തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉറങ്ങിക്കിടന്ന സംഗീതയെ സുഹൃത്ത് ഗോപു വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് ഗോപു, അഖില്‍ എന്ന മറ്റൊരു പേരില്‍ പുതിയ ഫോണ്‍ നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്തു ബന്ധം സ്ഥാപിച്ചു. ചാറ്റില്‍ ആവശ്യപ്പെട്ടത് പ്രകാരം രാത്രി വീടിനു പുറത്തിറങ്ങിയ സംഗീതയെ ഗോപു കൊലപ്പെടുത്തുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംഗീത ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ കയ്യിലിരുന്ന പേപ്പര്‍ കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ സംഗീതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.