തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി കാണാതായ പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ അടക്കം കൃത്യമായ പ്ലാനിങ് തയ്യാറാക്കിയാണ് കുട്ടികളെ യാത്ര തിരിച്ചത്. ഇത് തിരിച്ചറിഞ്ഞ് നടത്തിയ ശ്രമമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.
ഇതുസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. ഷൊർണൂർ ഉള്ള ഒരു കുട്ടിയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് പോകുന്നതെന്നും, ഷൊർണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ഉള്ള ടിക്കറ്റ് ചാർജ്, അവിടെ നിന്നും പുണെയിലേക്കുള്ള ടിക്കറ്റ് ചാർജ്, തുടർന്ന് മഹാരാഷ്ട്രയിലെ തന്നെ രഞ്ജൻ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങളാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ ഫോൺ ടവർ ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടം എന്ന ഭാഗത്താണെന്ന് കണ്ടെത്തിയോടെ ഇവർ ഈ വഴി തന്നെയാണ് പോയിട്ടുണ്ട് എന്ന് പോലീസ് ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ നിന്നും പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയിൽവേ സേനയും ടിക്കറ്റ് എക്സാമിനർമാരും വണ്ടി തിരുപ്പൂർ എത്തുന്നതിനിടയിൽ പൂർണ്ണമായും പരിശോധിച്ചുവെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
തുടർന്ന് കുട്ടികൾ എഴുതിയ കത്ത് കൃത്യമായി പരിശോധിച്ചപ്പോൾ ചില സംശയങ്ങൾ എസ് ഐ ഇ.വി. സുഭാഷിന് തോന്നി. കാരണം കുട്ടികളെ കാണാതാവുമ്പോൾ പോലീസിൽ പരാതി ലഭിക്കുമെന്നും പോലീസ് അന്വേഷിച്ച് എത്തുമെന്നും പിടിക്കപ്പെടുമെന്നും അറിയാവുന്ന കുട്ടികൾ കൃത്യമായി റൂട്ട് എഴുതി വച്ചത് അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ആണെന്ന് പോലീസ് ഉറപ്പിച്ചു. തുടർന്ന് ഉടൻ തന്നെ കോയമ്പത്തൂരിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ ഉണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. ട്രെയിൻ എത്താൻ എതാനും മിനിറ്റുകൾക്ക് മുമ്പ് കുട്ടികൾ ഫ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ സമാധാനിപ്പിച്ച ശേഷം രാത്രിയോടെ രക്ഷിതാക്കളെയും എത്തിച്ച് ഇവരെ ഷോർണൂരിലേക്ക് കൊണ്ടു വരികയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ പെൺകുട്ടികളിൽ രണ്ടു പേർ പാലക്കാട് ഷൊർണൂർ നിവാസികളും ഒരാൾ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. മൂന്നു പേരും ഷൊർണൂരിൽ ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരുമാണ്. ചെറുതുരുത്തി അഡിഷണൽ എസ് ഐ ഇ.വി. സുഭാഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീത് മോൻ, വനിതാ പോലീസ് ഓഫീസർ പിയുഷ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
റാപ്പർ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പോലീസ് തുടർനടപടിയെടുക്കും. കേസിൽ വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് വേടൻ സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്നും പോലീസ് അറിയിച്ചു. കുറച്ച് നാളുകളായി വേടന്റെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.
1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും.
ഗോശ്രീ പാലത്തിനു സമീപത്തെ ഫ്ലാറ്റിലെ മുറിയിൽ സിനിമാ രംഗത്തുള്ള ചിലർ ലഹരി ഉപയോഗിക്കുന്നുവെന്നായിരുന്നു ശനിയാഴ്ച രാത്രി എക്സൈസിനു ലഭിച്ച രഹസ്യ വിവരം. നേരത്തേ തന്നെ ഈ ഫ്ലാറ്റ് സംബന്ധിച്ച ചില സൂചനകൾ എക്സൈസിനു ലഭിച്ചതിനാൽ രാത്രി 11.30-ഓടെ പ്രത്യേക സംഘം ഫ്ലാറ്റിലെത്തി. സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടാണ് മുറിയുടെ വാതിലിൽ മുട്ടിച്ചത്. വാതിൽ തുറന്നപ്പോൾ കട്ടിലിൽ കഞ്ചാവ് വലിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് രണ്ടു പേർ. എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് യുവ സംവിധായകർ ആദ്യം പറഞ്ഞത്.
റഹ്മാനെന്നാണ് പേര്, മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്മാന്റെ മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ സംവിധായകരാണ് പിടിയിലായതെന്ന് എക്സൈസിനു പിടികിട്ടിയത്.
ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ മുൻനിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചർച്ചയായിട്ടുണ്ട്. ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുൾപ്പെടെ രണ്ടുപേരെ പിടികൂടിയതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് നേരത്തേ മുതലുള്ള ലഹരിവിവാദം കത്തിത്തുടങ്ങിയത്. പ്രമുഖ നടൻമാരുടെ പേരുകൾ പിടിയിലായ യുവതി വെളിപ്പെടുത്തിയിരുന്നു.
അതിനു തൊട്ടുപിന്നാലെയാണ് പോലീസ് സംഘം കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഇപ്പോൾ ഒടുവിൽ മുൻനിര സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരം എക്സൈസ്-പോലീസ് സംഘത്തിന്റെ കൈവശമുണ്ട്. പിടിയിലാകുന്നവരിൽ നിന്ന് കണ്ണികളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.
കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളിൽ നല്ലൊരു പങ്കും സിനിമ മേഖലയിൽ നിന്നുള്ളവരാണെന്നാണ് എക്സൈസ് കണ്ടെത്തൽ. എംഡിഎംഎ ഉപയോഗം വ്യാപകമാണെങ്കിലും മാരകമാണെന്ന തിരിച്ചറിവിൽ ഹൈബ്രിഡ് കഞ്ചാവിലേക്ക് പലരും തിരിയുന്നുണ്ട്. ഇന്ത്യയിലൊരിടത്തും ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിക്കുകയാണിത്.
ഒഡിഷയിൽനിന്നുള്ള കഞ്ചാവ് കിലോയ്ക്ക് 25,000 രൂപയ്ക്ക് കിട്ടുമ്പോൾ വിദേശത്തുനിന്നെത്തുന്ന ഹൈബ്രിഡ് ഇനത്തിന് കിലോഗ്രാമിന് 15 ലക്ഷം രൂപയോ അതിലധികമോ ആണ്. ലഹരി കൂടുതലുള്ള ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. പ്രത്യേക പരിചരണം നൽകി ഉത്പാദിപ്പിക്കുന്നതാണ്. എംഡിഎംഎ അര ഗ്രാം കൈവശം വെച്ചാൽ പോലും ജാമ്യമില്ലാക്കുറ്റമാണ്. എന്നാൽ, ഒരു കിലോയിലധികം കഞ്ചാവ് കൈവശം സൂക്ഷിച്ചാൽ മാത്രമേ ജാമ്യമില്ലാക്കുറ്റമാകൂവെന്നതും ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് എക്സൈസ് നിഗമനം.
ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍കോള്‍ വന്നെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍തന്നെ അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. താത്കാലിക കുടിലുകൾ നില്‍ക്കുന്നിടത്തുനിന്ന് തീ പടര്‍ന്ന ശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുടിലുകളെയാണ് തീ വിഴുങ്ങിയത്. ഉച്ചയ്ക്ക് മൂന്നരയോടുകൂടി തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഉൾപ്പടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തെന്ന് അധികൃതർ പറഞ്ഞു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.
ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് സംഘം പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ കിടന്ന യുവതിയോട് അതിക്രമം കാണിച്ച മെഡിക്കൽ കോളേജ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയോടാണ് അറ്റൻഡറായ ദിൽകുമാർ അപമര്യാദയായി പെരുമാറിയത്. രാത്രി ബന്ധുക്കൾ കാണാനെത്തിയപ്പോഴാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അതേസമയം, ഇയാളെ സസ്‌പെൻഡ് ചെയ്തെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽകുമാർ അറിയിച്ചു. ജീവനക്കാരൻ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്‌ത് 18കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശി മുരുകനെയാണ് (35) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിക്ക് നല്ല ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിക്കുകയും ഇന്റർവ്യൂവിന് പോകുകയാണെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ പൊന്മുടിയിലേക്ക് കൊണ്ടുപോകുകയും ചെയയ്തതായാണ് പരാതി. കാർ യാത്രയ്ക്കിടെ വാഹനത്തിൽ വെച്ച് തന്നെ മുരുകൻ പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചു.
പെൺകുട്ടി ശക്തമായി എതിർത്തതോടെ ആ ശ്രമം ഉപേക്ഷിച്ചു. വാഹനം പൊന്മുടിയിലെത്തിച്ചശേഷം പ്രതി മുറിയെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് താൻ ട്രപ്പിലാണെന്ന് പെൺകുട്ടിക്ക് ബോധ്യമായത്. തുടർന്ന് പെൺകുട്ടി റൂം എടുക്കുന്നത് എന്തിനെന്ന് ചോദിച്ചു.
അവൾ ബഹളം വെച്ചതോടെ, ഇവർ തിരികെ മടങ്ങുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതോടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ്‍ മോഹൻലാൽ. വികാരാധീനനായി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ നന്ദി കുറിപ്പ് പങ്ക് വെച്ചത്. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടിയ ചിത്രം മോഹൻലാൽ പൂനെയിൽ വെച്ച് തിയറ്ററിൽ കണ്ടിരുന്നു.
“തുടരും എന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓരോ നല്ല വാക്കും, അഭിനന്ദനവും എന്നെ ആഴത്തിൽ സ്പർശിച്ചു. അതെല്ലാം ഈ യാത്രയിൽ എനിക്കൊപ്പം നടന്ന്, ഈ ചിത്രത്തിലെ ഓരോ ഫ്രയിമിലേക്കും സ്നേഹവും, അധ്വാനവും, ആത്മാവും സമർപ്പിച്ച ഓരോരുത്തർക്കും അവ ഞാൻ സമർപ്പിക്കുന്നു” മോഹൻലാൽ കുറിച്ചു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡിയായ മോഹൻലാൽ-ശോഭനയുടെ സാന്നിധ്യമായിരുന്നു, റിലീസിന് മുൻപ് വരെ ചിത്രത്തിലുള്ള പ്രധാന ആകർഷണഘടകം. എന്നാൽ ട്രെയ്‌ലർ റിലീസ് ചെയ്തതോടെ ചിത്രം ഒരു ഫീൽഗുഡ് ചിത്രം മാത്രമല്ല വളരെ ഉദ്യോഗജനക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട് എന്ന് ആരാധകർക്ക് ബോധ്യപ്പെട്ടിരുന്നു.
സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന്റെ പ്രമോഷണൽ മറ്റിരിയലുകളിലൊന്നും സൂചിപ്പിക്കാത്ത പല സസ്പെൻസ് സീനുകളും വലിയൊരു സർപ്രൈസ് ആയിരുന്നുവെന്നാണ് ചിത്രം കണ്ട ആരാധകർ പ്രതികരിച്ചത്. ദൃശ്യം 2 വിന് ശേഷം വീണ്ടും മോഹൻലാൽ ഒരു കുടുംബനാഥന്റെ വേഷത്തിലെത്തിയ ‘തുടരും’ എമ്പുരാന് ശേഷം മോഹൻലാലിന് അടുത്ത ബോക്സോഫീസ് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
കേരളീയരെ വിവാഹംകഴിച്ച് വർഷങ്ങളായി കേരളത്തിൽത്തന്നെ കഴിയുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരർക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താൻകാർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം. ഇത്തരത്തിൽ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേർ മടങ്ങി.
പോലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.
ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.
മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതിൽ നഗരപരിധിയിലുള്ളയാൾക്ക് ദീർഘകാല വിസയുണ്ട്.