India

താരസംഘടനയായ അമ്മയിലെ തൊഴിൽ പീഡന പരാതിയിൽ നിർണായക നടപടി സ്വീകരിച്ച് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു. ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ നൽകിയ പരാതിയെ തുടർന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ടത്. ഉണ്ണി ശിവപാലിനെ താൽക്കാലികമായി അവധിയിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചതായി സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലിടത്തിൽ മാനസിക പീഡനം നേരിട്ടുവെന്നാരോപിച്ച് യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും ലേബർ ഓഫീസിനും പരാതി നൽകിയിരുന്നു. വിഷയത്തിൽ സംഘടനയ്ക്കുള്ളിൽ വ്യാപക ചർച്ചകൾ നടന്നതിന് പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.

ഉണ്ണി ശിവപാൽ ജീവനക്കാരോട് അടിമ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും നിരന്തരം മാനസികമായി തളർത്താൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. സാധാരണ ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യിപ്പിച്ചിരുന്നുവെന്നും വീട്ടിലെത്തിയ ശേഷവും വാട്‌സാപ്പ് സന്ദേശങ്ങളും ഫോൺവിളികളും തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. അർധരാത്രിയിലും സന്ദേശങ്ങൾ അയച്ചതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി. പ്രശ്നങ്ങൾ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ അറിയിച്ചെങ്കിലും ട്രഷററുമായി സഹകരിക്കാനാണ് നിർദേശിച്ചതെന്നും പരാതി നൽകിയാൽ സംഘടനയിൽ തുടരാനാകില്ലെന്ന മുന്നറിയിപ്പ് ലഭിച്ചതായും അവർ ആരോപിച്ചു. തനിക്കെതിരായ പിരിച്ചുവിടൽ നടപടി ട്രഷറർക്കുവേണ്ടി എടുത്ത തീരുമാനമാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയിൽ നടപടി വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയായി എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിൽ ഉണ്ടായ താമസമാണ് കാരണമെന്ന് ശ്വേത മേനോൻ വിശദീകരിച്ചു. അതേസമയം യുവതി കുക്കു പരമേശ്വരനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നിലവിൽ പ്രശ്നം ഉണ്ണി ശിവപാലും പരാതിക്കാരിയും തമ്മിലുള്ള വിഷയമായിട്ടാണ് കമ്മിറ്റി പരിഗണിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതിനിടെ അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അൻസിബ ഹസ്സന്റെ രാജിയും സംഘടന അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബ രാജിവെച്ചതെന്നും ശ്വേത മേനോൻ അറിയിച്ചു.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദില്ലിയിൽ നിർണായക ഘട്ടത്തിലെത്തി. കെപിസിസി മുൻ അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും വർ‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രത്യേകം കണ്ടു രാഹുൽ ഗാന്ധി അഭിപ്രായം തേടി. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നോയെന്നും പാർട്ടിക്കുള്ളിലെ ശക്തിപ്രകടനങ്ങൾക്ക് പിന്നിൽ ആരാണെന്നും രാഹുൽ അന്വേഷിച്ചതായാണ് സൂചന. മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം.

സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സുധാകരൻ, എം എം ഹസൻ, കെ മുരളീധരൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എപി അനിൽ കുമാർ എന്നിവർ പങ്കെടുത്തു. പ്രതിഷേധങ്ങൾ ആസൂത്രിതമായിരുന്നോയെന്നും ആരെ പിന്തുണച്ചാണ് മത്സരമെന്നുമുള്ള കാര്യങ്ങൾ രാഹുൽ വിശദമായി ചോദിച്ചറിഞ്ഞതായി നേതാക്കൾ സൂചിപ്പിച്ചു. ചിലർ എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തെ പൊതുവികാരവും നിർണായകമാണെന്ന നിലപാടും ഉയർന്നു.

അതേസമയം അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ബംഗളൂരു പരിപാടികൾ റദ്ദാക്കി മല്ലികാർജുൻ ഖർഗെ ദില്ലിയിലെത്തി. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാമ്പുകൾ കടുത്ത ആകാംക്ഷയിലായിരിക്കെ എംഎൽഎമാരുടെ പിന്തുണയോ സംസ്ഥാനത്തെ പൊതുസാഹചര്യമോ ആകുമോ നിർണായകമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

മലപ്പുറം മങ്കടയിലെ നമ്പൂരിക്കാട് വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് നാലു വിദ്യാർഥികൾ മരിച്ചു. റഹീസ് (20), ബഹാസ് (18), സിയാദ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ സംഘത്തിനാണ് അപകടമുണ്ടായത്. റോഷൻ, ഇഷ്ഹാത്ത് ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പിന്നീട് പാറയിടുക്കിൽ വീണ നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴ ശക്തമായ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

അതേസമയം, പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷനു സമീപം മൺതിട്ട ഇടിഞ്ഞുവീണ് തൊഴിലാളിയായ ഷിജു മരിച്ചു. കനത്ത മഴയിലും കാറ്റിലും സർവീസ് സ്റ്റേഷനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തെ ഞെട്ടിച്ച നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കി. ഇതോടെ 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതേണ്ട സാഹചര്യമാണുണ്ടായത്. പുതിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. രാജസ്ഥാൻ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന വൻ ചോദ്യപേപ്പർ മാഫിയയുടെ വിവരങ്ങൾ പുറത്തുവന്നത്.

മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു പ്രിന്റിങ് പ്രസിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ‘മാതൃകാ ചോദ്യപേപ്പർ’ എന്ന പേരിൽ പരീക്ഷയ്ക്ക് ദിവസങ്ങൾ മുൻപേ ഇത് വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തതെന്നാണ് റിപ്പോർട്ട്. 30,000 രൂപ മുതൽ 28 ലക്ഷം രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ കൈമാറിയതെന്നും പോലീസ് കണ്ടെത്തി.

കേരളത്തിലും കേസിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിക്കാറിൽ നിന്ന് ചോദ്യപേപ്പർ ലഭിച്ച ഒരു എംബിബിഎസ് വിദ്യാർഥി അത് തന്റെ പിതാവിന് അയച്ചുനൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ചോദ്യപേപ്പർ കൈമാറിയ പിതാവ് പരീക്ഷ കഴിഞ്ഞ ശേഷം ചോദ്യങ്ങൾ ഒറിജിനൽ പരീക്ഷയിലേതുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി പോലീസിനെയും എൻടിഎയെയും വിവരമറിയിക്കുകയായിരുന്നു. കേസിൽ ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണം തുടരുന്നതിനിടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഒരാളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. തിരഞ്ഞെടുപ്പിനെ പാർട്ടി കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടതെന്നും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വവും നേതൃത്വത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ആവശ്യമെങ്കിൽ തിരുത്തൽ നടപടികളും നേതൃമാറ്റവും പരിഗണിക്കാമെന്നും ബേബി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള തീരുമാനം സംസ്ഥാന ഘടകം ചർച്ച ചെയ്ത് എടുക്കുമെന്നും ഈ വിഷയം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പരിഗണിച്ചിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളെക്കാൾ പാർട്ടി ഘടകങ്ങൾക്കാണ് ഇത്തരത്തിലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

ഭരണം നഷ്ടമായെങ്കിലും എൽ.ഡി.എഫിന് 37.6 ശതമാനം വോട്ട് ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ ഇപ്പോഴും ശക്തമായ ജനപിന്തുണയുണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ. അതേസമയം ബി.ജെ.പി. ആദ്യമായി മൂന്ന് സീറ്റ് നേടിയതിനെ ഗൗരവകരമായ രാഷ്ട്രീയ ഭീഷണിയായി പാർട്ടി കാണുന്നതായും എം.എ. ബേബി പറഞ്ഞു. തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ. സർക്കാരിൽ നിലവിൽ പങ്കെടുക്കില്ലെന്നും എന്നാൽ സംസ്ഥാന ഘടകം ആവശ്യപ്പെട്ടാൽ പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുൻ കെപിസിസി പ്രസിഡന്റുമാരുടേയും വർക്കിങ് പ്രസിഡന്റുമാരുടേയും അഭിപ്രായം തേടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. കെ. സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാംപുകൾ സജീവമാണ്. എംഎൽഎമാരുടെ പിന്തുണയും ജനപിന്തുണയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം വൈകുന്നതെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്.

അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കെ. സുധാകരൻ പക്ഷം രംഗത്തെത്തി. വേണുഗോപാലും സുധാകരനും വീണ്ടും ഒരുമിച്ച് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മറുവശത്ത്, രമേശ് ചെന്നിത്തല ക്യാംപും സജീവ ചർച്ചകളിലാണ്. എല്ലാ പക്ഷങ്ങളെയും വിശ്വാസത്തിലെടുത്ത് സമവായ ഫോർമുല കണ്ടെത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം.

കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനത്തിലേക്ക് കോൺഗ്രസ് നീങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തര ചർച്ചകൾ കൂടുതൽ സജീവമായി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് നേരിട്ടു ഇടപെടുകയാണ്, ഇതോടെ നേതൃതലത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാകുകയാണ്.

വി.എം. സുധീരൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി പ്രത്യേക ചർച്ചകൾ നടത്താനാണ് തീരുമാനം. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ഏകോപിതമായ നിലപാടിലേക്ക് എത്തുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം.

എ.കെ. ആന്റണിയുടെ നിർദേശപ്രകാരം മുൻ കെപിസിസി അധ്യക്ഷന്മാരെയും ഉൾപ്പെടുത്തി വിപുലമായ കൂടിയാലോചനകൾ നടത്തുകയാണ്. പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ നേരിട്ടും വിഷയത്തിൽ ഇടപെടുന്നുവെന്നും, ഘടകകക്ഷികളുമായി കൂടിയാലോചനകൾ നടത്താനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

കെ.സി. വേണുഗോപാലിന്റെ പേരിന് മുൻതൂക്കം ലഭിക്കുന്നതിനൊപ്പം വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെയും ശക്തമായ പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഖാർഗെ എന്നിവർ തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.

കാസർകോട് കുമ്പളയിൽ പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ ദുഃഖത്തിൽ യുവതി ആത്മഹത്യ ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും ഒരു മാസം മുൻപ് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മണി ചികിത്സയ്ക്കിടെ മരിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മണിയുടെ വേർപാട് സഹിക്കാനാകുന്നില്ലെന്നും തന്റെ മൃതദേഹവും അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്നുമാണ് കുറിപ്പിലുള്ളത്.

റാന്നി: ഇൻസ്റ്റഗ്രാം വഴി പതിമൂന്നുകാരിയുമായി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. റാന്നി വൈക്കംവിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാർ (36) എന്നയാളെയാണ് റാന്നി പോലീസ് പിടികൂടിയത്. 2025 സെപ്റ്റംബറിലായിരുന്നു പെൺകുട്ടിയുമായി ഇയാൾ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റിങ്ങിലൂടെ അടുത്ത് കൂടിയ പ്രതി ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ കൈക്കലാക്കിയതായാണ് പോലീസ് പറയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി മറ്റൊരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇയാൾ വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായ ഒരു യുവാവിന്റെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പെൺകുട്ടികളെ ഇയാൾ സമാനരീതിയിൽ സമീപിച്ചിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. എസ്. സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദില്ലി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ഇപ്പോഴും തീരുമാനത്തിലെത്താനായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രഖ്യാപനം വൈകുന്നത് പാർട്ടിക്കുള്ളിലെ അനിശ്ചിതത്വം കൂടുതൽ ശക്തമാക്കുകയാണ്. മുഖ്യമന്ത്രി കാര്യത്തിൽ ഇതുവരെ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടില്ലെന്നതും ചർച്ചയാകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത ഏക സംസ്ഥാനമായി കേരളം തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ആ കൂടിക്കാഴ്ച നടന്നിട്ടില്ല. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച റിപ്പോർട്ടുകളോടും എഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഡി സതീശന് മുൻതൂക്കമെന്ന പ്രചാരണങ്ങൾ ശക്തമായിരുന്നെങ്കിലും, അവയെല്ലാം മാധ്യമ പ്രചാരണം മാത്രമാണെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ശാന്തമായ ശേഷമേ പ്രഖ്യാപനം ഉണ്ടാകൂവെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

അതേസമയം, മുഖ്യമന്ത്രിപ്പോരിൽ സജീവമായ മൂന്ന് ചേരികളും പ്രതീക്ഷ കൈവിടുന്നില്ല. ഇപ്പോഴത്തെ നിശബ്ദത ‘കൂളിംഗ് പിരീഡ്’ മാത്രമാണെന്നാണ് കെസി വേണുഗോപാൽ അനുകൂലികളുടെ വിലയിരുത്തൽ. കെസിയെ തന്നെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആ വിഭാഗം. മറുവശത്ത്, കൂടുതൽ ചർച്ചകൾക്കും ധാരണകൾക്കും സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ. പാക്കേജ് ചർച്ചകളെ കുറിച്ച് വ്യക്തതയില്ലെന്ന നിലപാടും ഇരുപക്ഷവും തുടരുന്നു.

RECENT POSTS
Copyright © . All rights reserved