ദില്ലി: സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം കൂടുതൽ കടുപ്പിച്ച് കേന്ദ്ര സർക്കാർ 2021ലെ ഐടി നിയമം ഭേദഗതി ചെയ്തു ഉത്തരവിറക്കി. നിയമവിരുദ്ധമാണെന്ന് സർക്കാർ സംവിധാനങ്ങൾ വിലയിരുത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വൻതോതിൽ കുറച്ചതാണ് പ്രധാന മാറ്റം. ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയപ്രകാരം, സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പ്രശ്നകരമായ ഉള്ളടക്കം മൂന്ന് മണിക്കൂറിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണം. മുൻപ് ഇതിന് 36 മണിക്കൂർ വരെ സമയമുണ്ടായിരുന്നു.
ഡിഐജി റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ അധികാരം നൽകുന്ന ഭേദഗതിയിൽ, ഉപയോക്താവിനെയും പോസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള സമയപരിധിയും 24 മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്തൃ പരാതികൾ സ്വീകരിക്കാനുള്ള സമയം 15 ദിവസത്തിൽ നിന്ന് ഏഴ് ദിവസമാക്കി ചുരുക്കിയതോടൊപ്പം, പരാതി സ്വീകരിച്ചാൽ 36 മണിക്കൂറിനകം പരിഹാരം കാണണമെന്നും നിർദേശമുണ്ട്. സാങ്കേതികവും പ്രായോഗികവുമായ വെല്ലുവിളികൾ ഉയർത്തുന്ന ഈ നീക്കം സമൂഹമാധ്യമ കമ്പനികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
എഐ നിർമിത ഉള്ളടക്കങ്ങൾക്കുമേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ഭേദഗതിയിലെ മറ്റൊരു പ്രധാന ഘടകം. സിന്തറ്റിക്കായി സൃഷ്ടിച്ച ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവ എഐ നിർമിതമാണെന്ന് വ്യക്തമായി ലേബൽ ചെയ്യണമെന്ന് നിയമം നിർദ്ദേശിക്കുന്നു. കുട്ടികളുടെ ദൃശ്യങ്ങളടങ്ങിയ ലൈംഗിക ചുവയുള്ള ഉള്ളടക്കം, ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന കണ്ടന്റ്, ഡീപ്പ് ഫേക്ക് ദൃശ്യങ്ങൾ തുടങ്ങിയവയെ നിയമവിരുദ്ധ സിന്തറ്റിക് കണ്ടന്റായി കണക്കാക്കി തടയേണ്ട ഉത്തരവാദിത്തവും സമൂഹമാധ്യമങ്ങൾക്ക് ഉണ്ടാകും. പുതിയ നയം രാഷ്ട്രീയ വിമർശനങ്ങളെ അടിച്ചമർത്താൻ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.
കാസർകോട്: വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണം തൂങ്ങി മരണമാണെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ചിന്നുവും ആൺസുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആൺസുഹൃത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ചിന്നുവിന്റെയും ആരോപണവിധേയനായ യുവാവിന്റെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് എല്ലാ കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.
ആദൂർ ആലംതടുക്ക സ്വദേശികളായ ഗംഗാധരൻ–ശൈലജ ദമ്പതികളുടെ മകളാണ് കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇന്നലെ ഉച്ചയോടെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ രേഷ്മയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്ന രേഷ്മയ്ക്ക് നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയിൽ സാമൂഹികമാധ്യമങ്ങളിൽ ഉള്ളടക്കം അവതരിപ്പിച്ചിരുന്ന ചിന്നു പാപ്പുവിന് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. നാടൻ ഭക്ഷണവും പ്രാദേശിക വിഭവങ്ങളും അവതരിപ്പിച്ച വീഡിയോകൾ വ്യാപക ശ്രദ്ധ നേടിയിരുന്നു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ഇന്നലെയാണ് അയച്ചത്. അടുത്ത ആഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നതാണ് ഇഡി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയറാമിന് സമൻസ് ലഭിച്ചത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കപ്പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച ഇഡി തുടക്കത്തിൽ 12 പേർക്കാണ് സമൻസ് അയച്ചത്. ഇവരിൽ മൂന്ന് പേർ മാത്രമാണ് എസ്‌ഐടിയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ സമയത്ത് ശബരിമലയിലെ കട്ടിളപ്പാളിയും വാതിലുകളും ഉൾപ്പെടെയുള്ള വിശേഷപ്പെട്ട വസ്തുക്കൾ പോറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വീട്ടിൽ വെച്ച് പൂജിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം പ്രചരിപ്പിച്ചാണ് പലയിടങ്ങളിലും പൂജകൾ നടത്തിയതെന്നും ഇതിനായി പണം വാങ്ങിയതായും ഇഡി വ്യക്തമാക്കി. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയം മൂലമാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽ വെച്ച് പൂജ നടത്തിയതെന്ന് ജയറാം മുൻപ് അറിയിച്ചിരുന്നു.
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തേറ്റ ഒഡിഷ കേന്ദ്രപ്പാറ സ്വദേശി രാകേഷ് ബെഹ്റ (26) മരിച്ചു. സംഭവത്തിൽ ഒഡിഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു–36)യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഞായറാഴ്ച അർധരാത്രിയോടെ പേഴയ്ക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ വളപ്പിലെ താമസമുറിയിലായിരുന്നു സംഭവം. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് നിർമ്മിച്ച കത്തി കൊണ്ട് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
ഇംഫാൽ: മണിപ്പൂരിൽ നാഗ–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഉഖ്രുലിൽ രാത്രി ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. തുടർന്ന് കുക്കി സായുധസംഘങ്ങൾ വെടിയുതിർക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി ലോസി ദിഖോ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. സാഹചര്യം നിയന്ത്രിക്കാൻ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു.
നാഗ–കുക്കി യുവാക്കൾ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് വീണ്ടും സംഘർഷത്തിന് തിരികൊളുത്തിയത്. ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ കുക്കികൾ മർദിച്ചതിനെ തുടർന്നാണ് രാത്രിയോടെ കലാപാവസ്ഥ രൂപപ്പെട്ടത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടതോടൊപ്പം വെടിവെപ്പും കല്ലേറും നടന്നു. ആകെ 25 വീടുകൾക്ക് തീയിട്ടതായാണ് റിപ്പോർട്ട്; ഇതിൽ ഭൂരിഭാഗവും നാഗ വിഭാഗക്കാരുടേതാണ്.
സംഘർഷം നിയന്ത്രിക്കാൻ സർക്കാർ തല ഇടപെടൽ ശക്തമാക്കി. പരിക്കേറ്റവരെ മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ് സന്ദർശിച്ചു. ലിറ്റാനിൽ ഉപമുഖ്യമന്ത്രി ലോസി ദിഖോ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് ഉച്ചയോടെ കുക്കി മേഖലയിൽ ആക്രമണം ഉണ്ടായത്. നാഗകൾ കുക്കികളുടെ വീടുകൾക്ക് തീയിട്ടതോടെ നിരവധി പേർ ഗ്രാമം വിട്ട് പലായനം ചെയ്തു. കുക്കി ഗ്രാമത്തിലേക്ക് കടന്ന നാഗകൾക്ക് നേരെ കുക്കി സായുധസംഘങ്ങൾ വെടിവെച്ചതായും റിപ്പോർട്ടുണ്ട്. മേഖലയിൽ കൂടുതൽ സുരക്ഷാസേന വിന്യസിച്ച സർക്കാർ, കൂടുതൽ അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പുത്തൂർ (കൊല്ലം): മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ ജ്യോത്സ്യൻ രാജൻ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ നടത്തിയ അന്വേഷണത്തിനൊടുവിൽ ഭരണിക്കാവിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ജ്യോതിഷ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസത്തിൽ പെൺകുട്ടിയും അമ്മയും നേരത്തെ രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് കുടുംബം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നു പറഞ്ഞ ഇയാൾ, മന്ത്രവാദത്തിലൂടെ അത് മാറ്റാമെന്ന് വിശ്വസിപ്പിച്ചതിനെ തുടർന്നാണ് ഞായറാഴ്ച വീണ്ടും അരീക്കലിലെ വീട്ടിലെത്തിയത്.
രാവിലെ പതിനൊന്നോടെ എത്തിയ ഇവർക്കു മൂന്നു മണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. തുടർന്ന് രാജൻ ബാബു പെൺകുട്ടിയെ മാത്രമായി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ വീടിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പ്രതി സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നു.
കൊല്ലം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് രംഗത്തെത്തി. ആ സംഭവങ്ങളിൽ ഉമ്മൻചാണ്ടിയുടെയും കുടുംബത്തിന്റെയും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു. ഗണേഷ്‌കുമാർ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ.
ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ, ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഗണേഷ്‌കുമാർ അന്ന് ജയിലിലാകുമായിരുന്നുവെന്നും, തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ മന്ത്രിസ്ഥാനത്തിലെത്താനോ കഴിയില്ലായിരുന്നുവെന്നും ഉഷാ മോഹൻദാസ് പറഞ്ഞു. മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഉമ്മൻചാണ്ടിയോടുള്ള വൈരാഗ്യം ഗണേഷിൽ ശക്തമായെന്നും അതാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും അവർ ആരോപിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളടങ്ങിയ ഒരു കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നുവെന്നും അത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉഷാ മോഹൻദാസ് വ്യക്തമാക്കി. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ലെന്നും, പിന്നീട് ആ പേര് കൂട്ടിച്ചേർത്തതാണെന്നും അവർ പറഞ്ഞു. സോളാർ കേസും കത്തുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും, ഇത്രകാലം ഇക്കാര്യം തുറന്നു പറയാതിരുന്നതായും ഉഷാ മോഹൻദാസ് കൂട്ടിച്ചേർത്തു.
പത്തനംതിട്ട നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് കേസിൽ, ലോക്‌സഭാ എംപി ആന്റോ ആന്റണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ സാധ്യത. 2019 തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് കോടി രൂപ കൈമാറിയെന്ന സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് ആധാരം.
പണം ലഭിച്ചതായി ആന്റോ ആന്റണി സമ്മതിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സഹായമെന്ന നിലയിലാണ് അത് സ്വീകരിച്ചതെന്നും വലിയൊരു പങ്ക് പിന്നീട് തിരികെ നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പണത്തിന്റെ കൃത്യമായ അളവും ഇടപാടിന്റെ രേഖകളും സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
രേഖകളില്ലാതെ പണം കൈപ്പറ്റിയാൽ അത് കള്ളപ്പണമാകാമെന്ന നിഗമനത്തിലാണ് ഇഡി. തിരഞ്ഞെടുപ്പ് ചെലവിന് അനുവദനീയമായ പരിധി മറികടന്ന തുക എവിടെ പോയെന്ന ചോദ്യവും സിപിഎം ഉന്നയിച്ചിട്ടുണ്ട്. ഇതേസമയം, കോൺഗ്രസ് നേതൃത്വത്തിന് ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് ഭരണകക്ഷി ആവശ്യപ്പെടുന്നുണ്ട്.
കളത്തിന്റെ മുഴുവൻ നിയന്ത്രണവും കൈവശംവെച്ചാണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും, ലഭിച്ച മികച്ച അവസരങ്ങൾ ഗോൾ ആക്കാൻ സാധിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണങ്ങൾ സർവീസസ് പ്രതിരോധത്തിൽ പലവട്ടം വന്നു . ഗോൾകീപ്പർ ഗഗൻദീപിന്റെ മികവാർന്ന സേവുകളും പോസ്റ്റിലിടിച്ച മടങ്ങിയ ഷോട്ടുകളും കേരളത്തിന്റെ പ്രതീക്ഷകൾക്ക് വിലങ്ങായി.
ഗോൾരഹിതമായ മത്സരത്തിൽ വിധിയെഴുതിയത് എക്‌സ്ട്രാ ടൈമിലെ ഒരു നിമിഷം മാത്രമാണ്. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോൾ സർവീസസിന് എട്ടാം സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചപ്പോൾ, തുടർച്ചയായ രണ്ടാംവട്ടം ഫൈനലിൽ തോൽവി കേരളത്തെ നിരാശയിൽ ആഴ്ത്തി.
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ പ്രധാന പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റ് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാംപ്രതി മരണ സുബിനും കൂട്ടുപ്രതി ബർലിൻ ദാസുമാണ് നിലവിൽ പിടിയിലായത്. ക്രൂര പീഡനത്തിന് സ്പായിലെ ഒരു സഹപ്രവർത്തക ഒത്താശ ചെയ്തുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, ആ യുവതിയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീട്ടി.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്.പി ആർ. ആനന്ദ് അറിയിച്ചു. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, സ്പാ ഉടമ ഉന്നയിച്ച ക്വട്ടേഷൻ ആരോപണം വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ നിലവിൽ ആറുപേരാണ് പ്രതികൾ; ഒളിവിലുള്ള നാലുപേരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിന് പിന്നിൽ പൊലീസ്–ഗുണ്ടാ കൂട്ടുകെട്ടുണ്ടെന്ന ഗുരുതര ആരോപണത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്പായിൽ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് എത്തിയ പ്രതികൾ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴി കേരളത്തെ നടുക്കിയിരിക്കുകയാണ്. ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന സ്പാ ഉടമയുടെ ആരോപണവും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.