യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം അനുവദിക്കാന്‍ കഴിയില്ല. രാജ്യത്തെ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം അതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചട്ടവിരുദ്ധമായാണ് മെഡിക്കല്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ബംഗാളിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.

യുദ്ധത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തിയിരുന്നു. ഇവരില്‍ കൂടുതലും മെഡിക്കല്‍ – ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ തുടര്‍ പഠനത്തിനായി കേന്ദ്രം ഇടപെടണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.