കൊച്ചി: ചലച്ചിത്ര നടി കെപിഎസി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു..550ല്‍അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്നു തൃശൂരിലേക്കു കൊണ്ടുപോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിക്കും. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ’ വീട്ടുവളപ്പിൽ നടക്കും.
രണ്ട് തവണ ദേശീയ പുരസ്കാരവും നാലിലേറെ തവണ സംസ്ഥാന പുരസ്കാരവും ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അമ്പത് വർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമായിരുന്നു. യഥാർത്ഥ പേര്-മഹേശ്വരി അമ്മ എന്നാണ്. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
ആലപ്പുഴയിലെ കായംകുളത്ത് ഫോട്ടോഗ്രാഫറായിരുന്ന കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയും മകളായി ജനിച്ചു. ഒരു സഹോദരൻ – കൃഷ്ണകുമാർ, സഹോദരി – ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ചങ്ങനാശേരി ഗീഥായുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു. അവിടെവച്ചാണ് ലളിത എന്ന പേർ സ്വീകരിക്കുന്നത്. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. 1978 ൽ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു.
സന്മനസ്സുള്ളവർക്ക് സമാധാനം, പൊൻ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, വെങ്കലം, ഗോഡ് ഫാദർ, അമരം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തി പ്രാവ്, ശാന്തം തുടങ്ങിയ 550ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു.
ആറാട്ട് സിനിമയുടെ തിയേറ്റര്‍ റിവ്യൂ പറയാന്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മുന്നിലെത്തി ട്രോളുകള്‍ ഏറ്റു വാങ്ങി വൈറലായ ആരാധകനാണ് സന്തോഷ് വര്‍ക്കി. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ മോഹന്‍ലാല്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരുന്നു.
ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ്. ആറാട്ടില്‍ തനിക്ക് മോഹന്‍ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ടെന്നും ചെറുപ്പം മുതല്‍ താന്‍ ലാലേട്ടന്‍ ആരാധകനാണെന്നും പറയുകയാണ് സന്തോഷ്. മോഹന്‍ലാല്‍ സിനിമകള്‍ക്ക് നേരെ നടക്കുന്ന ഡീഗ്രേഡിംഗിനെ കുറിച്ചും സന്തോഷ് പറയുന്നുണ്ട്.
ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഒടിയന്‍ മുതല്‍. അത് എന്താണെന്ന് മനസിലാവുന്നില്ല. തനിക്ക് തോന്നുന്നു, പുള്ളി ഒരു ആര്‍എസ്എസുകാരനാണോ ബിജെപിക്കാരനാണോ അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് ഇത് വരുന്നത് എന്ന്.
നരേന്ദ്രമോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ പുള്ളിക്ക് അങ്ങനെ കക്ഷി രാഷ്ട്രീയമൊന്നുമില്ല എന്നാണ് സന്തോഷ് പറയുന്നത്. കൊച്ചുവര്‍ത്തമാനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പ്രതികരിച്ചത്.
ക്രൂരമര്‍ദനമേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാക്കനാട് പള്ളത്തുപടി സ്വദേശിയായ മൂന്നു വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ളലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അടുത്ത 72 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ശിശുക്ഷേമസമിതി അംഗങ്ങള്‍ ഇന്നു കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു വയസുകാരിയെ കാണും. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസുകാരിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ഒളിവില്‍ പോയതായി സൂചന. നിലവില്‍ ഇവര്‍ പ്രതികളല്ലെന്നു തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളില്‍നിന്നു തന്നെയായിരിക്കും മര്‍ദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.
കുട്ടി അപസ്മാരം വന്നു വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടിക്കു ബാധ കയറിയതാണെന്നും മുകളില്‍നിന്ന് എടുത്തു ചാടുകയും സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നെന്നും അമ്മ തിരുത്തിപ്പറഞ്ഞു.
കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിനിടെ കുട്ടിയെ ആരോ മര്‍ദിച്ചു എന്ന അമ്മൂമ്മയുടെ മൊഴിയുമുണ്ട്. മൊഴികള്‍ പരസ്പരവിരുദ്ധമായതിനാല്‍ ബന്ധുക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.
മൂന്നു വയസുകാരിക്കു പരിക്കു പറ്റിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ പരിക്ക് പറ്റിയ കുട്ടിയുമായി അമ്മയും മുത്തശിയുമാണ് പഴങ്ങനാട് ആശുപത്രിയില്‍ എത്തിയത്. വീണ് പരിക്കു പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്.
കുട്ടിയുടെ ശരീരമാകെ ഗുരുതരമായ പരിക്കുള്ളതുകൊണ്ട് വിദഗ്ധ ചികിത്സക്കായി അവിടെനിന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍ പോലീസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. കുട്ടിയുടെ ദേഹമാകെ കാണപ്പെട്ട മുറിവുകളും കൈയിലെ പൊള്ളലേറ്റതും ഒരു ദിവസം സംഭവിച്ചതല്ലെന്നു പോലീസ് സംശയിക്കുന്നു.
കുട്ടിയോടൊപ്പം താമസിച്ചവരെ ഒറ്റക്ക് ചോദ്യം ചെയ്താതാലെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ ബന്ധുക്കളായിട്ടുള്ളവര്‍ വ്യത്യസ്തമായ മൊഴികളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കുട്ടി തനിയെ വരുത്തിയ പരിക്കുകളാണെന്ന ബന്ധുക്കള്‍ പറഞ്ഞത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാസം 22 നാണ് പുതുവൈപ്പ് സ്വദേശി കാക്കനാട് പള്ളത്തുപടിയിലെ വീട് വാടകയ്ക്ക് എടുത്തത്. അന്ന് രാത്രിയിലാണ് കുടുംബസമേതം വാടക വീട്ടില്‍ ഇവര്‍ താമസിക്കാന്‍ എത്തിയതെന്നും പരിസരവാസികളുമായി യാതൊരു ബന്ധം സ്ഥാപിക്കുന്ന രീതിയിലുള്ള സമീപനമായിരുന്നില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ സുനി കൈലാസ് പറഞ്ഞു.
പള്ളത്തുപടിയിലുള്ള ഒരു വ്യക്തിയുടെ മൂന്ന് നില അപ്പാര്‍ട്ട്മെന്റിലെ മൂന്നാം നിലയിലെ വീടാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. പരിക്കുപറ്റിയ കുട്ടിയുടെ അമ്മയും അമ്മയുടെ ജ്യേഷ്ഠ സഹോദരിയും അവരുടെ ഭര്‍ത്താവും ഇവരുടെ മകനായ പന്ത്രണ്ടു വയസുകാരനും അമ്മൂമ്മയും ഒന്നിച്ചാണ് വാടക വീട്ടില്‍ താമസിക്കുന്നത്.
മൂന്നു വയസുകാരി കുട്ടിയുടെ കരച്ചില് പോലും പുറത്തു കേട്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവും പന്ത്രണ്ടു വയസുകാരനും തോളില്‍ ഒരു ബാഗ് മായി ഞായറാഴ്ച രാത്രിയില്‍ വെളിയിലേക്കു പോകുന്നതു കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞു. അന്നു രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
അമ്മൂമ്മ, അനുജത്തി, പന്ത്രണ്ടു വയസുകാരന് എന്നിവരെ വാടക വീട്ടിലാക്കിയിട്ടു ഭാര്യയും ഭര്‍ത്താവുമൊന്നിച്ചു ജോലിക്കായി കാനഡയില്‍ പോകുമെന്നാണ് പറഞ്ഞതെന്നു കെട്ടിട ഉടമ പറഞ്ഞു. മൂന്നു മാസം പള്ളിക്കരയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്
അവിടെ ബഹളം വച്ചു ജനല്‍ പാളികള്‍ തകര്‍ത്തപ്പോഴാണ് പറഞ്ഞയച്ചതെന്നു ഫ്ളാറ്റ് ഉടമ പറഞ്ഞു. കുട്ടി പരിക്കുപറ്റി ആശുപത്രിയി ലായ സംഭവം അറിഞ്ഞപ്പോള്‍ പള്ളിക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് അവിടെനിന്ന് ഇവരെ ഒഴിവാക്കിയ വിവരം അറിഞ്ഞതെന്നും പള്ളത്തുപടിയിലെ ഫ്ളാറ്റുടമ പറഞ്ഞു.
കുട്ടിക്ക് ഗുരുതരമായി പരിക്കുപറ്റിയ സംഭവം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. ഈ സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ഇടപെട്ടിട്ടുണ്ട്.
ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിൽ എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിംഗാന് സൈബർ ആക്രമണം. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിംഗാന് രംഗത്തെത്തി.
തന്റെ തെറ്റ് ഒരിക്കൽ കൂടി ഏറ്റുപറഞ്ഞ താരം അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിംഗാൻ ആരോധകരോട് മാപ്പ് അപേക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാൻ വിവാദ പരാമര്‍ശം നടത്തിയത്. “ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്നായിരുന്നു ജിംഗാൻ പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ബ്ലാസ്റ്റേഴ്സിനെയും സ്ത്രീകളെ തന്നെയും ജിംഗാൻ അപമാനിച്ചു എന്നായിരുന്നു ആരോപണം. മുൻ താരമായ ജിംഗാനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്സ് പിൻവലിച്ച 21 ാം നമ്പർ ജഴ്സി തിരികെ കൊണ്ടുവരണമെന്നും ആരോധകർ ആവശ്യപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടിവി സംവാദത്തിന് ക്ഷണിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ പ്രസ്താവന.
നരേന്ദ്ര മോദിയുമായി ടിവിയിൽ സംവാദം നടത്താൻ താൻ ഏറെ ആഗ്രഹിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്.
നിലവിൽ ദുബായ് വിമാനത്താവളത്തിലേയ്ക്കു പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്കു ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും. അതേസമയം, യാത്രക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.
കൽപ്പറ്റ: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ദുരൂഹതകൾ നിറഞ്ഞ കണ്ടത്ത്‌വയൽ ഇരട്ടക്കൊലപാതക കേസിലാണ് പ്രതി വിശ്വനാഥനെ(48) മരണം വരെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്. വെള്ളമുണ്ട കണ്ടത്ത് വയൽ സ്വദേശികളായ ഉമ്മർ (24), ഫാത്തിമ (19) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന നിലയിലാണ് പ്രതിക്ക് കോടതി പരമാവധി ശിക്ഷ നൽകിയത്.
കൊലപാതകം നടത്തിയശേഷം പ്രതി വിശ്വനാഥൻ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോണും മോഷ്‌ടിച്ചിരുന്നു. സിം മാറ്റിയെങ്കിലും മൊബൈൽ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ എവിടെയെന്ന് ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊലപാതകം നടന്ന പിറ്റേ ദിവസംതന്നെ ഫോണിലെ ഐഎംഇഐ നമ്പർ ആർ ഇന്ത്യ സർച്ചിലേക്ക് പൊലീസ് നൽകിയിരുന്നു.
ആയിരത്തിലധികം പരിശോധനകൾക്കു ശേഷം സെപ്‌തംബർ ആറിന് ഈ ഐഎംഇഐ നമ്പർ ഫോണിൽ സിം ഉപയോഗിക്കുന്നതായി കണ്ടെത്തി. വിശ്വനാഥന്റെ ഭാര്യയാണ് ഈ ഫോണിൽ നെറ്റ് ഉപയോഗിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. കൊലപാതക സ്ഥലത്തുനിന്ന് ശേഖരിച്ച ഫൂട്ട് പ്രിന്റ് പ്രതിയുടേതെന്ന് കണ്ടെത്താനും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ചീർപ്പിലെ മുടി പ്രതിയുടേതാണെന്നും പൊലീസ് ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിച്ചു. രക്തക്കറ പുരണ്ട ഷർട്ടും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
2018 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മാത്രം പിന്നിട്ടപ്പോഴാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്. 2018 ജൂലൈ അഞ്ചിന് അർധരാത്രിക്കുശേഷം ആറിന് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു കൊല നടന്നത്. മോഷണം ചെറുക്കുന്നതിനിടെ പ്രതി ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചശേഷം ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന 10 പവൻ ആഭരണവുമെടുത്ത് വീട്ടിലും പുറത്തും മുളകുപൊടി വിതറി രക്ഷപ്പെട്ടു. വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത് ഉമ്മറിന്റെ ഉമ്മ ആയിശയാണ്. തൊട്ടടുത്തുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലായിരുന്ന അവർ രാവിലെ മകന്റെ വീട്ടിലെത്തിയപ്പോഴാണ് ദാരുണ രംഗം കണ്ടത്. ഇരട്ടക്കൊലപാതകമാണ് നടത്തിയത് എന്നതും കൊല്ലപ്പെട്ടവരുടെ പ്രായവും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുവടി കൊണ്ടുവന്നതും ഇരുവരുടെയും തലയ്‌ക്കടിച്ചതുമെല്ലാം പരമാവധി ശിക്ഷക്ക് അർഹമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടു.
കൊലക്കുറ്റത്തിന് വധശിക്ഷയും പത്തുലക്ഷം രൂപ പിഴയും വിധിച്ച കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി വി ഹാരിസ് പ്രതിക്ക് ഭവനഭേദനത്തിന് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചക്കും തെളിവ് നശിപ്പിക്കലിനും ഏഴു വർഷം വീതം തടവും ഒരുലക്ഷം രൂപ പിഴ വിധിച്ചതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസം മുന്‍പ്് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനിന്ന അഭിപ്രായഭിന്നത ഏറെ വിവാദമായിരുന്നു. ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫിലെ നിയമനത്തിനെതിരേ കത്തു നല്‍കിയ പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് ഒടുവില്‍ സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചത്. ഇതിനു ശേഷം ഗവര്‍ണറുടെ ഓഫിസിലെ രണ്ട് നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി കേമപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഐടി കൂടാതെ ആന്ധ്ര വ്യവസായ വകുപ്പിന്റെയും മന്ത്രിയായിരുന്നു. മുന്‍ എംപി മേകപതി രാജ്‌മോഹന്‍ റെഡ്ഡിയുടെ മകനാണ് ഗൗതം.
2014, 2019 വര്‍ഷങ്ങളില്‍ നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലാണ് മന്ത്രിയാകുന്നത്. റെഡ്ഡിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.
തൃക്കാക്കരയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വെന്റിലേറ്ററിലാണ്.
ഇന്ന് പുലർച്ച ഒരു മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയും അമ്മൂമ്മയുമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ കുട്ടിയുടെ അമ്മയിൽ നിന്നും അമ്മൂമ്മയിൽ നിന്നും മൊഴിയെടുത്തപ്പോൾ വ്യത്യസത മൊഴിയായിരുന്നു ഇരുവരും നൽകിയത്.
കുട്ടിക്ക് ഹൈപ്പർ ആക്ടീവ് സ്വഭാവമുണ്ടെന്നും കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുകളിൽ നിന്ന് വീണാണ് അപകടമുണ്ടായതെന്നുമാണ് അമ്മ മൊഴി നൽകിയത്.അതേസമയം, മർദനമുണ്ടായെന്നും ചിലർ കുട്ടിയെ അടിച്ചെന്നുമാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുന്നത്.
തൃക്കാക്കര പൊലീസെത്തി വിശദമായി മൊഴിയെടുത്തപ്പോഴാണ് രണ്ടാനച്ഛന്റെ മർദനം കുറച്ച് ദിവസങ്ങളിലായി കുട്ടിക്ക് അനുഭവിക്കേണ്ടി വന്നെന്ന് കണ്ടെത്തുകയായിരുന്നു.