മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ തെരുവിലിറങ്ങിയത്.

ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. പണം തേടി അലഞ്ഞ ദമ്പതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.