നടൻ ഷെയിൻ നിഗം കഞ്ചാവിന് അടിമയാണെന്ന ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഷെയിനെപ്പറ്റിയും പിതാവ് അബിയെപ്പറ്റിയും വെളിപ്പെടുത്തലുകൾ നടത്തിയത്. മലയാള സിനിമയിലെ നിരവധി താരങ്ങൾ മിമിക്രി വഴി രക്ഷപ്പെട്ടവരാണ് ദീലിപും സിദ്ധിഖുമടക്കമുള്ളവർ എന്നാൽ ഇവരുടെ കൂടെ നടന്നിട്ടും രക്ഷപെടാത്ത ഒരാൾ അബി മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
അതിന് കാരണം നടന്റെ സ്വഭാവമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ആ സ്വഭാവം തന്നെയാണ് മകൻ ഷെയിനുമുള്ളത്. അവൻ കഞ്ചാവിന് അടിമയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരിക്കൽ ഹോട്ടൽ മുറിയിൽ കിടന്ന് ബഹളമുണ്ടാക്കിയതിന് ഹോട്ടൽ മുതലാളി സൗണ്ട് കുറയ്ക്കണമെന്ന് പറഞ്ഞു. ആ ഒരു കാര്യത്തിന് ഹോട്ടലിലെ മുഴുവൻ എ.സിയുടെയും സർക്യൂട്ട് ഷെയ്ൻ നശിപ്പിച്ചിരുന്നു. ഇത്രയും മോശം സ്വഭാവമായിരുന്നിട്ടും പരസ്യമായി ഷെയിനിന് സപ്പോർട്ട് ചെയ്ത വ്യക്തിയാണ് സംവിധായകൻ മഹാ സുബൈറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിട്ട് അദ്ദേഹത്തിന്റെ സിനിമയിൽ പോലും ക്ലൈമാക്‌സ് ഷൂട്ടിന് കാല് പിടിക്കേണ്ട അവസ്ഥ അവൻ വരുത്തി. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് വന്നതാണ് മലയാള സിനിമ. കാരവൻ ഇല്ലാതിരുന്ന കാലത്ത് മതിലിന്റെ സൈഡിൽ പായ് വിരിച്ച് കിടന്നുറങ്ങിയ നസീറും ജയനും ജീവിച്ച മലയാള സിനിമയിൽ ഇന്ന് കാരവൻ ഇല്ലാതെ ഇവനെ പോലെയുള്ളവർ അഭിനയിക്കാൻ വരില്ലെന്നും അദ്ദേഹം ആരോപിച്ചു.
കാരവനിനുള്ളിൽ തന്നെ മിക്ക സമയവും കഞ്ചാവും വലിച്ചാണ് ഷെയിൻ ഇരിക്കുന്നത്. ബാക്കിയുള്ള യൂണിറ്റ് മുഴുവൻ കാത്ത് നിൽക്കണം ഷെയ്ൻ വരാൻ. അത്രയും അഹങ്കാരമുള്ള വ്യക്തിയാണ്. പലപ്പോഴും നിർമ്മാതാക്കൾ അടക്കം സഹിക്കുകയാണെന്നും ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞു.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പികെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.
1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം നിന്നു. 57 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു.
1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി.
സിഐഎയുടെ രഹസ്യ പദ്ധതികള്‍ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്തകം എഴുതിയതോടെ പ്രശ്സതനായി. ബര്‍ലിന്‍ മതില്‍ തകര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങി. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസില്‍ സിപിഐഎമില്‍ നിന്ന് പുറത്താക്കപ്പെട്ടു.
കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍ : ഉഷ (ബര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.
ടുക്കി ഡാമിൽ നിന്ന് ഒഴുക്കി വിട്ട കൂടുതൽ വെള്ളം ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപത്തുവരെ വെള്ളം ഉയർന്നതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചുതുടങ്ങി. ചെറുതോണി പുഴയിലെ വെള്ളം 2.30 സെ.മീ കൂടി.അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നുവിടാൻ തുടങ്ങിയത്. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെ. മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.
ഇടുക്കിയ്‌ക്കൊപ്പം മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടിൽ വെള്ളം കയറിയെന്നും റിപ്പോർട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഇടുക്കിയിലെ ഷട്ടർ കൂടുതൽ ഉയർത്തിയത്.
മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കപ്പെടാനില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കുന്നത്. തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറവാണെന്നും അത് കൂട്ടിയാൽ കൂടുതൽ ആശ്വാസകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായതാണ് ഡാമുകളിൽ ജലനിരപ്പ് ഉയരാൻ കാരണം. ഇടുക്കി ഉൾപ്പടെയുള്ള പലയിടങ്ങളിലും ഇപ്പോഴും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ നിന്നുള്ള നീരാെഴുക്കും കൂടിയിട്ടുണ്ട്.
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ വാഹന നിര്‍മാണം അവസാനിപ്പിച്ചതിന് പിന്നാലെ കമ്പനിയുടെ ഗുജറാത്ത് സാനന്ദിലെ പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് കൈമാറാന്‍ ധാരണയായി. ഇത് സംബന്ധിച്ച കൈമാറ്റ കരാറില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവെച്ചു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ യൂണിറ്റ്, യന്ത്രങ്ങള്‍ തുടങ്ങിയവയാണ് ഫോര്‍ഡ്, ടാറ്റ മോട്ടോഴ്‌സിന് കൈമാറുന്നത്.
ഇതിനുപുറമെ, ഈ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന യോഗ്യരായ ജീവനക്കാരേയും ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നുണ്ട്. നികുതികള്‍ക്ക് പുറമെ, 725.7 കോടി രൂപയ്ക്കാണ് ഫോര്‍ഡിന്റെ പ്ലാന്റ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തിരിക്കുന്നത്. പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് മെയ് മാസത്തില്‍ തന്നെ തീരുമാനമായിരുന്നെന്നാണ് ഇരുകമ്പനികളും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അനുമതിയുടെ തേടിയിരുന്നു.
ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ഇന്ന് ഒപ്പുവെച്ചിട്ടുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. പസഞ്ചര്‍ കാര്‍ ശ്രേണിയില്‍ ടാറ്റയുടെ വിപണിയിലെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹന വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനും ഈ ഏറ്റെടുക്കല്‍ ഏറെ ഗുണകരമാകുമെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനം വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.
ഫോര്‍ഡ് ഇന്ത്യയില്‍ നടപ്പാക്കുന്ന ബിസിനസ് പുനസംഘടിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് ഇന്നത്തെ പ്രഖ്യാപനം. യോഗ്യരാജ ജീവനക്കാരെയും കൈമാറാന്‍ സാധിച്ചതിലൂടെ കമ്പനിക്കൊപ്പം നിന്നവരെ പരിപാലിക്കാന്‍ സാധിച്ചെന്ന വിശ്വാസവുമുണ്ട്. അത്യാധുനിക നിര്‍മാണ സംവിധാനങ്ങളും പ്രതിഭകളായ ജീവനക്കാരുടെ പ്രവര്‍ത്തനവും ചേരുന്നതോടെ ടാറ്റ മോട്ടോഴ്‌സിന് കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് ഫോര്‍ഡ് മേധാവി സ്റ്റീവ് ആംസ്‌ട്രോങ്ങ് അഭിപ്രായപ്പെട്ടു.
പ്ലാന്റ് ടാറ്റ് മോട്ടോഴ്‌സിന് കൈമാറിയെങ്കിലും ഫോര്‍ഡിന്റെ പവര്‍ട്രെയിന്‍ നിര്‍മാണം തുടര്‍ന്നും സാനന്ദ് പ്ലാന്റില്‍ നടക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇതിനായി ടാറ്റ മോട്ടോഴ്‌സില്‍ നിന്നും സ്ഥലും സംവിധാനങ്ങളും പാട്ടത്തിനെടുക്കുമെന്നാണ് വിവരം. ഫോര്‍ഡിന്റെ പവര്‍ട്രെയിന്‍ നിര്‍മാണം അവസാനിപ്പിക്കുന്ന മുറക്ക് ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന ഫോര്‍ഡ് ജീവനക്കാരെ ടാറ്റ മോട്ടോഴ്‌സില്‍ എത്തിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
ഫോര്‍ഡിന്റെ ഈ പ്ലാന്റ് ഏറ്റെടുക്കുന്നതിലൂടെ മൂന്ന് ലക്ഷം യൂണിറ്റിന്റെ അധിക നിര്‍മാണ ശേഷിയാണ് ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി സാനന്ദ് പ്ലാന്റ് ഉപയോഗിക്കാനാണ് ടാറ്റയുടെ പദ്ധതി. ടാറ്റയുടെ നിലവിലെ വാഹനങ്ങളിലും ഭാവിയിലേക്കുള്ള വാഹനങ്ങള്‍ ഒരുക്കുന്നതിനുമായുള്ള മാറ്റങ്ങള്‍ പ്ലാന്റില്‍ വരുത്തുന്നതിന് കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയുടെ ടാറ്റ മോട്ടോഴ്‌സ് ഒരുക്കുന്നുണ്ട്.
തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിലെ വിവരങ്ങൾ പരിശോധിക്കാൻ സമയം വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഡൽഹിയിലെത്തിയത്. എന്നാൽ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകൾ പഠിക്കാതെ ഒപ്പിടാൻ സാധിക്കുക. ഫയലിലുള്ളത് എന്താണെന്ന് എനിക്കറിയണം, ഗവർണർ പറഞ്ഞു.
സഭാ സമ്മേളനങ്ങൾ നടന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സുമാറ്റിയില്ലെങ്കിൽ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളാണ് തിങ്കളാഴ്ച അസാധുവാകുക. ആറുനിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകുക.
സർവകലാശാലാ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാൽ, അക്കാര്യം ഗവർണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയിൽ ബില്ലുകൊണ്ടുവരാതെ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സർവകലാശാല ഓർഡിനൻസിന്റെ കാര്യം സർക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനാൽ, ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ടോ ഉദ്യോഗസ്ഥർ മുഖേനയോ ചർച്ചവേണ്ടിവരും. ഗവർണർ ഡൽഹിയിലാണ്. 11-നാണ് തിരിച്ചുവരിക. ഓർഡിനൻസിൽ ഒപ്പിടാൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. അതിന് തിങ്കളാഴ്ച പകൽ ഒത്തുതീർപ്പുകളുണ്ടാകണം. എന്നാൽ ഇതിന് തയ്യാറല്ലെന്നും ഫയലുകൾ പഠിക്കാൻ സമയം വേണമെന്നുമാണ് ഇപ്പോൾ ഗവർണർ വ്യക്തമാക്കുന്നത്.
സർവകലാശാലാ കാര്യങ്ങളിൽ ഗവർണറും സർക്കാരും പലകുറി ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാൻ വി.സി. നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കേരള സർവകലാശാലാ വി.സി. നിയമനത്തിന് സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയിൽ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.
ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് മൃതദേഹത്തിന്റെ തല കണ്ടെത്തിയത്. നായ കടിച്ചെടുത്ത് കൊണ്ടിട്ടതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി.
മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം കരീലക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് അറുതിയില്ല. ഇപ്പോഴിതാ കഷ്ടപ്പെട്ട് പണി കഴിപ്പിച്ച വീട് വെള്ളത്തിൽ പകുതിയും മുങ്ങി നിൽക്കുന്ന അവസ്ഥ കണ്ട് മനസ് മരവിച്ചുനിൽക്കുകയാണ് ഈ കുടുംബം.
ഏതു നിമിഷവും വെള്ളത്തിൽ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞത്. അടിത്തട്ട് ഇടിഞ്ഞ വീട് പതിയെ താഴ്ന്നുതുടങ്ങിയതോടെ കുടുംബം സുരക്ഷിത സ്ഥാനത്തേക്ക് മാറി.
വീടിന്റെ പകുതിയിലധികവും നിലവിൽ വെള്ളത്തിലാണ്. ബിൽഡ് കേരള വഴിയും മറ്റും ലോണെടുത്തും കടം വാങ്ങിയും നിർമിച്ചതാണ് വീട്. ലോണടവും ഇതുവരെ തീർന്നിട്ടില്ല. ഇനി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഈ മൂന്നംഗ കുടുംബം.
കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് 48 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ 26കാരിയായ ദീപ്തിയാണ് പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. നൂലുകെട്ടിനു (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി പറഞ്ഞതായി പോലീസ് അറിയിച്ചു.
ഇതേത്തുടർന്ന് ദീപ്തി കൗൺസലിങ്ങിനു വിധേയയായിരുന്നു. ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് വീട്ടിലെ കിണറ്റിലേക്കിട്ടതെന്നാണ് ദീപ്തിയുടെ മൊഴി. സംഭവത്തിന് ശേഷം, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തിയെ വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പോലീസ് നിരീക്ഷണത്തിലാണ് ചികിത്സ. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്.
കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞത്. എന്നാൽ, സംശയംതോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു. വീട്ടുകാർ പോലീസിനും ഇതേ മൊഴിതന്നെയാണ് നൽകിയത്. കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ അമ്മ കുറ്റംസമ്മതിക്കുകയായിരുന്നു.
കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാണാതായ മറുനാടന്‍ തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ്. സംഭവത്തിനുപിന്നാലെ കാണാതായ ബംഗാള്‍ സ്വദേശി ആദം ആലി(21)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ജോലിചെയ്തിരുന്ന മറ്റു മറുനാടന്‍ തൊഴിലാളികളെ ചോദ്യംചെയ്തു വരികയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യെയാണ് കഴിഞ്ഞദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ വീട്ടില്‍നിന്ന് കാണാതായത്. ഇവരുടെ വീട്ടില്‍നിന്ന് ഉച്ചയ്ക്ക് എന്തോ ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. പിന്നാലെ വര്‍ക്കലയിലേക്ക് പോയിരുന്ന ഭര്‍ത്താവ് ദിനരാജിനെ വിവരമറിയിച്ചു. വീടിനകത്ത് കയറി പരിശോധിക്കാന്‍ ദിനരാജ് ആവശ്യപ്പെട്ടെങ്കിലും മനോരമയെ വീടിനുള്ളിലും കണ്ടില്ല. ഇതോടെയാണ് പോലീസില്‍ വിവരമറിയിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രാത്രിയോടെ ഈ കിണറ്റില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതിനിടെയാണ് മനോരമയുടെ വീടിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരവും പോലീസിന് ലഭിച്ചത്. ദിവസങ്ങളായി അഞ്ചുപേരടങ്ങുന്ന മറുനാടന്‍ തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തുവരികയായിരുന്നു. മനോരമയുടെ വീട്ടില്‍നിന്നാണ് ഇവര്‍ കുടിവെള്ളം എടുത്തിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാളായ ആദം ആലിയെ ഞായറാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഒപ്പം ജോലിചെയ്യുന്ന മറ്റ് നാല് തൊഴിലാളികള്‍ക്കൊപ്പമാണ് ആദം ആലി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്ന് ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. താന്‍ ആ സ്ത്രീയെ തല്ലിയെന്നും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് ആദം ആലി താമസസ്ഥലത്തുനിന്ന് പോയത്.
അതേസമയം, ഇവിടെനിന്ന് മടങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാര്‍ഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചതായി വിവരമുണ്ട്. ഇയാള്‍ ഒരിക്കലും സ്ഥിരമായി ഒരു നമ്പര്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മാത്രമല്ല, യുവാവ് പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയില്‍ തോറ്റതിന്റെ പേരില്‍ അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അടിമുടി ദുരൂഹത
മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയും ഉയരമുള്ള മതില്‍ കടന്ന് ഇയാള്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തില്‍ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രം കഴിഞ്ഞൊള്ളൂ. നാലാം ദിവസത്തെ യാത്ര അവസാനിച്ചതാകട്ടെ വൻ ദുരന്തത്തിലും. ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടർസ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ വിയോഗം വീടിനും നാടിനും വിശ്വസിക്കാനായിട്ടില്ല. കൺമുൻപിൽ കണ്ട ദുരന്തത്തിന്റെ പകപ്പിൽ നിന്നും ഇനിയും സുഹൃത്തുക്കൾ മുക്തരായിട്ടില്ല.
ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് 300 മീറ്റർ വടക്ക് പറയൻതോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ദിവസവും പോകുന്ന റോഡിൽ വെള്ളം കയറിയതിനാൽ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കി. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക് വഴിയാണ്. അപകടത്തിൽപ്പെട്ടവരും ആ പാത പിന്തുടർന്നു. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴിൽശാലകളിലേക്ക് മുടങ്ങാതെ പോകാൻ പ്രേരിപ്പിച്ചത്.
പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് ഒരു വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കുട മുന്നോട്ട് ചരിച്ചുപിടിച്ചിരുന്നു. ഇതിനിടയിൽ, തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്സ്പ്രസ് വന്നത് ശ്രദ്ധിച്ചില്ല. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോൾ പാലത്തിൽ കയറി നിൽക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവർക്ക് കിട്ടിയില്ല.
തീവണ്ടിയും ഇവരും തമ്മിൽ കഷ്ടിച്ച് അരമീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാൻ പരമാവധി അകലത്തേക്ക് നിൽക്കാനുള്ള ശ്രമത്തിനിടെ ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാൽ, കനത്ത മഴയിൽ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു.
പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു. ഇതുകണ്ട ലാലി ബഹളം വെച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്.