India

ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

അതേസമയം, സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നുണ്ട്. ഈ തീർത്ഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെം​ഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്.

സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.

തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിൽ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുവളപ്പിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനിറങ്ങുന്ന അവസരം നോക്കി പ്രതികൾ മുറിയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കുട്ടികൾ തിരിച്ചെത്തി ഉറങ്ങാൻ കിടന്ന സമയത്താണ് 14 കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവം കണ്ടു പേടിച്ച ഒന്നര വയസ്സുകാരിയുടെ വായ് പ്രതികളിൽ ഒരാൾ പൊത്തിപ്പിടിച്ചതിനെ തുടർന്ന് കുട്ടികൾ പുറത്തിറങ്ങി അയൽക്കാരെ വിവരം അറിയിച്ചു. ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ പ്രതികളെ മുറിയിലടച്ച് പൊലീസ് എത്തുന്നതുവരെ കാക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനായി തിങ്കളാഴ്ച ഉച്ചയോടെ ശിവകുമാർ സഹപ്രവർത്തകരോടൊപ്പം പോയിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് സമീപവാസിയാണ് അദ്ദേഹത്തെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ വിവരം അറിയിക്കുകയും കസബ പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തുകയും ചെയ്തു.

ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമായ ശിവകുമാർ അഞ്ചുവർഷമായി തറക്കളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. വടകോട് ഒരു സ്വകാര്യ ഫാമിൽ സൂപ്പർവൈസറായും പത്രവിതരണ സഹായിയായി കൂടി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനായ ശിവകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.

ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഷഹീൻ രണ്ടു കൊല്ലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്.

സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എൻഐഎ. ഇന്നലെ അറസ്റ്റിലായ കശ്മീർ സ്വദേശി ജസീർ ബീലാൽ വാണി ഡ്രോണിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്ന് ഏജൻസി വ്യക്തമാക്കുന്നു. അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ലഷ്കർ എ തയ്ബയുമായി ബന്ധമെന്നാണ് കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ അമീർ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാശ്മീരിൽ എത്തിച്ച് തെളിവ് ശേഖരണം നടത്തും.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു. 24 വയസുള്ള ഒരു യുവതിയെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മത്സരിക്കാതെ വയ്ക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഈ മാസം 20നകം ജില്ലാ കളക്ടർ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വൈഷ്ണയുടെ പേര് ഒഴിവായത് അപേക്ഷയിൽ വീട് നമ്പർ തെറ്റായി നൽകിയതുമൂലമാണ്. അവർ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്, എന്നാൽ പട്ടികയിൽ പേര് ഇല്ലാത്തത് കാരണം സ്ഥാനാർത്ഥിത്വം സംശയത്തിലായി. വൈഷ്ണ നൽകിയ ഹർജി കോടതി പരിഗണിച്ചു, പരാതിക്കാരനും വൈഷ്ണയും കളക്ടർ മുന്നിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു.

കോൺഗ്രസ്, പട്ടികയിൽ നിന്ന് പേര് നീക്കിയത് രാഷ്ട്രീയ നീക്കമാണെന്ന് ആരോപിക്കുന്നു. വൈഷ്ണ ഇന്ന് രാവിലെ കളക്ടറേറ്റിൽ എത്തി അപ്പീൽ നൽകി. കളക്ടറുടെ തീരുമാനം വരുന്നതുവരെ വിഷയത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണ്.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാ‌ർഥി വൈഷ്ണ സുരേഷ്. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോൺഗ്രസ് സ്ഥാനാർഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കും പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്‍റെ പരാതിയിൽ ഹൈക്കോടതിയുടെയും കളക്ടറുടെയും നടപടി നിർണായകമാകും. പേര് വെട്ടിയ നടപടി റദാക്കണമെന്നതാണ് വൈഷ്ണയുടെ ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നും അവർ ചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം വൈഷ്ണ സുരേഷ് സപ്ലിമെന്‍ററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യു ഡി എഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.

അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശ്കതമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തമിഴ്‌നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങൾ തീരപ്രദേശത്ത് വിൽപ്പനയ്ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തി. തമിഴ് നാട്ടിലെ സീ ഫുഡ് എക്‌സ്‌പോർട്ടിങ് കമ്പനികളിൽനിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് പൂവാർ മത്സ്യഭവൻ അധികൃതർ മുന്നറിയിപ്പു നൽകി.

കഴിഞ്ഞ 29-ന് തീരപ്രദേശങ്ങളിൽ ചെമ്പല്ലിവിഭാഗത്തിലെ മീൻ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മത്സ്യഭാഗങ്ങളിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ സീ ഫുഡ് കമ്പനിയിൽ വേസ്റ്റ് ഡിസ്‌പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങിൽ എത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പൂവാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു. തമിഴ്‌നാട്ടിൽനിന്ന് തീരദേശത്ത് വിൽപ്പനയ്ക്ക് എത്തിച്ച ചെമ്പല്ലിവിഭാഗം മീനിന്റെ മുള്ളും തലയും വാങ്ങി കഴിച്ച് 40-ൽ അധികംപേർ വിഷബാധയേറ്റ് ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് സ്ഥീരീകരണം. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി (TATP) എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻ ഐ എ സംഘം വിശദമായി ചോദ്യം ചെയ്തു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ അടക്കം പരിശോധന നടക്കുകയാണ്. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.

അതേസമയം ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. അൽഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇയാൾ. ഇതിനിടെ, സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്നലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിരുന്നു. ഇതിനിടെ, നൗഗാം സ്ഫോടനത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

നൗഗാം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ജമ്മുകശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പൊലീസ് സ്റ്റേഷൻ കെട്ടിടവും അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതേസമയം സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ​ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

തീവ്രവാദ സംഘടനയിലേക്ക് ചേർക്കാൻ അമ്മ പ്രേരിപ്പിച്ചുവെന്ന് മകന്‍റെ മൊഴിയിൽ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്‍റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നുമാണ് മകൻ നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്. എന്നാൽ, മൊഴിയിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. മകനും മുൻഭർത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നൽകിയതെന്നാണ് അമ്മ പറയുന്നത്.

ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ്‍ വീഡിയോ കാണുകയും ചെയ്യുന്ന മകനെ നേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക് മടക്കി അയച്ചിന്‍റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു. ആദ്യ ഭർത്താവിന്‍റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസും- സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved