മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
അമ്മ വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് എട്ടോടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാകുന്ന ബേബി 2012 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്ന നേതാവാണ് എം.എ ബേബി. ജനറല്‍ സെക്രട്ടറി ആരെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍, 16 പിബി അംഗങ്ങളില്‍ 11 പേരും ബേബിയെ പിന്തുണച്ചു. യോഗത്തില്‍ പിബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്.
ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബംഗാള്‍ സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം, നീലോല്‍പ്പല്‍ ബസു, രാമചന്ദ്ര ഡോം എന്നിവരും മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധാവ്‌ലെയുമാണ് ബേബിയുടെ പേരിനെ എതിര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയന് പിബിയില്‍ തുടരുന്നതിന് ഇളവ് നല്‍കാനും തീരുമാനിച്ചതായാണ് വിവരം.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ഒഴിവിലേക്ക് മരിയം ധാവ്‌ലെ, യു വാസുക, അമ്രാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ എന്നിവര്‍ പൊളിറ്റ് ബ്യൂറോയിലെത്തും.
പ്രായപരിധി കഴിഞ്ഞ മുതിര്‍ന്ന നേതാക്കളായ പി കെ ശ്രീമതി, ജമ്മു കശ്മീരിലെ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായി തുടരുന്നതില്‍ ഇളവ് അനുവദിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് 30 പുതുമുഖങ്ങള്‍ വരുന്നു എന്ന പ്രത്യേകതയുണ്ട്.
എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താന്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ തന്നെ നല്‍കിയിരുന്നു.
കേരളവും ബംഗാളും കഴിഞ്ഞാല്‍ കൂടുതല്‍ അംഗങ്ങളുള്ള തമിഴ്‌നാട് ഘടകവും ബേബിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ നിന്നുള്ള അംഗം ജനറല്‍ സെക്രട്ടറിയാകുന്നതില്‍ ഭൂരിപക്ഷം മുതിര്‍ന്ന അംഗങ്ങളും അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയുടെ കെട്ടുറപ്പ് കരുത്തുറ്റതാക്കാന്‍ കഴിയുന്ന സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന് ഈ പദവിനല്‍കുന്നത് ഗുണകരമാവുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. സീനിയോറിട്ടിയും പ്രായവും (72) കേന്ദ്ര ഘടകത്തിലെ അനുഭവങ്ങളും ബേബിക്ക് മുതല്‍ക്കൂട്ടായി.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി പി ചന്ദ്രന്റെയും ഗീതയുടെയും മകളാണ്.
മരണ കാരണം വ്യക്തമല്ല. അതേസമയം, അമ്പിളി ഇതിനുമുമ്പും രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. മാത്രമല്ല, പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നും അധികൃതര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
എം.എ.ബേബിയെ സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. 16 അംഗ പിബിയിൽ 5 പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന.
ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.
മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായാം റിപ്പോർട്ടുണ്ട്. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.
പൊലീസിനെ ഭയന്നു വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ച കുറുവ സംഘത്തെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ജില്ലയിലെ പൊലീസ്. തേനി കാമാക്ഷിപുരത്തെ വീടുകൾക്കു ചുറ്റും കുറുവ സംഘം സിസിടിവി സ്ഥാപിച്ചത് പൊലീസിന് മനസ്സിലായത് സംഘത്തിലെ ഒരാളെ പിടിക്കാൻ അവിടെ എത്തിയപ്പോഴാണ്.
പാലാ രാമപുരത്തു റിട്ട. എസ്ഐയുടെ വീട്ടിൽ നടന്ന മോഷണ ത്തിലെ പ്രതി കുറുവ സംഘാംഗം പശുപതിയെ അന്വേഷിച്ചെത്തിയ പൊലീസാണ് സിസിടിവിയിലൂടെ പൊലീസിനെയും അപരിചതരെയും ഇവർ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. പൊലീസ് അവിടെ എത്തിയപ്പോഴേക്കും പശുപതി അവിടെ നിന്ന് കടന്നു. പശുപതിയെ പിടികൂടാനുള്ള നീക്കത്തിലാണ് ജില്ലാ പൊലീസ്.
രാമപുരത്തുനിന്നു കവർന്ന സ്വർണം പശുപതി വിറ്റഴിച്ചെന്നും പൊലീസ് മനസ്സിലാക്കി. പശുപതിയുടെ സുഹൃത്തുക്കളായ മോഷ്ടാക്കളും വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മുൻപ് പൊലീസ് രണ്ട് തവണ ഗ്രാമത്തിൽ കടന്നുകയറി ഒന്നര ദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു.കേസിലെ പ്രധാനി തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽ തെരുവിൽ സന്തോഷ് ശെൽവത്തി (25)നെ പാലാ പൊലീസ് പിടികൂടിയിരുന്നു.
പാലാ, രാമപുരം, ചങ്ങനാശേരി, പൊൻകുന്നംസ്റ്റേഷൻ പരിധികളിൽ 2023 മേയ്, ജൂൺ മാസങ്ങളിലാണു കുറുവ സംഘം മോഷണം നടത്തിയത്.
ഷർട്ടിടാതെ മുഖം മറച്ചാണ് സന്തോഷും സംഘവും മോഷണം നടത്തുന്നത്. കേസിൽ സന്തോഷ് ശെൽവമടക്കമുള്ള പ്രതികളുമായി പൊലീസ് സഞ്ചരിക്കുമ്പോഴും കുറുവ സംഘം പൊലീസിനെ പിന്തുടർന്നെത്തിയിരുന്നു. പശുപതിയെ പിടികൂടുന്നതിനു പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നു പാലാ ഡിവൈഎസ്പി കെ. സദൻ അറിയിച്ചു.
മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് ഇടിമിന്നലേറ്റത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്.
ഇതിൽ അഞ്ച് പേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാര്‍ക്കറ്റിങ് സ്ഥാപനമായ കെൽട്രയിൽ തൊഴിലാളികള്‍ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജീവനക്കാരുടെ നേര്‍ക്ക് നടക്കുന്ന മനുഷ്യത്വരഹിതമായ നടപടികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരുടെ നേർക്ക് നടന്നത് കടുത്ത ക്രൂരതയെന്നാണ് പുറത്തുവരുന്ന വിവരം. ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടന്ന് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങള്‍ നിലത്തുനിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
വീടുകളില്‍ ഉത്പന്നങ്ങളുമായെത്തി വില്‍പ്പന നടത്തുന്ന മാർക്കറ്റിങ് ജീവനക്കാർക്കുനേരെയാണ് സ്ഥാപന ഉടമയുടെ ക്രൂരത. പാത്രത്തിനുള്ളില്‍ ഒരു നാണയത്തുട്ട് ഇട്ടിട്ടുണ്ടാകും. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെപ്പോലെ നടന്ന് പാത്രത്തിലെ നാണയത്തുട്ട് നക്കിയെടുക്കുക, നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക, തറയില്‍ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങള്‍ക്കാണ് തൊഴിലാളികള്‍ വിധേയരായിരുന്നത്.
ടാർഗറ്റ് തികയാത്തതിന്‍റെ പേരിലാണ് ജീവനക്കാർക്ക് പീഡനം നേരിടേണ്ടിവരുന്നത്. അടുത്തദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി. ഇതിനോട് പ്രതികരിക്കാൻ ജീവനക്കാർക്ക് ഭയമാണെന്ന് പീഡനം നേരിട്ട ജീവനക്കാരിലൊരാൾ പ്രതികരിച്ചു. ജീവനക്കാരോട് ഭീഷണിയുടെ രീതിയിലാണ് സംസാരിച്ച് വെച്ചിരിക്കുന്നത്. ടാര്‍ഗറ്റ് തികച്ചില്ലെങ്കിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇന്ന് സെയില്‍ മോശമായിരുന്നെങ്കില്‍ നാളെ മികച്ചതാക്കാനാണ് ഇതെല്ലാമെന്നാണ് അവര്‍ പറയുന്നതെന്ന് മുൻ ജീവനക്കാരന്‍ പ്രതികരിച്ചു.
ആറായിരം മുതല്‍ എണ്ണായിരം രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ടാര്‍ഗറ്റ് തികച്ചാല്‍ പ്രൊമോഷനുകള്‍, വലിയ ശമ്പളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമാനമായ ചൂഷണങ്ങള്‍ നേരിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈല്‍ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
സ്ഥാപനത്തിലെ മാനേജര്‍മാരാണ് പീഡനത്തിന് നേതൃത്വം കൊടുക്കുന്നത്. സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെയും പീഡനം നടന്നിരുന്നു. വിവരം പുറത്തുപറയാതിരിക്കാനായി സ്ഥാപന ഉടമയായ ഹുബൈല്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തിയിരുന്നതായാണ് വിവരം. അതേസമയം, പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികളാണ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്തുളള സി എം ആര്‍ എല്‍ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. സിപിഎം കേരളാ ഘടകവും പ്രകാശ് കാരാട്ടും അടക്കമുള്ളവര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തുണ്ട്. എന്നാല്‍, പാര്‍ട്ടി പ്രതിരോധിക്കേണ്ട കാര്യമല്ലെന്ന ഒറ്റപ്പെട്ട നിലപാടാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം സ്വീകരിച്ചത്. ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണമെന്ന നിലപാടാണ് ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം സ്വീകരിച്ചത്. പാര്‍ട്ടി പാര്‍ട്ടിയുടെ രീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്ബനിയും വീണയും കേസ് നടത്തുമെന്നും പാര്‍ട്ടി തല്‍ക്കാലം ഏറ്റെടുക്കില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നടപടി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രിക്കെതിരേ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ സിഎംആര്‍എല്‍ കമ്ബനിക്ക് വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി
പാര്‍ട്ടി നേതൃത്വം ഒന്നടങ്കം മുഖ്യമന്ത്രിയുടെ മകള്‍ക്കായി രംഗത്ത് വന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടട്ടേ എന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. ഗൂഡാലോചന സംശയിക്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. കേന്ദ്ര ഏജന്‍സിയുടെ നടപടി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും പറഞ്ഞു.
പിണറായിക്കെതിരായുള്ള നീക്കങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ടും പ്രതികരിച്ചു. മകളെ പ്രതിയാക്കി മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കമാണെന്നും ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമെന്ന് കെകെ ശെലജയുടെ പ്രതികരണം. പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഈ വിഷയത്തിലില്ലെന്നും ഏകകണ്ഠമായി നിന്നുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന പാര്‍ട്ടിയെ ആയിരുന്നില്ല കോടിയേരി ബാലകൃഷ്ണന്റെയും ഇ പി ജയരാജന്റെയും മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ടത്. വീണയ്‌ക്കെതിരായ കേസ് ആദ്യംജനശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രശ്‌നത്തെ നിസാരവത്കരിച്ചുു. രണ്ടുസ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുളള ബിസിനസ് ഇടപാടില്‍ മുഖ്യമന്ത്രിക്ക് എതിരെ ആരോപണ മുന നീട്ടേണ്ട എന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ നിലപാട്.
ബിനീഷ് ഒരു വ്യക്തിയാണെന്നും പാര്‍ട്ടിയുടെ ഒരു പിന്തുണയും ബിനീഷിനെ കിട്ടില്ലെന്നും ആയിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട്. മകനെതിരെ ലഹരി കേസില്‍ ഇ ഡി നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്നോ കെട്ടിച്ചമച്ചതാണെന്ന് പറയാന്‍ കോടിയേരി തയ്യാറായിരുന്നില്ല. ബിനീഷിനെതിരായ കേസ് ബിനീഷ് നോക്കും എന്നായിരുന്നു നിലപാട്. ആ നിലപാട് മറ്റ് നേതാക്കളും സ്വീകരിച്ചു.
ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ ഒരിക്കല്‍ പറഞ്ഞിരുന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമായിരുന്നു. പാര്‍ട്ടി ഇടപെട്ടിരുന്നുവെങ്കില്‍ ഒരുവര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇ.ഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് ഒരുതരത്തിലും ഇടപെടാന്‍ സാധിച്ചില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി തനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല. ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.
2020 ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ഏഴുമാസത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ജാമ്യം. എന്തായാലും രണ്ടുതരം നീതിയാണ് സിപിഎം നടപ്പാക്കുന്നത് എന്ന തരത്തില്‍ മുറുമുറുപ്പുകള്‍ പാര്‍ട്ടി അണികളിലുണ്ട്.
കക്കാടംപൊയിലില്‍ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ മുങ്ങിമരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഷ്മില്‍ ആണ് മരിച്ചത്.
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുട്ടി. ഇന്നലെ രാത്രി കക്കാടം പൊയില്‍ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം.
ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്. ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി.
സംഘര്‍ഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാര്‍ഥിനികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.