എയ്ഡ്‌സ് രോഗം പടർത്തുവാനായി 15 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ 23കാരിയായ യുവതി അറസ്റ്റിൽ. എച്ച്ഐവി ബാധിതയായ യുവതിയാണ് ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ചത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്‌സ് ബാധിച്ചാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. പിന്നാലെ, യുവതിക്കും എയ്ഡ്‌സ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭർത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭർത്താവിന്റെ സഹോദരന്റെ മകനാണ് ക്രൂരതയ്ക്ക് ഇരയായത്.

ഹോളിക്ക് തലേ ദിവസമാണ് ആൺകുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡനത്തിന് ഇരയാക്കി. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടർന്നു. കുട്ടിക്ക് എയ്ഡ്‌സ് പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുട്ടിയെ യുവതി ഭീഷണിപ്പെടുത്തിയിരുന്നു.

യുവതി വീണ്ടും ഭർത്താവിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തി. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനിടെ കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി എല്ലാം വെളിപ്പെടുത്തുകയായിരുന്നു. ഡിസംബറിലാണ് യുവതിയുടെ ഭർത്താവ് എച്ച്‌ഐവി ബാധിച്ച് മരിച്ചത്.