ജോലിയില്‍നിന്നു പുറത്താക്കിയ എച്ച്.ആര്‍.ഡി.എസിന്റെ നടപടിയില്‍ പ്രതികരിക്കാതെ സ്വപ്ന സുരേഷ്. കൂനമ്മാവ് മേസ്തിരിപ്പടിയിലുള്ള പുതിയ താമസ സ്ഥലത്തേക്ക് മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും കടത്തിവിടരുതെന്നാണ് സ്വപ്ന സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. താത്കാലികമായി ഡ്യൂട്ടിയിലുള്ള പോലീസുകാരോടും വീട്ടിലേക്ക് ആരെയും കടത്തിവിടരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പുതിയ താമസസ്ഥലത്ത് പരിസരവാസികള്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുഖമില്ലാത്തതിനാല്‍ സ്വപ്ന ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും സരിത്ത് പറഞ്ഞു.

സരിത്തിനെ ചോദ്യം ചെയ്തു; സ്വപ്നയുടെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറി

കൊച്ചി: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേയുള്ള ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. ബുധനാഴ്ച ഉച്ച മുതല്‍ എറണാകുളം പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണ്‍ സരിത്ത് ക്രൈം ബ്രാഞ്ചിന് കൈമാറി. സ്വപ്നയുടെ ഫോണ്‍ കൈമാറണമെന്ന് നേരത്തേ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.

അവര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സരിത്ത് ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ ഫോണ്‍ കൈമാറുകയായിരുന്നു. സ്വപ്നയെ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘം ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഹാജരായില്ല. ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്ന് സ്വപ്ന ആവശ്യപ്പെട്ടത്. സ്വപ്നയെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്ന കാരണമാണ് സരിത്ത് ബോധിപ്പിച്ചത്. ഇരുവരും ഇ.ഡി. ഓഫീസിലേക്ക് മെയില്‍ അയയ്ക്കുകയായിരുന്നു.