India

വരനായ എം.എൽ.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബി.ജെ.ഡി. എം.എൽ.എയായ ബിജയ് ശങ്കർ ദാസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 17-ാം തീയതി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ വരനും ബന്ധുക്കളും വിവാഹത്തിന് എത്തിയില്ലെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.

നിശ്ചയിച്ച ദിവസം യുവതിയും ബന്ധുക്കളും സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും വരനായ എം.എൽ.എയോ കുടുംബമോ എത്തിയില്ല. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനും ഉപദ്രവിച്ചതിനുമാണ് എം.എൽ.എക്കെതിരേ പ്രതിശ്രുത വധു പരാതി നൽകിയിരിക്കുന്നത്. എം.എൽ.എയെ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും തടങ്കലിലാക്കിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

പ്രതിശ്രുധ വരനെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മേയ് 17-ാം തീയതിയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത്.

അതേസമയം, പ്രതിശ്രുത വധുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് എംഎൽഎ രംഗത്ത് വന്നു. യുവതിയുടെ ആരോപണങ്ങൾ കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 17–ാം തീയതിയാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ട ദിവസമെന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്നും നിയമപ്രകാരം അപേക്ഷ നൽകി 90 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്താൽ മതിയെന്നും ഇനിയും 60 ദിവസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷന്‍. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണാക്കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് പുറത്തുപോയാല്‍ ജീവിതത്തെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും നടിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു.

നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

വനിതാ ഡോക്‌ടറെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചകേസില്‍ അറസ്‌റ്റിലായ യുവാവ്‌ ആശുപത്രിയില്‍ സിനിമാ ശൈലിയില്‍ ഭീഷണി മുഴങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത്‌ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെ(27)യാണു നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മണ്ണഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: മണ്ണഞ്ചേരി കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു കാലിനു സുഖമില്ലെന്നു പറഞ്ഞ്‌ അമ്പാടി ആശുപത്രിയിലെത്തിയത്‌. വനിതാഡോക്‌ടര്‍ പരിശോധിക്കാനെത്തിയപ്പോഴാണു ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചത്‌. ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ശ്രമിച്ചു.

ജീവനക്കാര്‍ വിവരം അറിയിച്ചതോടെ പോലീസ്‌ എത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ്‌ കസ്‌റ്റഡിയിലും ബഹളം തുടര്‍ന്നു. ഇതിന്റെ ദൃശ്യം പകര്‍ത്തിയ പോലീസുകാരെ അയാള്‍ ഭീഷണിപ്പെടുത്തി. പോലീസിനോട്‌ അമ്പാടി കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. പ്രതി ലഹരിക്ക്‌ അടിമയാണോയെന്ന കാര്യവും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ആശുപത്രിയെയും ജീവനക്കാരെയും കുറിച്ച്‌ വ്യക്‌തമായ ധാരണയോടെയാണു പുലര്‍ച്ചെ രണ്ടിന്‌ ആശുപത്രിയില്‍ അമ്പാടി എത്തിയതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

18കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശി സുമിയെ (18) കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി(21)യാണ് ആത്മഹത്യ ചെയ്തത്. സുമിയും ഉണ്ണിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സുമിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണി കൃത്യം നടത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു. മുന്‍പും സമാന പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഞായറാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. സുമിയുടെ വീടിനടുത്തെത്തിയ ഉണ്ണി പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത റബ്ബര്‍ തോട്ടത്തില്‍ സുമി ബോധരഹിതയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തൊട്ടടുത്തായി ഉണ്ണിയെ തൂങ്ങിയ നിലയിലും കണ്ടെത്തി. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയതാവാം എന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം. സുമിയുടെ വായില്‍ മണ്ണ് പറ്റിയിട്ടുണ്ട്, കൈ മുട്ട് മുറിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവു. പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വിമാനത്തിന്റെ ചിറകിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്ത് സ്‌പൈസ്‌ജെറ്റ് എയർക്രാഫ്റ്റ്. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിന്റെ ചിറകിന് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ പാറ്റ്‌നയിലെ ബിഹ്ത എർഫോഴ്‌സ് സ്‌റ്റേഷനിൽ സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു.

യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. 185 യാത്രക്കാരാണ് ബോയിങ് 727 എന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ പാറ്റ്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്നത്. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചുവെന്നും ഒരു എഞ്ചിന് ഓഫായെന്നുമാണ് പാറ്റ്‌ന എയർപോർട്ട് അധികൃതരും ഡിജിസിഎയും നൽകുന്ന വിവരം. വിമാനത്തിന്റെ ഇടത്തെ ചിറകിലാണ് തീപിടിത്തമുണ്ടായത്.

ഉച്ചയ്‌ക്ക് 12.30ന് പാറ്റ്‌നയിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ അപകടം സംഭവിച്ചിരുന്നു. എന്നാൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തമാണെന്നാണ് എയർപോർട്ട് അധികൃതർ വിലയിരുത്തിയത്.

വിഴിഞ്ഞത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവല്ലം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസില്‍ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു.

ബൈപ്പാസ് മേഖലയില്‍ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസില്‍ സ്ഥിരം പരാതി എത്താറുണ്ടെന്നും വിഴിഞ്ഞം സിഐ പറയുന്നു.

മുട്ട കോഴിയുടെ ആർത്തവ രക്തം കൊണ്ട് നിർമിതമായതാണെന്ന് ബിജെപി എംപി‌ മനേക ​ഗാന്ധി. മുട്ട കോഴിയുടെ ആർത്തവ രക്തം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മുട്ട കുട്ടികൾ കഴിക്കാൻ അനുയോജ്യമല്ല. ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്.

മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടികൾ നിർത്തണമെന്ന് മനേക ​ഗാന്ധി പറഞ്ഞു. ജൂൺ എട്ടിന് ബെം​ഗളൂരുവിൽ ശ്രീ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ​ഗാന്ധി ഇക്കാര്യം പറഞ്ഞത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കുട്ടികളുടെ പോഷകാഹാരത്തിനുള്ള സർക്കാർ പദ്ധതികളിൽ മുട്ട ആരോഗ്യകരമായ ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിക്കണമെന്നും മനേകാ ഗാന്ധി വേ​ദിയിൽ പറഞ്ഞു. നിങ്ങളുടെ കുട്ടികൾ മുട്ട കഴിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഉപദേശിച്ചു.

തുറസ്സായ സ്ഥലത്ത് മീൻ വിൽക്കുന്നതിനെതിരെയും മാംസത്തിന്റെ പ്രദർശനം, എയർ കണ്ടീഷനിംഗും ഗ്ലാസ് ചുമരുമില്ലാത്ത ഔട്ട്‌ലെറ്റുകളിലെ ഇറച്ചി വിൽപന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യൽ, കൂട്ടിൽ സൂക്ഷിക്കുന്ന കോഴികൾ എന്നിവ നിയമവിരുദ്ധമായ പ്രവൃത്തികളാണെന്നും അവർ പറഞ്ഞു. പീപ്പിൾ ഫോർ ആനിമൽസിന്റെ (പിഎഫ്എ) എന്ന മൃ​ഗസംരക്ഷ സംഘടനക്ക്ധ നസഹായം നൽകാൻ ജൈന സമൂഹത്തോട് അഭ്യർത്ഥിച്ചു.

ബലാത്സംഗ കേസ് ഒഴിവാക്കാന്‍ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ യുവ നടി. വിജയ് ബാബു ദുബായിലായിരുന്ന സമയത്ത് അയാളുടെ സുഹൃത്തുവഴി കേസൊതുക്കാന്‍ പണം വാഗ്ദ്ധാനം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.  പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

തന്നെ ശാരീരികവും മാനസികവും ലൈംഗികവുമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ സുഖസുന്ദരമായി ജീവിക്കുന്നത് ആത്മാഭിമാനമുള്ള പെണ്ണിന് കണ്ടുനില്‍ക്കാനാവില്ല വീട്ടുകാരോട് പോലും പറയാതെയാണ് പരാതി നല്‍കിയത്. പരാതി നല്‍കണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. അയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചപ്പോള്‍ നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ലെന്നും അനുഭവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. നടി വ്യക്തമാക്കി.

പരാതി കൊടുക്കുന്നതിന് മുമ്പ് ഞാനെന്ത് ഡീലിനും റെഡിയാണെന്നും പറഞ്ഞ് അയാള്‍ കെഞ്ചിയിട്ടുണ്ട്. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ആ ഡീലിന് നിന്നുകൊടുക്കുന്നതായിരുന്നില്ലേ സൗകര്യമെന്ന് നടി ചോദിക്കുന്നു. വിജയ് ബാബുവില്‍ നിന്ന് കാശ് വാങ്ങിച്ചെന്നൊക്കെയാണ് പറയുന്നത്. ഇതിന്റ സ്‌ക്രീന്‍ഷോട്ടോ മറ്റോ ഉണ്ടെങ്കില്‍ കാണിക്കട്ടേയെന്നും അവര്‍ പറഞ്ഞു.

വിജയ് ബാബുവില്‍ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി. അയാളുടെ സിനിമയില്‍ അഭിനയിച്ചതിന് വെറും ഇരുപതിനായിരം രൂപയാണ് കിട്ടിയത്. ലക്ഷങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

കാശ് മാത്രം ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാനെങ്കില്‍ എന്റെ കൈയിലുള്ള തെളിവുകളെല്ലാം വച്ച് എനിക്ക് പണം തട്ടാമായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ എന്റെ ചേച്ചിയെ വിളിച്ചതിനറെ റെക്കോര്‍ഡിംഗ് കൈയിലുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയാളുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ ലൈവ് പോയിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയത്. എന്നാല്‍ വിജയ് ബാബു ലൈവ് പോയത് താന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. തനിക്ക് വന്ന മെസേജുകള്‍ കണ്ട് ആദ്യം പകയ്ക്കുകയായിരുന്നുവെന്നാണ് അതിജീവിത അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നു പോയതെന്നും ഇവര്‍ പറയുന്നു. വിജയ് ബാബു എന്നും വിജയ്ബാബുവിന്റെ കളിയെന്നും പറഞ്ഞ് നിരവധി നിരവധി അശ്ലീല വ്യക്തിഹത്യാ മെസ്സേജുകള്‍ കണ്ടപ്പോള്‍ ആദ്യം താനൊന്ന് പകച്ചു. വെടി, വേശ്യ എന്ന് വരെ പലരും വിളിച്ചു. ഒരു സിനിമയുടെ ഷൂട്ടിലായിരുന്നു താനപ്പോള്‍. വാര്‍ത്തയിലൂടെ പേര് പുറത്ത് വന്നാലും അയാള്‍ എന്റെ പേര് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ വ്യക്തിഹത്യചെയ്യുമെന്ന് താനൊരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും അന്ന് താന്‍ ഉറങ്ങിട്ടില്ലെന്നും അതിജീവിത വെളിപ്പെടുത്തി.

അഭിഭാഷക തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുജനം പേര് തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന്. എന്നാല്‍ എന്തു തിരിച്ചടികള്‍ നേരിട്ടാലും പരാതി കൊടുക്കണം എന്നതു തന്നെയായിരുന്നു തന്റെ തീരുമാനമെന്നും സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കു കൂടി വേണ്ടിയുള്ളതാണ് തന്റെ പോരാട്ടമെന്നും അതിജീവിത പറയുന്നു.

വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായംപിള്ളയ്ക്കെതിരെ ആരോപണങ്ങളുമായി ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘കേസരി’. മതംമാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ടയാളല്ല ദേവസഹായംപിള്ളയെന്നും മോഷണത്തിന്റെയും രാജ്യദ്രോഹത്തിന്റെയും ശിക്ഷയായി വധശിക്ഷയ്ക്കിരയാകുകയായിരുന്നുവെന്നും ‘കേസരി’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു.

‘ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും’ എന്ന തലക്കെട്ടിലാണ് മുരളി പാറപ്പുറം ഇത്തരം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.അധികാര ദുരുപയോഗവും മോഷണവും രാജ്യദ്രോഹവും ചെയ്തതിന്റെ അനന്തരഫലമായിരുന്നു ദേവസഹായംപിള്ളയുടെ വധശിക്ഷയെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സല്‍പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ മതംമാറി എന്ന ഒറ്റക്കാരണത്താല്‍ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു. ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടിയെന്നും ലേഖനത്തിലുണ്ട്.

തിരുവിതാംകൂറിലെ രാജഭരണകാലത്തെ ചില സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായംപിള്ള. ദേവസഹായംപിള്ളയുടെ ജീവിതത്തിന് വിശുദ്ധനാക്കപ്പെടാനുള്ള യാതൊരു മഹത്വവുമില്ലെന്നും ലേഖനത്തില്‍ തുടരുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്നു മുന്‍പ് നീലകണ്ഠപിള്ളയായിരുന്ന ദേവസഹായംപിള്ളയെന്ന് ലേഖനത്തില്‍ പറയുന്നു.

ഇദ്ദേഹം ഖജനാവിലെ പണം ധൂര്‍ത്തടിച്ച കുറ്റത്തിനു ജയിലിലായി. ഒടുവില്‍ ക്രൈസ്തവ മിഷനറിമാരുടെ പ്രലോഭനത്തില്‍ മതംമാറുകയും ജയില്‍മോചിതനാകുകയുമായിരുന്നുവെന്ന് ലേഖകന്‍ ആരോപിക്കുന്നു.

ലേഖനത്തിലെ പ്രധാന ഭാഗങ്ങള്‍

നാട്ടാലം സ്വദേശിയായ നീലകണ്ഠപിള്ള ഏലങ്കം വീട് എന്ന നായര്‍ കുടുംബത്തിലെ അംഗമായിരുന്നു. അനിഴം തിരുന്നാള്‍ മാത്താണ്ഡവര്‍മ്മയുടെ കാലത്ത് ഈ കുടുംബാംഗങ്ങളെല്ലാവരും രാജസേവകരുമായിരുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായി ചുമതലയേറ്റ നീലകണ്ഠപിള്ളയ്ക്ക് പക്ഷെ രാജാവിനോടോ നാടിനോടോ കൂറുണ്ടായില്ല. ഖജനാവിലെ പണം ധൂര്‍ത്തടിച്ച പിള്ള ജയിലിലായി.

രാജാവിനെ സ്വാധീനിച്ച് ക്രൈസ്തവ മിഷണറിമാര്‍ ഒരു പ്രത്യേക സംവിധാനമുണ്ടാക്കി. ക്രിസ്ത്യാനിയാകുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ചു. ഇതിലെ ജഡ്ജി ഇംഗ്ലീഷുകാരനും അഭിഭാഷകര്‍ മിഷനറിമാരും എന്നതായിരുന്നു വ്യവസ്ഥ. ഈ സൗകര്യം ഉപയോഗിച്ച് ജയിലുകള്‍ തോറും കയറിയിറങ്ങി കുറ്റവാളികളെ മതംമാറാന്‍ പ്രേരിപ്പിക്കുക ക്രൈസ്തവപാതിരിമാരുടെ പതിവ് പരിപാടിയായിരുന്നു. മതംമാറിയാല്‍ ജയില്‍മോചിതരാക്കാമെന്ന് വാഗ്ദാനവും നല്‍കി.

ഈ പ്രലോഭനത്തില്‍ വീണാണ് നീലകണ്ഠപിള്ള മതംമാറി ദേവസഹായംപിള്ളയായത്. ശിക്ഷ വകുപ്പുതല മാറ്റത്തില്‍ ഒതുങ്ങുകയും പിള്ള ജയില്‍മോചിതനാകുകയും ചെയ്തു. തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായിട്ടായിരുന്നു ദേവസഹായംപിള്ളയുടെ വകുപ്പുമാറ്റം. ഈ അധികാരം ഉപയോഗിച്ച് വന്‍തോതില്‍ തേക്കുകള്‍ മുറിച്ചുമാറ്റി. ഈ വകയില്‍ പള്ളികള്‍ക്കും നല്‍കി. സ്വാഭാവികമായും കേസായി. ജോലിയും പോയി.

ദേവസഹായംപിള്ള ക്രിസ്തുമത പ്രചാരകനായി മാറുന്നതാണ് പിന്നീട് കണ്ടത്. ബൈബിളുമായി പിള്ള, ക്യാപ്റ്റന്‍ ഡിലനോയിയെയും കണ്ടു. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരുമായി ചേര്‍ന്ന് തിരുവിതാംകൂറിനെതിരെ പോരാടിയ ഡിലനോയി പിന്നീട് രാജാവിന് കീഴടങ്ങുകയും വിശ്വസ്തനായി മാറുകയും ചെയ്തയാളാണ്. തന്റെ കോട്ടയിലേക്കുള്ള വരവില്‍ സംശയം തോന്നി ദേവസഹായംപിള്ളയെ തടവിലാക്കിയ ശേഷം ഡിലനോയി രാജാവിനെ വിവരമറിയിച്ചു. വിചാരണയ്ക്കുശേഷം വെടിവച്ചുകൊല്ലാന്‍ ശിക്ഷ വിധിച്ചു.

മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവസഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പര്യം കുപ്രസിദ്ധമാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്രനിര്‍മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ മതപദ്ധതികളിലൊന്നാണ് വ്യക്തികളെ വിശുദ്ധന്മാരാക്കല്‍. വളരെക്കാലം എടുത്ത് വ്യവസ്ഥാപിതമായി പൂര്‍ത്തിയാക്കുന്ന ഒരു രീതി ഇതിനുണ്ട്.

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ തുടരുന്ന പ്രതിഷേധത്തില്‍ നാല്് ദിവസം കൊണ്ട് റെയില്‍വേക്ക് കനത്ത നഷ്ടം. പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തിലും തീ വെപ്പിലും 700 കോടിയുടെ നാശ നഷ്ടമാണ് റെയില്‍വേ വകുപ്പിനുണ്ടായിരിക്കുന്നത്. പൂര്‍ണ്ണമായ കണക്ക് പുറത്തു വന്നിട്ടില്ല. ഏകദേശം 700 കോടിയുടെയടുത്താണ് റെയില്‍വേക്ക് വന്നിരിക്കുന്ന നഷ്ടമെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ വിരേന്ദ്ര കുമാര്‍ പറയുന്നത്.

60 ട്രെയ്‌നുകളുടെ കോച്ചുകളാണ് കത്തിച്ചത്. 11 എഞ്ചിനുകളും കത്തി നശിച്ചു. ഇതിനു പുറമെ റെയില്‍വേ സ്റ്റേഷനിലെ കടകളും മറ്റും നശിപ്പിക്കപ്പെട്ടു. ബിഹാറിലെ 15 ജില്ലകളിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

റെയില്‍വേ അധികൃതര്‍ നല്‍കുന്ന കണക്ക് പ്രകാരം ഒരു ജനറല്‍ കോച്ച് നിര്‍മ്മിക്കാനുള്ള ചെലവ് 80 ലക്ഷം രൂപയാണ്. സ്ലീപ്പര്‍ കോച്ചും എസി കോച്ചും നിര്‍മ്മിക്കാന്‍ ഒരു യൂണിറ്റിന് യഥാക്രമം 1.25 കോടിയും 3.5 കോടിയും ചെലവാകും.

ഒരു റെയില്‍ എഞ്ചിന്‍ നിര്‍മ്മിക്കാന്‍ 20 കോടിയോളമാണ് ചെലവ്.12 കോച്ചുകളുള്ള പാസഞ്ചര്‍ ട്രെയ്‌നുകള്‍ക്ക് 40 കോടിയും 24 കോച്ചുകളുള്ള ട്രെയ്‌നുകള്‍ക്ക് 70 കോടിയുമാവും. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 60 കോടി യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കി. ഇതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. നഷ്ടക്കണക്കിന്റെ അന്തിമ റിപ്പോര്‍ട്ട് റെയില്‍വേ അടുത്ത ദിവസങ്ങളില്‍ പുറത്തു വിടും.

RECENT POSTS
Copyright © . All rights reserved