ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.
ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി.
മോഹന്‍ലാല്‍ ശബരിമലയിലെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
പ്രവാസികള്‍ക്ക് നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും സര്‍ക്കാര്‍ മുഖ്യ പരിഗണന മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.വി ഇബ്രാഹിമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദേഹം.
പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നോര്‍ക്കാ റൂട്ട്സ് മുഖേന നടപ്പാക്കുന്ന വിഷയം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, പരാതികള്‍ പരിഹരിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
നോര്‍ക്കാ റൂട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവരില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി ‘സാന്ത്വന’, പ്രവാസി പുനരധിവാസ പദ്ധതിയായ ‘എന്‍ഡി പ്രേം’, പ്രവാസികളുടെ ഏകോപന പുനസംയോജന പദ്ധതിയായ ‘പ്രവാസി ഭദ്രത’, തൊഴില്‍ പോര്‍ട്ടല്‍, നോര്‍ക്കാ വാണിജ്യ കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികളാണുള്ളത്.
18 വയസിനും 60 വയസിനും ഇടയില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായം അടക്കുന്നവര്‍ക്കാണ് ബോര്‍ഡില്‍ നിന്നു ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. നിലവില്‍ എട്ട് ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെന്‍ഷന്‍കാരുമാണുള്ളത്.
കൂടാതെ പ്രതിമാസം എണ്ണായിരത്തോളം പ്രവാസികള്‍ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിരത്തോളം പേര്‍ പുതുതായി പെന്‍ഷന് അര്‍ഹത നേടുകയും ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇതില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ അപേക്ഷകളിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുതായി പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്ന കാര്യവും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യവും ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ല.
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരത്തിനായി എല്ലാ ജില്ലകളിലും ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതികള്‍ രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
കൂടാതെ പ്രവാസി മലയാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമീഷനും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.
‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല.
ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു.
വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
തിങ്കളാഴ്ച രാത്രി കൊല്ലം നഗരം അക്ഷരാര്‍ഥത്തില്‍ നടുങ്ങി. നഗരത്തിനടുത്ത് ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ഥിയെ വീടുകയറി കുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിനാണ് മരിച്ചത്. അച്ഛന്‍ കുത്തേറ്റ് ആശുപത്രിയിലായെന്നും കേട്ടു. ഇതിനു പിന്നാലെയാണ് നഗരത്തിനടുത്ത് ചെമ്മാന്‍മുക്കില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയെത്തുന്നത്. അല്പനേരം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിയുടെ കൊലയാളിയെന്നു കരുതുന്നയാളാണ് മരിച്ചതെന്ന് പോലീസ് മനസ്സിലാക്കി. പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ കണ്ട ചോര സൂചനയായി.
തുടരന്വേഷണത്തിലാണ് പകയുടെ കഥ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് തിരഞ്ഞെടുത്ത രീതിയും നടുക്കുന്നതായിരുന്നു. പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതി വീട്ടിലേക്ക് കയറിവന്നത്. കൈയില്‍ പെട്രോളും കരുതിയിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഇറങ്ങി നോക്കിയപ്പോള്‍ ഫെബിന്റെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ ബി.ആര്‍. നായര്‍ പറഞ്ഞു. കുത്തുകൊണ്ട് ഫെബിന്‍ റോഡിലേക്ക് ഓടിവന്നു വീണപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ഒരുമണിക്കൂറിനുള്ളില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയും വന്നു. പിന്നീട് ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്നു വന്നതോടെ പരിസരവാസികളും നഗരവും ഞെട്ടി.
എല്ലാവര്‍ക്കും ഫെബിനെ കുറിച്ച് നല്ലതേ പറയാനേയുള്ളൂ. ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയായ ഫെബിന്‍ പഠനം കഴിഞ്ഞശേഷം ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിക്കായി പോകും. സന്തോഷത്തോടെ കഴിയുന്ന കുടുംബമാണ്. ഫെബിനൊപ്പം അച്ഛന്‍ ജോര്‍ജ് ഗോമസ്, അമ്മ ഡെയ്സി എന്നിവരാണ് ഫ്‌ളോറി ഡെയില്‍ എന്ന വീട്ടില്‍ താമസം. സഹോദരി കോഴിക്കോട്ട് ബാങ്ക് ജീവനക്കാരിയാണ്. ബെന്‍സിഗര്‍ ആശുപത്രിയിലെ ഡ്രൈവറാണ് ഫെബിന്റെ പിതാവ് ജോര്‍ജ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജോര്‍ജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
തേജസിന്റെയും ഫെബിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുണ്ടെന്നു പോലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസും എന്‍ജിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. തുടര്‍ന്ന് ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും യുവതിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനുശേഷം ഇരുവരും അകല്‍ച്ചയിലായി. പലപ്രാവശ്യം ഇതേച്ചൊല്ലി തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്ന് പോലീസ് പറയുന്നു. തേജസിനെ കൗണ്‍സലിങ്ങിനു കൊണ്ടു പോകുകയും ചെയ്തിരുന്നു.
ഫെബിന്റെ വീട്ടിലേക്ക് തേജസ് എത്തിയത് രണ്ട് പെട്രോള്‍ ടിന്നുകളുമായി. ഒരു ടിന്‍ തുറന്ന് സംഭവസ്ഥലത്ത് പെട്രോള്‍ ഒഴിച്ചിരുന്നു. പെട്രോള്‍ കൈവശംവെച്ചത് ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ യുവതി വീട്ടിലുണ്ടായിരുന്നില്ല. മറ്റൊരു പെട്രോള്‍ ടിന്‍ ഇയാളുടെ കാറില്‍നിന്ന് പിന്നീട് പോലീസ് കണ്ടെടുത്തു. ഇത് മുന്‍സീറ്റിനു താഴെ ചരിഞ്ഞു വീണ നിലയിലായിരുന്നു. തേജസ് വരുന്ന സമയത്ത് വീട്ടുകാര്‍ പേരയ്ക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന കത്തിയാണ് തേജസ് കുത്താന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്നു.
നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ എറണാകുളം സ്വദേശിനിയായ യുവതികൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ പൂജാകർമങ്ങൾക്കന്ന വ്യാജേന കൊഴിഞ്ഞാമ്പാറയിലെ വീട്ടിലെത്തിച്ച് നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.എറണാകുളം ചെല്ലാനം സ്വദേശിനി അപർണയാണ് (23) കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി (24) സാമൂഹികമാധ്യമം വഴിയുള്ള ബന്ധമാണ് അപർണയെ തട്ടിപ്പിന്റെ ഭാഗമാക്കിയതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അപർണ, ജിതിൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തട്ടിപ്പ് നടന്ന കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിയതെന്നും ഇവരുടെ മൊബൈൽ ഫോണിലാണ് നഗ്നചിത്രം പകർത്തിയതെന്നുമാണ് കൊഴിഞ്ഞാമ്പാറ പോലീസിൽ അപർണ നൽകിയ മൊഴി.
പോലീസിന്റെ അന്വേഷണത്തിൽ എറണാകുളം സ്വദേശിനികൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് എറണാകുളം ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണർ അശ്വതി ജിജിയെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് അശ്വതി ജിജിയുടെ നേതൃത്വത്തിൽ അപർണയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പരിശോധന നടത്തി. തിങ്കളാഴ്ച ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതോടെ ഈ കേസിൽ ആറുപേർ പിടിയിലായി. നാലുപേർകൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ കെ.പി. ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം. സനൽ, സിവിൽ പോലീസ് ഓഫീസർമാരായ കെ. രേവതി, കെ. കവിത എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.
കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.
പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം.
200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍ ചിലതാണ്.
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.
എഴുപതുകളില്‍ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്കും ‘ബാഹുബലി’യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനാണ്.
1970-ല്‍ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതല്‍ കവിതയെഴുതുമായിരുന്നു. നാട്ടില്‍ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയില്‍ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. മനസ്സില്‍ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ല്‍ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 1974-ല്‍ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍…’ എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായി. പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയില്‍ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വേങ്ങര ചേറൂർ സ്വദേശി ആലിങ്ങൽ അബ്ദുൾ ഗഫൂറിനെ(23)യാണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ ഗഫൂർ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. വർഷങ്ങളോളം പെൺകുട്ടിയെ പ്രണയക്കെണിയിലാക്കി പീഡിപ്പിക്കുകയായിരുന്നു പ്രതി. പെൺകുട്ടി പ്ലസ്‍വണ്ണിന് പഠിക്കുമ്പോഴാണ് പ്രതിയുമായി ബന്ധത്തിലായത്.
പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി പെൺകുട്ടിയിൽ നിന്ന് സ്വർണവും തട്ടിയെടുത്തിരുന്നു. അഞ്ചുവർഷത്തോളം ലഹരിക്കടിമയായിരുന്നു പെൺകുട്ടി. ഇക്കാര്യം ശ്രദ്ധയിൽ പെട്ട കുടുംബം പെൺകുട്ടിയെ ചികിത്സക്കു കൊണ്ടുപോയി. ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.
തുടർന്ന് പരാതി നൽകുകയായിരുന്നു. പ്രതിയുടെ കൈയിൽ നിന്ന് ലൈംഗിക ദൃശ്യങ്ങൾ പകർത്തിയ ഐ ഫോൺ പിടിച്ചെടുത്തു. എസ്.ഐ വിമൽ, എ.എസ്.ഐ പ്രദീപ്, പൊലീസുകാരായ ബിജു, റാഫി, ജിതേഷ്, ഹബീബ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആലപ്പാട്ട് പള്ളി പുറത്തുകാരൻ ബിജോയി വർഗീസിന്റെ ഭാര്യ സുരഭി നിര്യാതയായി. 44 വയസ്സായിരുന്നു പ്രായം. ഇന്ന് 8 മണിവരെ സ്വവസതിയിലും പിന്നീട് കറുകുറ്റിയിലെ വീട്ടിലും പൊതുദർശനം ഉണ്ടാകും. നാളെ 18-ാം തീയതി ചൊവ്വാഴ്ച 11 മണിക്ക് കറുകുറ്റി ക്രിസ്തുരാജ ഇടവക ദേവാലയത്തിൽ വച്ചാണ് മൃതസംസ്കാര ചടങ്ങുകൾ നടത്തപ്പെടുന്നത്. പൈനാടത്ത് പിജെ ജോണിന്റെയും പരേതയായ ഏലിക്കുട്ടി ജോണിന്റെയും മകളാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ബിജു പൈനാടത്ത് സഹോദരനാണ്.
ബിജു പൈനാടത്തിന്റെ സഹോദരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തൃശൂര്‍ തിരുവില്വാമലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രി ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.
വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയില്‍ ആണ് അപകടം രാത്രിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി തടയണയിലൂടെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് ഇറങ്ങുന്ന തടയിണയില്‍ ദിശ തെറ്റി പുഴയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.