മാവേലിക്കര: മോഷണത്തിനിടെ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശിയായ ഒന്നാം പ്രതി ലബിലു ഹുസൈന്(39) വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹുസൈനെ(24) ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പ്രായം പരിഗണിച്ചാണ് രണ്ടാം പ്രതിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്.
മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2019 നവംബര്‍ 11 ന് കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍(കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി(ലില്ലി-68) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണമുണ്ടെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയും ഇരുവരെയും തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം 45 പവന്‍ സ്വര്‍ണവും 17,000 രൂപയുമായി കടന്ന പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.
കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. നവംബര്‍ ഒന്നിന് ആരംഭിച്ച വിചാരണ കഴിഞ്ഞ 25 നാണ് പൂര്‍ത്തിയായത്. കേസില്‍ 60 സാക്ഷികളെ വിസ്‌തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി എ.പി.പി: എസ്. സോളമന്‍, സരുണ്‍ കെ. ഇടിക്കുള എന്നിവര്‍ ഹാജരായി.
നടി കാവ്യ മാധവന്റെ സ്ഥാപനത്തില്‍ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബൂട്ടീക്കിലാണ് തീപിടുത്തം ഉണ്ടായത്. കാവ്യ മാധവന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം. ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബൂട്ടീക്കിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബൂട്ടീക്കില്‍ തീ പിടുത്തമുണ്ടായത്. പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. അഞ്ചരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. 2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന്‍ സംരഭകത്വത്തിലേക്ക് കടന്നത്.
ലൈംഗീകാതിക്രമ പരാതികളേത്തുടര്‍ന്ന് കൊച്ചിയില്‍ ടാറ്റൂ ആര്‍ടിസ്റ്റ് അറസ്റ്റിലായിരിക്കെ പ്രതികരണവുമായി ഗായികയും ഇന്‍സ്റ്റ ഇന്‍ഫ്ലവസറുമായ അഭിരാമി സുരേഷ്. താനും സഹോദരി അമൃത സുരേഷിനും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്ന് അഭിരാമി പറഞ്ഞു. ഞങ്ങള്‍ക്ക് വ്യക്തിപരമായി മോശം അനുഭവം സുജീഷില്‍ നിന്ന് ഉണ്ടായിട്ടില്ല. സുജീഷിന് എതിരെയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അമൃത ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
‘ഇന്‍ക്‌ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോയേക്കുറിച്ചുള്ള വാര്‍ത്തയും പിന്നാലെ ഓരോരുത്തരുടെയും അനുഭവങ്ങളേക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കാണുന്നതും അടുത്തിടെയാണ്. ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്. ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്‍ദേശിച്ചിട്ടുമുണ്ട്്. വാര്‍ത്ത വന്ന ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനെക്കുറിച്ച് ചോദിച്ചു. സുജീഷില്‍ നിന്നും വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു’ അഭിരാമി വ്യക്തമാക്കി.
അടുത്തിടെയാണ് പാലാരിവട്ടത്ത് ഇന്‍ക്‌ഫെക്റ്റഡ് എന്ന പേരില്‍ ടാറ്റു സ്റ്റുഡിയോ നടത്തുന്ന ആര്‍ട്ടിസ്റ്റ് സുജീഷിന് എതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതി എത്തിയത്. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചി മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു.. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. ഇതിന് പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.
കോട്ടയം ഈരാറ്റുപേട്ടയില്‍ ഗേറ്റ് തലയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം. തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി ആണ് മരിച്ചത്.കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്.
വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ, ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസമാണ് കുടുംബം ദുബായില്‍ നിന്നും നാട്ടിലെത്തിയത്.
2016ലെ സത്യപ്രതിജ്ഞ ചടങ്ങിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവാത്ത
അവസ്ഥയിലായിരുന്നു മുന്‍മുഖ്യമന്ത്രിയും എഐഡിഎംകെ അധ്യക്ഷയുമായിരുന്ന ജയലളിതയെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്.
ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനോടാണ് അവരുടെ അക്കാലയളവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍ ബാബുമനോഹര്‍ വെളിപ്പെടുത്തിയത്. 2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ജയലളിതയ്ക്ക് കലശലായ രോഗാവശതകള്‍ ഉണ്ടായിരുന്നു.
കടുത്ത തലവേദനകള്‍ അലട്ടിയിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആകുമായിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും പരസഹായം ആവശ്യമായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ വിശ്രമം അത്യാവശ്യമാണെന്ന് ജയലളിതയെ അറിയിച്ചിരുന്നു. എന്നാല്‍ പതിനാറു മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്തിരുന്ന ജയലളിത വിശ്രമിക്കാന്‍ വിസമ്മതിച്ചിരുന്നതായും ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷനെ നിയോഗിക്കുകയായിരുന്നു.
ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെ അന്വേഷണത്തില്‍ സഹായിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിനെയും ചുമതലപ്പെടുത്തിയിരുന്നു. അതേസമയം നേരത്തെ ജയലളിതയുടെ മരണം അസുഖം മൂലമായിരുന്നുവെന്നും മരണം രാഷ്ട്രീയവത്ക്കരിക്കാന്‍ ജയലളിതയുടെ ഉറ്റതോഴിയായ ശശികല ശ്രമിച്ചുവെന്നും ആരോപണമുയര്‍ത്തി പാര്‍ട്ടി നേതാവായ ടിടിവി ദിനകരന്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യന്‍ കുടുംബസങ്കല്‍പം. ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഒറ്റ പങ്കാളിയിലും മക്കളിലും മാത്രം ഒതുങ്ങുന്ന ജീവിതം.
യുക്രെയിന്‍ യുദ്ധഭൂമിയില്‍ നിന്നും ഒറ്റയ്ക്ക് രക്ഷപ്പെടാന്‍ സാധ്യതകളുണ്ടായിട്ടും മകനെയും പ്രിയതമയെയും കൈവിടാതെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഇന്ത്യന്‍ യുവാവാണ് താരമാകുന്നത്.
യുക്രെയ്‌നിലെ യുദ്ധത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതാണ് യുപി സ്വദേശിയായ ഡോക്ടര്‍ ദിപാന്‍ഷു പ്രതാപ് സിംഗ് റാണ (32). ഭാര്യ നതാലിയ യുക്രെയ്‌നിയക്കാരിയാണ്. ദിപാന്‍ഷു യുക്രെയ്‌നില്‍ പഠിക്കാന്‍ പോയതാണ്.
പിന്നാലെ അവിടെ വെച്ച് നതാലിയയുമായി പ്രണയത്തിലാവുകയായിരുന്നു. ഏകദേശം രണ്ടര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും റാണ റയാന്‍ ദിപാന്‍ഷുയോവിച്ച് എന്ന 4 മാസം പ്രായമുള്ള ഒരു മകനുമുണ്ട്. യുദ്ധം തുടങ്ങിയതോടെ മൂവരും യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ പുറപ്പെടുകയായിരുന്നു. എന്നാല്‍ മോള്‍ഡോവ അതിര്‍ത്തിയില്‍ തടഞ്ഞു.
ദിപാന്‍ഷുവിന് മാത്രമേ ഇന്ത്യയിലേക്ക് പോകാനാകൂവെന്നും നതാലിയ ഭാര്യയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാരണം ഭാര്യയ്ക്ക് ഇതുവരെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ മകനുമായി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണമെന്ന് നതാലിയ ദിപാന്‍ഷുവിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത് ദീപാന്‍ഷുവിന് സ്വീകാര്യമായിരുന്നില്ല. മകനെയും ഭാര്യയെയും ഉപേക്ഷിച്ച് പോകില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. 4 മാസം പ്രായമുള്ള കുഞ്ഞിന് അമ്മയില്ലാതെ ജീവിക്കാന്‍ കഴിയില്ല.
കൂടാതെ യുദ്ധത്തിനിടയില്‍ ഭാര്യയെ കളഞ്ഞിട്ട് പോകുന്നവരല്ല ഇന്ത്യന്‍ ഭര്‍ത്താക്കന്മാരെന്നും ഡോ.ദീപാന്‍ഷു പറയുന്നു. അതുകൊണ്ടാണ് കുടുംബം മുഴുവന്‍ ഒരുമിച്ച് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. ഒഡേസ നഗരത്തില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഇരുണ്ട ബങ്കറുകളിലാണ് ഇപ്പോള്‍ ദമ്പതികള്‍ താമസിച്ചുവരുന്നത്.
ആയതിനാല്‍ തന്നെ മാനുഷിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിസ അനുവദിക്കണമെന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കണമെന്നും അവര്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത് നാടിനെ ഒന്നാകെ ഞെട്ടിച്ചു. വീടിന്റെ റിമോർട്ട് ഗേറ്റും വളർത്തുനായയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. തീ ഉയരുന്നത് കണ്ട അയൽവാസി കൂടുതൽ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കൺട്രോൾ ഗേറ്റ് ആയതിനാൽ തുറക്കാൻ സാധിച്ചില്ല.
മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതുകൊണ്ട് മതിൽ ചാടിക്കടന്ന് രക്ഷാപ്രവർത്തനം നടത്താനും സാധിച്ചില്ല. ഈ സമയം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. എന്നാൽ വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് ഒന്നടങ്കം മരിച്ചത്.
കുടുംബത്തിലെ 5 പേരുടെ മരണത്തിനിടയാക്കിയത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഖിൽ (25), മൂത്ത മകൻ നിഹുലി ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. മൂത്തമകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഗുരുതരമായ പൊള്ളലേറ്റ് നിഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാർ വിവരം അറിയിച്ചതിന്റെ തുടർന്നാണ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയത്. ഒടുവിൽ ഗേറ്റ് തകർത്താണ് അകത്തുകടന്ന് തീ അണയ്ക്കാൻ സാധിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വർക്കല അയന്തിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നാണോ തീപടർന്നതെന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പോർച്ചിൽ നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തി. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്.
റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍. തിങ്കളാഴ്ച ഹാര്‍കിവില്‍ നടന്ന ആക്രമണത്തിലാണ് റഷ്യന്‍ മേജര്‍ ജനറല്‍ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈന്‍ പ്രതിരോധസേന അറിയിച്ചു. സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41-ാം ആര്‍മിയുടെ ഫസ്റ്റ് ഡെപ്യൂട്ടി കമാന്‍ഡര്‍ ആയിരുന്നു ഗെരാസിമോവ്.
രണ്ടാം ചെചന്‍യുദ്ധത്തിലും സിറിയയിലെ റഷ്യന്‍ സൈനിക നടപടിയിലും പങ്കെടുത്ത സൈനികനായിരുന്നു ഗെരാസിമോവ് എന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യയുടെ നിരവധി ഉന്നത സൈനികോദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഏഴാം എയര്‍ബോണ്‍ ഡിവിഷന്റെ കമാന്‍ഡിങ് ജനറലായ ആേ്രന്ദ സുഖോവെറ്റ്‌സ്‌കിയും 41-ാം കംബൈന്‍ഡ് ആംസ് ആര്‍മിയുടെ ഡെപ്യൂട്ടി കമാന്‍ഡറും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന് എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷെർലി (53), ഇവരുടെ മകൻ അഹുൽ(25), മരുമകൾ അഭിരാമി (24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ പ്രതാപന്റെ മൂത്ത മകൻ നിഹുലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ 1.45 ഓടെ രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അഞ്ച് പേരും മരിച്ചിരുന്നു.
രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്.
പുലർച്ചെ 1.40 ആയപ്പോൾ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും ചെയ്തതോടെ അയൽവാസിയായ ശശാങ്കന്റെ മകൾ നിഹുലിനെ ഫോണിൽ വിളിച്ചിരുന്നു എന്ന് ആ കുട്ടി പറയുന്നു. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. കുറച്ചു സമയശേഷം നിഹുൽ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.
തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് ആണ് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഹിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ വാഹനത്തിൽ ആശുപുത്രിയിലേക്ക് മാറ്റി. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ ആരും പുറത്തിറങ്ങിയില്ല.എസി അടക്കം ഉപയോഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നിഗമനം.
വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.
ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകനും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകൾ അടക്കം നടക്കുക. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു
വൻ ദുരന്തം ഉണ്ടായതോടെ റൂറൽ എസ് പി ദിവ്യ ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം .
ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലുള്ള നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ. പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാർ പറയുന്നുണ്ട്.
പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അവർ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ല.
രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകള്‍ സജീവമായി പരിഗണനയിലുണ്ട്. യുവാക്കളെ പരിഗണിച്ചാല്‍ മുന്‍ എംഎല്‍എ വി ടി ബല്‍റാം, എം ലിജു എന്നിവര്‍ക്കാണ് സാധ്യത.സിപി ജോണിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു.
ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഇതിനകം അറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും എ കെ ആന്റണി പ്രതികരിച്ചു.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.