ഗോപേശ്വർ: ഉത്തരാഖണ്ഡിലെ വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ പിപൽകോടി തുരങ്കത്തിനുള്ളിൽ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 60 പേർക്ക് പരിക്കേറ്റു. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ച ലോക്കോ ട്രെയിൻ നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി ചൊവ്വാഴ്ച രാത്രി കൂട്ടിയിടിക്കുകയായിരുന്നു.
ട്രെയിനിൽ ഉണ്ടായിരുന്ന 109 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടർ ഗൗരവ് കുമാർ അറിയിച്ചു. പരിക്കേറ്റവരിൽ 42 പേരെ ജില്ലാ ആശുപത്രിയിലും 17 പേരെ പിപൽകോടിയിലെ വിവേകാനന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും ചമേലി എസ്പി സുർജീത് സിങ് പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികളെയും സാമഗ്രികളെയും തുരങ്കങ്ങളിലൂടെ കൊണ്ടുപോകാൻ ലോക്കോ ട്രെയിനുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ടിഎച്ച്ഡിസി നടപ്പാക്കുന്ന 444 മെഗാവാട്ട് ശേഷിയുള്ള വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതി അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
കോഴിക്കോട് ∙ മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരെയാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്; ഇതോടെ കേസിലെ അറസ്റ്റുകളുടെ എണ്ണം നാലായി.
താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിൻകാലായിൽ ഷബീർ അലി (41) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീച്ചിൽ തനിച്ചുനിന്ന പെൺകുട്ടിയെ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച പ്രതികൾ ലഹരി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
പിന്നീട് പെൺകുട്ടിയെ വീണ്ടും ബീച്ചിൽ എത്തിച്ചുവിട്ടതിനെ തുടർന്ന് വനിതാ ഹെൽപ്‌ലൈൻ അംഗങ്ങളാണ് അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്; കേസ് കോഴിക്കോട് വെള്ളയിൽ പൊലീസിന് കൈമാറി പോക്സോ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിൽ ഇന്ന് വൈകിട്ട് തീപ്പിടിത്തം ഉണ്ടായത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. വൈകിട്ട് 5.10ഓടെയായിരുന്നു സംഭവം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നാണ് തീ ആദ്യം പടർന്നത്. ശക്തമായ കാറ്റ് വീശിയതോടെ തീ വേഗത്തിൽ ആക്രിക്കടയിലേക്ക് വ്യാപിച്ചു.
തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ തീവ്രതയും കാറ്റും കാരണം നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ആറു യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കൽ പ്രവർത്തനങ്ങൾ ഏറെ സമയം നീണ്ടുനിന്നു.
തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്‍റേതാണ് തീപിടിത്തമുണ്ടായ ആക്രിസാധനങ്ങൾ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനുകളും കണ്ടെയ്നറുകളും ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകളും കോപ്പർ കേബിളുകളുമാണ് കൂടുതലായി കിടന്നിരുന്നത്. ഇതാണ് തീ കൂടുതൽ വ്യാപിക്കാൻ കാരണമായതെന്ന് പ്രാഥമിക വിലയിരുത്തൽ.
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മയുടെ ആരോഗ്യനില കഴിഞ്ഞ മൂന്നു മാസം മുൻപാണ് ഗുരുതരമായത്. മരണസമയത്ത് പരിചരണത്തിനായുള്ള ജീവനക്കാരാണ് ഒപ്പമുണ്ടായിരുന്നത്. വിവരം അറിഞ്ഞ് മോഹൻലാലും വീട്ടിലെത്തിയിട്ടുണ്ട്.
എളമക്കരയിലെ വീടിന് സമീപമുള്ള അമൃത ആശുപത്രിയിലായിരുന്നു ശാന്തകുമാരിയമ്മയുടെ ചികിത്സ. വിയോഗവാർത്ത അറിഞ്ഞ് സഹപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും അനുശോചനം അറിയിക്കാൻ വീട്ടിലെത്തുന്നുണ്ട്. അമ്മയോടുള്ള ആഴമേറിയ സ്നേഹം പല വേദികളിലും മോഹൻലാൽ വികാരാധീനനായി പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവെച്ചിരുന്നു. 89-ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കായി വീട്ടിൽ സംഗീതാർച്ചനയും നടത്തിയിരുന്നു.
മൃതദേഹം ഇന്ന് വൈകിട്ട് വരെ കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദീർഘകാല രോഗാവസ്ഥയെ അതിജീവിച്ച ശാന്തകുമാരിയമ്മയുടെ വിയോഗം കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങൾ പറയുന്നു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണായക തീരുമാനങ്ങളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റേതായിരുന്നുവെന്ന് മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. സഖാവ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ രേഖകളില്‍ ഒപ്പുവെച്ചതെന്നും, സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ അവതരിപ്പിച്ചപ്പോള്‍ മറ്റ് രേഖകള്‍ വിശദമായി പരിശോധിക്കാതെയാണ് ഒപ്പിട്ടതെന്നും വിജയകുമാര്‍ വ്യക്തമാക്കി.
തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ അധികാരവും പത്മകുമാറിനായിരുന്നുവെന്നും അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വിജയകുമാര്‍ മൊഴിയില്‍ പറഞ്ഞു. സ്വര്‍ണപ്പാളി പുതുക്കുന്നതിനെക്കുറിച്ച് ബോര്‍ഡില്‍ സഖാവ് വിശദീകരിച്ചതിനാല്‍ മറ്റൊന്നും വായിക്കാതെ ഒപ്പുവെക്കുകയായിരുന്നു. വിഷയത്തില്‍ കൂടുതല്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിന് നാണക്കേടാകുമെന്നതിനാലാണ് താന്‍ കീഴടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.
എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വിജയകുമാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കുന്നത്. പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നതും ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തിയതുമായാണ് കണ്ടെത്തല്‍. കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയായും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയായുമാണ് വിജയകുമാര്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശ്ശൂർ: ‘സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്’ നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിട്ടുണ്ടോയെന്നും, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹീം 2019ൽ ആരംഭിച്ച സേവ് ബോക്സ്, ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലേല ആപ്പെന്ന പേരിലാണ് അവതരിപ്പിച്ചത്. എന്നാൽ 2023ൽ ആപ്പിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു . കോടികൾ തട്ടിയെടുത്ത കേസിൽ സ്വാതിക് പൊലീസ് പിടിയിലായതിനു പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിനിമാതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാതിക്, സേവ് ബോക്സിന്റെ പ്രചാരണത്തിനായി ജയസൂര്യയെ ബ്രാൻഡ് അംബാസിഡറായി സമീപിക്കുകയും ഏകദേശം രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിരവധി സിനിമാ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതിക്കിനും ജയസൂര്യയ്ക്കുമിടയിലെ പണമിടപാടുകൾ പരിശോധിച്ച ശേഷം ഇഡി ചോദ്യം നടത്തിയത്. ഡിസംബർ 24നും ജയസൂര്യ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നുവെന്നും, തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരീനാഥൻ രംഗത്ത്. എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് ഓഫീസ് മുറികൾ ഉണ്ടായിരിക്കെ, എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്ന ചോദ്യമാണ് ശബരീനാഥൻ ഉയർത്തുന്നത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത് തന്നെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ടെന്നും, നല്ല മുറികളും കമ്പ്യൂട്ടർ സംവിധാനവും കാർ പാർക്കിങ്ങും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള ഈ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ, കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് തുടരുന്നത് എന്തിനാണെന്നുമാണ് ശബരീനാഥന്റെ ചോദ്യം. ഭൂരിഭാഗം എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും, താനും ജനപ്രതിനിധിയായിരുന്നപ്പോൾ അങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വാടക തുടങ്ങിയ കാര്യങ്ങൾ നഗരസഭ പരിശോധിച്ച് തീരുമാനിക്കട്ടെയെന്നും, നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രശാന്ത് മാറുന്നതാണ് ഉചിതമെന്നുമാണ് തന്റെ നിലപാടെന്നും ശബരീനാഥൻ പറഞ്ഞു. അതോടൊപ്പം, എല്ലാ കൗൺസിലർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ കുളനടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി. കുളനട–ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ദക്ഷിണ ദിനാജ്പൂർ ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ് ഘോഷ് (36) എന്നിവരാണ് പിടിയിലായത്.
KL 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗോ സ്കൂട്ടറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് 3.192 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികൾക്ക് ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതടക്കം എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജി. അജികുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മനോജ്, പ്രിവന്റീവ് ഓഫീസർ ഗിരീഷ് ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത് എം., ജിതിൻ എൻ., രാഹുൽ ആർ., നിതിൻ ശ്രീകുമാർ, ഷഫീക്, സോജൻ, സുബലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ടാറ്റാനഗർ– എറണാകുളം എക്‌സ്പ്രസിലെ രണ്ട് എസി കോച്ചുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലായിരുന്നു അപകടം. ഞായറാഴ്ച അർധരാത്രി 12.45 ഓടെയാണ് ട്രെയിനിലെ കോച്ചുകളിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായ ബി1, ബി2 കോച്ചുകളിലായി 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീയണച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബി1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ചന്ദ്രശേഖർ സുബ്രഹ്‌മണ്യം എന്നാണ് തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ തീപിടിത്തമുണ്ടായ രണ്ട് കോച്ചുകളും ട്രെയിനിൽ നിന്ന് വേർപ്പെടുത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും അധികൃതർ വ്യക്തമാക്കി. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല; പോലീസ്, ഫോറൻസിക് സംഘം എന്നിവർ വിശദമായ പരിശോധന തുടരുകയാണ്.
തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്‍പ്പറേഷൻ കെട്ടിടത്തിൽ വട്ടിയൂര്‍ക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ മേയര്‍ വി.വി. രാജേഷ് പ്രതികരിച്ചു. വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും, എംഎൽഎയുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍. ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നും മേയര്‍ പറഞ്ഞു. ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷൻ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും, 300 സ്ക്വയർ ഫീറ്റ് മുറി 832 രൂപയ്ക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നതിലും സമഗ്ര പരിശോധന നടത്തുമെന്ന് മേയര്‍ വ്യക്തമാക്കി.
സിപിഎമ്മിനെ പുറത്താക്കി ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യത്തെ രാഷ്ട്രീയ തര്‍ക്കമായി മാറുകയാണ് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് വിവാദം. സ്ഥലം കൗണ്‍സിലറായ ആര്‍. ശ്രീലേഖ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ടതിനെ എംഎൽഎ വി.കെ. പ്രശാന്ത് തള്ളുകയായിരുന്നു. സഹോദരി സ്ഥാനത്ത് നിന്ന് അഭ്യര്‍ഥിച്ചതേയുള്ളുവെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. എന്നാല്‍ കൗണ്‍സില്‍ അനുവദിച്ച കാലാവധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഓഫീസ് ഒഴിയില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്.
ഇന്നലെ രാവിലെ ഫോണിലൂടെയാണ് ശ്രീലേഖ എംഎൽഎയെ ബന്ധപ്പെട്ടത്. വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസില്‍ സൗകര്യമില്ലെന്നും അതിനാല്‍ എംഎൽഎ ഓഫീസ് ഒഴിയണമെന്നുമായിരുന്നു ആവശ്യം. വിഷയത്തില്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടപെട്ടതോടെ വിവാദം കൂടുതല്‍ കടുപ്പമായി. ഇന്ന് ഓഫീസിലെത്തിയപ്പോള്‍ ക്യാമറകള്‍ക്കു മുന്നില്‍ ഇരുവരും സൗഹൃദം പ്രകടിപ്പിച്ചെങ്കിലും നിലപാടുകളില്‍ ഇളവ് വന്നില്ല. കാലാവധി കഴിയുന്നതുവരെ മാറില്ലെന്ന നിലപാടിലാണ് പ്രശാന്ത്; അതുവരെ താനും അവിടെ തന്നെ ഉണ്ടാകുമെന്ന നിലപാടിലാണ് ശ്രീലേഖ.