India

പാലക്കാട് വീണ്ടും ഒരാള്‍ക്കു കൂടി നിപ രോഗം സ്ഥിരീകരിച്ചു.പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛനൊപ്പം നിന്നത് ഇദ്ദേഹമാണ്.നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് 32 കാരനായ ഇദ്ദേഹം.പാലക്കാട് രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം.

പാലക്കാട് യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. യുവതി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികകളിലായി ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വയനാട്ടില്‍ പതിന്നാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം നല്‍കി രണ്ടുപേര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.

ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു പറത്തിക്കൊണ്ടുപോകും.

വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് ചാക്കയിലെ ഹാങ്ങറില്‍നിന്നു പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.

വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാന്‍ഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14-ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. അറ്റകുറ്റപ്പണിക്കെത്തിച്ചിരുന്ന സാങ്കേതികോപകരണങ്ങള്‍ തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടണിന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ബുധനാഴ്ച തിരുവനന്തപുരത്തെത്തും.

യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുമെന്ന അറിയിപ്പ് നില്‍ക്കെ ഇന്നത്തെ ദിനം നിർണായകം. കൊല്ലപ്പെട്ട യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിന്റെ കുടുംബം ഇന്ന് നിലപാട് അറിയിക്കുമെന്നാണ് സൂചന. വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകള്‍ തുടരുകയാണ്. ഇന്നലെ നടന്ന ചർച്ചയില്‍ ദിയാധനം സ്വീകരിച്ച്‌ വധശിക്ഷ ഒഴിവാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല.

കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. നോർത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്.

ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നായിരുന്നു ചർച്ചയിലെ നിർദേശം.

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.

അമ്മയുടെ പരാതിയിലെടുത്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷിക്കുക. കൊല്ലം റൂറൽ എസ് പി സാബു മാത്യു മേൽനോട്ടം വഹിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നിതീഷാണ് ഒന്നാം പ്രതി. രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിനും സാധ്യതയുണ്ട്. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷവാങ്ങി നൽകാൻ ഏതറ്റംവരെയും പോകുമെന്ന് അമ്മ ഷൈലജ പറഞ്ഞു.

വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക നിതീഷിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി. നിതീഷിന്‍റെ സഹോദരി നീതുവും, അച്ഛനും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സ്ത്രീധനത്തിന്‍റെയും പണത്തിന്‍റെയും പേരില്‍ മകളെ വേട്ടയാടി. നിതീഷിന്‍റെ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ വിപഞ്ചിക ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നാണ് ആരോപണം. മകള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകളുമായാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണ കാരണം സ്ഥിരീകരിക്കുന്നതിനാണ് നാട്ടിൽ റീപോസ്റ്റ്മോർട്ടത്തിൻ്റെ സാധ്യത കുടുംബം ആലോചിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ നാട്ടില്‍ എത്തിച്ച് അന്വേഷണത്തിന് വിധേയരാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് 10 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 നാണ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്തത്. അവസാനഘട്ട പരിശോധനകള്‍ നീണ്ടതിനാലാണ് അണ്‍ഡോക്കിങ് അല്‍പം വൈകിയത്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ പേടകം കാലിഫോര്‍ണിയ തീരത്തിനടുത്ത് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനു ശേഷം യാത്രികരെ പേടകത്തില്‍ നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കും.

ബഹിരാകാശ നിലയത്തിൽ 18 ദിവസം പൂർത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേയ്ക്ക് . പേടകം നാളെ ഭൂമിയിൽ എത്തും

ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസം സംഘം അവിടെ തുടരും. നാസയുടെയും സ്പേസ് എക്സിന്റെയും മിഷന്‍ കണ്‍ട്രോളില്‍ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുത്തിയത്.

പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിര്‍ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. പൂര്‍ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക.

അണ്‍ഡോക്ക് ചെയ്യുന്നതിനു മുമ്പ് പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. എക്സ്പെഡിഷന്‍ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വൈകുന്നേരം നാല്‍വര്‍ സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു.

ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ നേരത്തേ സംഘാംഗങ്ങള്‍ക്ക് വിരുന്നും നല്‍കിയിരുന്നു. മാമ്പഴം കൊണ്ടുള്ള മറാത്തി വിഭവമായ ആംരസും കാരറ്റ് ഹല്‍വയും ഉള്‍പ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞര്‍ ശുഭാംശു ഉള്‍പ്പെട്ട സംഘത്തിന് നല്‍കിയത്.

സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദേശം. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 46 പേരാണുള്ളത്. പാലക്കാടും മലപ്പുറത്തും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

രോഗ ലക്ഷണവും സമ്പര്‍ക്കപട്ടികയിലും ഉള്ളവരില്‍ ചിലരുടെ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളെങ്കില്‍ നിപ്പയില്‍ പുതുതായി ഒരു മരണം കൂടി സംഭവിച്ചതോടെ അതീവ ജാഗ്രതയിലേക്ക് കടന്നിരിക്കുകയാണ് ആരോഗ്യമേഖല.

ഒരാഴ്ച മുമ്പാണ് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 58 കാരന്‍ പനി ബാധിച്ച്, മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ വട്ടമ്പലത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി കഴിഞ്ഞ ദിവസം മരിച്ചു. കുമരംപുത്തൂർ ചങ്ങലീരിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. സമ്പര്‍ക്കമുണ്ടായവര്‍ ക്വാറൻ്റീനിൽ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി.

പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിലായി നിലവില്‍ അഞ്ഞൂറോളം പേരാണ് നിപ്പ സമ്പര്‍പ്പട്ടികയിലുള്ളത് മലപ്പുറത്ത് 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പ‍ര്‍ക്കപ്പട്ടികയില്‍. മലപ്പുറത്ത് രോഗലക്ഷണങ്ങളോടെ 10 പേര്‍ ചികില്‍സയിലുണ്ട്. ഒരാള്‍ ഐസിയുവിലാണ്. 62 സാമ്പിളുകള്‍ മലപ്പുറത്ത് നെഗറ്റീവായിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഈ മാസം ഒന്നിന് മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 18 കാരിക്കും നേരത്തെ നിപ്പ സ്ഥിരീകരിച്ചിരുന്നു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷപ് പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടല്‍ തേടി ആക്ഷൻ കൗണ്‍സിലിൻ ആയി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നല്‍കിയിരിക്കുന്നത്.

ഹർജിയില്‍ കേന്ദ്രസർക്കാർ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്. 2017 ജൂലൈ 25ന് യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം.

തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച്‌ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പില്‍ വീട്ടില്‍ ഷമീറി(37)നെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഓട്ടോ-ടാക്‌സി ഡ്രൈവറായ പ്രതി പല ദിവസങ്ങളിലായി കണ്ണൂര്‍ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ എടക്കാട്ടെ മുനമ്പില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ഐ അഭിലാഷ്, എഎസ്‌ഐ ഷിജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഷമീറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ യുഡിഎഫ്-ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ് നാളെ പാലായില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി വൈകുന്നേരം നാലിന് പ്രകടനവും

തുടർന്നു പൊതുസമ്മേളനവും നടത്തും. ആശുപതി ജംഗ്ഷനില്‍നിന്ന് പ്രകടനം ആരംഭിക്കും.ളാലം പാലം ജംഗ്ഷനില്‍ ചേരുന്ന സമ്മേളനം കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നേതാക്കളായ ടി.ആര്‍. രഘുനാഥന്‍, അഡ്വ. വി.ബി. ബിനു, പ്രാഫ. ലോപ്പസ് മാത്യു, സണ്ണി തോമസ്, അഡ്വ. ഫ്രാന്‍സിസ് തോമസ്, ഡോ. ഷാജി കടമല തുടങ്ങിയവര്‍ പ്രസംഗിക്കും.

Copyright © . All rights reserved