പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ആശുപത്രിയുടെ പേര് ‘കെഎം മാണി സ്മാരക ജനറല്‍ ആശുപത്രി പാലാ’ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
1965 മുതല്‍ 2019-ല്‍ മരണം വരെ തുടര്‍ച്ചയായി 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡ് കെ.എം. മാണിക്കാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്.
പോലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിന്റെ സുഹൃത്തായ യുവതി അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥന് റെനീസിന്റെ സുഹൃത്ത് ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം ഷഹാനയെ പ്രതി ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. റെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
നജ്ലയെ സ്വന്തമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വിമതർക്ക് അന്ത്യശാസനം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വെകീട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. പങ്കെടുത്തില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ശിവസേനയുടെ അവസാനവട്ട ശ്രമത്തിനിടെയാണ് വിമതർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി,സച്ചിൻ ആഹർ എന്നിവർ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തി വിമതരെ കാണുകയും യോഗത്തിനെത്തിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന കാര്യം നേരിട്ടറിയിക്കുകയും ചെയ്തു .അതേസമയം ഗുവാഹത്തിയിൽ വിമത എംഎൽഎമാർ യോഗം ചേരും. 46 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡേ അവകാശപ്പെടുന്നത്.
സർക്കാരിൻറെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന നൽകി സേന എം.പി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്യ്തിരുന്നു. സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത് ട്വീറ്റ് ചെയ്തു.അധികാരം നഷ്ടപ്പെട്ടാലും പാർട്ടി പോരാട്ടം തുടരുമെന്നും ആദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും റാവത്ത് പറഞ്ഞു
എന്നാൽ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഫെയ് സ്ബുക്ക് ലെെവിനിടെ അദ്ദേഹം വ്യക്തമാക്കി. രാജി കത്ത് തയ്യാറാണെന്നും, മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ലെന്നും ബാലാ സഹേബ് ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേനയും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ചില എംഎല്‍എമാരെ കാണാനില്ല. ചില എംഎല്‍എമാരെ സൂറത്തില്‍ കണ്ടിരുന്നു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നു. എംഎല്‍മാര്‍ പറഞ്ഞാല്‍ രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ഒരു എംഎല്‍എ തനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണെന്നും താക്കറെ പറഞ്ഞു.
ഭരണപരിചയമില്ലാതെയാണ് താന്‍ മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം എല്ലാ വെല്ലുവിളികളും നേരിട്ടു. ശിവസേനയും ഹിന്ദുത്വയും ഒന്നാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വീഴ്ച വരുത്തിയിട്ടുമല്ല. താന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡെ നേടിയതെല്ലാം ബാലാസാഹിബിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായി ആണ്. ബാലാസാഹിബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാട്ടം തുടരും. തന്നെ മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറഞ്ഞു.
.
കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ ആലോചന. ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കായിരിക്കും ഇത് ബാധകമാവുക. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി നല്‍കേണ്ടത്. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.
എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്രവര്‍ഗ വനിതയാണ് ദ്രൗപദി. ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവും മുന്‍ മന്ത്രിയുമാണ് ദ്രൗപദി മുര്‍മു. വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും അവര്‍.
2000-ല്‍ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതൽ 2002 വരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി- സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 മുതൽ 2004
വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2015 മുതൽ ഝാർഖണ്ഡ് ഗവർണ്ണറായിരുന്നു. ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം. രൈരാനഗറിലെ ശ്രീ ഓറോബിന്ദോ ഇന്റഗ്രല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ട വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.
റോഡിലെ അതിസാഹസികതയും പെരുമാറ്റവും എല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുന്നതാണ് പല വീഡിയോകളും. നന്നായി ഡ്രൈവ് ചെയ്യാനറിയുന്നവർ പോലും റോഡിലെ മറ്റ് വണ്ടികളിലെ യാത്രക്കാരോട് മാന്യമായി പെരുമാറാനോ അവർക്കുകൂടി കടന്നുപോകാനുള്ള റോഡാണെന്നോ ചിന്തിക്കാറില്ല.
അതത്രത്തിൽ സ്വയം അപകടമുണ്ടാക്കി വെച്ചതിന് മറ്റൊരു വാഹനത്തിലെ യാത്രക്കാരനോട് തട്ടിക്കയറുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.സുഹൃത്ത് ഓടിക്കുന്ന സ്‌കൂട്ടറിൽ സഞ്ചരിക്കവെ നടുറോഡിൽ ബാലൻസ് തെറ്റി വീണ യുവതി പിന്നാലെ എത്തിയ ബൈക്ക് യാത്രികനോട് വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിലെ ദൃശ്യം.
യുവതിയും മറ്റൊരു സ്ത്രീയും സ്‌കൂട്ടറിൽ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി ബാലൻസ് തെറ്റി നടുറോഡിലേക്ക് വീഴുകയാണെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, പിന്നാലെ എത്തിയ ആൾ ഇടിച്ചിട്ടതാണെന്ന് കരുതി സ്‌കൂട്ടറിൽ നിന്നും വീണ യുവതി വഴക്കിടുകയാണ്.
എന്നാൽ മുന്നിൽ പോയ സ്‌കൂട്ടർ മറിയുന്ന ദൃശ്യം ബൈക്ക് യാത്രികന്റെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് യാത്രകന് രക്ഷയായി മാറുകയാണ് ഉണ്ടായത്. അപകടത്തിന്റെ വീഡിയോ കാണിച്ചുനൽകാമെന്ന് പിന്നാലെ എത്തിയയാൾ പറയുന്നതോടെ തർക്കം മതിയാക്കി യുവതി പിൻവാങ്ങുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിരിക്കുകയാണ്. വനിതാ കമ്മീഷൻ മാതൃകയിൽ പുരുഷ കമ്മീഷൻ വേണമെന്നാണ് ചിലരുടെ കമന്റ്.
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.
”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.
ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ അലൻ അന്റണി (28)ആണ് മരിച്ചത്. കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടിൽ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 5.30യോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മറ്റു മൂന്ന് പേരുടെ നില ഗുരുതരമല്ല. ജഫ്രിയെ വിദേശത്തേയ്ക്ക് യാത്രക്കാൻ കാറിലെത്തിയതായിരുന്നു അലനും ബന്ധുക്കളായ മറ്റുള്ളവരും.