ഉത്തരാഖണ്ഡില്‍ ക്രൂര കൊലപാതകത്തിന് ഇരയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാരം നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അങ്കിതയുടെ കുടുംബം സമ്മതിച്ചത്.
ബിജെപി മുന്‍ നേതാവിന്റെ മകന്‍ മുഖ്യപ്രതിയായ കേസില്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്‌കാരത്തിന് സമ്മതിച്ചത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്നതിന് മറുപടി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സമ്പൂര്‍ണവിവരം, പ്രതികള്‍ക്ക് വധശിക്ഷ എന്നിവയായിരുന്നു കുടുംബത്തിന്റെ ആവശ്യം. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച പൂര്‍ത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ മജിസ്‌ട്രേട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബം തന്നെ പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുടുംബത്തിന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു പ്രതിഷേധം കടുപ്പിച്ച നാട്ടുകാര്‍ ബദരിനാഥ് ഋഷികേശ് ദേശീയപാത മണിക്കൂറുകളോളം നാട്ടുകാര്‍ ഉപരോധിച്ചു.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാന്‍ അങ്കിതയെ പ്രതി പുല്‍കിത് ആര്യ നിര്‍ബന്ധിച്ചതിന് പുറമെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഇക്കാര്യം വെളിപ്പെടുത്തിയുള്ള സുഹൃത്തുമായുള്ള വാട്‌സാപ് സന്ദേശം പുറത്തുവന്നിരുന്നു. ദാരിദ്ര്യമുണ്ടെങ്കിലും തന്നെ 10000 രൂപയ്ക്ക് വില്‍ക്കില്ലെന്നായിരുന്നു അങ്കിതയുടെ സന്ദേശം.
തലസ്ഥാനത്ത് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ 39 വയസുള്ള രാജ്‌മോഹനാണ് മരിച്ചത്.
കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫ്രീലാന്‍സ് വീഡിയോ ഗ്രാഫറായിരുന്നു രാജ്‌മോഹന്‍.
ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഭാര്യ വീട്ടില്‍വച്ച് ബന്ധുക്കളുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിന്റെ വാതിലുകള്‍ കുറ്റിയിട്ട ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് രാജ്‌മോഹന്‍ ആത്മഹത്യ ചെയ്തത്. മദ്യ ലഹരിയിലായിരുന്ന രാജ്‌മോഹന്‍ ലൈവിനിടെ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോ ഓടിച്ചും ഫ്രീലാന്‍സ് വീഡിയോഗ്രഫി ചെയ്തും കഴിയുകയായിരുന്നു രാജ്‌മോഹന്‍. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്.
ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി പരാതി. ബിഹാറിൽ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയെയും ഡോക്ടറെയും ഉടനടി പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കേസ് അന്വേഷിക്കാൻ ബിഹാർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സെപ്റ്റംബർ 3നാണ് നഴ്സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കിൽ എത്തിയത്. ഗർഭ പാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യുവതി ക്ലിനികിൽ എത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയത്. ശേഷം, യുവതിയെ ഈ മാസം 15മുതൽ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡയാലിസിസിന് വിധേയയാക്കി.
യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങിയാൽ മാത്രം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയൊള്ളു. അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തിൽ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
യുട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. എറണാകുളം മരട് പൊലീസാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകൽ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ള ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ നിർബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.
ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുൻപു പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. മോഹലാലിനൊപ്പം ഭാവന എത്തിയ ചിത്രമായിരുന്നു നരൻ. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന രസകരമായ ഒരു അനുഭവത്തെ കുറിച്ച് നടി പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ഫ്ളവേഴ്സിൻ്റെ ഒരു കോടി എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവർ പറഞ്ഞത്.
വലിയൊരു സ്റ്റാർ കാസ്റ്റ് ഉള്ള മൂവിയായിരുന്നു നരൻ. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ പേര് ലീല എന്നായിരുന്നു. കഥ കേൾക്കുമ്പോൾ തന്നെ ഭയങ്കര താല്പര്യമായിരുന്നു. ഈ കഥാപാത്രം എപ്പോഴും വീഴുമായിരുന്നു. നടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വീഴുന്നതായിരുന്നു കഥാപാത്രത്തിന്റെ പ്രത്യേകത. അത് തനിക്ക് ഭയങ്കര ഫണ്ണിയായിട്ട് തോന്നിയെന്നും അവർ പറഞ്ഞു. അവിടെ നിന്ന് ഇവിടേക്ക് നടന്ന് വരുമ്പോൾ ഒന്ന് വീഴണമെന്നായിരുന്നു ജോഷി സാർ സീൻസ് പറഞ്ഞ് തരുക.
വീഴാൻ പോവുകയാണെന്ന് പറഞ്ഞ് വീഴുമ്പോൾ നമ്മുടെ ബോഡിലാൻഗ്വേജ് അങ്ങനെ മാറണം. അതായത് പരിക്ക് പറ്റരുത് എന്ന് കരുതി വീഴരുത്. സിനിമയിൽ ഒരു ചാല് ചാടി കടക്കുന്ന സീൻ ഉണ്ട്. അതിലൊക്കെ ഞാൻ കുറേ തവണ വീണിട്ടുണ്ട്. കാരണം ലൈറ്റ് ശരിയാവില്ല, ക്യാമറ ശരിയായില്ല, ഫോക്കസായില്ല എന്ന പ്രശ്‌നങ്ങൾ കൊണ്ട് വീണ്ടും വീണ്ടും ഷോട്ട് എടുക്കണ്ടി വരുമായിരുന്നെന്നും ഭാവന പറഞ്ഞു.
അതുപോലെ സിനിമയിലെ ഒരു സീൻ താൻ ഓടി വന്ന് ചാടാൻ പോകുന്നതാണ്. ഓടി വരുമ്പോൾ തന്നെ ദൈവമേ രക്ഷിക്കണേ എന്ന് പറഞ്ഞാണ് വരുക. ഓടി വന്നിട്ട് ചാടാൻ പോകുമ്പോൾ പേടിച്ച് നിൽക്കണം അതായിരുന്നു സീൻ. എന്റെ മനസിൽ താൻ അവിടെ എത്തുമ്പോൾ നിൽക്കും എന്നായിരുന്നു. പക്ഷേ തന്റെ ഓട്ടം കാണുമ്പോൾ ഇവൾ ഇപ്പോൾ വീഴുമോ എന്നാണ് എല്ലാവരും വിചാരിക്കുക.
അവിടെ എത്തുമ്പോൾ നിൽക്കുമെന്ന് തനിക്കറിയാം. പക്ഷേ അവർ വിചാരിക്കുന്നത് ഇവൾ ഇപ്പോൾ പോയി ചാടുമെന്നാണ്. അത്യാവശ്യം നല്ല ഉയരമുള്ള ഇടത്താണ് നിൽക്കുന്നത്. താൻ ഓടി വന്ന് ചാടാൻ നോക്കിയപ്പോൾ ലാലേട്ടൻ തന്നെ വന്ന് പിടിച്ചു. എന്താണ്.. ശരിക്കും ചാടുമോ എന്ന് ചോദിച്ചു. ജോഷി സാർ അത് കണ്ട് പേടിച്ച് കട്ട് വിളിച്ചെന്നും ഭാവന പറഞ്ഞു
എറണാകുളത്ത് നടുറോഡില്‍ ചോരക്കളി. എറണാകുളം കലൂരില്‍ യുവാവിനെ ഗാനമേളയ്ക്കിടെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേള നടക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.
കലൂരിലെ സ്വകാര്യ സ്ഥലത്ത് സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കലൂരില്‍ രാത്രി ലേസര്‍ ഷോയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഗാനമേള നടന്ന സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് രാജേഷും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്‌നക്കാരെ പുറത്താക്കിയിരുന്നു.
പിന്നീട് അല്‍പസമയത്തിന് ശേഷം ഇവര്‍ വീണ്ടും തിരിച്ചെത്തി രാജേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.
കേസിലെ പ്രതികളെ നിരീക്ഷിച്ചുവരികയാണ്, ഇവരിലൊരാള്‍ കാസര്‍കോട് സ്വദേശിയാണ്. കൊച്ചിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം കണ്ടെടുത്തു. പെണ്‍കുട്ടിക്ക് റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിവാക്കുന്നതാണ് സുഹൃത്തിനോട് പങ്കുവെച്ച സന്ദേശങ്ങള്‍.
റിസോര്‍ട്ടില്‍ എത്തുന്ന അതിഥികളുമായി അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാനേജരും റിസോര്‍ട്ട് ഉടമയും തന്നെ നിര്‍ബന്ധിച്ചുവെന്നും ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഒരിക്കലും തയാറാകില്ല എന്നുമാണ് പെണ#്കുട്ടി സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.
ഉത്തരാഖിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു 19കാരി അങ്കിത. സെപ്റ്റംബര്‍ 18ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ കനാലില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സെപ്റ്റംബര്‍ 23ന് പുല്‍കിത് ആര്യയെയും റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ നിന്ന് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഋഷികേശിലെ വനതാര റിസോര്‍ട്ട് നാട്ടുകാര്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ റിസോര്‍ട്ട് ഇടിച്ചു നിരത്തുകയും ചെയ്തു. എന്നാല്‍ റിസോര്‍ട്ട് തകര്‍ത്തത് തെളിവ് നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നാണ് അങ്കിതയുടെ കുടുംബം ആരോപിക്കുന്നത്.
അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റര്‍വ്യൂ വരെ നടത്തേണ്ടിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂര്‍വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭാസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ ക്ഷമാപണം.
‘ചട്ടമ്പി എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെ സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയ റോള്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ പ്രമോഷന്‍ പരിപാടികള്‍ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.
ഇതിനിടെ ഇന്റര്‍വ്യൂവിനിരിക്കുമ്പോള്‍ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാന്‍ ഞങ്ങള്‍ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ദേഷ്യമാണുണ്ടാക്കുന്നത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാന്‍ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കണമായിരുന്നു’- ഭാസി പറഞ്ഞു.
തന്നോട് ആരും മാപ്പ് പറയാന്‍ പറഞ്ഞിട്ടില്ല. അവര്‍ നേരെ കേസ് കൊടുക്കുകയാണ് ചെയ്തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം. കൊച്ചി മരട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്.
കേസില്‍ നടനെ പോലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. പരാതിക്കാരിയായ അവതാരകയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ നടന്‍ അസഭ്യം പറയുകയും ക്യാമറമാനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്ന് കെസി വേണുഗോപാല്‍ ജോഡോ യാത്രക്കിടെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 45പേര്‍ അറസ്റ്റിലായി. തുടര്‍ന്ന് അറസ്റ്റിലും റെയ്ഡിലും പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് ഉണ്ടായത്.
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ഡല്‍ഹിയില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇതുവരെ ലഭിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ സമര്‍പ്പിക്കും. എന്‍ഐഎ ആസ്ഥാനത്തു അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡിലാണ് ഇക്കാര്യം പറയുന്നത്.
ബിഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധയിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യാനടക്കം കൂടുതല്‍ സമയം എന്‍ഐഎ ആവശ്യപ്പെടാനാണ് സാധ്യത.
ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ബിജെപി നേടാവിനെ മകനാല്‍ കൊല ചെയ്യപ്പെട്ട 19 വയസുകാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. മരിച്ച അങ്കിതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നാണ് ആവശ്യം. അങ്കിതയുടെ മരണശേഷം റിസോര്‍ട്ട് തകര്‍ത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അങ്കിതയുടെ പിതാവ് ആവശ്യപ്പട്ടു.
അങ്കിതയുടെ ദേഹത്ത് മുറിവുകളുണ്ടെന്നും ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയിരുന്നു. പിന്നാലെ നാട്ടുകാര്‍ റിസോര്‍ട്ട് അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു. സംഭവത്തില്‍ നടപടി സ്വീകരിച്ച ബിജെപി നേതൃത്വം വിനോദ് ആര്യയെയും മകന്‍ അങ്കിതിനെയും പാര്‍ട്ടിയില്‍നിന്ന് കഴിഞ്ഞദിവസം പുറത്താക്കി.
പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടിരുന്നു.