വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന മഹാകാളികായാഗത്തിൽ പങ്കെടുക്കാൻ അഘോരി സന്ന്യാസി പ്രമുഖനെത്തി. ഇന്ന് കൂടുതൽ അഘോരി സന്ന്യാസിമാർ തിരുവനന്തപുരത്തെത്തും. അഘോരി സന്ന്യാസിമാർക്കിടയിലെ പ്രമുഖനും മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് വെള്ളിയാഴ്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

ഇയാൾ ഹിമാലയസാനുക്കളിൽ തപസ് ചെയ്യുന്ന സന്ന്യാസിയാണെന്ന് സംഘാടകർ പറഞ്ഞു. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയിലെത്തുന്നത്.

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ മഹാകാല ഭൈരവ അഖാഡ ആചാര്യൻ കൈലാസപുരി സ്വാമിയെ ക്ഷേത്ര ട്രസ്റ്റി എം എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗതസംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമലൻ എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പിന്നീട് ആഘോഷമായാണ് യാഗം നടക്കുന്ന ക്ഷേത്രത്തിേലക്കു സന്ന്യാസിയെ കൊണ്ടുപോയത്. 16വരെയാണ് ക്ഷേത്രത്തിൽ മഹാകാശിയാ​ഗം നടക്കുന്നത്.