India

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.

തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ ) ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പോണ്‍സര്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ എ.എഫ്.എയ്‌ക്ക്‌ കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദര്‍ശനം 2026 ലേക്ക് മാറ്റണമെന്ന പുതിയ ആവശ്യം എ.എഫ്.എമുന്നോട്ടുവെച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്.

മെസിയെയും സംഘത്തെയും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചിലവഴിക്കുന്നു എന്നതായിരുന്നു ആദ്യം ഉയര്‍ത്തിയ ആരോപണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിലല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോള്‍ മന്ത്രി വിദേശത്തു പോകാന്‍ 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്.

എ.എഫ്.എഭാരവാഹികളുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് എ.എഫ്.എയും സ്‌പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലാണ്.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം. ലോക ക്ലബ് ഫുട്‌ബോളില്‍ ഒന്നാമതുള്ള സ്‌പെയ്‌നിലെ ലാ ലിഗ, സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുമായി സഹകരിക്കുന്നതിനും ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസന പരിപാടികള്‍, സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് റിസര്‍ച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി.

അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്‌ബോള്‍, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

സംസ്ഥാനം കൊണ്ടുവന്ന പുതിയ കായികനയത്തിലെ പ്രധാന നിര്‍ദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. 200 ദശലക്ഷം ഡോളര്‍ വരുന്ന നമ്മുടെ കായിക വിപണിയുടെ മൂല്യം അടുത്ത അഞ്ച് വര്‍ഷം കൊണ്ട് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ആദ്യപടിയായിരുന്നു അന്താരാഷ്ട്ര കായിക ഉച്ചകോടി.

2024 ജനുവരിയില്‍ നടന്ന ഉച്ചകോടിയില്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. കേരള നിയമസഭ അംഗീകരിച്ച 2025-26 സംസ്ഥാന ബജറ്റിലെ പ്ലാന്‍ റെറ്റപ്പ് പ്രകാരം കായികവകുപ്പിന് അനുവദിച്ച കായികവികസന നിധി എന്ന ഹെഡ്ഡില്‍ വിദേശ സഹകരണത്തിന് ഉള്‍പ്പെടെ ചെലവഴിക്കാന്‍ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ടീമുകളെ ക്ഷണിക്കുന്നതും മത്സരങ്ങളുടെ നടത്തിപ്പും ഉള്‍പ്പെടെ കായിക, മാനവവിഭവശേഷി വികസനത്തിന് അന്താരാഷ്ട്ര കായിക സഹകരണവും കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന് കായികവികസന നിധിയുടെ ഹെഡ്ഡില്‍ വിശദീകരിക്കുന്നുണ്ട്. അതുപ്രകാരമാണ് കായിക വകുപ്പ് സെക്രട്ടറിക്കും കായിക ഡയറക്ടര്‍ക്കും ഒപ്പം സ്‌പെയ്ന്‍ സന്ദര്‍ശനം നടത്തിയത്.

കേരളം നിരവധി രാജ്യങ്ങളുമായി കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പില്‍ മുന്‍നിരയിലുള്ള നെതര്‍ലന്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് നമ്മുടെ പരിശീലകര്‍ക്ക് റിഫ്രഷര്‍ കോഴ്‌സ് നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സര്‍വകലാശാലയുമായി ചേര്‍ന്ന് പരിശീലന വികസന പദ്ധതികളും ഇറ്റലിയിലെ എ സി മിലാന്‍ ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമിയും നടക്കുന്നുണ്ട്.

ക്യൂബയുമായി സഹകരിച്ച് ചെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ് നടത്തിയിരുന്നു. ക്യൂബയില്‍ നിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കേരളത്തെ ഒരു ആഗോള ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫുട്‌ബോള്‍ രംഗത്ത് 5 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഗോള്‍ പദ്ധതി ആരംഭിച്ചു. വനിതകള്‍ക്കായി 2 അക്കാദമികള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു കീഴില്‍ 3 ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. ഈ രംഗത്ത് കൂടുതല്‍ വികസനത്തിന് വിദേശ സഹകരണം ആവശ്യമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പത്തോളം അക്കാദമികളില്‍ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നുണ്ട്‌.

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ സമ്മാനമായിരിക്കും മെസിയടങ്ങുന്ന അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം. നമ്മുടെ ഫുട്‌ബോള്‍ മേഖലയ്ക്ക് വലിയ പ്രചോദനം നല്‍കാന്‍ മെസിയുടെയും സംഘടത്തിന്റെയും സാന്നിധ്യത്തിന് സാധിക്കും. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും സാമ്പത്തികമേഖലയ്ക്ക് ഒന്നാകെയും വലിയ പ്രോത്സാഹനം നല്‍കാനും കഴിയും.

അമേരിക്ക-റഷ്യ ചർച്ചയെ പിന്തുണച്ച് ഇന്ത്യ. റഷ്യ-യുക്രൈൻ സംഘർഷം തീരും എന്ന് പ്രതീക്ഷിക്കുന്നു. സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്.

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനുമുള്ള ഉറപ്പും സാധ്യതയുമാണ് ഈ കൂടിക്കാഴ്ച നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ പറഞ്ഞതുപോലെ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.

കൂടിക്കാഴ്ചയെ കുറിച്ച് ട്രംപും സാമൂഹ്യ മാധ്യമമായ ട്രൂത്തിൽ കുറിച്ചിട്ടുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് അലാസ്കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം എന്നാണ് ട്രംപ് പ്രതികരിച്ചത്.

2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷം നടക്കുന്ന പുടിന്റെ ആദ്യ അമേരിക്കൻ യാത്രയാണിത്. ഉക്രേനിയൻ പ്രതിസന്ധിക്ക് ശാശ്വതവും സമാധാനപരവുമായി പരിഹാരം കാണുന്നതിനുള്ള ചർച്ചകളിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. വെല്ലുവിളി നിറഞ്ഞ കാര്യമാണിതെന്നും എന്നാൽ മോസ്കോ സജീവമായി വിഷയത്തിൽ ഇടപെടുമെന്നും ക്രെംലിൻ കൂട്ടിച്ചേർത്തു.

പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠിയുടെ മർദ്ദനമേറ്റു. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വച്ച് സഹപാഠിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു. തലയിൽ അടികിട്ടിയപ്പോൾ കൈകൊണ്ട് തടയാൻ ശ്രമിച്ചതാണ് കൈയ്യിലും പരിക്കേൽക്കാൻ കാരണം. കൈയുടെ അസ്ഥിക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകൾ ഉണ്ടെന്നും മാതാവ് പറയുന്നു.

ഉപദ്രവിക്കുന്ന കാര്യം ഫോണിൽ സന്ദേശമായി അയച്ചിരുന്നുവെന്നും കുട്ടി ആക്രമം നേരിട്ട സംഭവം സ്കൂൾ അധികൃതർ വീട്ടുകാരോട് പറയാൻ വൈകിപ്പിച്ചെന്നും ആരോപണം ഉണ്ട്. കേസെടുത്ത പൊലീസ് മർദിച്ച സഹപാഠിക്കെതിരെ ജൂവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു.

വാടകവീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് വിവരം. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരൻ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വർഷമായി ഇവർ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചതെന്ന് അയൽവാസികൾ അറിയിച്ചു.

വാടക വീടിനടുത്തുളള ആശുപത്രിയിൽ ചില രോഗങ്ങൾക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയൽവാസികൾ പറയുന്നത്. പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഫോൺ ഓഫ് ചെയ്യുന്നതിനു മുൻപ് ഇയാൾ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം.

ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്‍ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും.

2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ മേഖലയിലേക്കാണ് എഐ കടന്നു കയറുന്നത്. ഉപഭോക്തൃ സ്ഥാപനങ്ങളുടെയും ഇടപാടുകാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ഏകദേശം 400000 മുതല്‍ 500000 വരെ പ്രൊഫഷണലുകളെ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആവശ്യമില്ലാതാവും എന്നാണ് ടെക് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത് ഇന്‍സൈറ്റിന്റെ സ്ഥാപകന്‍ ഗൗരവ് വാസുവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ എഴുപത് ശതമാനവും നാല് മുതല്‍ 12 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവരാണ്. പുതിയതായി ഈ മേഖലയിലേക്ക് എത്തുന്നവരെയും ഇത് ബാധിക്കും.

ടിസിഎസില്‍ മാത്രം പിരിച്ചുവിടലും വെട്ടിക്കുറയ്ക്കലും ആരംഭിക്കുന്നതിന് മുമ്പ് 6,13,000ത്തിലധികം തൊഴിലാളികളുണ്ടായിരുന്നു. എഐ ഉപയോഗിച്ച് ഭാവി മത്സരങ്ങളിലേക്ക് സജ്ജമാവുക എന്നാണ് കമ്പനികള്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും ശക്തമായ മാനുഷിക സ്പര്‍ശം ആവശ്യമുള്ള നിരവധി കരിയറുകളുണ്ട്. സഹാനുഭൂതി, സര്‍ഗാത്മകത, പ്രായോഗിക കഴിവുകള്‍ അല്ലെങ്കില്‍ വൈകാരിക ബുദ്ധി എന്നിവ പോലെ എഐയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ആവശ്യമുള്ള മേഖലകള്‍. ഇത് ഐടി വ്യവസായത്തിന് അകത്തും നിലനില്‍ക്കുന്നുണ്ട്. എഐ തരംഗത്തില്‍ ഇത്തരം മേഖലകള്‍ തളര്‍ച്ചയില്ലാതെ നിലനില്‍ക്കും.

കോള്‍ സെന്റര്‍ ഏജന്റുമാര്‍, അടിസ്ഥാന അക്കൗണ്ടിങ്/ബുക്ക് കീപ്പിങ്, ടിക്കറ്റ് ഏജന്റുമാര്‍/ട്രാവല്‍ ക്ലാര്‍ക്കുകള്‍, ലീഗല്‍ അസിസ്റ്റന്റുമാര്‍ (പതിവ് ഡ്രാഫ്റ്റിങ്), ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍, റീട്ടെയില്‍ ടാസ്‌ക്കുകള്‍ ചെയ്യുന്ന ഫിനാന്‍സ്/ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റര്‍മാര്‍, ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്ന കോഡര്‍മാര്‍, ജൂനിയര്‍ മാര്‍ക്കറ്റിങ് ഗവേഷകര്‍, ഉപഭോക്തൃ സേവന പ്രതിനിധികള്‍, ഐടിയിലെ അടിസ്ഥാന ക്യുഎ ടെസ്റ്റര്‍മാര്‍, വ്യാഖ്യാതാക്കള്‍/വിവര്‍ത്തകര്‍, മാര്‍ക്കറ്റിങ് അനലിറ്റിക്‌സ് (പ്രെഡിക്റ്റീവ് റിപ്പോര്‍ട്ടിങ് ഓട്ടോമേഷന്‍)എഴുത്തുകാര്‍/രചയിതാക്കള്‍ (അടിസ്ഥാന ഉള്ളടക്കം)സിഎന്‍സി ടൂള്‍ പ്രോഗ്രാമര്‍മാര്‍, ഡാറ്റ എന്‍ട്രി ക്ലാര്‍ക്കുകള്‍, ഡാറ്റ ശാസ്ത്രജ്ഞര്‍, എച്ച്ആര്‍ സ്‌ക്രീനിങ് റോളുകള്‍, വെബ് ഡെവലപ്പര്‍മാര്‍, വെയര്‍ഹൗസ് സ്റ്റോക്കര്‍മാര്‍ എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ വില കൽപിക്കുന്ന രാജ്യമാണ് യുകെ. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തി പാർട്ട് ടൈം ജോലിയ്ക്കിടെ പരിചയപ്പെട്ട സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത മലയാളി യുവാവിന് പണി കിട്ടി. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസഫാണ് യുവതി പ്രണയാഭ്യർത്ഥന നിരസിച്ചിട്ടും നിരന്തരം ശല്യം തുടർന്നത്. ഇതേ തുടർന്ന് യുവതിയുടെ പരാതിയിന്മേൽ സൗത്ത്വാർക്ക് ക്രൗൺ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതായാണ് വിവരം. ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നൽകിയത്.

നാട്ടിൽനിന്ന് ബികോം ഡിഗ്രിയുമായാണ് ആശിഷ് ഉപരിപഠനത്തിനായി യുകെയിൽ എത്തിയത്. യുവതിയുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷവും ഇയാൾ ശല്യം തുടരുകയായിരുന്നു. ഏകദേശം ആറുമാസ കാലയളവിൽ തനിക്ക് താത്‌പര്യം ഇല്ലാതിരുന്നിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് . പാർട്ട് ടൈം ആയി ലണ്ടൻ സൂവിലെ കഫേയിൽ ജോലി ചെയ്യുമ്പോഴാണ് ആശിഷ് യുവതിയെ പരിചയപ്പെട്ടത്.

ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനാണ് ഇയാൾ പഠിക്കുന്നത് . ശിക്ഷ ലഭിച്ചതിനുശേഷവും ഇരയെ ശല്യപ്പെടുത്തിയതിനാൽ ആശിഷ് പോളിനെ നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇനി ശല്യം തുടർന്നാൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറും യുകെയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തോമസ് ചാക്കോയുടെ പിതാവ് കുട്ടനാട്, പുതുക്കരി, കൊച്ചുതെള്ളിയിൽ കുഞ്ചാക്കോച്ചൻ ( 88 വയസ് ) നിര്യാതനായി.

ഭാര്യ : അന്നമ്മ ചാക്കോ .
മക്കൾ: ജിമ്മിച്ചൻ , സോഫി , മിനി , ജെസ്സി , ടോമി. മരുമക്കൾ: ബാബു കുര്യൻ , റെന്നിച്ചൻ , മോനിച്ചൻ , അൽഫോൻസ

ആഗസ്റ്റ് 10-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5 മണി മുതൽ ചങ്ങനാശ്ശേരി കൂത്രപ്പള്ളിയിലെ വസതിയിൽ പൊതു ദർശനം ഉണ്ടായിരിക്കും.

പിറ്റേദിവസം തിങ്കളാഴ്ച 10 മണിയോടുകൂടി കുട്ടനാട് പുതുക്കരിയിലേക്ക് മൃതദേഹം കൊണ്ടുപോകുകയും 3 മണിക്ക് പുതുക്കരി സെൻറ് സേവിയേഴ്സ് പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്യും.

തോമസ് ചാക്കോയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടനായി ഇതരസംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. വേടന്‍ ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണംതേടി. ഹര്‍ജി ഓഗസ്റ്റ് 18-ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോള്‍ അവിടത്തെ താമസസ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍റര്‍ എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നടപടി സ്വീകരിച്ചത്. പ്രതിയെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസില്‍ പ്രാഥമിക അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ തന്നെ ആശുപത്രിയിലെ ഗ്രേഡ് വണ്‍ അറ്റന്‍ററായ എം എം ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് വിശദ അന്വേഷണത്തിനായി ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോക്ടര്‍ പ്രിയദയെ ചുമതലപ്പെടുത്തിയത്.

ഈ അന്വേഷണത്തിലും കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയത്. അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്ന കുറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള സ്ഥാപനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

ആരോഗ്യ വകുപ്പിന്‍റെ നടപടിയില്‍ സന്തോഷമുണ്ടെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം.നീതി കിട്ടിയതിൽ സന്തോഷമുണ്ട്. തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണു പോരാട്ടത്തിന് ഇറങ്ങിയതെന്നും പിരിച്ചു വിടാനുള്ള നടപടികൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചെന്നും അതിജീവിത പറഞ്ഞു.

2023 മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയെ ഐ സിയുവില്‍ വെച്ച് അറ്റന്‍ററായ ശശീന്ദ്രന്‍ ലൈംഗികമായി ഉപദ്രവിച്ചത്. പ്രതിയെ സംരക്ഷിക്കാന്‍ ഭരണാനുകൂല സംഘടനയില്‍ പെട്ട ചില ജീവനക്കാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നാരോപിച്ച് അതിജീവിത നേരത്തെ സമരത്തിനിറങ്ങിയിരുന്നു. ഐ സിയു പീഡന കേസില്‍ വിചരാണ നടപടികള്‍ തുടരുകയാണ്.

പാപ്പിനിശേരിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34കാരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വളപട്ടണം പൊലീസ് പോക്സോ കേസ് ചുമത്തി. 17കാരിയും സേലം സ്വദേശിയാണ്,​.

ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആചാരപ്രകാരം സേലത്ത് വച്ച് വിവാഹിതരായെന്നാണ് ഇവ‌ർ പൊലീസിന് നൽകിയ മൊഴി. പിന്നീട് പാപ്പിനിശേരിയിൽ താമസമാക്കുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് 17കാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ് ചോദിച്ചപ്പോൾ 17 എന്ന് പെൺകുട്ടി പറഞ്ഞതിന് പിന്നാലെയാണ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചത്. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,​

RECENT POSTS
Copyright © . All rights reserved