അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവച്ചെന്ന് വെളിപ്പെടുത്തല്‍. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചിരുന്നുവെന്നും ലാന്‍ഡിങിന് ശേഷമാണ് ഇവ നീക്കിയതെന്നുമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘യാത്രയിലുടനീളം ഞങ്ങളുടെ കൈകളും കാലുകളും വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചു. ഇവ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നീക്കിയത്’ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്പാല്‍ സിങ് വെളിപ്പെടുത്തി.
ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഞങ്ങളെ മറ്റൊരു ക്യാംപിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞുവെന്നും ജസ്പാല്‍ സിങ് വ്യക്തമാക്കി.
നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും ജസ്പാല്‍ പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയില്‍ കണ്ട സ്വപ്നങ്ങള്‍ തകര്‍ന്നെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും ഹര്‍വീന്ദര്‍ പറഞ്ഞു.
യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ദുഖകരമാണ്. 2013 ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരെ അന്നത്തെ യുപിഎ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിനാല്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര വ്യക്തമാക്കി.
ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ആദ്യം പുറത്തുവന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുടേതാണെന്ന് പിഐബി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത്സറില്‍ ഇറങ്ങിയവരുടെ ചിത്രങ്ങളും പ്രതികരണങ്ങളും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം സി-17 ബുധനാഴ്ചയാണ് പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയത്. ഉച്ചയോടെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. പഞ്ചാബില്‍ നിന്ന് 30 പേര്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 33 പേര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതം, ചണ്ഡീഗഢില്‍ നിന്ന് രണ്ട് പേരുമാണ് എത്തിയത്. 205 അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്.
അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തി. 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ് യുദ്ധവിമാനം സി 17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ അധികവും.
അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമായി പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിമാനത്താവളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ.
അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്.
ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും പറയപ്പെടുന്നു.
വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം.
മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്.
ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.
കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു ഹരോഹള്ളി പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് കുളം കടവിനു സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകളാണ് അനാമിക. സഹോദരൻ വിനായക്.
ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.
മാട്രിസ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും മാട്രിസ് പ്രവചിക്കുന്നു.
ജെവിസിയുടെ എക്സിറ്റ് പോള്‍ ഫലത്തിലും ബിജെപി മുന്നേറ്റമെന്നാണ് വ്യക്തമാക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെവിസി പ്രവചിക്കുന്നത്. ആം ആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റ് വരെയും ജെവിസി പ്രവചിക്കുന്നു.
ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളും ബിജെപിക്ക് അനുകൂലമാണ്. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആം ആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.
പീപ്പിള്‍സ് സര്‍വേയില്‍ ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 10 മുതല്‍ 19 വരെയും പ്രവചിക്കുന്ന സര്‍വേ ഫലം കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പറയുന്നു.
തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ്(38) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്.
ഉത്സവത്തിന് കച്ചവടത്തിനായി എത്തിയ യുവാവാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളുടെയും നില ഗുരുതരമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.
യുവാവിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നര കിലോ മീറ്ററോളം ഓടി.
അവിടെ നിന്നിരുന്ന ആനന്ദിനെ കുത്തി വീഴ്ത്തി. അവിടെ നിന്നും നാലര കിലോ മീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. പിന്നീട് ഏറെ നേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്.
ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂര്‍ സ്വദേശിയായ ആര്‍. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂര്‍ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേല്‍. ഒരുവര്‍ഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരില്‍ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന മുനിയാണ്ടിയും സുമിത്രയും അടുപ്പത്തിലായത്. കാര്‍ ഡ്രൈവറായ മുനിയാണ്ടിയും ഭാര്യയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുരുകവേല്‍ ഭാര്യയെയും കൂട്ടി കോയമ്പത്തൂരിലേക്ക് താമസംമാറ്റിയത്. എന്നാല്‍, ഇതിനുശേഷവും സുമിത്രയും മുനിയാണ്ടിയും ബന്ധം തുടരുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മുനിയാണ്ടിയും വീട്ടിനുള്ളില്‍ സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് മുരുകവേല്‍ കണ്ടത്. ഇതോടെ മുരുകവേലും മുനിയാണ്ടിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടെ മുരുകവേല്‍ മുനിയാണ്ടിയുടെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ കുത്തേറ്റ മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി.
നെഞ്ചില്‍ കത്തി തറച്ചനിലയിലാണ് മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ സുമിത്ര ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് കാമുകനെ രക്ഷിക്കാനായി പുറത്തേക്കിറങ്ങി. തുടര്‍ന്ന് കാമുകന്റെ നെഞ്ചില്‍നിന്ന് കത്തി ഊരിമാറ്റിയതോടെ അമിതമായ രക്തസ്രാവമുണ്ടായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുനിയാണ്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് – 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.45-നായിരുന്നു അപകടം.
സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. പത്രവിതരണം നടത്തുന്ന ജോലിയായിരുന്നു രമേശിന്. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടു മണിയോടെ പരുമല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഷയാണ് മാതാവ്. സഹോദരി രേഷ്മ. സംസ്‌കാരം പിന്നീട്.
യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയുണ്ടാവണമെന്ന ആവശ്യം ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, യു.ഡി.എഫ്. ഘടകകക്ഷികള്‍ ചേര്‍ന്ന് ലീഗിനോട് മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍, പറ്റില്ലെന്ന് വാശിപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘യു.ഡി.എഫില്‍ തീരുമാനം എടുക്കുന്നത് എല്ലാവരും കൂടിയാലോചിച്ചാണ്. സന്തോഷത്തോടെ എല്ലാവരും കൂടെ തീരുമാനിച്ചാല്‍ അത് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് എന്താണ് വിരോധമുള്ളത്. യു.ഡി.എഫിലെ എല്ലാഘടകകക്ഷികളും കൂടെ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞാല്‍, പറ്റില്ലെന്ന് വാശിപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ല. മുസ്ലിം ലീഗ് ഇതുവരെ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജനങ്ങള്‍ യു.ഡി.എഫിന്റെ കൂടെയാണെന്ന തികഞ്ഞ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ലീഡറെക്കുറിച്ചുള്ള ചര്‍ച്ച മുന്നണിയില്‍ നടക്കുന്നത്. അതിനപ്പുറത്തേക്കൊന്നുമില്ല’, പി.എം.എ. സലാം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ‘മ’ സാഹിത്യോത്സവത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയാണ് മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലിംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു സാദിഖലി തങ്ങളുടെ പുഞ്ചിരിയോടെയുള്ള മറുപടി. യു.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ പ്രധാനപദവി കുഞ്ഞാലിക്കുട്ടിക്കാവുമെന്നും തങ്ങള്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് വിചാരിച്ചാല്‍ അത് നടക്കും. മുഖ്യമന്ത്രി ഇവിടെത്തന്നെയുണ്ട്’, എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെ ചൂണ്ടി, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ മറുപടി. ഇതിനെക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടയിലെ ഉണ്ടായ അക്രമ പ്രവര്‍ത്തനങ്ങളില്‍ സഭാ നേതൃത്വം നടപടികളാരംഭിച്ചു.
പ്രസ്താവനയുടെ പൂര്‍ണ രൂപം:
കാക്കനാട്: ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന തീരുമാനത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അതീവ വേദനാജനകവും അപലപനീയവുമാണ്.
പ്രസാദഗിരി പള്ളിയില്‍ വയോധികനായ ഫാ. ജോണ്‍ തോട്ടുപുറത്തെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ അള്‍ത്താരയില്‍നിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേര്‍ ചേര്‍ന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികള്‍ക്ക് ഉതപ്പും വേദനയും ഉളവാക്കുന്നു.
സാമാന്യ ബോധമുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. പരിശുദ്ധ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന കാര്‍മികനെ ബലപ്രയോഗത്തിലൂടെ തള്ളി വീഴ്ത്തുകയും, അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികള്‍ സ്വന്തമാക്കിയത്?
സഭയെ അനുസരിക്കാന്‍ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിര്‍വീര്യമാക്കാനും ശ്രമിക്കുമ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്: ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടേയുമാണ് അനേകം വൈദികരെ ഇവര്‍ സ്വാധീനിക്കുന്നത്.
അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാല്‍ കുറേയേറെ വൈദികര്‍ സഭയെ അനുസരിക്കാന്‍ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവക പള്ളിയില്‍ നടന്നത്.
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാന പാലകരായ പോലീസിനെ ഭീഷണികളിലൂടെ നിര്‍വീര്യമാക്കുകയും ചെയ്ത് അതിരൂപതയില്‍ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്നോര്‍ക്കണം.
സമാധാനപൂര്‍വ്വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരില്‍ അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കലാപകാരികളുടെമേല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷണനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.