പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി വൻ ദുരന്തം. 21 പേർ മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ സ്ഥലത്തെത്തും.
ഇതുവരെ 12-ാളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ആവിൽ ബീച്ച് കുന്നുമ്മൽ കുഞ്ഞമ്പി (38), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (12), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത് (38), ഒട്ടുമ്മൽ കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മൽ റസീല, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവർ.
പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കൽ,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.
താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ
നമ്മൾ അതിജീവിച്ച ദുരിതനാളുകളെ അതേ തീവ്രതയോടെ, ഹൃദ്യമായി അവതരിപ്പിക്കുകയാണ് ജൂഡ് ആന്തണി. ഒരോരുത്തരും നായകരായ നാളുകളെ പുനരാവിഷ്കരിക്കുമ്പോൾ വന്നുപോയേക്കാവുന്ന തെറ്റുകളെയെല്ലാം അപ്പാടെ ഇല്ലാതാക്കി ഹൃദയത്തോട് ചേർത്തുനിൽക്കുന്ന ചിത്രം – 2018. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ഡ്രാമകളിൽ ഒന്ന്.
മഴ പേടിസ്വപ്നമായി മാറിയ നാളുകളായിരുന്നു 2018 ആഗസ്റ്റ് മാസം. ദുരിതപെയ്ത്തിൽ മണ്ണോടുചേർന്നവർ അനേകരമാണ്. മണ്ണിൽ നിന്ന് കയറിയവരും കൈപിടിച്ചുകയറ്റിയവരും അനേകരാണ്. അത്തരം ആളുകളെയെല്ലാം ഈ സിനിമയിൽ കാണാം. നമ്മൾ എവിടെയോ കണ്ടുമറന്നവരെന്നപ്പോലെ…
വിമുക്തഭടനായ അനൂപ്, മത്സ്യത്തൊഴിലാളികളായ വിൻസ്റ്റൺ, മത്തായിച്ചൻ, നിക്സ്റ്റൺ, പ്രവാസിയായ രമേശ്, ഡ്രൈവർ ജേക്കബ് കോശി, തമിഴ്നാട്ടിലെ ഒരു ലോറി ഡ്രൈവർ, സർക്കാരുദ്യോഗസ്ഥനായ ഷാജി.. ഇങ്ങനെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞുതുടങ്ങുന്നത്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്തി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ പ്രളയനാളുകളെ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് സംവിധായകൻ. പല നാടുകളുടെ കഥ പറയാതെ ഒരു ഗ്രാമത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവിടെ കേരളത്തെ മുഴുവനായും പ്രതിഷ്ഠിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും.
വളരെ ലളിതമായ സ്ക്രിപ്റ്റിൽ അതിഗംഭീര മേക്കിങ്ങാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. പ്രധാന കഥാപാത്രങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയിലാണ് ഗംഭീര മേക്കിങ്ങിന്റെ ഉത്തമ ഉദ്ദാഹരണമായി മാറുന്നത്. പ്രളയരംഗങ്ങൾ ചിത്രീകരിച്ച രീതി, CGI, രംഗങ്ങളെ ചിട്ടപ്പെടുത്തിയ വിധം… അങ്ങനെയെല്ലാം പെർഫെക്ട്. പ്രഡിക്ടബിളായ സീനുകളാണ് ഏറെയും. ആരെ ആരൊക്കെ രക്ഷിക്കുമെന്ന് നമ്മുക്കറിയാം. എന്നാൽ ആ രംഗം സ്ക്രീനിൽ കണ്ടുകഴിയുമ്പോൾ കൈയ്യടിക്കാൻ തോന്നും, ആർപ്പുവിളിക്കാൻ തോന്നും. കാരണം അത്രമേലുണ്ട് ആ രംഗങ്ങളുടെ വ്യാപ്തി. സുന്ദരമായ മഴ ഭീകരമാകുന്ന ട്രാൻസ്ഫോർമേഷൻ സീനുകളൊക്കെ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കും.
ടോവിനോ, നരേൻ, ആസിഫ് അലി, കുഞ്ചാക്കോ, വിനീത് ശ്രീനിവാസൻ, ലാൽ, കലൈയരസൻ, റോണി ഡേവിഡ് രാജ്, രമേഷ് തിലക്, അജു വർഗീസ്, ജോയ് മാത്യൂ, ഇന്ദ്രൻസ്, സുധീഷ്, തൻവി റാം, വിനീത കോശി തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം മനസിൽ ഇടം നേടും. രണ്ടാം പകുതിയിലെ സുധീഷിന്റെ പ്രകടനം ഗംഭീരമാണ്. നോബിൻ പോളിന്റെ സംഗീതം, പശ്ചാത്തലസംഗീതം, അഖിൽ ജോർജിന്റെ ഛായാഗ്രഹണം എന്നിവയും സിനിമയുടെ മൂഡിനെ സ്വാധീനിച്ചിട്ടുണ്ട്.
Last Word – നമ്മൾ കടന്നുപോയ മഹാപ്രളയത്തിന്റെ നാളുകളാണ് സ്ക്രീനിൽ. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സീനുകളാണ് അവിടെ. ചിലത് വല്ലാതെ വിഷമിപ്പിക്കും. മറ്റു ചിലത് കണ്ടു കൈയ്യടിക്കും. ചിലത് അഭിമാനം പകരും. മലയാള സിനിമയുടെ തിരിച്ചുവരവ് കാത്തിരുന്നവർക്കുള്ള സിനിമയാണിത്. ഒരു ടോട്ടൽ പാക്കേജ്. മികച്ച തിയേറ്ററിൽ നിറഞ്ഞ ഓഡിയൻസിനൊപ്പം ആസ്വദിക്കുക. കാരണം, മികച്ച ടെക്നിക്കൽ സൈഡുള്ള ഈ ചിത്രം അതർഹിക്കുന്നുണ്ട്.
പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല നഗരസഭ പന്ത്രണ്ടാം വാർഡിൽ ലക്ഷ്മി ഭവനിൽ നന്ദകുമാർ – സോമലത ദമ്പതികളുടെ മകൾ പൂജ (16) യാണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് പൂജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. സഹോദരി: പൂജിത.
കിടപ്പുരോഗിയായ വയോധികയെ വീടുകയറിയാക്രമിച്ച് പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണിഗോപി(67)യെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. അയല്‍വാസിയായ കുറ്റിച്ചിറ വീട്ടില്‍ മേഴ്സിയെ(58)യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തിയ മേഴ്സി ആഭരണങ്ങള്‍ കവരുകയായിരുന്നു. വയോധിക തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങളുമായി കടക്കുകയായിരുന്നുന്നെന്ന് പുളിങ്കുന്ന് പോലീസ് പറഞ്ഞു. ഇവരുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളുണ്ടെന്ന് മകന് മനോജ് പറഞ്ഞു.
അയല്‍വാസികളാണ് അമ്മിണി മുറിവേറ്റു കിടക്കുന്നതുകണ്ടത്. ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാല, മൂന്നു വള, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
സാമ്പത്തികബാധ്യതയാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നു മേഴ്സി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, മറ്റൊരാള്‍കൂടി സംഭവസമയത്ത് മേഴ്സിക്കൊപ്പമുണ്ടായിരുന്നതായി വിവരംലഭിച്ചെന്നു ബന്ധുക്കള്‍ പറയുന്നു.
മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ യുവാവ് പിടിയില്‍. തിരുമുല്ലവാരം ഓടപ്പുറം, ടി.സി.ആര്.എ. 22-ല്‍ രാഹുലാ(22)ണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കുട്ടി വീട്ടുകാരോടു വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി.ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു. ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.അനീഷ്, സി.പി.ഒ. രമാഭായ്, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന് മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരില് ഒരാളായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയില്‍ എത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ നടന്‍കൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം. എം. ഹൈസ്കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംഅഭിനയിക്കുകയും ചെയ്യുമായിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന് തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന് സംവിധാനം ചെയ്ത സ്നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. വളരെ സ്വഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. പിന്നീട് സത്യന് അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
സത്യന് അന്തിക്കാട്, പ്രിയദര്ശന് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന് ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്, ചന്ദ്രലേഖയിലെ പലിശക്കാരന്, വെട്ടത്തിലെ ഹംസക്കോയ/ രാമന് കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന് കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന് മേസ്തിരി, നരേന്ദ്രന് മകന് ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന് തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന് ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.
പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
2021-ല്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ മാമുക്കോയ താന്‍ നേരിട്ട ആരോഗ്യപ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് നെഞ്ച് വേദന വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് സ്റ്റെന്റും ഇട്ടു. ഒരു ബ്ലോക്ക് കൂടിയുണ്ടായിരുന്നതിനാല്‍ ബൈപ്പാസ് ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ‘കുരുതി’യിലെ മൂസാ ഖാലിദായി തിരശ്ശീലയില്‍ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അര്‍ബുദത്തെ നേരിടുന്നത്. 33 റേഡിയേഷന്, ആറു കീമോതെറാപ്പിക്കും വിധേയനായി. തൊണ്ടയിലായിരുന്നു കാന്‍സര്‍ ബാധിച്ചത്. എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തില്‍ സ്വീകരിച്ച് പോന്നത്. ജീവിതത്തില്‍ നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.
സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോട്ടയം : ആദ്യ ഔദ്യോഗിക യാത്രയ്ക്കായി എത്തിയ വന്ദേ ഭാരത് എക്സ്പ്രസിന് സ്വീകരണം ഒരുക്കി തോമസ് ചാഴികാടൻ എംപി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ എം.പി ഷാൾ അണിയിച്ച് സ്വീകരിച്ചു. ട്രെയിനിന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത് മധ്യകേരളത്തിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
റെയിൽവേ സ്റ്റേഷനിലെത്തിയ തോമസ് ചാഴികാടൻ എം.പിയ്ക്കൊപ്പം റെയിൽവേ സ്റ്റേഷൻ മാനേജർ ബാബു തോമസ്, റെയിൽവേ മെഡിക്കൽ അസിസ്റ്റന്റ് സൂപ്രണ്ട് മുജീബ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ. കേരള കോൺഗ്രസ് നേതാക്കളായ വിജി എം തോമസ്, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ, കോട്ടയം മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ, ഗൗതം നായർ, ബിറ്റു വൃന്ദാവൻ, തങ്കച്ചൻ വാലേൽ , രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ, മുൻസിപ്പൽ കൗൺസിലർ സിൻസി പാറേൽ, എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു
ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ ഒടുവില്‍ കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സെസി, ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മതിയായ യോഗ്യതയില്ലാതെ വ്യാജ രേഖകള്‍ ഉപയോഗിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിനാണ് ആലപ്പുഴ രാമങ്കരി സ്വദേശിനിയായ സെസി സേവ്യറിനെതിരേ പോലീസ് കേസെടുത്തിരുന്നത്. നിയമബിരുദം നേടാതെ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറിലായിരുന്നു സെസി അഭിഭാഷകയായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്ന ഇവര്‍ ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളില്‍ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിയ്ക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്നുമുള്ള അജ്ഞാത കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്. തുടര്‍ന്ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന് ആവശ്യപ്പെട്ടെങ്കിലും യുവതി ഒരു രേഖകളും നല്‍കിയില്ല. ഇതോടെ ബാര്‍ അസോസിയേഷനില്‍നിന്ന് സെസി സേവ്യറെ പുറത്താക്കി. ബാര്‍ അസോസിയേഷന് തന്നെയാണ് സെസിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.
വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് സെസി സേവ്യറിനെതിരേ കേസെടുത്തിരുന്നത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിരുന്നു.
ഇതിനിടെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയിരുന്നെങ്കിലും പോലീസ് സാന്നിധ്യമുണ്ടെന്ന് മനസിലായതോടെ കോടതി വളപ്പിലെ പിറകുവശത്തെ ഗേറ്റ് വഴി മുങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യര്‍, അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാസങ്ങളായി ഒളിവില്‍ കഴിയുന്ന സെസി സേവ്യര്‍ എവിടെയാണെന്ന് കണ്ടെത്താനോ പിടികൂടാനോ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിനെ വിളിക്കാൻ ഉത്തർപ്രദേശ് സർക്കാർ നൽകിയ ടോൾ ഫ്രീ നമ്പരായ 112 എന്ന നമ്പറിലേക്ക് വിളിച്ച് അജ്ഞാതൻ ഭീഷണി മുഴക്കുകയായിരുന്നു എന്നാണ് റിപേപോർട്ട്. കോൾ വിളിച്ചയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, യുപി ആന്റി ടെറർ സ്ക്വാഡിന് (എടിഎസ്) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഈ ഫോൺകോളിന് പുറമെ, വിളിച്ചയാൾ യുപി പോലീസിന്റെ സോഷ്യൽ മീഡിയ ഡെസ്കിലേക്കും സന്ദേശമയച്ചിട്ടുണ്ട്.
‘യോഗി സിഎം കോ മർ ദു ഗാ ജൽദ് ഹായ് (മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും),’ എന്നാണ് സന്ദേശമയച്ചിരിക്കുന്നത്.
തൃശ്ശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ച സംഭവം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും മുത്തശ്ശി ഇനിയും മോചിതയായിട്ടില്ല. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.
വലിയൊരു പൊട്ടിത്തെറി കേട്ട് ഓടിയെത്തിയപ്പോള്‍ പേരക്കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് താന്‍ കണ്ടതെന്ന് കരച്ചിലടക്കാനാവാതെ മുത്തശ്ശി പറയുന്നു. ആദിത്യ പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നുവെന്നും ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയപ്പോഴാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു.
മകളും മുത്തശ്ശിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടവിവരം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുട്ടിയുടെ പിതാവ് അശോക് കുമാര്‍ ആവശ്യപ്പെട്ടു.
ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. മൂന്നാംക്ലാസ്സുകാരിയാണ് ആദിത്യശ്രീ