India

കൊച്ചി: കണ്ണുരിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബി.അജിത് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈട കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണെന്ന് പി.സി.വിഷ്ണുനാഥ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ഇതിവൃത്തമാണ് ഈട കൈകാര്യം ചെയ്യുന്നതെന്ന് പി.സി. വിഷ്ണു നാഥ് പറയുന്നു.

ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സിനിമ സമീപിക്കുന്നത്. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുതെന്നും രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നതായി വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ എഴുതിയ കുറിപ്പ് പൂര്‍ണരൂപം

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും. ഈട എന്ന ബി. അജിത്കുമാര്‍ ചിത്രം പങ്കുവയ്ക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.

കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായി പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെഞ്ചിലും മുഴങ്ങുന്നത്.

കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്തു മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്’ എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സിപിഎമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘപരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സിപിഎമ്മിനു മാത്രമല്ല ആര്‍എസ്എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലും പാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘപരിവാര്‍ ചിഹ്നങ്ങള്‍, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘപരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.

കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വച്ചാണ് സംഘപരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വയ്ക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിനു പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘപരിവാറും സിപിഎമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യ വിദ്യാര്‍ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്‍പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളി വത്കരിക്കാനോ തയാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട

മലപ്പുറം വെട്ടിച്ചിറ സ്വദേശി ഷഫ്നയാണ് കഴിഞ്ഞ ദിവസം മഞ്ചേരി ഏറനാട് ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ചത്.നാച്ചുറോപ്പതി ചികിത്സയുടെ മറവില്‍ ചില വിദേശരാജ്യങ്ങളിലും മറ്റും നടക്കുന്ന വാട്ടര്‍ ബര്‍ത്ത് രീതിയിലായിരുന്നു ഇവരുടെ പ്രസവം. വെള്ളത്തില്‍ പ്രസവിക്കുന്ന രീതിയാണ് വാട്ടര്‍ ബര്‍ത്ത്. അശാസ്‌ത്രീയമായ രീതിയില്‍ നടത്തിയ വാട്ടര്‍ ബര്‍ത്ത് പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ മഞ്ചേരി ഏറനാട് ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പ് നപടി ആരംഭിച്ചു. ആശുപത്രിയിലെത്തി പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.അശാസ്‌ത്രീയമായ രീതിയിലെ പ്രസവമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പ് അധികൃതരെ ആറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആശുപത്രിയിലെ ഒരു മുറി നാച്ചുറോപ്പതി ചികിത്സക്കായി ആബിര്‍ എന്നയാള്‍ക്കും ഭാര്യക്കും കൂടി വാടകക്ക് വിട്ടുകൊടുത്തതാണെന്നുമാണ് ഏറനാട് ആശുപത്രി അധികൃതരുടെ നിലപാട്.

എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രസവ മുറി അടച്ചുപൂട്ടുകയും ചെയ്തു. നാച്യുറോപ്പതി ഡോക്ടറെയും അധികൃതര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മരിച്ച ഷഫ്നയുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ ബന്ധുക്കളും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ നാച്ചുറോപ്പതി ചികിത്സ നടത്തിയ ആബിറും ഭാര്യയും നേരത്തെയും ഇത്തരത്തിലുള്ള അശാസ്‌ത്രീയ പ്രസവ രീതി സ്വീകരിച്ചിട്ടുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: എ.കെ.ജിക്കെതിരായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സിനിമാതാരം ഇര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് നടന്റെ രൂക്ഷമായ പ്രതികരണം. മോശം ഭാഷ ഉപയോഗിച്ചുള്ള ഇര്‍ഷാദിന്റെ ആദ്യ പ്രതികരണം വിവാദമായതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നത്.

ഫെയ്സ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ

‘ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.’

വീഡിയോ കാണാം

https://www.facebook.com/rahoof.pgdi/videos/1513223022128343/

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് കോടതി നടപടി. അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരായാണ് സി.ബി.ഐ പുതിയ ഹര്‍ജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ ഇടപാട് നടക്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ നിന്ന് പിണറായിയെ മാറ്റിനിര്‍ത്തിയാല്‍ വിചാരണയെ ബാധിക്കുമെന്നും സിബിഐ പറയുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി പുനപരിശോധിക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടതായുണ്ടെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരായി ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഇവര്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുക.

ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായി, സന്തോഷവും, ദുഃഖവും, മഴയും,വെയിലും എല്ലാം ഒരുമിച്ച് അനുഭവിച്ചു. 88 കാരനായ നാരായണ്‍ ലാവഡെയ്ക്കും 78 കാരി ഐരാവതിക്കും ഒന്നും ചെയ്യാനില്ല, ഇനിയൊന്ന് സുഖമായി മരിക്കണം. ജീവിതത്തില്‍ എപ്പോഴും തുണയ്ക്ക് തുണയായി നിന്നവര്‍ മരിക്കുമ്പോഴും അങ്ങനെതന്നെ വേണമെന്ന ആഗ്രഹത്തിലാണ് നാരായണനും ഐരാവതിയും ദയാവധത്തിന് അനുമതിയുമായി രാഷ്ട്രപതിക്ക് കത്തയിച്ചിരിക്കുന്നത്.

വളരെ ആസ്വദിച്ചാണ് ജീവിച്ചത്. ഭൂമിയില്‍ ജീവിച്ചതുകൊണ്ട് ഇനിയൊന്നും ചെയ്യാനില്ല, വെറുതെ ഇങ്ങനെ ജീവിച്ച് നാട്ടിലെ പരിമിത വിഭവങ്ങളുടെ പങ്ക് പറ്റാന്‍ ആഗ്രഹിക്കുന്നില്ല. മാറാരോഗങ്ങളൊന്നുമില്ലാത്തതിനാല്‍ പെട്ടെന്നൊരു മരണത്തിന് സാധ്യതയുമില്ല. സ്വാഭാവിക മരണമാണെങ്കില്‍ ഇരുവരെയും ഒരുമിച്ച് തേടിയെത്തുകയില്ല. ഒരാള്‍ മരിക്കുമ്പോള്‍ ഒരാള്‍ തനിച്ചാവും.അത് സഹിക്കാന്‍ കഴിയില്ല.ഒരുമിച്ചുതന്നെ പോകണം. അതിന് അങ്ങ് കനിയണം – രാഷ്ട്രപതിയോട് ഈ വൃദ്ധ ദമ്പതികള്‍ക്ക് ആകെയുള്ള അപേക്ഷയാണ് ഇത്.

മഹാരാഷ്ട്ര ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു നാരായണ്‍. സകൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഔദ്യോഗിക ജീവിത്തില്‍ നിന്ന് വിരമിച്ചതാണ് ഭാര്യ ഐരാവതി. ദക്ഷിണ മുംബൈയിലെ ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസം. ഒരുമിച്ചുള്ള മരണം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല .വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തില്‍ ദയാവധത്തിന്റെ സാധ്യതകളും നിയമവശങ്ങളും മനസ്സിലാക്കിയുള്ള തീരുമാനം. മക്കളില്ലാത്തതിനാല്‍ കിടപ്പിലായാല്‍ മറ്റൊരാളെയോ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരും.അതിലും നല്ലത് കുറച്ചെങ്കിലും ആരോഗ്യമുള്ളപ്പോള്‍ പോകുന്നതാണെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു.

ഇതിനിടെയിലാണ് ദയാവധത്തിന് സഹായിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ ഡിഗിനിറ്റസിനെകുറിച്ച് ഇവര്‍ അറിയുന്നത്. ഗുരുതരമായ ആരോഗ്യ,മാനസിക പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് ജീവിക്കാനാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ മരിക്കാന്‍ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ് ഡിഗിനിറ്റസ്. എന്നാല്‍ ഒരുമിച്ച് മരിക്കണമെന്നുള്ള നാരായണിന്റെയും ഐരാവതിയുടെയും ആഗ്രഹത്തിന് അവിടെയും പ്രതിബദ്ധങ്ങളുണ്ടായി.

അവസാനശ്രമമെന്ന നിലയിലാണ് രാഷ്ട്രപതിക്ക് അപേക്ഷ ഇവര്‍ നല്‍കിയിരിക്കുന്നത്. പൗരന് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.അതുപോലെ മരിക്കാനുള്ള അവകാശവും നല്‍കണമെന്നാണ് നാരായണ്‍ പറയുന്നത്. രാഷ്ട്രപതിക്കു കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും, മുന്‍ നിയമമന്ത്രി രാം ജത്മലാനിക്കും എല്ലാം കത്തയച്ച് കനിവുതേടി കാത്തിരിക്കുകയാണിവര്‍.

മലപ്പുറം: പ്രകൃതി ചികിത്സയ്ക്ക് വിധേയയായ സ്ത്രീ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം വളന്നുര്‍ സ്വദേശിനിയായ യുവതിയാണ് അമിത രക്തസ്രാവം മൂലം മരണപ്പെട്ടത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടായി. നില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

അതേസമയം കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചൊവ്വാഴ്ച്ച വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറം ലോകത്തെത്തുന്നത്. ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കളക്ടര്‍ക്ക് കൈമാറും.

മരണപ്പെട്ട യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും ഭര്‍ത്താവിന്റെ കുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസവത്തിനു ശേഷം കൃത്യ സമയത്ത് മറുപിള്ള പുറത്തു വരാതിരുന്നതിനാല്‍ അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന് സമയത്ത് രക്തസ്രാവം മൂലം യുവതിയുടെ ശരീരം നീല നിറത്തിലായിരുന്നു.

2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ കേന്ദ്രം അടച്ചിടുകയും ചികിത്സകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ തന്നെയാണ് മഞ്ചേരിയിലും പ്രസവ ചികിത്സ നടത്തിയതെന്നും വിവരമുണ്ട്.

കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ച് തങ്ങള്‍ നാല് പേരും ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു.

ഈ സംഭവം ചൈല്‍ഡ് ലൈന്‍ പാമ്പാടി പൊലീസിന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം സജീവമായതോടെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കോട്ടയം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ജൂലൈയിലും സമാന കേസില്‍ ജോസഫ് മാത്യുവിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയാണ് അന്ന് ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

നോട്ടിംങ്ഹാം: സന്തോഷ് ട്രോഫി കേരളാ ടീമിന്റെ മാനേജരായി തെരഞ്ഞെടുക്കപ്പെട്ട പി.സി ആസിഫിന് അഭിനന്ദനവുമായി യൂറോപ്പിലെ മലയാളി ഫു്ടബോള്‍ താരങ്ങള്‍. ഇംഗ്ലണ്ടിലെ മലയാളി കുട്ടികളുടെ കാല്‍പന്തുകളിയുടെ ആരവം നെഞ്ചിലേറ്റിയ ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഫുട്‌ബോളിനെ ഇത്രയധികം സ്‌നേഹിക്കുകയും ഫുട്‌ബോള്‍ മേഖലയുടെ വളര്‍ച്ചയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന  ആസിഫിനെ കേരളാ ടീമിന്റെ മാനേജരായി നിയമിച്ചത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകുമെന്ന പൊതു അഭിപ്രായമാണ് കേരളത്തിനുള്ളിലും പ്രവാസികള്‍ക്കിടയിലുമുള്ളതെന്ന്‌  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതര്‍ പറഞ്ഞു.

ഈ മാസം 18 ന് ബാംഗ്ലൂരില്‍ ആന്ധ്ര പ്രാദേശിനെതിരെ കേരളത്തിന്റെ അദ്യ മത്സരം.  പി സി ആസിഫ് കാസറഗോഡ് ഗവണ്മെന്റ് കോളേജിലുടെ അത്‌ലറ്റ് ക്‌സില്‍ നിന്ന് ഫുട്‌ബോള്‍ ലേക് കാസറഗോഡ് നാഷണല്‍ലിലൂടെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക് എത്തിയ ആസിഫി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ കുന്ത മുന ആയി.മൊഗ്രാലിന്റെ ചരിത്ര വിജയങ്ങളില്‍ പങ്കാളി .സ്വത സിദ്ധമായ ലോംഗ് റേഞ്ചര്‍ ഷോട്ടുകളും  അതിവേഗവും ശരീര ഭാഷയും ഗോള്‍ അടി മികവും ആരാധകര്‍ക്കിടയില്‍ ഗോള്‍ അടി യന്ത്രം എന്ന ഓമന പേരും ചാര്‍ത്തി നല്‍കി. കാസർഗോഡ് ജില്ലക്ക്  വേണ്ടി നിരവധി തവണ ബൂട്ട് കെട്ടിയതോടൊപ്പം ഒരു വര്‍ഷം  ക്യാപ്റ്റനും ആയിരുന്നു.

വർഷങ്ങളോളം ജില്ലാ ലീഗിലെ ടോപ് സ്‌കോറര്‍. പ്രശസ്ത സെന്റ് അലോഷ്യസ് കോളേജിന്റെ ഫുട്‌ബോള്‍ ചരിത്രം മാറ്റി എഴുതിയ മംഗ്ലൂര് യൂണിവേഴ്‌സിറ്റിയിലെ നിറ സാന്നിധ്യം.. മാതൃഭൂമി ട്രോഫി അടക്കമുള്ള അന്തര്‍ സര്‍വ്വകലാശാല പ്രകടനങ്ങള്‍..  മംഗ്ലൂര് പ്രശസ്തമായ നെഹ്‌റു മൈതാനിയില്‍ നടത്തിയ പ്രകടനങ്ങള്‍.. തുടർച്ചയായി ഏഴു വര്ഷം മംഗളൂർ സ്‌പോര്‍ട്ടിങ്ങിനെ ദക്ഷിണ കന്നഡ ലീഗില്‍ ചാമ്പ്യന്മാരാക്കി. ഇന്നും ആരും തകര്‍ക്കാതെ ആ ഗോള്‍ റെക്കോര്‍ഡുകള്‍  കര്‍ണാടകയിലും പി സി ആസിഫിനെ പ്രശസ്തനാക്കി. മൊഗ്രാലിനോടൊപ്പം തന്നെ ഉപ്പള സിറ്റിസണ്‍ മംഗ്ലൂര്‍ സ്‌പോര്‍ട്ടിംഗ് തുടങ്ങിയ ക്ലബ്ബ്കള്‍ക് വേണ്ടി കര്‍ണാടകയില്‍ നിരവധി മത്സരങ്ങള്‍. ഫുട്‌ബോളില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു സംഘടനാ രംഗത്തേക്കുള്ള വരവ്. അത് കേരളാ സെവന്‍സ് ഫുട്‌ബോളില്‍ വിപ്ലവം ശ്രിഷ്ടിച്ചു. സഹോദരനും മുന്‍ ഐ ടി ഐ താരവുമായിരുന്ന എ എം ഷാജഹാന്റെ കയ്യും പിടിച്ചു സുഹൃത്തും മംഗ്ലൂര് ഗീത എലെക്ട്രിക്കല്‍സ് ഓണര്‍ അശോകും ചേര്‍ന്ന് 95 ല്‍ നടത്തിയ കേരളത്തിലെ ആദ്യത്തെ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റ് ലൂസിയ ഗ്രൂപ്പിന് വേണ്ടി നടത്തി പിന്നീട് അങ്ങോട് കേരളാ സെവന്‍സ് ഫുട്‌ബോളിന്റെ രൂപവും ഭാവവും മാറുന്നതാണ് കേരളാ സെവന്‍സ് ആരാധകര്‍ കണ്ടത്. ഇത്തരത്തില്‍ നിരവധി മികവുകള്‍ നേടിയ ആസിഫിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വൈകി വന്ന അംഗീകാരം മാത്രമാണെന്നാണ് കായിക രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നത്.

 

യൂറോപ്പില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പിലാണ്  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാഡമി.  ജോസഫ് മുള്ളന്‍കുഴി ആണ് അക്കാഡമി മാനേജര്‍. അസി. മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്‌മെന്റ് മാനേജര്‍ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്‌നിക്കല്‍ ഡയറക്ടേഴ്‌സ് രാജു ജോര്‍ജ്ജ് കുറവിലങ്ങാട്, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ, ജിബി വര്‍ഗീസ്, എറണാകുളം, മാനേജർ ബിനോയ് തേവർ കുന്നേൽ രാമപുരം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ചിറക്കലിലെ എന്‍.പി. ബിജില്‍ (33), തളാപ്പിലെ എ. പി. സമിത് (30), പുഴാതിയിലെ പി. സജീഷ് (25), തുളിച്ചേരി കെ.കെ. ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്. വി. പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എ.വി. വിജില്‍ (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശികളാണ്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ്‌ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) യില്‍ നിന്ന് വിദ്യാര്‍ഥിയെ കാണാതായി. ഗവേഷക വിദ്യാര്‍ഥിയായ മുകുള്‍ ജെയിനെ (26) നെയാണ് കാണാതായിരിക്കുന്നത്. ഈ മാസം എട്ടിനുശേഷമാണ് മുകുളിനെ കാണാതായെതെന്നാണ് റിപ്പോര്‍ട്ട്.

കാണാതായ ദിവസം വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ മുകുളിനെ അലട്ടിയിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് പോലീസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ സംശയാസ്പദമായി ഒന്നും തന്നെയില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മുകുളിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയകളില്‍ കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

ജെഎന്‍യുവില്‍ നിന്ന് 2016 ഒക്ടോബര്‍ 15 ന് നജീബ് അഹമ്മദെന്ന മറ്റൊരു വിദ്യാര്‍ഥിയെ കാണാതായിട്ട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍വ്വകലാശാല ഹോസ്റ്റില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരുമായി ഉണ്ടായ അടിപിടിക്ക് ശേഷമാണഅ നജീബിനെ കാണാതായത്. തുടര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ കാംമ്പയിന്‍ നടത്തിയെങ്കിലും നജീബ് അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.

Copyright © . All rights reserved