India

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഈ ആവശ്യമുന്നയിച്ച് യുവതിയുടെ അമ്മ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കി. നിലവില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു. മതപരിവര്‍ത്തനം ആവശ്യപ്പെട്ടുള്ള പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

23 വയസ്സുള്ള ടിടിസി വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസി(24) നെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. റമീസ് ചെയ്ത തെറ്റുകള്‍ മനസ്സിലായിട്ടും റമീസിന്‍റെ വീട്ടുകാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞെന്നും കുറിപ്പില്‍ പറയുന്നു. മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരിക്കുംമുന്‍പ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണില്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആലുവയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാര്‍ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. പിതാവിന്റെ മരണത്തിന്റെ നാല്പതാം നാളാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാനസികമായി ഏറെ തകര്‍ന്ന പെണ്‍കുട്ടിയെ റമീസും വീട്ടുകാരും കൂടുതല്‍ ബുദ്ധിമുട്ടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ മരണക്കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.

കോഴിക്കോട് പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ നിവിന്‍ വര്‍ഗീസ്, ജില്‍സ് ഔസേപ്പ് എന്നിവരാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ദിലീപിന് വൈദ്യുതി കെണി ഒരുക്കാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് പോലീസിൽ നിന്നും ലഭിച്ച വിവരം.

പന്നികളെ പിടിക്കാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ബോബി എന്ന വീട്ടമ്മ മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ബോബിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീടിന് സമീപത്തെ കൊക്കോ തോട്ടത്തില്‍ ബോബിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷോക്കേറ്റ് ചത്തതെന്ന് കരുതുന്ന പശുവിന്റെ ജഢവും സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.

റോമി കുര്യാക്കോസ്

ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം – വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക്‌ സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്.

എ ഐ സി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ്‌ ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

വാക്കത്തോണിലുടനീളം യു കെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) പ്രവർത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഐ ഒ സി ഗ്ലോബൽ പ്രതിനിധി മഹാദേവൻ വാഴശ്ശേരിൽ, ഐ ഒ സി (യു കെ) വക്താവ് അജിത് മുതയിൽ, ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പരിപാടിയുടെ ഭാഗമായി. പ്രവാസ സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐ ഒ സി പ്രവർത്തകർ വാക്കത്തോണിന്റെ ഭാഗമായത്.

 

രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ജാഥയിൽ പങ്കെടുക്കാൻ രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദമന്യേ ആലപ്പുഴ ബീച്ചിനെ ജനസാഗരമാക്കിക്കൊണ്ട് നിരവധി പേരാണ് എത്തിച്ചേർന്നത്.

കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് വാക്കത്തോൺ ആലപ്പുഴ ജില്ലയിലെത്തിയത്.

പി പി ചിത്തരഞ്ജൻ എംഎൽഎ, ഹാഷ്മിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ സി കെ ബാദുഷ സഖാഫി, ശബരിമല മുൻ മേൽശാന്തി നീലാമന പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം ലിജു, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കൻ, എ എ ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, യുഡിഎഫ് കൺവീനർ സി കെ ഷാജിമോഹൻ, കെപിസിസി ഭാരവാഹികൾ എം ജെ ജോബ്, അഡ്വ. ജോൺസൺ എബ്രഹാം, അഡ്വ. കെ പി ശ്രീകുമാർ, ബി ബൈജു, അഡ്വ. സമീർ, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമൻ തമ്പി, എൻ രവി, എസ് ശരത്, എബി കുര്യാക്കോസ്, കെപിസിസി വക്താക്കളായ അനിൽ ബോസ്, സന്ദീപ് വാര്യർ, ആർ വത്സലൻ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വ. ശ്രീജിത്ത് പത്തിയൂർ, കോഡിനേറ്റർ സരുൺ റോയി, ഫെലിസിറ്റേറ്റർ എസ് എം അൻസാരി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, ഫാ. സേവ്യർ കുടിയാശ്ശേരി, ഗാന്ധിഭവൻ സെക്രട്ടറി മുഹമ്മദ് ഷമീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ എം നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടികൂടി പെരുവന്താനം പോലീസ്. കുപ്പക്കയം സ്വദേശി കാപ്പ് കുളങ്ങര ജയചന്ദ്രൻ ആണ് പിടിയിലായത്. പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ട്രാവൻകൂർ റബ്ബർ ആൻഡ് ടി എസ്റ്റേറ്റിൽ കുപ്പക്കയത്ത് ആണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്.

പെരുവന്താനം പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ത്രദീപ് ചന്ദ്രൻ, എസ്‌.ഐ അജേഷ്, എ.എസ്‌.ഐ ബിജു, ജിനേഷ്, മഞ്ഞുകുട്ടൻ, ജയലാൽ എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരന്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം.

സഹോദരന് പാല്‍ വാങ്ങാനായാണ് കുട്ടി പുറത്തേക്ക് പോയതാണെന്നാണ് വിവരം. ഏറെ നേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെ കൂട്ടി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. പുലിയോ കരടിയോ ആണ് ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുകാരിയെ ആണ് അന്ന് പുലി കൊലപ്പെടുത്തിയത്.

ഓണ്‍ലൈൻ മദ്യവില്പനയില്‍ ബെവ്കോ എംഡിയെ തള്ളി മന്ത്രി എം.ബി. രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞു. അതിനുമുകളില്‍ മറ്റൊരു ഉദ്യോഗസ്ഥൻ ഇല്ലെന്നും സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.

‘സർക്കാരിന്റെ നിലപാട് വ്യക്തമാക്കുക മന്ത്രിയാണ്. മലയാളത്തില്‍ പലതവണ ആ കാര്യം പറഞ്ഞു കഴിഞ്ഞതാണ്.

സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്. ആ മദ്യനയത്തില്‍ ഇങ്ങനെ ഒരു നിർദ്ദേശം ഇല്ല.’ മന്ത്രി പറഞ്ഞു.

ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ കാമുകനായ റമീസ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ സോനയുടെ ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദ് ആണെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നു. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

അതേസമയം വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും പൊാലീസ് കണ്ടെടുത്തു. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍, ആത്മഹത്യ ചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് പൊലീസിന് ലഭിച്ചു. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാര്‍ഥിനിയായ സോനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.

വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം. ഇതിനിടെ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നു.

‘വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി’ ഡൽഹി യാത്രയ്ക്കിടെ അടിയന്തര ലാൻഡിങ് നടത്തി. -വിമാനത്തിലുണ്ടായിരുന്ന കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. എന്നിട്ടും ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. നാല് എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ -അദ്ദേഹം പറഞ്ഞു.

‘ചെന്നൈ വിമാനത്താവളത്തിനുമുകളിൽ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാൻഡിങ്ങിന്‌ ശ്രമിച്ചത്. ലാൻഡിങ്ങിനായി ഇറങ്ങുമ്പോൾ റൺവേയിൽ മറ്റൊരുവിമാനമുണ്ടെന്ന അറിയിപ്പുവന്നു. ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കുപറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്നമുണ്ടെന്നറിഞ്ഞു. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങൾക്ക് തുണയായത്’. ചെന്നൈയിൽ ഇറങ്ങിയ ഉടൻ അധികൃതരെ വിളിച്ച് ശക്തമായഭാഷയിൽ പ്രതിഷേധമറിയിച്ചതായും ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

7.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 2455 വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി പറഞ്ഞു. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഇവരെക്കൂടാതെ കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാരും ഈ വിമാനത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽനടക്കുന്ന പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു എംപിമാർ. ഇവരെക്കൂടാതെ തമിഴ്‌നാട് എംപി റോബർട്ട് ബ്രൂസും ഇതേവിമാനത്തിലുണ്ടായിരുന്നു.

അതേസമയം, മുൻകരുതലെന്നനിലയിലാണ് വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയതെന്നും സുരക്ഷാപരിശോധനയ്ക്കുശേഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

മലബാറുകാർക്ക് ഫുട്ബോൾ ജീവവായു പോലെയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഫുട്ബോളും മെസ്സിയും മലബാറിന്റെ ചങ്കിൽനിന്നിറങ്ങി പോകില്ല. ഇതിന് തെളിവായിരുന്നു കഴിഞ്ഞ ദിവസം എടപ്പാൾ അണ്ണക്കംപാട് നടന്ന വിവാഹ ആഘോഷം. കല്യാണപ്പന്തലിൽ നിറഞ്ഞുനിന്നത് മെസ്സിയും സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയും.

അണ്ണക്കംപാട് സ്വദേശി സെയ്ഫുവിന്റെ മകൻ ഷിജാസും കോഴിക്കോട് പയ്യോളി സ്വദേശി നൗഷാദിന്റെ മകൾ ആയിഷ നിഹാലയും തമ്മിലുള്ള വിവാഹ ആഘോഷമായിരുന്നു വേദി. വിവാഹ സൽക്കാരത്തിൽ സുഹൃത്തുക്കളും ബന്ധുക്കളിലധികവും എത്തിയത് ബാർസിലോനയുടെ ജഴ്സി അണിഞ്ഞുകൊണ്ട്. കൂടാതെ വരനും വധുവിനും ജഴ്സി സമ്മാനമായി നൽകുകയും ചെയ്തു.

വരന്റെ സുഹൃത്തുക്കളുടെ സസ്പെൻസ്, വധുവായ ആയിഷ നിഹാലയ്ക്കും കുടുംബത്തിനും ഏറെ കൗതുകമായി മാറി. സ്പെയിനിൽ നിന്നടക്കം എത്തിയ ഷിജാസിന്റെ സുഹൃത്തുക്കൾക്കും ആഘോഷം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഷിജാസ് വിവാഹ കത്ത് ഒരുക്കിയതും ബാർസിലോന ജഴ്സിയുടെ കളറിലായിരുന്നു.

അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ അസം സ്വദേശിയായ സ്ത്രീ അടക്കമാണ് പിടിയിലായത്. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ (25) എന്നിവരാണ് പിടിയിലായത്. പോഞ്ഞാശ്ശേരി പട്ടിപ്പാറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ ബാഗിനുള്ളിൽ 14 ബോക്സുകളിൽ ആയിട്ടാണ് 30 ലക്ഷം രൂപ വില വരുന്ന ഹെറോയിൻ സൂക്ഷിച്ചിരുന്നത്.

എ എസ് പി ഹർഥിക്ക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
150 ഗ്രാം ഹെറോയിൻ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ പ്രതികൾ അവിടെ നിന്ന് ഓട്ടോറിക്ഷയിൽ പോഞ്ഞാശേരി ഭാഗത്ത് എത്തുകയായിരുന്നു.

അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറെ നാളുകളായി പെരുമ്പാവൂരിൽ പോലീസിന്റെ ഭാഗത്തുനിന്നും വലിയ പരിശോധനകളാണ് നടത്തിവരുന്നത്.

RECENT POSTS
Copyright © . All rights reserved