India

ചേറാട് മലയിലെ പറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം രക്ഷിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ 45 മണിക്കൂർ ജീവൻ നിലനിർത്താൻ പോരാടിയ ബാബുവിനെയും പ്രതികൂല സാഹചര്യത്തിൽ ബാബുവിനെ രക്ഷിച്ച രക്ഷകരെയും കൈയ്യടികളോടെയാണ് നാട് വരവേറ്റത്. ചെങ്കുത്തായ മലയിലെ പൊത്തിൽ അളളി പിടിച്ചിരുന്ന ബാബുവിനെ ധീരനെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ആകില്ല.

ബാബുവിന്റെ കരളുറപ്പും മനസാന്നിദ്ധ്യവും കൂടെയാണ് രക്ഷാപ്രവർത്തനത്തിൽ പിടിവള്ളി ആയത്.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വ്യതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ലെഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.

രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യ സംഘത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു മറികടക്കാൻ. അതിൽ ഏറ്റവും ആദ്യത്തേത് ആയിരുന്നു ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നത്.മലയാളി ഉദ്യോ​ഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് അടിവാരത്ത് എത്തിയ ഉടനെ തന്നെ ബാബുവുമായി മലയാളത്തിൽ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ബാബൂ… ഞങ്ങളെത്തി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതീക്ഷ നൽകി. കണ്ണിൽ ഉറക്കം തട്ടാതിരിക്കാൻ നിരന്തരം സംസാരിച്ചു.

‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട,, എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.

രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. നിലവിൽ ബാബുവിന് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല.

അതീവ സന്തോഷവനായി ബാബു ചിരിക്കുന്ന ചിത്രങ്ങളും രക്ഷപെടുത്തി കൊണ്ടുവന്ന ആർമി സേനാംഘങ്ങളോട് നന്ദി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ്.

ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിട്ടുണ്ട്.

നടിയും തെലുങ്ക് ബിഗ് ബോസ് താരവുമായ സരയു അറസ്റ്റില്‍. ഗണപതി ബപ്പ മോറിയ എന്ന് പാടിക്കൊണ്ട് മദ്യപിയ്ക്കുന്ന വീഡിയോയ്‌ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സരയു പങ്കുവച്ച വീഡിയോ ഏറെ വിവാദമായിരുന്നു.

ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകളും രംഗത്തെത്തിയിരുന്നു. സിര്‍സില്ല ജില്ലാ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് ഈ വീഡിയോ കണ്ടതോടെയാണ് സരയുവിന് എതിരെ നിയമ നടപടി സ്വീകരിച്ചത്.

ഹിന്ദു മതത്തെ അപമാനിക്കും വിധമുള്ള വീഡിയോ ചെയ്ത സരയുവിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അശോക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈദരബാദിലെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിന് ശേഷം സരയുവിനെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയായ സരയു ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമാണെന്ന് നടന്‍ മഹേഷ്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ്  ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്.

ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമാണ്. കേസ് ഇല്ലാതായിട്ടില്ലെന്ന് അറിയാം. കൃത്യമായ അന്വേഷണത്തിലൂടെയായി സത്യം പുറത്തു രുന്നതിനായി കാത്തിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ക്രഡിബിലിറ്റി എന്താണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയിലൂടെ മനസിലാക്കാവുന്നതാണ്.

തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കായി അയച്ച ഫോണിലെ സന്ദേശമാണ് കഴിഞ്ഞ ദിവസം കേട്ടത്. ബാലചന്ദ്രകുമാര്‍ കൊടുത്തത് പോലെ 4-5 സെക്കന്റുകള്‍ ഉള്ളതല്ല. അതൊരു ഭീഷണിയായി എടുക്കരുത് എന്ന് പറയുന്ന കേട്ടിരുന്നു. ആ പറച്ചില്‍ തന്നെയൊരു ഭീഷണിയായാണ് തോന്നുന്നത്.

ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള ദിലീപിന്റെ സംസാരമാണ് ആദ്യം ശ്രദ്ധിച്ചത്. മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം, എന്നാല്‍ ഇത് അതാണെന്ന് പറയുന്നില്ല. ദിലീപ് പോലും ഇത് നിഷേധിച്ചിട്ടില്ല. ഒരു ഗ്രൂപ്പിലിട്ട് തട്ടാമെന്ന് പറഞ്ഞാല്‍ കൊല്ലാമെന്നല്ല അതിനര്‍ത്ഥം.

ദിവസങ്ങളായി ചോദ്യം ചെയ്യപ്പോഴും ഫോണിനെ കുറിച്ച് ചോദിച്ചിരുന്നില്ല. 10ാം ക്ലാസില്‍ പഠിക്കുന്ന മകന് സ്‌കൂളില്‍ പോവാനാവില്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത് കേട്ടിരുന്നു. പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്നു.

ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്നും ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ് പറഞ്ഞത്.

കേരളത്തിന് ആശ്വാസകമായ വാര്‍ത്തയെത്തി. മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യന്‍ ആര്‍മി മുകളിലെത്തിച്ചു. ബാബുവിനെ രക്ഷപെടുത്താന്‍ ഇന്ത്യന്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികന്‍ റോപ്പ് ഉപയോഗിച്ചാണ് മുകളിലേയ്ക്ക് ഉയര്‍ത്തിയത്.

സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മലയിടുക്കില്‍ 200 അടി താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് ഏറെ നേരം എടുത്താണ് മുകളിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചത്.

രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നല്‍കിയിരുന്നു. മലയിടുക്കില്‍ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിക്കാന്‍ സാധിച്ചത്. എഡിആര്‍എഫ് ദൗത്യസംഘത്തിലെ ഒരാള്‍ ഇറങ്ങിയാണ് റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്.

എന്നാല്‍, വെള്ളമാണെങ്കില്‍ പോലും വലിയ അളവില്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. 45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ആയതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു. ഇതിനു പുറമെ, അപ്രന്റിസ് ശസ്ത്രക്രിയ കഴിഞ്ഞയാളുമാണ് ബാബു. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെയാണ് ദൗത്യസംഘം ഇക്കാര്യങ്ങള്‍ ചെയ്തത്. ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തിയത്. ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു.

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

അനല്‍ അരസും രവി വര്‍മ്മയുമൊക്കെ 365 ദിവസവും ഷൂട്ട് ഉള്ളവരാണ്. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷനായി കിട്ടണമെന്നില്ല. അതുപോലെ നമുക്ക് നാല് ഫ്‌ളേവര്‍ ലഭിക്കും എന്നതും ഒരു കാരണമാണ്. ആക്ഷന്‍ രംഗങ്ങളില്‍ കൊറിയോഗ്രാഫേഴ്സിനെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന ആളല്ല താന്‍.

അവരുടെ ഇന്‍പുട്ട് നമ്മുടേതിനേക്കാള്‍ നല്ലതാണെങ്കില്‍ സ്വീകരിക്കുക, അങ്ങനെ വ്യക്തമായ ഒരു ധാരണയോടെ കൊറിയോഗ്രാഫേഴ്സും സംവിധായകരും വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനം അമേസിംഗ് ആണ്.

അത് തനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കും. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സും അതാണ് പറയുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇനിയൊരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിമുടി അതില്‍ ഇന്‍വോള്‍വ് ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.

എന്തോ ഒരു സൂപ്പര്‍ നാച്ചുറല്‍ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്. ഒരു പഞ്ചില്‍ തന്റെ എതിരെ നില്‍ക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്. തന്നോട് അദ്ദേഹം പറഞ്ഞത് 1300 ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്.

അത്തരമൊരു ആള്‍ക്ക് ഇതൊക്കെ ‘കേക്ക് വാക്ക്’ ആണ്. തന്റെ ആദ്യ ചിത്രമായ മാടമ്പി മുതല്‍ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധച്ചിടത്തോളം ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’ ആണെന്നും സംവിധായകന്‍  അഭിമുഖത്തില്‍ പറഞ്ഞു.

അതോടൊപ്പം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും വ്യക്തമാക്കി.

ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല.

എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാകും ഇത്.

തിരുപ്പൂര്‍: റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്‌കെയ്‌സ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍ റൂറല്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി സ്യൂട്ട്‌കെയ്‌സ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് ഉ്‌ദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‌ന സുരേഷിന് ഇഡി സമന്‍സ് അയച്ചു. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം.

മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തല്‍.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കര്‍ ആത്മകഥയില്‍ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതി. കേസില്‍ താനാണ് കിംഗ് പിന്‍ എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.

 

ജീവിതം കരുപിടിപ്പിക്കാനായി പ്രവാസലോകത്തേക്ക് ചേക്കേറി വന്ന മലയാളിക്ക് സംഭവിച്ച ദാരുണമരണത്തിന്റെ കണ്ണീരിലാണ് തൃശ്ശൂർ നെറ്റിശേരി ഗ്രാമം. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു. സൗദി ദമാം വിമാനത്താവളത്തിൽ തൃശൂർ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് മരിച്ചത്.

25 വർഷമായി പ്രവാസിയായിരുന്നു ഗിരീഷ്. ഒരു സ്വകാര്യ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ രണ്ടു വർഷത്തിന് ശേഷം നാട്ടിലേക്ക് അവധിക്കായി തിരിക്കുമ്പോഴാണ് മരണം ഗിരീഷിനെ കവർന്നത്.

ദമാമിൽ നിന്നും രാത്രി കൊച്ചിയിലേക്ക് കയറാനായി ഫ്ളൈ ദുബായ് വിമാനത്തിൽ ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയാണ് ചെയ്തത്. എയർപോർട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സിപിആർ നൽകിയതിന് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാർഗമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ: സതി. ഒരു മകനും മകളുമുണ്ട്. ഖതീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയുടെയും ചിത്രമാണ്.

മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) എടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലതാ മങ്കേഷ്‌കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ തീവ്ര ഹിന്ദുത്വവാദികള്‍ ആ ചിത്രം ഉപയോഗിച്ച് വിദ്വേഷം പടര്‍ത്തുകയാണ്.
ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്നാണ് വര്‍ഗീയവാദികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടത്. ദുആ ചെയ്തതിന് ശേഷം ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്നാണ് വ്യാജ പ്രചാരണം നടത്തുന്നത്.

അതേസമയം, മതേതര വിശ്വാസികള്‍ ഇതാണ് യഥാര്‍ഥ ഇന്ത്യയെന്ന അടിക്കുറിപ്പോടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. കൈ കൂപ്പി പൂജ ദദ്‌ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ മതേതര ഇന്ത്യയുടെ ചിത്രം എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്.

‘എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറില്‍ പേറിയാലാകും ലതാജിയുടെ മൃതദേഹത്തില്‍ ഷാരൂഖ് ഖാന്‍ തുപ്പിയെന്ന് ചിന്തിക്കാനാവുക! അതിലെത്ര മടങ്ങ് വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക’യെന്ന് ചിത്രം ഏറ്റെടുത്തവര്‍ ചോദിക്കുന്നു.

ഷാരൂഖ് ഖാന്റെ ഏറ്റവും വിജയകരമായ പല സിനിമകളും ലതാ മങ്കേഷ്‌കറുടെ ശബ്ദത്താല്‍ അനശ്വരമായിട്ടുണ്ട്. മുംബൈ ശിവാജി പാര്‍ക്കില്‍ അന്തിമോപചാര ചങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

 

അപകടത്തിലേറ്റ പരിക്കാണ് ഒരു നിമിഷം ശ്രദ്ധ മാറ്റിയത്, അതാണ് മൂര്‍ഖന്‍ കടിയ്ക്കാനിടയാക്കിയതെന്ന് ദുരന്ത നിമിഷം ഓര്‍മ്മിച്ച് വാവ സുരേഷ്. ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി വാവ സുരേഷ്. കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയാക്കി ശ്രീകാര്യത്തെ വീട്ടില്‍ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്.

വാഹനാപകടത്തിലെ പരിക്കാണ് ശ്രദ്ധ തെറ്റിച്ചത്. ‘പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേല്‍ക്കാന്‍ കാരണം.’ വാവ സുരേഷ് പറയുന്നു.

ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്. അപകടത്തില്‍ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നു. ഇതിന്റെ വേദന നിലനില്‍ക്കുമ്പോഴാണ് കുറിച്ചിയില്‍ പാമ്പിനെ പിടികൂടാന്‍ വരണമെന്നു ഫോണ്‍കോള്‍ ലഭിച്ചത്. കഴുത്തിനും വാരിയെല്ലുകള്‍ക്കും നല്ല വേദന ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നത്.

2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓര്‍ക്കുന്നു.

പിന്നീട് ഓര്‍മ വന്നത് നാലാം തീയതി ഉണര്‍ന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമായാണെന്നും സുരേഷ് പറഞ്ഞു.

തന്നെ അറിയുന്ന എല്ലാവരും രക്ഷപ്പെടാന്‍ പ്രാര്‍ഥിച്ചു. താന്‍ മരണാവസ്ഥയില്‍ കിടന്നപ്പോള്‍ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല. അവര്‍ക്കു മലയാളികള്‍ മറുപടി കൊടുക്കും. തനിക്കു കിട്ടിയ സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.

പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നു സുരേഷ് പറഞ്ഞു. കോട്ടയം കുറിച്ചിയിലെ നാട്ടുകാര്‍ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ച ശേഷം ഷോ കാണിച്ചിട്ടില്ല. കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയില്‍ നട്ടെല്ലിനു വേദന തോന്നിയതു കൊണ്ട് ശ്രദ്ധ മാറിയപ്പോഴാണ് കടി കിട്ടിയത്. ചികില്‍സയ്ക്ക് എല്ലാ സഹായവും നല്‍കിയ മന്ത്രി വിഎന്‍ വാസവനോട് നന്ദി പറയുന്നതായും സുരേഷ് പറഞ്ഞു.

ഇനിയും വീടുകളില്‍ പാമ്പു കയറിയാല്‍ പഴയ പോലെ തന്നെ പാഞ്ഞെത്തും. ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നത്. വാവ സുരേഷ് പറയുന്നു.

Copyright © . All rights reserved