സ്വന്തം ലേഖകൻ
തൃശൂര്‍ : കോൺഗ്രസ് ബി ജെ പിയുടെ മുദ്രാവാക്യത്തിന് കുടപിടിക്കുന്നു, ഉള്‍പ്പോരും കുതികാല്‍വെട്ടും നാണക്കേടായി, ആം ആദ്മി പാര്‍ട്ടി ഇന്ത്യയിൽ ബി ജെ പിക്ക് ബദലാകുന്നു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ തൃശൂര്‍ അതിരൂപതാ മുഖപത്രം. രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും തമ്മിലടിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുട പിടിക്കുകയാണെന്നും കത്തോലിക്കാസഭ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തില്‍ വിമര്‍ശനം. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്ന് ലേഖനം ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.
നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്നും വിമര്‍ശനമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാജ്യമാകെ ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെയായിരുന്നു. അവിടെ മല്‍സരം നടന്നത് എസ്പിയും ബിജെപിയും തമ്മിലാണ്. പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കോണ്‍ഗ്രസ് കളത്തിലില്ലാതായി. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയും ഏറ്റവും വലിയ പ്രതീക്ഷയുമായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകുകയാണ്. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രതിവിധി ഉണ്ടാക്കാന്‍ ആരും തയ്യാറല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുടചൂടി കൊടുക്കുകയാണ് പരസ്പരം തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെന്നും ലേഖനത്തിലുണ്ട്.
അമ്പത് ശതമാനത്തിലേറെ ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിയുടെ പ്രചരണത്തിനായി. മുസ്ലീം സമുദായം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. സ്തുതിപാഠകരുടെയും അധികാരമോഹികളുടെയും കൂട്ടായ്മയായി വീണ്ടും വീണ്ടും തരം താഴുകയാണ് കോണ്‍ഗ്രസ്. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും കളഞ്ഞു കുളിക്കാനുള്ള വഴിയിലാണ് ഈ പാര്‍ട്ടി. പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറയുകയും പ്രസിഡന്റിന്റെ റോളില്‍ ചരട് വലിക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസിന്റെ ദുരവസ്ഥ കാണാന്‍ ഡല്‍ഹി വരെയൊന്നും പോകേണ്ടതില്ല. രണ്ട് തെരഞ്ഞെടുപ്പ് മുമ്പ് വരെ 54ല്‍ 50 സീറ്റും നേടി തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ച കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നിട്ട് കൂടി തൃശൂരിൽ ഭരണം നേടാനായില്ല. ഇവിടെ പാര്‍ട്ടി ഭാരവാഹിത്വത്തിനുള്ള ഗ്രൂപ്പ് വടംവലിയിലാണ് നേതാക്കള്‍. ഈ വടംവലിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഇനിയും പരാജയത്തിന്റെ വഴിയില്‍ തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
വെണ്ണലയിൽ ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് ഇവർ ആത്മഹത്യാകുറിപ്പിൽ പറയുന്നു.
ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൺമുൻപിൽ മരണം കണ്ട് പകച്ചു നിന്ന കുട്ടികളാണ് സംഭവം അയൽവാസികളെ അറിയിച്ചത്. രജിതയുടെ മക്കളാണ് ഇവർ. 12 ഉം അഞ്ചു വയസുമാണ് പ്രായം.
രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഫ്ളോർ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാനാവില്ലെന്ന് കാവ്യാ മാധവന്‍. അന്വേഷണ സംഘത്തെ നടി അസൗകര്യം അറിയിച്ചു. ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു.
അക്രമത്തിനിരയായ നടിയും കാവ്യാ മാധവനും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.
അതേസമയം, കേസിലേക്ക് കാവ്യാ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു.
നായകനായും വില്ലനായും സ്വഭാവ നടനായും കോമഡി റോളിലുമെല്ലാം അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ഷൈനിനായിട്ടുണ്ട്.
ഭീഷ്മ പര്‍വ്വം, വെയില്‍, കുറുപ്പ് എന്നിവയാണ് ഷൈനിന്റെതായി ഈയടുത്ത് പുറത്തിറങ്ങിയ സിനിമകള്‍. നായകനായി അഭിനയിച്ചതിനേക്കാളധികം ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഷൈന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.
തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ആരാണ് ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ഷൈന്‍.ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കൂടെ വര്‍ക്ക് ചെയ്ത നടിമാരില്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ആര്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു അവതാരകയുടെ ചോദ്യം.
”ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്.
അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും.
ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്.
അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും,” ഷൈന്‍ പറഞ്ഞു.
വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റ് ആണ് ഷൈനിന്റെതായി ഇനി പുറത്തിറങ്ങാനുള്ള വമ്പന്‍ റിലീസ്.
താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ്. കെ.പി.സി.സി നേതൃത്വം ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാര്‍ട്ടി വിരുദ്ധമായി ഒന്നും സെമിനാറില്‍ പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറില്‍ താന്‍ പ്രസംഗം തുടങ്ങിയതെന്നും കെ.വി. തോമസ് പറഞ്ഞു.
കണ്ണൂരില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ്.
ദേശീയതലത്തില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. പാര്‍ട്ടി കോണ്‍ഗ്രസിലേത് ഒരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്നീട് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു, കെ.വി. തോമസ് പറഞ്ഞു.
അതേസമയം, കെ.വി. തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചര്‍ച്ച ചെയ്യും.
ദിലീപ് പല നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഈ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
‘ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്.
മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. അതിന് ഇരകളാണ് ഞാനും വിനയനുമൊക്കെ, പല നടിമാരും ഇരകളായിട്ടുണ്ട്.
എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണം. മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം.
പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു.
ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം. ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.
പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ക്യാംപസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പികല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് കുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഞായറാഴ്‌ച രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
അതിക്രൂരമായിട്ടാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കുട്ടന് ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ചന്ദ്രികയുടെ മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായി. വീടിന് സമീപമുള്ള റോഡിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ‘ ഇവിടെ സ്ഥിരം വഴക്കാണ്. പൊലീസ് സ്റ്റേഷനിൽ കേസുള്ളതാണ്. മകൻ അവിവാഹിതനാണ്, ജോലിയൊന്നുമില്ല. അച്ഛൻ കൃഷിക്കാരനാണ്, ടാപ്പിംഗും ഉണ്ട്. അമ്മ വീട്ടമ്മയാണ്. മകൾ വിവാഹ മോചിതയാണ്, ഒരു കുട്ടിയുണ്ട്.
ആളുകൾ കുർബാന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അച്ഛനും അമ്മയും മകനും തമ്മിലുള്ള വഴക്കുണ്ടാകുന്നത്. നാട്ടുകാരുടെ കൺമുന്നിൽ വച്ചാണ് വെട്ടുന്നത്. ഭ്രാന്ത് പിടിച്ചപോലെ ചറപറാ വെട്ടിയെന്നാണ് ആളുകൾ പറയുന്നത്. ‘- ഒരു നാട്ടുകാരൻ പറഞ്ഞു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന് ശബ്‌ദം തിരിച്ചറിഞ്ഞ് നടി മഞ്‌ജു വാര്യർ. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന് സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം.
കൊച്ചി നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം. മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ് മൊഴിയെടുത്തത്. ദിലീപിന്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്‌ദം മഞ്ജു തിരിച്ചറിഞ്ഞു.
നടൻ ദിലീപിന്റേതെന്ന് സംശയിക്കുന്ന നിർണായക ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. ദിലീപ് 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത് ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നത്. ‘‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അത്… അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ് ദിലീപ് സുഹൃത്തിനോടു പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത സംഭാഷണമാണ് ഇത്.
വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് ശബ്‌ദതെളിവുകളിൽ ഈ ശബ്‌ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്‌ദരേഖ തന്റേതല്ലെന്ന് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ, ഇത് ദിലീപിന്റെ ശബ്‌ദംതന്നെയാണെന്ന് മറ്റ് സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ഫോറൻസിക് ലാബിൽ നൽകിയിരിക്കുകയാണ്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ് (2017 -2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്‌പിറ്റൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.
13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
1948 ആഗസ്‌ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.