India

രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പൊലീസിന്‌റെ പിടിയിലായത്.

മരണത്തിന്‌റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് പൊലീസിന്‌റെ പിടിയിലായത്. ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്.

2002 നും 2004 നും ഇടയില്‍ നിരവധി ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു ദേവേന്ദര്‍ ശര്‍മയുടെ രീതി. 1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്. കേരളത്തിൽ ഡിമാന്‍റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ഒടുവിൽ വന്ന റിപ്പോർട്ട് വിശദമാക്കുന്നതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ നിന്ന് ചേർത്തുള്ള ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു. എന്നാൽ ഇതേസമയം തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.

ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിയര്‍ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു.

കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചതിന് മ്യൂസിയം എസ്ഐ ഷെഫിന് സസ്പെന്‍ഷന്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തശേഷം ഷെഫിന്‍ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സ്പെയിനിലെ ബാഴ്സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് എസ്ഐക്കു വീഴ്ചയുണ്ടായത്. കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു.

പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി, തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോയ അര്‍ച്ചനയെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം വിവരശേഖരണത്തിനെന്നപേരില്‍ ഷെഫിന്‍ പോയതായും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മടക്കയാത്രയ്ക്ക് പോലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തു. ഷെഫിനൊപ്പംപോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈന, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കില്ല.

പാകിസ്ഥാനുമായുള്ള അടുത്ത സൗഹൃദമാണ് ചൈനയും തുര്‍ക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡയെ ഒഴിവാക്കിയത്.

അതേസമയം അടുത്ത വര്‍ഷം യു.എന്‍ രക്ഷാ സമിതിയില്‍ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യന്‍ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. പാക് കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കെതിരായ തെളിവുകള്‍ ഇന്ത്യ സംഘാംഗങ്ങള്‍ക്ക് നല്‍കും. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഈ തെളിവുകള്‍ നല്‍കും.

അതിനിടെ അതിര്‍ത്തിയിലുള്ള സൈനിക ക്യാംപുകള്‍ അതീവ ജാഗ്രതയില്‍ തുടരണമെന്ന് സംയുക്ത സൈനിക മേധാവി നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ അധികമായി വിന്യസിച്ച സേനയെ രണ്ട് രാജ്യങ്ങളും പിന്‍വലിച്ചു. പകുതി സൈനികര്‍ ക്യാംപുകളിലേക്ക് മടങ്ങി.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടാനും തീരുമാനമുണ്ട്. ആരാധനാലയങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടും. അയോധ്യയില്‍ സിആര്‍പിഎഫ് ഡിജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ആര്‍എസ്എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടും.

തിരുപ്പൂര്‍ കാങ്കയത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് വഴിയരുകിലെ മരത്തിലിടിച്ചതില്‍ മൂന്ന് ഇടുക്കി സ്വദേശികള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇടുക്കി മുന്നാറിലെ ഗൂഡര്‍ വിള എസ്റ്റേറ്റ് പ്രദേശത്തെ സി.രാജ എന്ന നിക്‌സന്‍(46), ഭാര്യ ജാനകി (40), മകള്‍ ഹേമ നേത്ര (15) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു മകള്‍ മൗന സെറിനിനെ (11) പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈറോഡ് ജില്ലയിലെ അരസലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ജാനകി. ഏതാനും ദിവസത്തെ അവധിക്കുശേഷം മുന്നാറില്‍ നിന്നും അരസലൂരിലേക്കു പോകുമ്പോള്‍ ചൊവാഴ്ച രാവിലെ ഒന്‍പതുമണിയോടെ നത്തക്കടയൂരിലെ സുന്ദരപുരിയില്‍ വച്ചായിരുന്നു അപകടം.

കൊച്ചിയില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ മൂന്നുവയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയില്‍ നിന്നാണ് മുങ്ങല്‍ വിദ്ഗ്ധർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം അഞ്ചുമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ദുരന്തവാർത്ത നാട്ടുകാരെ തേടിയെത്തിയത്.

കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് സമീപം ഉപേക്ഷിച്ചു എന്ന അമ്മയുടെ മൊഴിയെ തുടർന്നാണ് പൊലീസിന്റയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തില്‍ പുഴയിലും സമീപത്തും തെരച്ചില്‍ നടത്തിയത്. തെരച്ചിലിനായി സ്കൂബ ഡൈവിംഗ് സംഘവും എത്തിയിരുന്നു.

കോലഞ്ചേരി വരിക്കോലി മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടില്‍ സുഭാഷിന്റെ മകളാണ് കല്യാണി. ഇന്നലെ കുട്ടിയുടെ അമ്മ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇരുവരും മൂഴിക്കുളത്ത് ബസിറങ്ങുന്ന സി.സി ടിവി ദൃശ്യം ലഭിച്ചിരുന്നു.

സ്റ്റോപ്പില്‍ നിന്ന് നൂറുമീറ്റർ മാറിയാണ് ചാലക്കുടി പുഴ. ഈ പാലത്തിലേക്ക് കുഞ്ഞുമായി യുവതി എത്തിയിരുന്നു, പിന്നീട് കുറുമശേരിയിലുള്ള വീട്ടിലേക്ക് ഒറ്റയ്ക്കാണ് പോയത്. ഇക്കാര്യം ഓട്ടോ ഡ്രൈവറും സ്ഥിരീകരിച്ചു.

ആലുവവരെ കുട്ടി കൂടെ ഉണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു അമ്മയുടെ ആദ്യമൊഴി. പിന്നീട് മൊഴികള്‍ മാറ്റിപ്പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പാലത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതായി മൊഴി നല്‍കിയത്.

ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്‍റെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടം കേരളത്തിലെ സമരചരിത്രത്തിന്‍റെ ഭാഗമാകുകയാണ്. സർക്കാർ ആഘോഷത്തോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ അസാധാരണ സമരം നൂറ് നാൾ പിന്നിടുന്നത്.

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, ഒടുവില്‍ കേരളമാകം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര. സിഐടിയുവിന്‍റെ സമാന്തര സമരം, ഐഎന്‍ടിയുസിയുടെ തൊഴിലാളി വിരുദ്ധ നിലപാട്, മഴയത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് വരെ വലിച്ചുമാറ്റിയുള്ള പൊലീസ് നടപടികള്‍. ഒന്നിലും പതറാതെയാണ് ആശ സമരം മുന്നോട്ട് പോകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സമരക്കാര്‍.

ദിനംപ്രതി മുന്നൂറുരൂപ തികച്ചുകിട്ടാനില്ലാത്ത സ്ത്രീ തൊഴിലാളികളെ നൂറുദിവസമായി സമരമുഖത്ത് ഒന്നിച്ചുനിര്‍ത്തുന്ന നേതൃസാന്നിധ്യം എംഎ ബിന്ദു, എസ് മിനി എന്നിവരുടേതാണ്. പിന്നില്‍ വികെ സദാനന്ദന്‍ എന്ന എസ്‌യുസിഐ നേതാവുണ്ട്. സര്‍ക്കാരിന്‍റെ അവഗണനകള്‍ക്കിടയിലും പൊതുസമൂഹത്തിന്‍റെ പിന്തുണയേറ്റി, പോരാട്ടം കനപ്പിച്ചാണ് സമരം മുന്നോട്ട് പോകുന്നത്.

മോഷണക്കുറ്റം ആരോപിച്ച്‌ പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയില്‍ എസ് ഐയ്ക്ക് സസ്‌പെൻഷൻ. പേരൂർക്കട എസ് ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായോയെന്നതില്‍ വിശദമായ അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനുള്ളില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികള്‍ ഉണ്ടാവുകയെന്നാണ് വിവരം.

പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) പൊലീസിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായത്. സംഭവത്തില്‍ കമ്മിഷണർക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് നല്‍കിയതിനെത്തുടർന്നാണ് പേരൂർക്കട എസ് ഐയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്. റിപ്പോർട്ടില്‍ വലിയ ഗുരുതര വീഴ്‌ചകളാണ് പൊലീസിനെതിരെ ചൂണ്ടിക്കാട്ടുന്നത്. പരാതി ലഭിക്കുമ്ബോള്‍ ചെയ്യേണ്ട പ്രാഥമിക നടപടികള്‍ പോലും പൊലീസ് ചെയ്തില്ല. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്‌ചയുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം, എസ് ഐയ്ക്ക് സസ്‌പെൻഷൻ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. തന്നോട് ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രസന്നൻ ആണ്. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാൻ പറഞ്ഞു. രാത്രി മുഴുവൻ ചോദ്യം ചെയ്തിട്ടും കുടിക്കാൻ വെള്ളം പോലും തന്നില്ല. പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ നിറവും ജാതിയുമാണ് പീഡനത്തിന് കാരണമെന്നും ബിന്ദു പ്രതികരിച്ചു

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പൊലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്കാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ്‌ മോഷണക്കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ പറഞ്ഞുവിട്ടത്. ജോലിക്കുപോയ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ്‌ ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്‌. മൂന്ന് ദിവസം മുൻപാണ്‌ ബിന്ദു അവിടെ ജോലിക്ക്‌ എത്തിയത്‌.

വീട്ടുടമസ്ഥയുടെ പരാതിയെ തുടർന്ന് താൻ ക്രൂരമായ മാനസിക പീഡനം അനുഭവിച്ചെന്നും ബിന്ദു പറഞ്ഞു. ‘പൊലീസിനോട് നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല. രാത്രിയായിട്ടും പൊലീസ്‌ സ്റ്റേഷനിലാണ്‌ എന്ന വിവരം വീട്ടുകാരെ അറിയിക്കാനും സമ്മതിച്ചില്ല. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച്‌ മാലയ്ക്കായി പൊലീസ് പരിശോധനയും നടത്തി. തിരിച്ച്‌ വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളം പോലും നല്‍കിയില്ല.

എന്നാല്‍, ആ വീട്ടില്‍ നിന്നുതന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥ പിറ്റേന്ന്‌ പൊലീസ്‌ സ്റ്റേഷനില്‍ എത്തി മാല കിട്ടിയെന്നറിയിച്ചു. താൻ മോഷ്ടിച്ചില്ലെന്ന് മനസിലായിട്ടും പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിർത്തിയതിനുശേഷമാണ്‌ ഫോണ്‍ തിരികെ നല്‍കിയതും വീട്ടിലേക്ക് പോകാൻ അനുവദിച്ചതും’- എന്നാണ് ബിന്ദു മധ്യമങ്ങളോട് പറഞ്ഞത്.

നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്ന് മണിക്കൂര്‍ സമയമായിട്ടും കോഴിക്കോട് നഗരമധ്യത്തിലെ മൊഫ്യൂസല്‍ ബസ്റ്റാന്‍ഡ് എന്ന പുതിയ ബസ്റ്റാന്‍ഡ് നിന്ന് കത്തുന്നത്, നമ്മുടെ സുരക്ഷാസംവിധാനങ്ങളെ ഒന്നടങ്കം വെല്ലുവിളിക്കയാണ്, കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടുത്തമായി മാറിയിരിക്കയാണ് ഇത്.

വൈകിട്ട് അഞ്ചുമണിയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീപ്പിടുത്തം, രാത്രി എട്ടുമണിയായിട്ടും അണക്കാന്‍ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്.

തുടര്‍ന്ന് മറ്റ് കടകളിലേക്കും അഗ്‌നി വ്യാപിക്കുകയായിരുന്നു. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക്മാറ്റി.

ഞായറാഴ്ച അല്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാവുമായിരുന്നുവെന്നാണ് പരിസരത്തെ വ്യാപാരികള്‍ പറയുന്നത്. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ വിഴുങ്ങിയിരിക്കയാണ്. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു.

ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. നഗരം മുഴുവന്‍ പുക പടരുന്ന സാഹചര്യമാണുളളത്. കോഴിക്കാട് നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കയാണ്.

ഇത്രയും സമയംമായിട്ടും തീ അണക്കാന്‍ ഫയര്‍ഫോഴ്സിന് കഴിയാത്തത്, വിവാദങ്ങള്‍ക്കും ഇടയാക്കുകയാണ്. ഫയര്‍ഫോഴ്സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.

ഫയര്‍ഫോഴ്സ് അണച്ച ഭാഗത്ത് വീണ്ടും തീ കത്തുകയാണെന്നാണ് ആരോപണം. വെളളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത, മുക്കം, കരിപ്പുര്‍ എന്നിവടങ്ങളില്‍നിന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുറത്തെ തീ മാത്രം അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. ഉളളില്‍ തീ പടര്‍ന്ന് പിടിക്കുകയാണ്.

അതേസമയം കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ കടകളുടെയും ഗോഡൗണുകളുടെയും നിര്‍മ്മാണം തീര്‍ത്തും അശാസ്ത്രീയമായാണ് നിര്‍മ്മിച്ചത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ യാതൊരു തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

അടുത്തടുത്തുള്ള തുണിക്കടകളില്‍ ഒരു ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ പോലും ഉണ്ടായിരുന്നില്ല. എമര്‍ജന്‍സി എക്സിറ്റ്പോലുള്ള ഒരു സംവിധാനവും കെട്ടിടത്തിലില്ല. ആളപായം ഒഴിഞ്ഞത് ഭാഗ്യം കൊണ്ട്മാത്രമാണെന്നാണ് പ്രാഥമിക നിഗമനം.

ബസ്റ്റാന്‍ഡിലാവട്ടെ വെള്ളം എടുക്കാനുള്ള സംവിധാനമില്ല. നഗരമധ്യത്തിലെ ബസ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ലക്സുമടക്കമുള്ള ഇത്രയും ജനത്തിരക്കുള്ള ഒരു സ്ഥലത്ത്, ഫയര്‍ഫോഴ്സിന് വെള്ളമെടുക്കാനുള്ള സംവിധാനം ഇതുവരെയും സ്ഥാപിച്ചിട്ടില്ല.

ഇന്ന് ഫ്ളാറ്റുകളില്‍ പോലുമുള്ളതാണ് ഈ സംവിധാനം. ഇത്രയും ഗുരുതരമായ സാഹചര്യം എന്തുകൊണ്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന ചോദ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

ഷട്ടറുകളും ഷീറ്റുകളും തോന്നിയപോലെ ഇട്ടതും ഫയര്‍ഫോഴ്സിന് തടസ്സമായി. വയറിങ്ങ് സംവിധാനവും തോന്നിയപോലെയാണ്. ഇതും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ കാര്യങ്ങള്‍ വഷളാക്കും. ചുരുക്കത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ തോന്നിയപോലെ കടമുറികള്‍ പണിതതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് പറയാം.

ഇതെല്ലാം പരിശോധിക്കാന്‍ ചുമതലയുള്ള കോര്‍പ്പറേഷന്‍ എന്തുചെയ്യുകയായിരുന്നുവെന്നും ചോദ്യം ഉയരുന്നുണ്ട്. സിപിഎം മേയര്‍ ബീനാഫിലിപ്പ് അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ഇതുവരെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല.

RECENT POSTS
Copyright © . All rights reserved