India

വാടകവീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് വിവരം. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരൻ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വർഷമായി ഇവർ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചതെന്ന് അയൽവാസികൾ അറിയിച്ചു.

വാടക വീടിനടുത്തുളള ആശുപത്രിയിൽ ചില രോഗങ്ങൾക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയൽവാസികൾ പറയുന്നത്. പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഫോൺ ഓഫ് ചെയ്യുന്നതിനു മുൻപ് ഇയാൾ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം.

ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്‍ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും.

2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ മേഖലയിലേക്കാണ് എഐ കടന്നു കയറുന്നത്. ഉപഭോക്തൃ സ്ഥാപനങ്ങളുടെയും ഇടപാടുകാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ഏകദേശം 400000 മുതല്‍ 500000 വരെ പ്രൊഫഷണലുകളെ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആവശ്യമില്ലാതാവും എന്നാണ് ടെക് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത് ഇന്‍സൈറ്റിന്റെ സ്ഥാപകന്‍ ഗൗരവ് വാസുവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ എഴുപത് ശതമാനവും നാല് മുതല്‍ 12 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവരാണ്. പുതിയതായി ഈ മേഖലയിലേക്ക് എത്തുന്നവരെയും ഇത് ബാധിക്കും.

ടിസിഎസില്‍ മാത്രം പിരിച്ചുവിടലും വെട്ടിക്കുറയ്ക്കലും ആരംഭിക്കുന്നതിന് മുമ്പ് 6,13,000ത്തിലധികം തൊഴിലാളികളുണ്ടായിരുന്നു. എഐ ഉപയോഗിച്ച് ഭാവി മത്സരങ്ങളിലേക്ക് സജ്ജമാവുക എന്നാണ് കമ്പനികള്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും ശക്തമായ മാനുഷിക സ്പര്‍ശം ആവശ്യമുള്ള നിരവധി കരിയറുകളുണ്ട്. സഹാനുഭൂതി, സര്‍ഗാത്മകത, പ്രായോഗിക കഴിവുകള്‍ അല്ലെങ്കില്‍ വൈകാരിക ബുദ്ധി എന്നിവ പോലെ എഐയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ആവശ്യമുള്ള മേഖലകള്‍. ഇത് ഐടി വ്യവസായത്തിന് അകത്തും നിലനില്‍ക്കുന്നുണ്ട്. എഐ തരംഗത്തില്‍ ഇത്തരം മേഖലകള്‍ തളര്‍ച്ചയില്ലാതെ നിലനില്‍ക്കും.

കോള്‍ സെന്റര്‍ ഏജന്റുമാര്‍, അടിസ്ഥാന അക്കൗണ്ടിങ്/ബുക്ക് കീപ്പിങ്, ടിക്കറ്റ് ഏജന്റുമാര്‍/ട്രാവല്‍ ക്ലാര്‍ക്കുകള്‍, ലീഗല്‍ അസിസ്റ്റന്റുമാര്‍ (പതിവ് ഡ്രാഫ്റ്റിങ്), ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍, റീട്ടെയില്‍ ടാസ്‌ക്കുകള്‍ ചെയ്യുന്ന ഫിനാന്‍സ്/ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റര്‍മാര്‍, ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്ന കോഡര്‍മാര്‍, ജൂനിയര്‍ മാര്‍ക്കറ്റിങ് ഗവേഷകര്‍, ഉപഭോക്തൃ സേവന പ്രതിനിധികള്‍, ഐടിയിലെ അടിസ്ഥാന ക്യുഎ ടെസ്റ്റര്‍മാര്‍, വ്യാഖ്യാതാക്കള്‍/വിവര്‍ത്തകര്‍, മാര്‍ക്കറ്റിങ് അനലിറ്റിക്‌സ് (പ്രെഡിക്റ്റീവ് റിപ്പോര്‍ട്ടിങ് ഓട്ടോമേഷന്‍)എഴുത്തുകാര്‍/രചയിതാക്കള്‍ (അടിസ്ഥാന ഉള്ളടക്കം)സിഎന്‍സി ടൂള്‍ പ്രോഗ്രാമര്‍മാര്‍, ഡാറ്റ എന്‍ട്രി ക്ലാര്‍ക്കുകള്‍, ഡാറ്റ ശാസ്ത്രജ്ഞര്‍, എച്ച്ആര്‍ സ്‌ക്രീനിങ് റോളുകള്‍, വെബ് ഡെവലപ്പര്‍മാര്‍, വെയര്‍ഹൗസ് സ്റ്റോക്കര്‍മാര്‍ എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ വില കൽപിക്കുന്ന രാജ്യമാണ് യുകെ. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തി പാർട്ട് ടൈം ജോലിയ്ക്കിടെ പരിചയപ്പെട്ട സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത മലയാളി യുവാവിന് പണി കിട്ടി. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസഫാണ് യുവതി പ്രണയാഭ്യർത്ഥന നിരസിച്ചിട്ടും നിരന്തരം ശല്യം തുടർന്നത്. ഇതേ തുടർന്ന് യുവതിയുടെ പരാതിയിന്മേൽ സൗത്ത്വാർക്ക് ക്രൗൺ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതായാണ് വിവരം. ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നൽകിയത്.

നാട്ടിൽനിന്ന് ബികോം ഡിഗ്രിയുമായാണ് ആശിഷ് ഉപരിപഠനത്തിനായി യുകെയിൽ എത്തിയത്. യുവതിയുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷവും ഇയാൾ ശല്യം തുടരുകയായിരുന്നു. ഏകദേശം ആറുമാസ കാലയളവിൽ തനിക്ക് താത്‌പര്യം ഇല്ലാതിരുന്നിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് . പാർട്ട് ടൈം ആയി ലണ്ടൻ സൂവിലെ കഫേയിൽ ജോലി ചെയ്യുമ്പോഴാണ് ആശിഷ് യുവതിയെ പരിചയപ്പെട്ടത്.

ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനാണ് ഇയാൾ പഠിക്കുന്നത് . ശിക്ഷ ലഭിച്ചതിനുശേഷവും ഇരയെ ശല്യപ്പെടുത്തിയതിനാൽ ആശിഷ് പോളിനെ നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇനി ശല്യം തുടർന്നാൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറും യുകെയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തോമസ് ചാക്കോയുടെ പിതാവ് കുട്ടനാട്, പുതുക്കരി, കൊച്ചുതെള്ളിയിൽ കുഞ്ചാക്കോച്ചൻ ( 88 വയസ് ) നിര്യാതനായി.

ഭാര്യ : അന്നമ്മ ചാക്കോ .
മക്കൾ: ജിമ്മിച്ചൻ , സോഫി , മിനി , ജെസ്സി , ടോമി. മരുമക്കൾ: ബാബു കുര്യൻ , റെന്നിച്ചൻ , മോനിച്ചൻ , അൽഫോൻസ

ആഗസ്റ്റ് 10-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5 മണി മുതൽ ചങ്ങനാശ്ശേരി കൂത്രപ്പള്ളിയിലെ വസതിയിൽ പൊതു ദർശനം ഉണ്ടായിരിക്കും.

പിറ്റേദിവസം തിങ്കളാഴ്ച 10 മണിയോടുകൂടി കുട്ടനാട് പുതുക്കരിയിലേക്ക് മൃതദേഹം കൊണ്ടുപോകുകയും 3 മണിക്ക് പുതുക്കരി സെൻറ് സേവിയേഴ്സ് പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്യും.

തോമസ് ചാക്കോയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടനായി ഇതരസംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. വേടന്‍ ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണംതേടി. ഹര്‍ജി ഓഗസ്റ്റ് 18-ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോള്‍ അവിടത്തെ താമസസ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍റര്‍ എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നടപടി സ്വീകരിച്ചത്. പ്രതിയെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസില്‍ പ്രാഥമിക അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ തന്നെ ആശുപത്രിയിലെ ഗ്രേഡ് വണ്‍ അറ്റന്‍ററായ എം എം ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് വിശദ അന്വേഷണത്തിനായി ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോക്ടര്‍ പ്രിയദയെ ചുമതലപ്പെടുത്തിയത്.

ഈ അന്വേഷണത്തിലും കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയത്. അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്ന കുറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള സ്ഥാപനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

ആരോഗ്യ വകുപ്പിന്‍റെ നടപടിയില്‍ സന്തോഷമുണ്ടെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം.നീതി കിട്ടിയതിൽ സന്തോഷമുണ്ട്. തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണു പോരാട്ടത്തിന് ഇറങ്ങിയതെന്നും പിരിച്ചു വിടാനുള്ള നടപടികൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചെന്നും അതിജീവിത പറഞ്ഞു.

2023 മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയെ ഐ സിയുവില്‍ വെച്ച് അറ്റന്‍ററായ ശശീന്ദ്രന്‍ ലൈംഗികമായി ഉപദ്രവിച്ചത്. പ്രതിയെ സംരക്ഷിക്കാന്‍ ഭരണാനുകൂല സംഘടനയില്‍ പെട്ട ചില ജീവനക്കാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നാരോപിച്ച് അതിജീവിത നേരത്തെ സമരത്തിനിറങ്ങിയിരുന്നു. ഐ സിയു പീഡന കേസില്‍ വിചരാണ നടപടികള്‍ തുടരുകയാണ്.

പാപ്പിനിശേരിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34കാരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വളപട്ടണം പൊലീസ് പോക്സോ കേസ് ചുമത്തി. 17കാരിയും സേലം സ്വദേശിയാണ്,​.

ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആചാരപ്രകാരം സേലത്ത് വച്ച് വിവാഹിതരായെന്നാണ് ഇവ‌ർ പൊലീസിന് നൽകിയ മൊഴി. പിന്നീട് പാപ്പിനിശേരിയിൽ താമസമാക്കുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് 17കാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ് ചോദിച്ചപ്പോൾ 17 എന്ന് പെൺകുട്ടി പറഞ്ഞതിന് പിന്നാലെയാണ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചത്. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,​

പീഡനക്കേസില്‍ ഒളിവിലുളള റാപ്പര്‍ വേടന്റെ കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിയത്.പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു.

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്.

ഏതോ ഒരാള്‍ വായപൊത്തി, കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു പന്ത്രണ്ടുവയസ്സുകാരിക്ക് എന്തുചെയ്യാനാവും?

എന്തും ചെയ്യാനാവുമെന്ന് അവള്‍ കാണിച്ചുകൊടുത്തു. ശക്തമായി പ്രതിരോധിച്ച്, കുതറി ഓടിരക്ഷപ്പെട്ട അവള്‍ക്ക് അതിനു ധൈര്യംപകര്‍ന്നത് സ്‌കൂളില്‍നിന്നുകിട്ടിയ കരാട്ടെ പരിശീലനം. തിരൂരങ്ങാടിയിലെ ആ കൊച്ചുമിടുക്കിയാണ് ഇന്ന് കേരളത്തിന്റെ നായിക.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂളില്‍ പോകുംവഴി ഒരു ഇതരസംസ്ഥാനത്തൊഴിലാളി ആ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. റോഡില്‍വെച്ച് അയാള്‍ അവളുടെ വായപൊത്തി. കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ നോക്കി. എന്നാല്‍, അയാള്‍ക്കതിന് പറ്റിയില്ല. സ്‌കൂളില്‍വെച്ച് പരിശീലിച്ച കരാട്ടെ അവള്‍ ഒട്ടും പതറാതെ പ്രതിരോധിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടല്‍ ജീവനക്കാരായ വനിതകളുടെ അടുത്തേക്കെത്തി. അവരാണ് കുട്ടിയെ ആശ്വസിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് അന്വേഷണംനടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുല്‍ അലിയെ അറസ്റ്റുചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ബി. പ്രദീപ് കുമാര്‍ അറിയിച്ചു.

അതിക്രമങ്ങളും പീഡനശ്രമങ്ങളും മനുഷ്യരെ ഭയപ്പെടുത്തുന്നകാലത്ത് ഈ പന്ത്രണ്ടുകാരി പഠിപ്പിക്കുന്നത് ഒരു ആശ്വാസപാഠം. അവള്‍ക്ക് രക്ഷപ്പെടാന്‍ തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവുമാണെന്ന് പോലീസും അധ്യാപകരും പറയുന്നു.

ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരുമെന്നും അദ്ദേഹം ബുധനാഴ്ച സൂചിപ്പിച്ചു.

യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കിൽ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേ മാസം 13.88 ബില്യണ്‍ ഇടപാടുകളായിരുന്നു നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം കൂടുതലാണ് ഇത്തവണ. യുപിഐ സൗജന്യ മാതൃകയില്‍ മാറ്റംവന്നേക്കാമെന്ന സൂചനകള്‍ക്കിടയിലാണ് മല്‍ഹോത്രയുടെ ഈ പരാമര്‍ശങ്ങള്‍. യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പെയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് (പിഎ) പ്രോസസിങ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി ഐസിഐസിഐ ബാങ്ക് മുന്നോട്ടുവന്നിട്ടുണ്ട്.

Copyright © . All rights reserved