India

കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ ഐശ്വര്യ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.

യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭര്‍ത്താവ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗണ്‍സിലിംഗ് നടത്തി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. എന്നാല്‍ തന്റെ സഹോദരിക്ക് ഭര്‍ത്താവില്‍ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസില്‍ മരിച്ച ഐശര്യയുടെ സഹോദരന്‍ പരാതി നല്‍കി. തുടര്‍ന്ന് ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് കണ്ണന്‍ നായര്‍ അഭിഭാഷകനാണ്.

ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം ചെയ്തതുമൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. ലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന അവസ്ഥ) സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയുടെ നേതാവ് ഡോ. അഭിജിത് ടഗാരേ ചൂണ്ടിക്കാട്ടി.

തീവ്രവെളിച്ചത്തില്‍ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. അതിതീവ്ര ലേസര്‍ വെളിച്ചം വൈദ്യ, വ്യവസായിക ആവശ്യങ്ങള്‍ക്കാണ് പൊതുവേ ഉപയോഗിക്കുക. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവ ഘോഷയാത്രയില്‍ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്.

ലേസര്‍ ലൈറ്റുകള്‍ അടിക്കുന്ന സാഹചര്യത്തില്‍ ചില ആളുകള്‍ മണിക്കൂറുകളോളം നൃത്തം ചെയ്തു. ഇത് കണ്ണിനുള്ളില്‍, റെറ്റിനയില്‍ രക്തസ്രാവത്തിനും അത് വഴി കാഴ്ച്ചാനഷ്ടത്തിനും കാരണമായി,’ ഡോക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം 65 പേര്‍ക്ക് കാഴ്ച്ച പോയി. ഇവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നും ടഗാരേ വ്യക്തമാക്കി.

കണ്ണില്‍ നീര്, ക്ഷീണം, കണ്ണ് വരണ്ടിരിക്കുക, തലവേദന, കണ്ണെരിച്ചില്‍, എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഇത് ചികിത്സിക്കാന്‍ കഴിയും. സര്‍ജറി നടത്തേണ്ടി വരും. പക്ഷെ, ചികിത്സാച്ചെലവ് വളരെ കൂടുതലാണ്,’ ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ലേസര്‍ ലൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്സില്‍ താഴെ മാത്രമേ ആകാന്‍ പാടുള്ളൂ. ലൈറ്റുകള്‍ ഒരേ സ്ഥലത്തേക്ക് തന്നെ കുറേ നേരം ഫോക്കസ് ചെയ്ത് വെയ്ക്കാന്‍ പാടില്ല. കണ്ണിലേക്ക് ലേസര്‍ അടിക്കരുത് തുടങ്ങിയ കാര്യങ്ങള്‍. പക്ഷെ, ഓപ്പറേറ്റര്‍മാര്‍ പ്രദക്ഷിണത്തിനിടെ പരമാവധി തീവ്രത കൂട്ടിയാണ് ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതെന്നും അഭിജിത് ടഗാരേ വ്യക്തമാക്കി.

മലയാള ചലച്ചിത്ര രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. മലയാള സിനിമയില്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 72ാം വയസിലും സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.

മലയാള സിനിമയിലെ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച്  അഭിമുഖത്തില്‍ കൈതപ്രം സംസാരിച്ചിരുന്നു. ഈ കൂട്ടത്തില്‍ മലയാളത്തിലെ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചിരുന്നു.

നടന്‍ ദിലീപിനെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും വലിയ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ദിലീപും പൃഥ്വിരാജും ഇടപെട്ടുവെന്നാണ് അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.

ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും താന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്.

ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഞാന്‍ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.

ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ഇത് എന്നെ കണ്ടിട്ട് വേണമെങ്കില്‍ അവര്‍ പഠിക്കട്ടെ. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ ഇടത്തേ കയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ല.

അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് പടങ്ങള്‍ക്ക് ഞാന്‍ എഴുതി. അയാള്‍ക്ക് അത് ഭയങ്കര ഇഷ്ടമായി. ഇറങ്ങാന്‍ പോകുന്ന പടത്തില്‍ ഒരു താരാട്ട് പാട്ടുണ്ട്. അടുത്ത പടത്തിലും ഞാന്‍ നാല് പാട്ട് എഴുതിയിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്.എനിക്ക് അത്യാര്‍ത്തിയില്ല. ചെയ്യേണ്ടത് ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ആത്മവിശ്വാസമുണ്ട്. ഇനി ചെയ്യാനും ആത്മവിശ്വാസമുണ്ട്, കൈതപ്രം പറഞ്ഞു.

തിളക്കം എന്ന സിനിമയ്ക്കായി പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും അഭിമുഖത്തില്‍ കൈതപ്രം പറയുന്നുണ്ട്. ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമക്കാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുമുണ്ടെന്നും കൈതപ്രം പറഞ്ഞു.

ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.

എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് എന്നെ മാറ്റി.

എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല, കൈതപ്രം പറഞ്ഞു.

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഇവർക്കു പരിചയപ്പെടുത്തിയ അയൽവാസി ഛോട്ടുവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിനെ എൻകൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേർന്ന് പെൺകുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴുത്തുഞെരിച്ചു കൊന്ന് അവർ ധരിച്ചിരുന്ന ഷാളിൽ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന തോന്നിക്കാനായിരുന്നു ഇത്. സൊഹൈലും ജുനൈദും ഹഫീസുള്ളും പേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിച്ചു.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കിൽ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302, 376, പോക്സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപുർ ഖേരിയിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും ഒരു സുരക്ഷയുമില്ലെന്നും ഇരുവരും ആരോപിച്ചു.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കോടിയേരി. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞു. എങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായത്. നല്ല രീതിയിൽ ചികിത്സ നൽകിയാൽ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.

ഓഗസ്റ്റ് 29 നാണ് കാന്‍സറിനെ തുടർന്നുള്ള വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടിയിരിക്കുകയാണ്.

നാലുവയസ്സുള്ളപ്പോൾ തനിക്കു സംഭവിച്ച ദുരന്തത്തെ കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെയാണ് യുവതി പൊള്ളുന്ന അനുഭവം കുറിച്ചത്. ഈ ദുരന്തത്തിന് കാരണം തന്റെ അച്ഛൻ ആണെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;

പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു അത്. അമ്മയും ഞാനും സഹോദരിമാരും തീകായുകയായിരുന്നു. നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്. അഞ്ചു നിമിഷങ്ങൾക്കു ശേഷം ഞങ്ങളുടെ അച്ഛൻ ജോലി കഴിഞ്ഞ് വന്നു. ‘ഭക്ഷണം കഴിക്കുന്നതിനു മുൻപ് അൽപം ചൂടേൽക്കുകയാണ്.’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് സംഭവിച്ച കാര്യങ്ങൾ വ്യക്തമല്ല. എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. എന്റെ മുഖം പൊള്ളുകയാണെന്നു മാത്രം എനിക്കു മനസ്സിലായി. എനിക്ക് എന്റെ കണ്ണുകളും ചുണ്ടും ഇല്ലെന്നാണ് തോന്നിയത്.

നാലുവയസ്സായിരുന്നു എന്റെ പ്രായം. അച്ഛനും അമ്മയും എന്നെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. അച്ഛൻ കൊണ്ടുവന്ന പെട്രോൾ കുപ്പി മറിഞ്ഞാണ് എന്റെ ദേഹത്തേക്ക് തീ പടർന്നതെന്ന് അമ്മ പറഞ്ഞു. അത് അച്ഛന്റെ തെറ്റാണ്. മുഖവും കൈകളും പൂർണമായും പൊള്ളി. ഞാൻ രക്ഷപ്പെടുമോ എന്ന് എനിക്ക് സംശയം തോന്നി. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

മണിക്കൂറുകൾക്കു ശേഷം മുഖത്തു മുഴുവൻ ബാൻഡേജുമായി ഞാൻ ഉണർന്നു. അടുത്ത അഞ്ചുവർഷം ഞാൻ 8 ശസ്ത്രക്രിയകൾക്കു വിധേയയായി. എപ്പോഴും എന്റെ അമ്മ കൂടെ തന്നെയുണ്ടായിരുന്നു. എന്റെ കൈ പിടിച്ച് മണിക്കൂറുകളോളം അമ്മ എനിക്ക് അരികിൽ ഇരിക്കുമായിരുന്നു. സ്‌കൂളിലോ പുറത്ത് കളിസ്ഥലങ്ങളിലോ ഞാൻ പോയില്ല. എന്റെ കുട്ടിക്കാലത്തെ അഞ്ചുവർഷവും ആശുപത്രിയിലായിരുന്നു.

2009ൽ ഞാൻ ആശുപത്രി വിട്ടു. ജീവിതം എങ്ങനെ തിരിച്ചു പിടിക്കും എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഞാൻ സ്‌കൂളിൽ പോകാൻ തുടങ്ങി. പക്ഷേ, കൂടെയുള്ളവർ എന്നെ അകറ്റി നിർത്തി. അവർ എന്നോട് സംസാരിച്ചില്ല. ഒരിക്കൽ പ്രിൻസിപ്പാൾ എന്നെ കാണുന്നതും ഞാൻ സംസാരിക്കുന്നതും മറ്റു കുട്ടികൾക്കു ഭയമാണെന്നു പറഞ്ഞു.

ഞാൻ മറ്റുള്ളവരോട് സംസാരിക്കുന്നത് നിർത്തി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്നെ മറ്റൊരു സർക്കാർ സ്‌കൂളിലേക്ക് അമ്മ മാറ്റി. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. അവിടത്തെ സുഹൃത്തുക്കളും അധ്യാപകരും എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു നൽകിയത്.

പഠനശേഷം ഞാൻ ധാരാളം ആർട്ടിസ്റ്റിക് വർക്കുകൾ ചെയ്തു. ആർട്ട് വർക്ക് എക്‌സിബഷനും നടത്തി. ഇൻസ്റ്റഗ്രാമിൽ മേക്കപ്പ് റീലുകളും ചെയ്തു. റീലുകൾ ചെയ്യുമ്പോൾ ആദ്യം എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ മുഖം എങ്ങനെയാണ് കാണികൾ സ്വീകരിക്കുക എന്നായിരുന്നു ചിന്ത. എന്നാൽ ധൈര്യം സംഭരിച്ച് ഞാൻ ആദ്യത്തെ റീൽ ചെയ്തു. നല്ല പ്രതികരണം ലഭിച്ചപ്പോൾ അത് തുടർന്നു.

എന്റെ വീട്ടുകാരും സുഹൃത്തുകളും പൂർണമായ പിന്തുണയും നൽകി. ഇപ്പോൾ എനിക്ക് 22 വയസായി. എന്റെ മാതാപിതാക്കൾ ഒരിക്കലും എന്റെ മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടില്ല. എന്റെ അമ്മാവന്മാർ എനിക്കു സഹായം നൽകി. അവർ കൂടെയുണ്ടായിരുന്നതു കൊണ്ടാണ് എനിക്കു ജീവിതത്തിൽ വിജയിക്കാൻ സാധിച്ചത്.

വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷിനെ പീരുമേട് പൊലീസ് അറസ്റ്റു ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജോബിഷിന്റെ ഭാര്യ ഷീജയുടെ ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭര്‍ത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികള്‍ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീധന ബാക്കിയായ രണ്ടു പവന്‍ സ്വര്‍ണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മര്‍ദ്ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നല്‍കിയ സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാന്റ് ചെയ്തു.

ഖത്തറിലെ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ട നാലുവയസുകാരി മിന്‍സ മറിയം ജേക്കബിന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ജന്മനാടായ കോട്ടയത്തെ ചിങ്ങവനത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് തന്നെ മൃതദേഹം അടക്കം ചെയ്തു. മകള്‍ വീട്ടുമുറ്റത്തു തന്നെ ഉണ്ടാകണമെന്ന പിതാവ് അഭിലാഷിന്റെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകള്‍ ഒഴിവാക്കി വീട്ടുമുറ്റത്ത് മൃതദേഹം സംസ്‌കരിച്ചത്.

ചിങ്ങവനത്തെ കൊച്ചുപറമ്പില്‍ വീടിന്റെ പരിസരത്തേക്ക് മിന്‍സ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനായി നാട് ഒഴുകിയെത്തിയിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട മൃതദേഹം മിന്‍സ ഓടിക്കളിച്ച വീട്ടുമുറ്റത്തേക്ക് എത്തിയതോടെ അനുഗമിച്ച മാതാപിതാക്കളും കുടുംബാഗങ്ങളും കണ്ണീരടക്കാനാകാതെ വിങ്ങിക്കരഞ്ഞു.

കുട്ടിയുടെ മരണം ഖത്തറിലും വലിയ വിവാദമായിരിക്കെ രണ്ടുദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. നാലാം ജന്മദിനാഘോഷം കഴിഞ്ഞുള്ള സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കുട്ടി സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ടത്.

സ്‌കൂള്‍ ബസില്‍ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. തുറസായ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിലെ ചൂടാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

പൂണെയിലെ പിംപ്രിയില്‍ സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിഡോക്ടര്‍ മരിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും മാളിയേക്കല്‍ റിമിന്‍ ആര്‍ കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) ആണ് മരണപ്പെട്ടത്.

ജെയ്ഷ ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി.

മംഗളൂരു ചിറയില്‍ ജോണ്‍ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ്. സഹോദരന്‍: ജെയ്. ജെയ്ഷയുടെ മൃതദേഹം പൂണെയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം റോഡ് മാര്‍ഗം മംഗളൂരുവിലേക്ക് കൊണ്ടുപോയി.

സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം മംഗളൂരു ജേപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.

RECENT POSTS
Copyright © . All rights reserved