India

തിരുവനന്തപുരം: സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിന്ന് പിന്മാറാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ പലരും ഇടനിലക്കാരായി സമീപിക്കുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഈ സമ്മർദ്ദം തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിജീവിത വ്യക്തമാക്കി.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവമെന്ന് ചലച്ചിത്ര പ്രവർത്തക പറഞ്ഞു. തുടക്കം മുതൽ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പ്രതിക്കൊപ്പമാണ് നിന്നതെന്നും, പരാതി നൽകിയിട്ടും കേസെടുക്കാൻ മനഃപൂർവം വൈകിയതായും അതിജീവിത ആരോപിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് സമയം അനുവദിച്ചതായും അവർ കുറ്റപ്പെടുത്തി.

കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ സർക്കാർ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും, പൊലീസ് മൊഴി രേഖപ്പെടുത്തിയതിന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഡബ്ല്യുസിസി ആരോപിച്ചു. കേരള വനിതാ കമ്മീഷൻ പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ലെന്നും സംഘടന വ്യക്തമാക്കി.

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം വീടിനുസമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ കാണാതായ കുട്ടിയെ കണ്ടെത്താൻ 21 മണിക്കൂറോളം പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ദുഃഖകരമായ കണ്ടെത്തൽ ഉണ്ടായത്.

ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് സുഹാൻ. ശനിയാഴ്ച രാത്രിവരെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വീടിനുസമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ പൊലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും കുളങ്ങളിലുമായി വ്യാപക പരിശോധന നടത്തിയിരുന്നു.

സംഭവസമയത്ത് സുഹാന്റെ പിതാവ് ഗൾഫിലായിരുന്നു. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുന്നതിനിടെ, അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. മുത്തശ്ശി അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വഴക്കിനെത്തുടർന്ന് പുറത്തേക്കിറങ്ങിയതായി സഹോദരൻ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയിരുന്നു.

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. മലയാള സിനിമയിലെ കലാസംവിധാന രംഗത്ത് തന്റെ വേറിട്ട ശൈലിയിലൂടെ ശ്രദ്ധേയനായ ശേഖർ, തിരുവനന്തപുരത്തെ വീട്ടിൽവച്ചാണ് അന്തരിച്ചത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ ദൃശ്യസൗന്ദര്യത്തിന് പ്രത്യേക പ്രാധാന്യമുള്ള നിരവധി സിനിമകളുടെ കലാസംവിധാനം നിർവഹിച്ച് അദ്ദേഹം സിനിമാലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ചു.

ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടം എന്ന സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായാണ് ശേഖറിന്റെ സിനിമാപ്രവേശനം. തുടർന്ന് നവോദയയുടെ ചിത്രങ്ങളുടെ അണിയറയിൽ സജീവമായി പ്രവർത്തിച്ചു. ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെയും കലാസംവിധായകനായിരുന്നു അദ്ദേഹം.

ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ് ഗാനത്തിനായി ഒരുക്കിയ കറങ്ങുന്ന മുറിയുടെ ഡിസൈൻ ശേഖറിന്റെ സൃഷ്ടിപരമായ കഴിവിന്റെ ഉദാത്ത ഉദാഹരണമായി ഇന്നും ഓർമ്മിക്കപ്പെടുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

ഉദയ്പുർ ∙ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഐടി സ്ഥാപനത്തിന്റെ സിഇഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഐടി കമ്പനിയുടെ സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി സ്ഥാപനത്തിലെ വനിതാ എക്സിക്യൂട്ടീവ്, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാനിലെ ഉദയ്പുരിൽ ഡിസംബർ 20നാണ് സംഭവം നടന്നത്.

ഒരു പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. പാർട്ടിക്കിടെ അമിതമായി മദ്യപിച്ച യുവതിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് മൂന്ന് പ്രതികളും ചേർന്ന് കാറിൽ കയറ്റി. തുടർന്ന് ഓടുന്ന കാറിനുള്ളിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നൽകുകയും, അത് ഉപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ സംഭവത്തിന്റെ ഗൗരവം മനസ്സിലായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പതിവുതെറ്റിക്കാതെ ഈ ക്രിസ്മസിലും മലയാളികളുടെ മദ്യ ഉപഭോഗം റെക്കോർഡിൽ. ക്രിസ്മസ് ആഘോഷ വേളയിൽ ബെവ്‌കോ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ മൂല്യം 332.62 കോടി രൂപയായി. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെ നാല് ദിവസത്തിനുള്ളിലുണ്ടായ വിൽപ്പനയാണ് ഈ റെക്കോർഡായി മാറിയത്.

കഴിഞ്ഞ വർഷം (2024) ക്രിസ്മസ് കാലയളവിൽ 279.54 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഇതിനെക്കാൾ ഇത്തവണ 53.08 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിന് മുൻദിനമായ ഡിസംബർ 24ന് മാത്രം മദ്യവിൽപ്പന നൂറുകോടി കടന്ന് 114.45 കോടി രൂപയിലെത്തി. ഡിസംബർ 22ന് 77.62 കോടി, 23ന് 81.34 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി രൂപയുടെ മദ്യവിൽപ്പനയുമുണ്ടായി.

തൃശ്ശൂരും കോഴിക്കോടും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച പ്രീമിയം ഔട്ട്‌ലെറ്റുകൾ ബെവ്‌കോയ്ക്ക് അധിക നേട്ടമായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്സവകാല ആവശ്യകതയും വിപുലമായ വിൽപ്പന സൗകര്യങ്ങളും ചേർന്നതാണ് ഈ വിൽപ്പന വർധനവിന് കാരണമായതെന്ന് അധികൃതർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ ആദ്യ വനിതാ ഏഷ്യൻ മേയറായ മഞ്ജുല സൂദ് (80) അന്തരിച്ചു. അവരുടെ വിയോഗത്തിൽ രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിൽനിന്ന് അനുസ്മരണങ്ങൾ ഒഴുകിയെത്തി. ‘പ്രചോദനമേകുന്ന വ്യക്തിത്വം’, ‘സമൂഹത്തിന്റെ സമർപ്പിത നേതാവ്’ എന്നിങ്ങനെയാണ് സഹപ്രവർത്തകരും പൊതുജനങ്ങളും മഞ്ജുല സൂദിനെ അനുസ്മരിക്കുന്നത്. ലെസ്റ്റർ നഗരസഭയിലെ കൗൺസിലറായും അസിസ്റ്റന്റ് മേയറായും അവർ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

ലെസ്റ്ററിലെ സ്റ്റോണിഗേറ്റ് വാർഡിനെ പ്രതിനിധീകരിച്ച ലേബർ പാർട്ടി കൗൺസിലറായിരുന്ന മഞ്ജുല സൂദ്, നഗരത്തിന്റെ ആദ്യ വനിതാ ഹിന്ദു കൗൺസിലറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിച്ച അവർ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമുദായ ഐക്യം തുടങ്ങിയ മേഖലകളിൽ നിർണായക പങ്കുവഹിച്ചു. ലെസ്റ്റർ സമൂഹത്തിനായി സമർപ്പിത സേവനം നടത്തിയ വ്യക്തിയെന്ന നിലയിലാണ് സഹപ്രവർത്തകർ അവരെ വിലയിരുത്തുന്നത്.

ഇന്ത്യയിൽ നിന്ന് 1970-ൽ ലെസ്റ്ററിലെത്തിയ മഞ്ജുല സൂദ് പി.എച്ച്.ഡി പഠനത്തിനായാണ് യുകെയിലേക്ക് കുടിയേറിയത്. പഠനം പൂർത്തിയാക്കിയ ശേഷം ഏകദേശം ഇരുപത് വർഷത്തോളം പ്രൈമറി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിച്ചു. അധ്യാപികയായും രാഷ്ട്രീയ പ്രവർത്തകയായും സമൂഹസേവകയായും നയിച്ച ജീവിതമാണ് അവർക്ക് ബ്രിട്ടീഷ് സമൂഹത്തിൽ പൊതു സമ്മതി നേടി കൊടുത്തത്.

തിരുവനന്തപുരം ∙ കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി. രാജേഷിന് ആദ്യ പരാതിയെത്തി. മുൻ മേയർ ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നടന്നുവെന്ന ആരോപിക്കപ്പെടുന്ന അഴിമതികളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പുതിയ മേയറിന് ഔദ്യോഗികമായി പരാതി കൈമാറിയത്.

ആര്യ രാജേന്ദ്രന്റെ കാലഘട്ടത്തിൽ നഗരസഭയിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായതായി പരാതിയിൽ ആരോപിക്കുന്നു. പ്രത്യേകിച്ച് താൽക്കാലിക നിയമനങ്ങളിൽ പാർട്ടി ബന്ധം മുൻനിർത്തിയുള്ള ഇടപെടലുകൾ നടന്നുവെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്.എസ്.ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് പട്ടിക ആവശ്യപ്പെട്ട് നടത്തിയെന്ന ആരോപിക്കുന്ന പിൻവാതിൽ നിയമനം, കെട്ടിട നികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്–മെയിന്റനൻസ് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.

കണ്ണൂർ ∙ റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ എറണാകുളം–പുണെ എക്സ്പ്രസാണ് വിദ്യാർഥികൾ നിർത്തിച്ചത്.

ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചാണ് വിദ്യാർഥികൾ ട്രെയിൻ നിർത്തിച്ചത്. ഇത് അപായസിഗ്നലാണെന്ന് കരുതിയ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. റീൽസ് ചിത്രീകരിക്കാനായിരുന്നു വിദ്യാർഥികളുടെ ശ്രമമെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർ അനുകരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെ മേയർ–ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. രാവിലെ 10ന് മേയർമാരെയും ഉച്ചയ്ക്ക് 2.30ന് ഡെപ്യൂട്ടി മേയർമാരെയും തിരഞ്ഞെടുക്കും. കണ്ണൂർ, തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ മേയർസ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലായി മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു; ചിലിടങ്ങളിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഫലം അനിശ്ചിതത്വവും നിലനിൽക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ 101 അംഗങ്ങളിൽ 50 അംഗങ്ങളുള്ള എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ആശാ നാഥിനെയും പ്രഖ്യാപിച്ചു. യുഡിഎഫിൽ കെ.എസ്. ശബരീനാഥനും മേരി പുഷ്പവും, എൽഡിഎഫിൽ ആർ.പി. ശിവജിയും മത്സരിക്കും. കൊല്ലത്ത് 56 അംഗ കോർപ്പറേഷനിൽ 29 പേരുടെ പിന്തുണ ലഭിക്കാതെ മൂന്ന് മുന്നണികളും കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ്. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി എ.കെ. ഹഫീസിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്ത് സസ്‌പെൻസ് തുടരുന്നു.

കൊച്ചിയിൽ 76 അംഗ കോർപ്പറേഷനിൽ യുഡിഎഫ് വൻഭൂരിപക്ഷം നേടിയെങ്കിലും മേയർസ്ഥാനത്തെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾക്കൊടുവിൽ അഡ്വ. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലം വീതം മേയർ സ്ഥാനം വഹിക്കുമെന്ന് ധാരണയായി. തൃശ്ശൂരിൽ 56 അംഗ കോർപ്പറേഷനിൽ യുഡിഎഫ് 33 സീറ്റുകൾ നേടി അധികാരത്തിലേക്ക്; ഡോ. നിജി ജസ്റ്റിനാണ് മേയർ സ്ഥാനാർഥി. കോഴിക്കോട് എൽഡിഎഫ് 34 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കെ ഒ. സദാശിവനും ഡോ. എസ്. ജയശ്രീയും മേയർ–ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായി. കണ്ണൂരിൽ 56 അംഗ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരികവിജയം നേടി; പി. ഇന്ദിര മേയറായും കെ.പി. താഹിർ ഡെപ്യൂട്ടി മേയറായും മത്സരിക്കും.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ശിക്ഷ വിധിച്ച രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹർജി. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും മാർട്ടിൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആരോപണങ്ങൾ നേരിട്ട എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ, അതേ ആനുകൂല്യം തനിക്കും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം, കേസിലെ പ്രതികളായ ചാർലി തോമസ്, നടൻ ദിലീപ്, സുഹൃത്ത് ശരത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരായ ഗൂഢാലോചനയുടെയും തെളിവ് നശിപ്പിച്ചതിന്റെയും കുറ്റങ്ങൾ തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.

കേസിൽ ആകെ പത്ത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാം പ്രതിയും മാർട്ടിൻ ആന്റണി രണ്ടാമനുമായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ പകർത്തൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിലാണ് നടിയെ ആക്രമിച്ചത്.

RECENT POSTS
Copyright © . All rights reserved