രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ പേരറിവാളിന്റെ മോചനത്തിൽ പ്രതികരണം രേഖപ്പെടുത്തി നടൻ കമൽഹാസൻ. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്.
പേരറിവാളന്റെ മോചനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് കോടതി വിധിയെന്നും കമൽഹാസൻ പറഞ്ഞു.
”ജീവപര്യന്തത്തേക്കാൾ നീണ്ട 31 വർഷങ്ങൾ. ഇപ്പോഴെങ്കിലും അത് അവസാനിച്ചതിൽ സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സർക്കാരുകൾ പന്താടിയ അന്തരീക്ഷത്തിൽ, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയം നേടിയത് നീതിയും പേരറിവാളന്റെ അമ്മ അർപ്പുതാമ്മാളിന്റെ യുദ്ധസമാനമായ പ്രകൃതവുമാണ്.”കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.
കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം അറിയുന്നതെന്ന് മാധ്യമപ്രവർത്തക ഹെയ്ദി സാദിയ പറഞ്ഞു. 2019 അവസാനത്തോടെ തന്നെ വൈറ്റിലയിലെ ഫഌറ്റിൽ താമസമാക്കിയ വ്യക്തിയാണ് ഷെറിനെന്ന് ഹെയ്ദി പറഞ്ഞു.
മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
കൊച്ചിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ട്രാൻസ്ജൻഡറുകളാണ് മരിച്ചത്. സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും മാറ്റിനിർത്തലുകളും മറ്റുമുണ്ടാക്കുന്ന മാനസിക വിഷമം ട്രാൻസ്‌ജെൻഡറുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.
ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും തയ്യാറാകണം സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.
മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഇതിനൊന്നും താനിതുവരെ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.
അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകള്‍
കോഴിക്കോട് ജില്ലയിലെ റിഫ മെഹ്നു ഇവിടുന്ന് ആത്മഹത്യ ചെയ്തിട്ട് അവരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു. ഓണ്‍ലൈന്‍ മീഡിയക്കാര്‍ പലതും പറഞ്ഞിട്ട് ബോഡി രണ്ടാമതും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരാള്‍ മരണപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ബോഡി നാട്ടിലെത്തിക്കുന്ന സംവിധാനം ജിസിസിയിലുണ്ട്. ഫോറന്‍സിക്കുകാര്‍ പരിശോധന നടത്തിയാല്‍ പിന്നെ അതില്‍ അപ്പീല്‍ ഇല്ല. നൂറ് ശതമാനം ശരിയായിരിക്കും. ഈ വിഷയത്തില്‍ വീഡിയോ ചെയ്ത കാദര്‍ കരിപ്പടി തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന തെളിവ് ഇവര്‍ക്ക് ലഭിച്ചിരുന്നു. അവര്‍ ഒരു ചതിയും ചെയ്യില്ല. അവരുടെ മനസ് അതിന് അനുവദിക്കില്ല.
എന്നാല്‍ നമ്മുടെ നാട്ടിലാണെങ്കില്‍ പൊലീസും കോടതിയും ഒന്നോ രണ്ടോ മാധ്യമങ്ങളുടെ സമ്മര്‍ദത്തില്‍ മൃതദേഹം മാന്തും. ഇതിലെല്ലാം അഷ്‌റഫ് താമരശ്ശേരി വിശദീകരണം നല്‍കിയാല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞാണ് കാദര്‍ കരിപ്പടി അന്ന് പറഞ്ഞത്. എന്നാല്‍ അത് ചെയ്തില്ല. ഇതിനൊന്നും താനിത് വരെ ഒരു പൈസപോലും വാങ്ങിയിട്ടില്ല ഇത്തരം കാര്യങ്ങള്‍ ചെയ്തത്.
ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും മരണസര്‍ട്ടിഫിക്കറ്റും ആര്‍ക്കും നല്‍കേണ്ടതില്ലെന്നുളള തീരുമാനമെടുക്കുന്നത് മരിച്ചവരുടെ കുടുംബത്തെ ഓര്‍ത്താണ്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റ് അടക്കമുളളവര്‍ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് ഓരോ കാര്യങ്ങളിലും അനുമതി നല്‍കുന്നത്.
യുഎഇയ്ക്ക് ഈ രാജ്യത്തിന്റേതായ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്ന് തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യും. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷമാത്രമെയുളളൂ എന്ന് പറഞ്ഞാണ് അഷ്‌റഫ് താമരശേരി വീഡിയോ അവസാനിപ്പിക്കുന്നത്.
മലയാളികൾക്ക് ദിലീപ് ഒരു സമയത്ത് ജനപ്രിയ നായകൻ ആയിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് പ്രതിസന്ധികൾ തരണം ചെയ്ത ദിലീപ് ഇപ്പോഴും കുരുക്കുകളിൽ കുരുങ്ങി കിടക്കുകയാണ്, ഇപ്പോഴിതാ ദിലീപ് കാര്യങ്ങളാണ് നേടുന്നത്, ദിലീപിൻറെ വാക്കുകൾ.. കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണ്.
മഞ്ചുവുമായുള്ള വിവാഹമോചനം നേടാന്‍ കാരണം വേറെയാണെന്നും അതിനുശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠ ഒരുവശത്ത്.അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു.
മകളുടെ ആ ചോദ്യവും കേട്ടുകൊണ്ട് ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.. മൂന്നര വര്‍ഷം താനും മകളും മാത്രമുള്ള ജീവിതമായിരുന്നു. രണ്ടു വര്‍ഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. നിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് പറയുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു.കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് വ്യക്തമാക്കുന്നു.
അങ്ങനെ എല്ലാവരുടെയും തീരുമാനമായിരുന്നു ആ വിവാഹം.. എനിക്കെതിരെ പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.
അതുപോലെ ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, അല്ലെങ്കിൽ ഒരാൾ പോയത് കൊണ്ട് ഭാഗ്യം വന്നു എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല, നമ്മുടെ വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു. പിന്നെ ഞങ്ങൾ ഈ ഗോസിപ്പുകൾക്ക് ഒന്നും ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. ഏതൊരു അച്ഛനെപോലെയും മകളെ കുറിച്ചും അവരുടെ ഭാവിയുമൊക്കെയാണ് എന്റെ സ്വപ്‌നം. മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. മാമാട്ടി ഞങ്ങളുടെ വീട്ടിലെ എല്ലാമാണ്… വീട്ടിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു എന്നും മാറ്റാനും ഞങ്ങളുടെ ജീവിതത്തെ ബാധിക്കാറില്ല എന്നും ദിലീപ് പറയുന്നു.
താജ്മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ മുറിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). വാര്‍ത്താക്കുറിപ്പിലാണ് എ.എസ്.ഐ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 9നായിരുന്നു വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ട്വിറ്ററിലൂടെയാണ് എ.എസ്.ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്. താജ്മഹലിന്റെ ചരിത്രം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രുദ്ര വിക്രം സിംഗ് നല്‍കിയ ഹരജി അല്ലഹാബാദ് ഹൈക്കോടതി തള്ളിയതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് എ.എസ്.ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും മുഗള്‍ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങള്‍ അക്കാലത്ത് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും എ.എസ്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
മുറികളുടെ നാല് ഫോട്ടോഗ്രാഫുകളാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. അറകളുടെ റിക്ലേമേഷന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങളായിരുന്നു എ.എസ്.ഐ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് താജ്മഹലിന്റെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ഡി.കെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.
അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, താജ്മഹലിന്റെ ശരിയായ ചരിത്രം കണ്ടെത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ രുദ്ര വിക്രം സിംഗ് ആണ് ഹരജിക്കാരനായി ഹാജരായത്.
താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന് നേരത്തെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി വലയിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാ(35)ണ് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീർ എത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീർ മോഷണത്തിനായി ഇവിടേയ്ക്ക് എത്തിയത്. സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ചശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കിണറ്റിലേയ്ക്ക് വീണത്.
പാരപ്പറ്റിലെ ഇഷ്ടിക അടർന്നതോടെയാണ് കള്ളനും പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. കിണറ്റിലേയ്ക്ക് വീണതിനു പിന്നാലെ കൂട്ടനിലവിളിയും കരച്ചിലും ഉയർന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിണറിൽ കള്ളനെ കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്‌നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
വി ഡി സവര്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കത്തെഴുതിയെന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍എസ്എസിന്റെ ഭാഗമല്ല. ആര്‍എസ്എസിന്റെ ഒരു വേദിയില്‍ പോലും സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ല. സവര്‍ക്കരുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. ‘കണ്ണൂര്‍ കാവി രാഷ്ട്രീയം’ എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള ‘ആസാദി കുട’ ഉയര്‍ത്താശ്രമിച്ചതും അത് നടക്കാതെ വന്നപ്പോള്‍ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധയിട്ടതും ചര്‍ച്ച ചെയ്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മതിപ്പേ സവര്‍ക്കര്‍ക്ക് ആര്‍എസ്എസുകാരോട് ഉണ്ടായിരുന്നുള്ളൂ. സവര്‍ക്കര്‍ ഒരുപാട് ആളുകള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആര്‍എസ്എസ് നേതാക്കള്‍ക്ക് കത്തെഴുതിയത് അപൂര്‍വ്വമാണെന്നും മോഹന്‍ദാസ് പറഞ്ഞു. സവര്‍ക്കരുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടാനോ കേസുനടത്താനോ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പൂരത്തില്‍ സവര്‍ക്കറിന്റെ ചിത്രം കൊണ്ടുവരേണ്ട ആവശ്യമില്ല. ഇപ്പോള്‍ സവര്‍ക്കറിന്റെ ചിത്രം നമ്മള്‍ ഉയര്‍ത്തിയാല്‍ മറ്റ് പാര്‍ട്ടിക്കാരും അവരുടെ നേതാക്കളുടെ ചിത്രവുമായി വന്ന് അത് അനുകരിക്കാന്‍ ശ്രമിക്കും. തൃശൂര്‍ പൂരം മതേതര ആഘോഷമാണെന്ന് എല്ലാവരും പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ പൂരമാണ്. അത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും ടി ജി മോഹന്‍ദാസ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ ഒരു ദൃശ്യങ്ങളും കണ്ടിട്ടില്ലെന്നും തെളിവ് നശിപ്പിച്ചെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്നും ശരത്ത് പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും അത് അംഗീകരിക്കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് സുഹൃത്തായ ശരത്താണ് എന്നായിരുന്നു ആരോപണം. വധഗൂഢാലോചന കേസിലെ ആറാം പ്രതിയാണ് ശരത്.
ഇന്നലെ ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം അനുവദിക്കാന്‍ കഴിയില്ല. രാജ്യത്തെ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം അതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചട്ടവിരുദ്ധമായാണ് മെഡിക്കല്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ബംഗാളിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.
യുദ്ധത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തിയിരുന്നു. ഇവരില്‍ കൂടുതലും മെഡിക്കല്‍ – ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ തുടര്‍ പഠനത്തിനായി കേന്ദ്രം ഇടപെടണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.
ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടിപി മാധവനെ കണ്ട് വികാരധീനയായി
നടി നവ്യാ നായര്‍. പത്തനാപുരം ഗാന്ധിഭവനില്‍ വച്ചാണ് നടി മാധവനെ കണ്ടുമുട്ടിയത്.ഒത്തിരി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.
ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ.ഇവിടെ വന്നപ്പോഴാണ് ടിപി മാധവന്‍ ചേട്ടനെ കാണുന്നത്. കല്യാണരാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നുവെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ വലിയൊരു ഷോക്കായിരുന്നു.
ഇവിടെ താമസിക്കുന്നവരെ ഒക്കെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ ഞാനെത്തിയത് കുറച്ച് വൈകിപ്പോയി.അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി’ നവ്യ നായര്‍ പറഞ്ഞു.