ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്കി ദിശ സംഘടന. ഒരു ഗെയിം ടാസ്കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ദിശ സംഘടന പോലീസിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നല്കി.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണ ശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.
പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില് ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില് അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
താമരശ്ശേരിയില്‍ ദമ്പതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്.
രാത്രി ഒന്‍പതു മണിയോടെ നാലംഗ സംഘമാണ് കാറിലെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ പിടിച്ചുകയറ്റി. സനിയക്ക് പിടിവലിക്കിടെ പരുക്കേറ്റു. സനിയ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
രാത്രി പത്ത് മണിയോടെ മുഖം മറച്ചാണ് സംഘമെത്തിയതെന്ന് സനിയ പറഞ്ഞു. ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയേയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തര്‍ക്കമെന്നാണ് സൂചന. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.
അവിഹിതബന്ധമാരോപിച്ച് 25കാരിയായ സഹോദരഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം 30കാരന് മൃതദേഹങ്ങള്‍ക്ക് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ബുധനാഴ്ച വൈകീട്ടാണ് പ്രതി യുവതിയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയത്.
യുവതിക്ക് ഇതരപുരുഷന്മാരുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അക്രമം. ഇതേച്ചൊല്ലി വഴക്കിട്ട പ്രതി തുടര്‍ന്ന് യുവതിയെയും നാലും ആറും വയസ്സുള്ള അവരുടെ മക്കളുടെയും കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹങ്ങള്‍ നശിപ്പിക്കുന്നതിനായി കിടക്കവിരികളും വിറകും ഉപയോഗിച്ച് പൊതിഞ്ഞ ശേഷം തീക്കൊളുത്തുകയായിരുന്നു. യുവതിയുടെ വീടിന് മുന്നിലെ ടിന്‍ഷീറ്റ് മേഞ്ഞ ഷെഡ്ഡിലിട്ടാണ് മൃതദേഹങ്ങള്‍ കത്തിച്ചത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വീട്ടമ്മയുടെ മരണത്തിൽ ദുരുഹത. ഭർത്താവിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മഞ്ഞപ്ര ആനപ്പാറ അരീയ്ക്കൽ വീട്ടിൽ മിനി (51) ആണ് മരിച്ചത്. ഭർത്താവ് ജോയിയൊണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് മിനിയെ അവശനിലയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വീട്ടുകാർ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മിനി മരിച്ചിരുന്നു.
കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് ഡോക്ടർ പോലീസിനെ വിവരമറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായി മനസിലായി. ഇതെതുടർന്നാണ് ഭർത്താവിനെ കറ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ഹരിയാനയിലെ സോനിപട്ടില്‍ കാനഡയില്‍ നിന്ന് കാമുകിയെ വിളിച്ച് വരുത്തി യുവാവ് വെടിവെച്ചു കൊന്നു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒരു ഫാം ഹൗസില്‍ കുഴിച്ചിട്ടു. റോഹ്തക്ക് സ്വദേശിനിയായ മോണിക്കയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകന് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഫാംഹൗസില്‍ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്നു അരുംകൊല.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മോണിക്കയെ പ്രതി കൊലപ്പെടുത്തിയത്. കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിന് മുമ്പ് റോഹ്തക്കിലെ സ്വന്തം വീട് സന്ദര്‍ശിച്ചു. എന്നാല്‍ കുറച്ച് ദിവസമായിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബത്തിന് സംശയമായി. ഇതോടെ ജനുവരി 22 ന് കുടുംബം ഗനൗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായി. പിന്നീട് കേസ് ഭിവാനി സിഐഎ -2 ന് കൈമാറി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിച്ചു. പിന്നാലെ ഫാംഹൗസില്‍ നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി കാമുകിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ച് ട്രാന്‍സ്ഫോര്‍മറിനു മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. ചിന്നമങ്കോട് സ്വദേശിയായ 33 കാരനായ ധര്മ്മദുരൈയ്ക്കാണ് പൊള്ളലേറ്റത്. ഭാര്യ വഴക്കിട്ട് സ്വന്തം ഗ്രാമമായ റെഡ്ഡിപാളയത്തേക്ക് പോയതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ തിരികെ കൊണ്ടുവരാനായി ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്കാന് ധര്‍മ്മദുരൈ പലതവണ ആറമ്പാക്കം പോലീസിനെ സമീപിച്ചിരുന്നതായും വിവരം ഉണ്ട്.
മദ്യപിച്ച നിലയിലാണ് ധര്‍മ്മദുരൈ ഇന്നലെ പോലീസ് സ്റ്റേഷനിലെത്തിയതെന്നും ഇയാളോട് കാത്തിരിപ്പ് മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പെട്ടന്ന് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുകയും എതിര്‍വശത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ കയറുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രദേശവാസികളും പോലീസും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ധര്‍മ്മദുരൈ ഹൈടെന്‍ഷന്‍ വയറില്‍ കടിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ധര്മ്മദുരൈയെ എളവൂര്‍ ആശുപത്രിയിലും തുടര്‍ന്ന് കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് രത്സനഗിരിയിൽ വച്ച് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലാകുന്നത്. ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടയിലാണ് പ്രതി മുംബെെ എടിഎസിൻ്റെ പിടിയിലായതെന്ന വാർത്തകൾ ആദ്യം പുറത്തു വന്നെങ്കിലും പിന്നീട് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുകയായിരുന്നു. അതേസമയം പ്രതി ഷാരൂഖ് സെയ്ഫി രത്നഗിരി ജില്ലാ ആശുപത്രിയിലെത്തിയത് തീവണ്ടിയിൽനിന്ന് വീണതിനെത്തുടർന്നാണെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കലംബാനി, ദിവൻ ഖാവടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചു മണിയോടെ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്രതി പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇയാൾ വണ്ടിയിൽനിന്ന് വീഴുന്നത് മറ്റു യാത്രക്കാരാരും കണ്ടിട്ടില്ല. അതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ ഈ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. പാളത്തിന് സമീപം ഒരാൾ ബോധമില്ലാതെ കിടക്കുന്നതുകണ്ട നാട്ടുകാരാണ് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവണ്ടിടയിൽ നിന്ന് വണതിനെ തുടർന്നുണ്ടായ പരിക്ക് ഗുരുതരമായതിനാൽ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലേക്ക് മാക്കുകയായിരുന്നു. തുടർന്ന് രത്നഗിരി ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെയാണ് ഇയാൾ മൊബൈൽ ഫോൺ ഓൺചെയ്തതും പൊലീസിന് വിവരം ലഭിച്ചതും. പൊലീസ് തന്നെ തിരയുന്നുണ്ടെന്ന സൂചന ലഭിച്ച ഷാരൂഖ് ചികിത്സയിലിരിക്കേ ജില്ലാ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ കടൽതീരത്തേക്ക് പോയി അവിടെ ചിലവഴിച്ചു. രാത്രി ഏറെ വൈകിയതോടെ ക്ഷീണവും ഉറക്കവും അനുഭവപ്പെട്ട ഷാരൂഖ് ഉറങ്ങാനായി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് പിടിയിലാകുന്നത്.
അതേസമയം പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ ട്രെയിനിൽ തീവച്ചതിനുശേഷം അതേ ട്രെയിനിൽതന്നെ കണ്ണൂരിലെത്തിയെന്ന് വ്യക്തമാക്കിയിരുന്നു. പൊലീസിൻ്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൽ ഒളിച്ചിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തോട് വിശദമാക്കി. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസും റെയിൽവേ പൊലീസും അരിച്ചുപറക്കി പരിശോധന നടത്തിയിട്ടും ഇയാളെ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമി്ൽ ഒളിച്ചിരുന്നു എന്ന മൊഴി കള്ളമാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും ഷഹറൂഖ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ പ്രതിയെ വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് എത്തിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മൂന്ന് പൊലീസുകാര്‍ മാത്രമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. ഇയാളെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ കണ്ണൂര്‍ കാടാച്ചിറയില്‍ വെച്ച് പഞ്ചറായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിലധികം പ്രതിയുമായി വാഹനം റോഡില്‍ കിടന്നു. ഈ സമയം എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയെന്നും വിവരമുണ്ട്. പിന്നീട് മറ്റൊരു വാഹനമെത്തിച്ചാണ് ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാല്‍ പലവട്ടം വാഹനങ്ങള്‍ മാറ്റേണ്ടി വന്നു. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവയിലാണ് സംഘമെത്തിയത്. എന്നാല്‍ പിന്നീട് ഫോര്‍ച്യൂണറില്‍ കയറ്റി കാസര്‍കോട് അതിര്‍ത്തി കടന്നു. ധര്‍മ്മടം മേഖലയിലൂടെ സഞ്ചരിച്ച് പുലര്‍ച്ചെയോടെ മമ്മാക്കുന്ന് എത്തിയപ്പോഴാണ് ടയര്‍ പഞ്ചറായത്. കണ്ണൂര്‍ എടിഎസിന്റെ ജീപ്പില്‍ യാത്ര തിരിച്ചെങ്കിലും എഞ്ചിന് തകരാര്‍ കാരണം വീണ്ടും പെരുവഴിയിലായി. തുടര്‍ന്ന് ഒരു കാറിനാലാണ് പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര എ ടി എസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കേരളാ പൊലീസിന് കൈമാറി. പ്രതി കുറ്റം സമ്മതിച്ചതായി എ ടി എസ് അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത ഒഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.
നേരത്തെ കേസില്‍ പിടിയിലായത് മകന് ഷഹറൂഖ് സെയ്ഫിയെന്ന് സ്ഥീരികരിച്ച് പിതാവ് ഫക്രുദ്ദീന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 31ന് രാവിലെ 9 മണിയോടെ ഷാരുഖിനെ കാണാതായി. പതിവ് പോലെ കടയില്‍ പോയെന്നാണ് കരുതിയത്. പക്ഷേ കടയിലെത്തിയില്ലെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്കി. മകന് ഡല്‍ഹിക്ക് പുറത്ത് എവിടെയും പോയിട്ടില്ല. ടിവിയില്‍ വന്ന ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ട് മകന് വീട്ടില്‍ ധരിക്കാറുള്ളതാണ്. എന്നാല്‍ മകന് കേരളത്തിലേക്ക് പോയതിനെ കുറിച്ച് ഒന്നുമറിയില്ല. ഷഹറൂഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷഹറൂഖ് 12-ാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പിതാവിനൊപ്പം നോയിഡയില്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇയാളെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. വീട്ടിലെത്തിയ പൊലീസ് ചില പുസ്തകങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ കയ്യക്ഷരം പരിശോധിക്കാനാണിത്. നേരത്തെ എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ചില കുറിപ്പുകളും ലഘുലേഖകളും ലഭിച്ചിരുന്നു. ഇവ രണ്ടും തമ്മില്‍ സാമ്യമുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം.
മങ്കൊമ്പ് : പതിനഞ്ചോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതു കിണറും ഇരുപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുവഴിയും ഇരുളിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുടിവെള്ളം കിട്ടാക്കനിയായ കുട്ടനാട്ടിൽ ആറ്റിൽ നിന്നുള്ള വെള്ളം പൊതു കിണറിൽ പൈപ്പ് ലൈൻ വഴി എത്തിച്ചാണ് മങ്കൊമ്പ് വികാസ് മർഗ്ഗ് റോഡ് മുതൽ കിഴക്കോട്ടുള്ള 15 ഓളം കുടുംബങ്ങൾ കുടിവെള്ള ആവശ്യത്തിന് പോലും ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി സ്വന്തം ചിലവിലാണ് ഇവർ ഈ സംവിധാനം നിർമിച്ചു പരിപാലിക്കുന്നത്.
പൈപ്പിൽ ഉണ്ടായ പൊട്ടൽ മൂലം കിണറിൽ ചെളിയും മാലിന്യവും കലരുന്നത് പതിവായപ്പോൾ ഏപ്രിൽ 4 ചൊവ്വാഴ്ച ലൈനിൽ അറ്റകുറ്റപ്പണി നടത്തുകയും കിണറും പൊതുവഴിയും പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. എന്നാൽ രാത്രിയോടെ പൊതുവഴിയുടെ കാര്യത്തിൽ തർക്കമുള്ള ചില വീട്ടുകാരുടെ നേതൃത്വത്തിൽ വഴി വെട്ടിപൊളിക്കുകയും ലൈനുകൾ തകരാറിലാക്കുകയും ചെയ്തു. കിണറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനാൽ വിഷം കലർന്നോ എന്ന ഭീതിയിലാണ് ഗുണഭോക്താക്കൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സി.സി.ടി.വിയിൽ പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ , മങ്കൊമ്പ് മുപ്പത്തിൽചിറ സാവിത്രി, മങ്കൊമ്പ് പണിക്കരേടത്തു മണികണ്ഠൻ എന്നിവർക്കെതിരെ ഗുണഭോക്താക്കൾ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി.
ചെന്നൈ:ക്ഷേത്രോത്സവത്തിനിടെ ചെന്നൈയിൽ വൻ അപകടം. തെക്കൻ ചെന്നൈയിലെ പ്രാന്തപ്രദേശമായ കീൽക്കത്തലൈക്ക് സമീപം മൂവരസംപേട്ടയിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിലെ തീർത്ഥവാരി മഹോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇവർ മുങ്ങിമരിക്കുകയായിരുന്നു. മടിപ്പാക്കം സ്വദേശി രാഘവൻ, കീഴ്കത്തളൈ സ്വദേശി യോഗേശ്വരൻ, നങ്കനല്ലൂർ സ്വദേശികളായ വനേഷ്, രാഘവൻ, ആർ സൂര്യ എന്നിവരാണ് മരിച്ചത്. ഇവർ 18നും 23നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
ഒമാനിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകുക.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെ സ്പോര്‍ട്സ് കാര്‍ പിന്നില്‍ നിന്ന് ഇടിച്ചിടുകയായിരുന്നു. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നതിനിടെയായിരുന്നു അപകടം. സ്പോര്‍ട്സ് കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തിക്കുക. രമേഷ് ചാലില്‍ ആണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ്: ഉഷ കൊട്ടിയം. ചെങ്ങന്നൂര്‍ പുലിയൂര് തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന് പിള്ളയുടെ മകനാണ് സന്തോഷ് കുമാര്‍ പിള്ള. മാതാവ്: ശാന്തകുമാരി. ഭാര്യ: അശ്വതി പിള്ള. മകന്: നൈനിക് എസ്. പിള്ള.