മുതൽ 2023 മെയ് മാസം വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

യാത്രയ്ക്കിടെ തീവണ്ടിയില്‍വെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാള്‍ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുള്‍പ്പെടെ ആറുപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്.

ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നില്‍ക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാള്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തിനല്‍കി. തുടര്‍ന്ന് ഇവര്‍ക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു.

മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമുണ്ടെന്നും താന്‍ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോള്‍ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോണ്‍നമ്പരും വാങ്ങി. സ്‌നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തലയില്‍ ഇറങ്ങിയെന്നാണ് ചന്ദ്രന്‍ പറയുന്നത്.

ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണില്‍ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കില്‍ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാല്‍ താന്‍ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി. ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനുമുന്‍പേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നല്‍കി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രന്‍ പറഞ്ഞു.

‘നല്ലതാണ്, ചേച്ചിക്കും കഴിക്കാം’ എന്നു പറഞ്ഞപ്പോള്‍ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിനുള്ളില്‍ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നെ എല്ലാം എളുപ്പമായി. അലമാരയില്‍നിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് കൂസലില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയാണ് കവര്‍ന്നത്.

ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണ് നാടിനെ നടുക്കിയ സംഭവം. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. മോഷ്ടാവിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്.

കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകര്‍ത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കില്‍ എത്തിയ അക്രമിയാണ് കവര്‍ച്ച നടത്തിയത്. തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്നാണ് വിവരം.

പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.

കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്നു കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാർ സിനിമ സമരമടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നാലെ സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗമായ ആൻറണി പെരുമ്പാവൂർ രംഗത്തെത്തുകയായിരുന്നു. ഇതോടെ ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്കൊണ്ട് പൃഥിരാജും ബേസിൽ ജോസഫുമുടക്കമുള്ളവർ എത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.

എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയാണ് ജി സുരേഷ് കുമാർ. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങൾ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേ​ഹം ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാർ പറയുന്നു.

സംഘടന രണ്ട് തട്ടിലോ പിളർപ്പിലോ അല്ല. രണ്ടുപേർ മാത്രമേ ഒരു തട്ടിൽ ഉണ്ടാകുക ഉള്ളൂ. ബാക്കി എല്ലാവരും ഒറ്റത്തട്ടിലാണ്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം മാതൃഭൂമി അടക്കമുള്ള എല്ലാ മാധ്യമങ്ങളും കവർ ചെയ്തിരുന്നതാണ്. അതിൽ നിന്ന് തന്നെ കാര്യങ്ങളെല്ലാം വ്യക്തമാണ്. ആ വാർത്താ സമ്മേളനത്തിൽ ഞാൻ മാത്രമല്ല സംസാരിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്‌ ആണ്. പ്രസിഡന്റ്‌ അവധിയായതിനാൽ എനിക്ക് ഇപ്പോൾ പ്രസിഡന്റ്‌ ഇൻ ചാർജ് ആണ്. അതുകൊണ്ടാണ് ആ വാർത്ത സമ്മേളനത്തിൽ ഞാൻ സംസാരിച്ചത്. അത് സംഘടനയുടെ പൊതുവായ തീരുമാനമാണ്. സംഘടന ആലോചിച്ച് എടുത്ത തീരുമാനമാണ് ഞാൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്റെ കൂടെ എല്ലാവരും ഉണ്ടായിരുന്നതാണ്. ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ, ഫെഫ്കയിലെ അം​ഗങ്ങൾ ഫിയോക്കിലെ അം​ഗങ്ങളെല്ലാവരും ഉണ്ടായിരുന്നതാണ്. അപ്പോൾ എന്റെ മാത്രം അഭിപ്രായമാണെന്ന് എങ്ങനെയാണ് പറയുക.

ആന്റണി ഇപ്പോൾ പറയുന്നത് സ്വന്തം അഭിപ്രായമല്ല. മറ്റാരോ ആന്റണിയെക്കൊണ്ട് പറയിപ്പിക്കുകയാണ്. ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നവർ മുമ്പിൽ വന്നു പറയുകയാണ് വേണ്ടത്.

സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങൾ കണ്ടിരുന്നോ? ഒരു മാധ്യമത്തിന് ഫോൺ ഇൻ ആയി നൽകിയ ഒരു അഭിമുഖത്തിനിടെയാണ് എമ്പുരാന്റെ നിർമ്മാണ ചിലവിനെ കുറിച്ച് പറഞ്ഞത്. എന്നാൽ അത് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ അത് പിഴവാണെന്ന് മനസ്സിലാക്കി അത് ഒഴിവാക്കാൻ അവരോട് ആവശ്യപ്പെടുകയും അവർ അത് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവാണെന്ന് മനസിലാക്കി അക്കാര്യത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ഒരു സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ പറഞ്ഞു, അത് പിൻവലിക്കുകയും ചെയ്തു. അതാണോ വലിയ പ്രശ്നം. എന്നാൽ ഇപ്പോൾ മറ്റുള്ളവർ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

ആന്റണിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണ്. അല്ലാതെ അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയില്ല. അദ്ദേഹം അസോസിയേഷനിലെല്ലാം ഉണ്ടായിരുന്നു. അന്നെല്ലാം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ‍ഞങ്ങൾ എല്ലാവരും കൂടെ നിന്നിട്ടുണ്ട്. ഫിയോക് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അന്നെല്ലാം ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങളെല്ലാം കൂടെ നിന്നിട്ടുണ്ട്. ഇപ്പോൾ പറയുന്നതും ചെയ്യുന്നതുമെല്ലാം മറ്റാർക്കോ വേണ്ടിയാണ്. വ്യക്തിപരമായി ആന്റണിയും ഞാനും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ തമ്മിൽ ശത്രുക്കളൊന്നുമല്ല. ആന്റണി ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണ്. തെറ്റായ ആരോപണങ്ങളാണ് ആന്റണി ഉന്നയിക്കുന്നത്.

നടന്മാർ നിർമിക്കുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്ര​ദർശിപ്പിക്കാൻ സമ്മതിക്കില്ലെന്ന യാതൊരു വിധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. തീയേറ്റർ ഉടമകളാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തീയേറ്റർ ഉടമ വിജയകുമാറാണ് അക്കാര്യങ്ങൾ സംസാരിച്ചത്. സംയുക്തമായി എടുത്ത തീരുമാനങ്ങളാണ് വാർത്ത സമ്മേളനത്തിൽ ഓരോ ആൾക്കാരായി പറഞ്ഞത് അതിൽ എന്നെ മാത്രം കരുവാക്കരുത്. സിനിമ ഇൻഡസ്ട്രി എന്റെ കൈയിൽ നിക്കണമെന്ന് പറഞ്ഞ് ചരട് പിരിക്കാനുള്ള അമാനുഷിക ശക്തിയൊന്നും എനിക്കില്ല.

എനിക്ക് ആരേയും പേടിയില്ല, ഇവിടുത്തെ ഒരു താരത്തിനേയും പേടിയില്ല. അതുകൊണ്ട് തന്നെ ഞാൻ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയുമാണ്. എല്ലാവരും കൂടി തീരുമാനിച്ചെടുത്ത കാര്യമാണ് പറഞ്ഞത്. പക്ഷേ ആന്റണി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനല്ല തീരുമാനമെടുത്തത്.

നടന്മാർ നിർമിക്കുന്ന സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന് മുമ്പുള്ള ജനറൽ ബോഡിയിൽ ഇത്തരത്തിൽ നിർമിക്കുന്ന സിനിമ കുറച്ച് നാൾ നിർത്തിവെക്കണമെന്ന് തീരുമാനിച്ചു. അതിന് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചന നടത്തി തീരുമാനിച്ച ശേഷമാണ് ബാക്കിയുള്ള സംഘടനകളുമായി സംസാരിച്ചത്. അതിന് ശേഷമാണ് മറ്റ് സംഘടനകളുമായി ചേർന്ന് മീറ്റിം​ഗ് വിളിച്ചത്. സിനിമ പ്രദർശിപ്പിക്കുന്നത് ഞങ്ങളല്ല. സിനിമ പ്രദർശിപ്പിക്കുന്ന ആൾക്കാരാണ് അത്തരമൊരു തീരുമാനം പറഞ്ഞത്. നടന്മാർ വാങ്ങുന്ന അമിത പ്രതിഫലം നിർത്തലാക്കുന്നതിന് ഒരു നടപടി വേണമെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണ്. ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമെന്ന് പറയുന്നത് തെറ്റാണ്. സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് വാർത്ത സമ്മേളനം വിളിക്കുന്നത്.

സിനിമ സമരമെന്നത് സംഘടനകളുടെ സംയുക്ത തീരുമാനമാണ്. അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. ഞങ്ങളെ ആരും ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ടായെന്നാണ് പറയാനുള്ളത്. എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് മുന്നോട്ട് പോകുന്നത്. ഇനി ഈ വിഷയത്തിൽ സർക്കാരിനോടും സംസാരിക്കും. സമരം പ്രാഖ്യാപിച്ചുവെന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേർക്ക് മാത്രം ഹാലിളകേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ല.

സിനിമാ സംഘടനയിലെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രം​ഗത്തെത്തിയിട്ടുണ്ട്. സംഘടനാകാര്യങ്ങൾ പരസ്യമായി പറഞ്ഞത് ഭരണസമിതിയുടെ തീരുമാനമാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സംഘടനക്കെതിരായും വ്യക്തിപരമായും നടത്തുന്ന നീക്കത്തെ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.

കാട്ടാക്കടയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രാഹാം ആണ് മരിച്ചത്.

സ്‌കൂളിലെ പ്രോജക്ട് കൃത്യസമയത്ത് വെക്കാന്‍ കഴിയാത്തതും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരംവരെ കുട്ടി വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും പ്രോജക്ടില്‍ സീല്‍ പതിക്കാനായി ഓഫീസില്‍ അനുമതിയില്ലാതെ കയറി സീല്‍ എടുത്തത് ക്ലര്‍ക്ക് കാണുകയും വഴക്കുപറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിന്‍സിപ്പലിന്‍റെ ഓഫീലെത്തി കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ശേഷം വിദ്യാര്‍ഥി ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുകയും ചെയ്തു. ഈ സംഭവം കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിരിക്കാമെന്നും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നുമാണ് പോലീസ് കരുതുന്നത്.

വിദ്യാര്‍ഥിയോട് കഴിഞ്ഞ ദിവസം മോശമായി പെരുമാറിയ ക്ലാര്‍ക്കിനെതിരെ നടപടി വേണമെന്നും ആര്‍.ഡി.ഒ വന്നാലേ മൃതദേഹം ഇറക്കാനാകൂ എന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവനടത്തിപ്പില്‍ വീഴ്ചയില്ലെന്ന് ക്ഷേത്രക്കമ്മിറ്റി. ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണ്. മതിയായ അകലം പാലിച്ചിരുന്നു. എഴുന്നള്ളത്തിന് അനുമതിരേഖയുണ്ടെന്നും കമ്മിറ്റിയംഗം വിശദീകരിച്ചു.

അതേസമയം, അപകടത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് 11 മണിയോടെ നൽകും. ആനയും ജനങ്ങളും തമ്മിൽ മതിയായ അകലം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തൽ.

രണ്ട് ആനകളെ എഴുന്നള്ളിക്കാൻ അനുമതിയുണ്ട്. നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആർ. കീർത്തി ക്ഷേത്രത്തിൽ പരിശോധന നടത്തിയതിനുശേഷം പ്രതികരിച്ചു. മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.

ആന എഴുന്നള്ളത്തിലെ വീഴ്ചകളെക്കുറിച്ച് പൊലീസ് വിശദ പരിശോധന നടത്തും. സംഭവത്തിൽ ജില്ലാ കളക്ടറും ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇരുവരോടും മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

മരിച്ചവർക്ക് ആദരസൂചകമായി സർവകക്ഷിയോഗം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ആണ് ഹർത്താൽ. കതിന പൊട്ടിയത് മൂലമാണ് ആനകള്‍ ഇടഞ്ഞതെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും പ്രാഥമിക നിഗമനവും ഇതാണെന്നും മന്ത്രി വ്യക്തമാക്കി.

നിരന്തര ഭീഷണിയിലൂടെ പെണ്‍കുട്ടിയെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ച അയല്‍വാസിക്ക് 12 വര്‍ഷം കഠിന തടവ്. കാപ്പ കേസ് പ്രതി കൂടിയായ അയല്‍വാസി കരിയില്‍ കളത്തില്‍ സുരേഷ്‌കുമാറിനെ (42)യാണ് കോടതി 12വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി വി.വീണയുടേതാണ് വിധി.

മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ കളത്തില്‍ ആതിരഭവനത്തില്‍ രവിയുടെയും വസന്തയുടെയും ഏകമകള്‍ ആതിര (22) തൂങ്ങിമരിച്ച കേസിലാണു സുരേഷ് കുമാറിന് പിടി വീണത്. വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണു കരുതിയിരുന്നത്. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ പ്രതി നിരന്തര ഭീഷണിയിലൂടെ പെണ്‍കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടന്നു ബോധ്യമായി. 1.20 ലക്ഷം രൂപ പിഴയും പ്രതി നല്‍കണം.

2018 ഫെബ്രുവരി 13ന് രാത്രി 10.30നാണ് ആതിരയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി സുരേഷിന്റെ മകളും ആതിരയുടെ കൂട്ടുകാരിയുമായ അതുല്യയാണു ജഡം ആദ്യം കാണുന്നത്. അയല്‍ക്കാര്‍ നല്‍കിയ സൂചനകളെത്തുടര്‍ന്നാണു സുരേഷിലേക്ക് അന്വേഷണം എത്തിയത്.

Copyright © . All rights reserved