സൂര്യ കൊലക്കേസ് പ്രതി ഷിജു ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂടിലെ വീട്ടിനുള്ളിലാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. തുടര്‍ വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് ഷിജുവിന്റെ മരണം.

2016 ഫെബ്രുവരി ഒമ്പതിനാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന സൂര്യയെ പ്രണയ പകയെ തുടര്‍ന്ന് ഷിജു വെട്ടിക്കൊന്നത്. സൂര്യയെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചായിരുന്നു ഷിജു കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നു.

എന്നാല്‍ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നു. തുടര്‍ന്നുണ്ടായ പകയിലാണ് സൂര്യയെ ഷിജു കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.