വിമതർക്ക് അന്ത്യശാസനം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വെകീട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. പങ്കെടുത്തില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ശിവസേനയുടെ അവസാനവട്ട ശ്രമത്തിനിടെയാണ് വിമതർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.

നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി,സച്ചിൻ ആഹർ എന്നിവർ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തി വിമതരെ കാണുകയും യോഗത്തിനെത്തിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന കാര്യം നേരിട്ടറിയിക്കുകയും ചെയ്തു .അതേസമയം ഗുവാഹത്തിയിൽ വിമത എംഎൽഎമാർ യോഗം ചേരും. 46 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡേ അവകാശപ്പെടുന്നത്.

സർക്കാരിൻറെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന നൽകി സേന എം.പി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്യ്തിരുന്നു. സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത് ട്വീറ്റ് ചെയ്തു.അധികാരം നഷ്ടപ്പെട്ടാലും പാർട്ടി പോരാട്ടം തുടരുമെന്നും ആദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും റാവത്ത് പറഞ്ഞു

എന്നാൽ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഫെയ് സ്ബുക്ക് ലെെവിനിടെ അദ്ദേഹം വ്യക്തമാക്കി. രാജി കത്ത് തയ്യാറാണെന്നും, മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ലെന്നും ബാലാ സഹേബ് ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേനയും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ചില എംഎല്‍എമാരെ കാണാനില്ല. ചില എംഎല്‍എമാരെ സൂറത്തില്‍ കണ്ടിരുന്നു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നു. എംഎല്‍മാര്‍ പറഞ്ഞാല്‍ രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ഒരു എംഎല്‍എ തനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണെന്നും താക്കറെ പറഞ്ഞു.

ഭരണപരിചയമില്ലാതെയാണ് താന്‍ മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം എല്ലാ വെല്ലുവിളികളും നേരിട്ടു. ശിവസേനയും ഹിന്ദുത്വയും ഒന്നാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വീഴ്ച വരുത്തിയിട്ടുമല്ല. താന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെ നേടിയതെല്ലാം ബാലാസാഹിബിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായി ആണ്. ബാലാസാഹിബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാട്ടം തുടരും. തന്നെ മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറഞ്ഞു.

.