ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദമായ ഥാര്‍ പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് കാര്‍ സ്വന്തമാക്കിയത്. ദുബായില്‍ ബിസിനസുകാരനാണ് വിഘ്‌നേഷ്.
തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ 15 പേര്‍ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്.
മഹീന്ദ്ര കമ്പനി 2021 ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.
എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്.
കൊച്ചി: പീഡന പരാതിയെത്തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ കഴിഞ്ഞ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ സഹായിച്ച നടനെ അന്വേഷണസംഘം ചോദ്യം ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒരുമണിക്കുറോളമാണ് നടനെ ചോദ്യം ചെയ്തത്.
ഇതോടൊപ്പം മറ്റു മൂന്ന് പേരെയും ചോദ്യം ചെയ്തതായാണ് വിവരം. ആവശ്യം വന്നാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു ഒളിവില്‍ കഴിയുന്ന വിവരം മനസിലാക്കി അദ്ദേഹത്തെ സുഹൃത്തായ നടന്‍ സഹായിച്ചതാണോയെന്ന് അടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കടുത്ത ദാരിദ്ര്യം മൂലം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നാണ് കൊലപാതകത്തിന് കാരണമായി പെണ്‍കുട്ടി പറയുന്നതെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും അറസ്റ്റു രേഖപ്പെടുത്തിയതായും എഡിസിപി രാജേഷ് വ്യാസ് അറിയിച്ചു. ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് ഇവര്‍ ഗര്‍ഭിണിയായതും കുഞ്ഞിന് ജന്മം നല്‍കിയതും. പ്രസവത്തിനു ശേഷവും ഇവര്‍ ലൈംഗികാതിക്രമം നേരിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.
വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചതും കടുത്ത ദാരിദ്ര്യവും ഇവരെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതും പെണ്‍കുട്ടി അറസ്റ്റിലായതും.
സോഷ്യല്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്റെ വിയോഗത്തില്‍. മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ജീവിതം അവസാനിപ്പിച്ചത്.
നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ഉള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
പഠനത്തില്‍ മിടുക്കിയായിരുന്ന ജീവ മോഹനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്ന ജീവ പ്ലസ് വണ്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നോക്കം പോയിരുന്നു. കൊറിയന്‍ യൂടൂബ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അടുത്തിടെ നടന്ന ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിനു കാരണം തന്റെ മൊബൈല്‍ അഡിഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യ കുറിപ്പ്.
”അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ താന്‍ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാന്‍ഡുകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുമ്പോള്‍ ദേഷ്യം വരാറുണ്ട്”, സങ്കടത്തോടെ ജീവ എഴുതുന്നു.
”ഫോണില്‍ നിന്ന് മോചനം കിട്ടുന്നില്ല, പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്റെ അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്. അവള്‍ക്കിങ്ങനെ സംഭവിക്കരുത്, ജീവ കുറിപ്പില്‍ പറയുന്നു.
ടെന്‍ഷന്‍ വരുമ്പോള്‍ ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീതബാന്‍ഡുകളില്‍ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളില്‍ നിറയെ.
സാധാരണ കാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ ജീവയ്ക്കില്ലെന്ന് മൊബൈല്‍ ഫോണ്‍ പ്രാഥമികമായി പരിശോധിച്ച പോലീസ് പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും.
തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടനും എംഎല്‍എയുമായ മുകേഷ് വോട്ട് അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രോള്‍ പേജുകളില്‍ ഏറ്റെടുത്തിരിക്കുകയാണ് എംഎല്‍എയുടെ വോട്ട് അഭ്യര്‍ഥന വീഡിയോ.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫിന് വോട്ടുചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ ട്രെന്റിങ്. ഭാഗ്യക്കുറി എടുത്ത ആളോട് വോട്ടുചോദിക്കുകയാണ് മുകേഷ്.
‘ഭാഗ്യക്കുറിയൊക്കെ എടുത്തിട്ടുണ്ടല്ലോ, അടിച്ചത് തന്നെ..’ ലോട്ടറിക്ക് കൂടി ആശംസ നേര്‍ന്നാണ് മുകേഷ് അടുത്ത വ്യക്തിയോട് വോട്ടുചോദിക്കാന്‍ പോയത്. ആ അടിച്ചത് തന്നെ എന്ന മറുപടിയാണ് ട്രോള്‍ പേജുകളില്‍ ചിരി ഉണര്‍ത്തുന്നത്.ആശംസിച്ചതാണോ അതോ ആക്കിയതാണോ എന്ന് ചോദിച്ചാണ് ട്രോളന്‍മാര്‍ വീഡിയോ എറ്റെടുത്തിരിക്കുന്നത്.
താരസംഘടനയായ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് നടന്‍ ഹരീഷ് പേരടി. ഇടവേള ബാബു തന്നെ ഫോണില്‍ ബന്ധപ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാല്‍ വിശദീകരണം തരേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞതായും അദ്ദേഹം കുറിച്ചു. താന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും എത്രയും വേഗം അത് അംഗീകരിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നു.
ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ…A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…💪💪💪💪💪💪
ചെന്നൈ ∙ തമിഴ്‌നാട് കടലൂരിൽ 7 പെൺകുട്ടികൾ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
വന്ധ്യതാ ചികിത്സയ്ക്കായി 16കാരിയുടെ അണ്ഡം സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ അമ്മയും രണ്ടാനച്ഛനും പിടിയില്‍. ഇന്ദ്രാണി(33), സെയ്ദ് അലി (40) എന്നിവരാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ അറസ്റ്റിലായത്. ഇവരുടെ സഹായി മാലതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സേലത്തെ ബന്ധുവിന്റെ വീട്ടിലേക്ക് കുട്ടി രക്ഷപെട്ട് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാല് വര്‍ഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഈറോഡ്, സേലം,പെരുന്തുറ,ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്കായാണ് കുട്ടിയുടെ അണ്ഡം വിറ്റിരുന്നത്. ഒരു അണ്ഡത്തിന് 20000 രൂപ വരെ ലഭിക്കുന്നതായാണ് വിവരം. ഇതില്‍ 5000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് പെണ്‍കുട്ടി. പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ അണ്ഡം വില്‍ക്കുന്നതിന് കുട്ടിയെ ഇവരും സെയ്ദും നിര്‍ബന്ധിക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞ് സെയ്ദ് പലപ്പോഴായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടിയെടുത്തത്. 85,000 രൂപയാണ് പിഴ.
തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പിഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.
കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്.