സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നവരുണ്ട്, എന്നാല്‍ അതേ ശബ്ദമുള്ള ഒരു യുവാവാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നതല്ല, മറിച്ച് അദ്ദേഹത്തിന്റെ യഥാര്‍ഥ ശബ്ദമാണിങ്ങനെ. പാലക്കാട് സ്വദേശി അബ്ദുല്‍ ബാസിതാണ് ആ വൈറല്‍ താരം. സിവില്‍ എക്‌സൈസ് ഓഫീസര്‍ ആണ്.

‘നാലാം മുറ’ എന്ന ചിത്രത്തെ കുറിച്ച് ബാസിദ് പറഞ്ഞ പ്രതികരണ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒന്ന് കണ്ണടച്ച് കേട്ടാല്‍ ഇത് സുരേഷ് ഗോപി ആണല്ലോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദ സാദൃശ്യമുണ്ട് അബ്ദുള്‍ ബാസിദിന്. മാത്രമല്ല, സുരേഷ് ഗോപിയുടെ ചില മാനറിസങ്ങളും അദ്ദേഹത്തിനുണ്ട്. വീഡിയോ വൈറലായതോടെ സുരേഷ് ഗോപിയുടെ ഡ്യൂപ്പ് എന്ന പേരും ബാസിദിന് സോഷ്യല്‍ മീഡിയ നല്‍കി കഴിഞ്ഞു.

‘സുരേഷ് ഗോപി ചേട്ടന്റെ മാനറിസങ്ങളുമായി ബന്ധമുണ്ടെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണ്. ആ ശബ്ദത്തിലൂടെ നല്ലൊരു അഭിപ്രായം സമൂഹത്തിന് കൊടുക്കാന്‍ കഴിഞ്ഞു. യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് തന്നെ വലിയൊരു സന്തോഷമാണത്. സുരേഷ് ഗോപി ചേട്ടന്റെ മാനറിസങ്ങള്‍ എന്നും എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വലിയൊരു ആരാധകന്‍ കൂടിയാണ് ഞാന്‍. ഞാന്‍ യൂണിഫോം ഇടാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി.

ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്നൊക്കെ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളും തീപ്പൊരി വാക്കുകളുമാണ് നമ്മുടെ മനസ്സില്‍ വരാറുള്ളത്. അദ്ദേഹത്തിന്റെ ആ ഒരു വ്യക്തിത്വത്തെ ഇഷ്ടപ്പെടുന്ന ആള് തന്നെയാണ് ഞാനും’, അബ്ദുള്‍ ബാസിദ് പറയുന്നു.

ചില വാക്കുകള്‍ പറയുമ്പോള്‍ സുരേഷ് ഗോപിയുടെ സ്‌റ്റൈലുണ്ടെന്ന് ബാസിദിന്റെ സുഹൃത്തുക്കളാണ് ആദ്യം പറയുന്നത്. അങ്ങനെ ഒരിക്കല്‍ അദ്ദേഹം സുരേഷ് ഗോപിയെ അനുകരിച്ച് നോക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ അവര്‍ പറഞ്ഞാണ് സുരേഷേട്ടന്റെ ശബ്ദവുമായി തനിക്ക് സാമ്യമുണ്ടെന്ന് അറിയുന്നതെന്ന് അബ്ദുള്‍ ബാസിദ് പറയുന്നു. ‘സുരേഷേട്ടന്റെ ശബ്ദവുമായി വളരെ സാമ്യമുണ്ടെന്ന് എന്റെ സുഹൃത്തുക്കളൊക്കെ എപ്പോഴും പറയാറുണ്ട്.

സുരേഷ് ഗോപിയെ നേരില്‍ കണ്ട അനുഭവവും ബാസിദ് പങ്കുവച്ചു. ‘അടുത്തിടെ ഒരു ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി, അച്ഛനമ്മമാരുടെ വില മനസ്സിലാക്കാത്ത തലമുറയ്ക്ക് വേണ്ടി ഒരു ക്ലാസ് ചെയ്തിരുന്നു. പ്രോഗ്രാം വൈറലായി മാറി. ആ സമയത്ത് സുരേഷ് ഗോപി ചേട്ടന്റെ ഭാഗത്ത് നിന്നും ഒരു കാള്‍ വന്നു. ഈ വീഡിയോ കാണാതെ കേട്ടപ്പോള്‍ സുരേഷേട്ടനാണെന്ന് ചിലര്‍ പറഞ്ഞതായും അദ്ദേഹം അറിഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ കാണണം എന്നൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇരിഞ്ഞാലക്കുടയില്‍ വച്ച് ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാന്‍ പോയി. കാരവാന്റെ ഉള്ളില്‍ പരിപാടിയെ പറ്റി അദ്ദേഹം ഒരുപാട് സംസാരിച്ചു. ഇനിയും ഇത്തരം പ്രോഗ്രാമുകള്‍ ചെയ്യണം എന്നൊക്കെ പറഞ്ഞു. നമ്മുടെ രണ്ടാളുടെ ശബ്ദവും ഏകദേശം ഒരുപോലെ ആണല്ലോ എന്നും പറഞ്ഞെന്നും ബാസിത് പറഞ്ഞു.