ഛത്തീസ്ഗഡിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച ഹോം തിയറ്റർ കണക്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. പൊട്ടിത്തെറിയിൽ നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിലാണ് കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാൾ അറസ്റ്റിലായത്.
മാർച്ച് 31ന് നടന്ന വിവാഹത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് സമ്മാനപൊതികൾ തുറന്ന്. സമ്മാനങ്ങളുടെ കൂട്ടത്തിൽ നിന്നും ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ ഉഗ്ര സ്ഫോടനമുണ്ടായാണ് നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവർ മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ 100 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ബലാഘട്ടിൽനിന്നു പോലീസ് പിടികൂടിയത്.
പ്രതി സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇരുപത്തൊൻപതുകാരിയുമായി സർജു ഇതിനിടെ അടുപ്പത്തിലായിരുന്നു. തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, യുവതി തയ്യാറായില്ല. ഈ സമയത്താണ് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിവില്ലാതിരുന്ന കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്.
വിവാഹം ഉറപ്പിച്ചതോടെ പ്രകോപിതനായ സർജു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങി രണ്ടു കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ചയ്ക്കുകയായിരുന്നു. ശേഷം വിവാഹത്തിന് രഹസ്യമായെത്തി സർജു വരന്റെ ബന്ധുവിനാണു സമ്മാനം കൈമാറിയത്. തിരിച്ചറിയാതിരിക്കാനായി പെട്ടെന്ന് തന്നെ വിവാഹ വേദിയിൽനിന്ന് പോവുകയും ചെയ്തു.
സർജു, ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാൾ സ്ഫോടക വസ്തുക്കൾ ക്രമീകരിച്ചിരുന്നത്. മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു പ്രതിക്ക് ബോംബ് നിർമാണത്തിനു സഹായകമായത്.
ഷെയ്ന് നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്ശന് ഒരുക്കിയ കൊറോണ പേപ്പേഴ്സ് നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ, എം ജി ശ്രീകുമാർ എന്നിങ്ങനെ പ്രിയദർശൻ ചിത്രങ്ങളിലെ ചിരപരിചിത മുഖങ്ങളോ കോമഡിയോ പാട്ടോ ഒന്നും തന്നെ ഇല്ലാതെയാണ് ഈ പ്രിയദർശൻ ചിത്രം എത്തുന്നത് എന്നത് ഒരു പ്രത്യേകതയാണ്.
സിനിമ എന്താണ് ആവശ്യപ്പെടുന്നത് അതിനനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതെന്ന് സംവിധായകന് പ്രിയദര്ശന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രെസ്സ് മീറ്റിനിടയിൽ പറഞ്ഞിരുന്നു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഷൈന്‍ ടോം ചാക്കോയും ഷെയ്ന് നിഗവും അങ്ങനെ സിനിമയിലേക്ക് എത്തിയതാണ്. ചിത്രത്തില്‍ സിദ്ദിഖിന് നല്‍കിയിരിക്കുന്ന കഥാപാത്രം മുന്പായിരുന്നെങ്കില് തിലകന് നല്‍കേണ്ടിയിരുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിന് തന്റെ കയ്യില്‍ മറ്റൊരു ചോയിസില്ല. ഇന്ന് മലയാള സിനിമയില്‍ ആ കഥാപാത്രം ചെയ്യാന്‍ പറ്റുന്ന ഏക നടന് സിദ്ദിഖാണെന്നും പ്രിയദര്ശന് പറഞ്ഞു.
സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്കല്ല പ്രാധാന്യം. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ് നല്ലതായിരിക്കണം. അതനുസരിച്ച് മാത്രമാണ് കൊറോണ പേപ്പേഴ്സിന്റെ കാസ്റ്റിംഗ് നടത്തിയത്. തന്റെ ഏറ്റവും സര്‍പ്രൈസിംഗായിട്ടുള്ള കാസ്റ്റിംഗ് ജീന്‍ പോളിന്റേതായിരുന്നു. താനിതുവരെ ജീനിനെ കണ്ടിട്ടില്ല. ജീനിനെ ആദ്യം കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. അതിന്റെ റിസള്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവരുമായി ജോലി ചെയ്തതോടെ തന്റെ സിനിമ പുതിയതായി തോന്നി. പ്രിയദര്‍ശന്റെ സിനിമകളില്‍ സ്ഥിരം കണ്ടിരുന്ന മുഖങ്ങളുണ്ട്. അതില്‍ നിന്ന് വ്യത്യാസം വന്നതോടെ ഈ സിനിമ പുതിയതായെന്നും പ്രിയദര്ശന് പറഞ്ഞു.
എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന് നായരാണ്. സംഗീതം – കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഷാനവാസ് ഷാജഹാന്, സജി, കലാസംവിധാനം – മനു ജഗത്, പ്രൊഡക്ഷന്‍ കണ്ട്രോളര് – നന്ദു പൊതുവാള്, കോസ്റ്റ്യൂം ഡിസൈനര്‍ – സമീറ സനീഷ്, മേക്കപ്പ് – രതീഷ് വിജയന്, ആക്ഷന്‍ – രാജശേഖര്‍, സൗണ്ട് ഡിസൈന്‍ – എം.ആര് രാജാകൃഷ്ണന്, പി.ആര്.ഒ – ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്ഫിയെ പിടികൂടിയത് മൽപ്പിടുത്തത്തിനു ശേഷം. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പ്രതി യുപിസ്വദേശിയായ ഷഹറൂഖ് സെയ്ഫി പിടിയിലായത്. ട്രെയിനില്‍ തീ വെയ്പ് നടത്തിയതിന് പിന്നാലെ ഇയാളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ കസ്റ്റഡിയിലാണെന്നാണ് സൂചന.
പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തു വിട്ടു. മുഖം മുഴുവൻ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മഹാരാഷ്ട്ര രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്. പിന്നാലെ എത്തിയ ഉദ്യോഗസ്ഥർ ഇയാളെ കായികമായി കീഴടക്കുകയായിരുന്നു. തലയ്ക്കുള്ള പരിക്കിന് ചികിത്സയ്ക്കായിട്ടാണ് പ്രതി എത്തിയത്. രാത്രി 12 മണിക്ക് ശേഷമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ട്രെയിനില്‍ നിന്നുള്ള വീഴ്ചയിലായിരിക്കാം തലയില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടാൻ തീരുമാനിച്ചതെന്നാണ് വിവരം.
പ്രതിയെ തേടി അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവരെക്കണ്ട് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ പുറത്തുവെച്ചാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. അക്രമം നടന്ന് നാലാം ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് മുംബൈ എടിഎസ് ആണ്. മുംബൈ എടിഎസിന് വിവരം നല്‍കിയത് കേന്ദ്ര ഏജന്‍സികളായിരുന്നു. എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച സംഭവത്തിന് ശേഷം ട്രെയിന്‍ മാര്‍ഗ്ഗമായിരുന്നു ഇയാള്‍ രത്നഗിരിയിലേക്ക്എത്തിയത്. അതേസമയം ഇത്രയും ദിവസം പ്രതി എവിടായിരുന്നു എന്നുള്ള കാര്യം അന്വേഷണത്തിൽ നിർണ്ണായകമാണെന്നാണ് വിവരം. പ്രതിയ്ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നുള്ളതും ഇയാള്‍ക്ക് എവിടെ നിന്നെങ്കിലം സഹായം കിട്ടിയിട്ടുണ്ടോ എന്നുള്ളതുമാണ് പൊലീസ് പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു. മുംബെെ പൊലീസിൻ്റെ ഭാഗമായ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നു, പിന്നിലുള്ള ശക്കികൾ ആരായിരുന്നു എന്നൊക്കെയുള്ള വിവരങ്ങൾ പുറത്തു വരാനുണ്ട്. ഇക്കാര്യങ്ങൾക്ക് ഉടൻതന്നെ ഉത്തരമാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് ഡി വണ്‍ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രെയിന്‍ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ മനസ്സിലാകും മുന്‍പ് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ചിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നുമാണ് കണ്ടെത്തിയത്. ട്രാക്കില്‍ മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ ബുക്കില്‍ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാര്‍പ്പൻ്റര്‍ എന്ന വാക്കും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
അതേസമയം കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകള്‍ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുകളും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടുപേരുകളും വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്നഐ സ്ഥലങ്ങളാണ് കേരളത്തിലേതായിട്ടുള്ളത്. ഈ നാലു സ്ഥലവും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതുപോലെ തമിഴ്നാട്ടില്‍ നിന്നുള്ള കുളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലങ്ങളും ഡയറിയില്‍ ഇടംപിടിച്ചിട്ടുണ്ടായിരുന്നു.
ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റുചെയ്തു. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസണാണ് (33) അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി വിളിച്ചുവരുത്തി തൃപ്പൂണിത്തുറ ചാത്താരിയിലെ ഒരു ഫ്ളാറ്റിൽവച്ച് നാലുദിവസം തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പിന്നീട് യുവതിയുടെ കാറുമായി പ്രതി മുങ്ങി. യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽഫോൺ കോളുകൾ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്നഗിരിയിലെ ആശുപത്രിയിലെത്തിയത്. പോലീസ് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പിടികൂടിയ പ്രതിയെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം. റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം. പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ യുപിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ഇതിനുപിന്നാലെയാണ് പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത്.
ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തില്‍ മൂന്ന് പേര് മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.
നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയതു സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഒത്തിരി മികച്ച ചിത്രങ്ങൾ മോഹൻലാൽ- ശ്രീനിവാസൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മനസ്സിൽ എന്നും നിലനിൽക്കുന്ന ഈ ചിത്രങ്ങൾ മലയാളികൾക്ക് എന്നും ഗൃഹാതുര ഉണർത്തുന്ന ഓർമ്മ കൂടിയാണ്.
എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ ഒരുമിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഈയൊരു സാഹചര്യത്തിൽ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പ്രേക്ഷകർക്കും തോന്നിത്തുടങ്ങിയിരുന്നു. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീനിവാസൻ രംഗത്തെത്തിയതും. ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികളാണ് ഉയരുന്നത്. അടുത്ത സുഹൃത്തായ ഒരു വ്യക്തി പിണങ്ങിക്കഴിയുമ്പോൾ അയാൾ പറഞ്ഞ പഴയ കാര്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തുന്നത് ശരിയായ നടപടി അല്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ശ്രീനിവാസൻ പറഞ്ഞ പല ആരോപണങ്ങളും വെറും ആരോപണങ്ങൾ മാത്രമാണെന്നും അക്കാര്യങ്ങളിൽ മോഹൻലാൽ തെറ്റ് ചെയ്തിട്ടില്ലെന്ന് അതുമായി ബന്ധപ്പെട്ടവർ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മോഹൻലാലിൻ്റെ കപടത പൊളിച്ചടുക്കുകയാണ് ശ്രീനിവാസൻ കാട്ടിയതെന്ന് മറ്റുചിലർ മറുവാദം ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി വാദപ്രതിവാദങ്ങൾ ഈ വിഷയം സംബന്ധിച്ച് ഉയരുകയാണ്.
എന്നാൽ ശ്രീനിവാസൻ്റെ ആരോപണങ്ങൾ സംബന്ധിച്ച് മോഹൻലാൽ ഒരിക്കൽപ്പോലും പ്രതികരിച്ചിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. മികച്ച കെമിസ്ട്രിയിലൂടെ ഇരുവരും ചേർന്ന് നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരു കാലഘട്ടത്തിനുശേഷം ഇരുവരും തമ്മിൽ ഒരു ചിത്രത്തിനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മാത്രമല്ല മോഹൻലാൽ എന്ന നടനെ കളിയാക്കിക്കൊണ്ട് ഒരു ചിത്രം ശ്രീനിവാസൻ ഒരുക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും അസുഖബാധിതനായ ശ്രീനിവാസൻ ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഒരു വേദിയിൽ എത്തിയപ്പോൾ മോഹൻലാൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ച സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഈ സംഭവത്തെയും തൻ്റെ അഭിമുഖത്തിൽ മോഹൻലാലിൻ്റെ അഭിനയമാണ് അതെന്ന രീതിയിലാണ് ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയത്. ഇതോടുകൂടിയാണ് മോഹൻലാൽ ആരാധകർ ശ്രീനിവാസനെതിരെ തിരിഞ്ഞതും. അതിനിടയിൽ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ശ്രീനിവാസനും മോഹൻലാലും തമ്മിൽ നിലവിൽ ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം എന്താണ് എന്ന ചോദ്യം.
2010ൽ പുറത്തിറങ്ങിയ `ഒരുനാൾ വരും´ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ ഉരസലുകൾ ആരംഭിച്ചതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ തന്നെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയതും. മണിയൻപിള്ള രാജു നിർമ്മിച്ച് ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ഒരുനാൾ വരും എന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും ശ്രീനിവാസനായിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായതിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി മുക്കം സ്വദേശിയായ കെവി വിജയന് എന്ന അധ്യാപകന് കോടതിയെ സമീപിച്ചിരുന്നു. ഈ തിരക്കഥയുമായി ശ്രീനിവാസനെ സമീപിച്ചപ്പോള്‍ “ഇതില്‍ കോമഡിയില്ല” എന്ന കാരണം പറഞ്ഞ് തന്നെ ശ്രീനിവാസന് ഒഴിവാക്കിയതായി വിജയന് പറഞ്ഞിരുന്നു. ‘ഈ കളിവീട്ടില്‍ നിന്ന്’ എന്ന പേരിൽ ഈ തിരക്കഥ പ്രസിദ്ധീകരിക്കുകയും ചെയ്തതായും വിജയൻ ആരോപിച്ചിരുന്നു. തൻ്റെ ഈ കഥയാണ് ‘ഒരുനാള്‍ വരും’ എന്ന് മനസിലാക്കിയാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് വിജയൻ പറഞ്ഞത്. ഈ സംഭവം സിനിമാരംഗത്ത് വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ശ്രീനിവാസത്തിനെതിരെ മുമ്പും കഥ മോഷണ വിവാദങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ആ വിവാദങ്ങളെല്ലാം പല കാരണങ്ങൾ കൊണ്ട് ഒഴിഞ്ഞുമാറി പോവുകയായിരുന്നു. ഇത്തവണ വിജയൻ എന്ന വ്യക്തി രണ്ടും കൽപ്പിച്ചാണ് രംഗത്തിറങ്ങിയത്. ഒരുനാൾ വരും സിനിമയുടെ ഷൂട്ടിംഗ് അന്ത്യത്തോട് അടുക്കുമ്പോഴാണ് ഈ വിവാദം ഉയർന്നത്. സിനിമയുടെ സെറ്റിൽ ഈ സംഭവം ചർച്ചയാകുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങൾ അടിക്കടി ഉയരുന്നതിനെതിരെ മോഹൻലാൽ ശ്രീനിവാസനോട് കാര്യങ്ങൾ ചോദിച്ചു. എന്നാൽ തന്നെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ശ്രീനിവാസൻ മോഹൻലാലിനോട് കയർത്തു സംസാരിക്കുകയായിരുന്നു എന്നാണ് ആ സിനിമയുടെ അണിയറപ്രവർത്തകർ നൽകുന്ന സൂചനകൾ. സിനിമ തുടങ്ങുന്നതിനു മുൻപാണ് താൻ ഇക്കാര്യം അറിഞ്ഞതെങ്കിൽ ഈ സിനിമയിൽ താൻ അഭിനയിക്കുമായിരുന്നില്ല എന്ന് മോഹൻലാൽ അന്ന് ശ്രീനിവാസനോട് പറഞ്ഞിരുന്നു. എന്നാൽ ഇനിമുതൽ ലാലിനു വേണ്ടി താൻ സിനിമ എഴുതില്ലെന്ന് ശ്രീനിവാസനും തിരിച്ചു പറഞ്ഞതായാണ് വിവരം.
സിനിമയുടെ സെറ്റിൽവെച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായതായി സൂചനകളുണ്ട്. സിദ്ദിഖ് ലാൽ ആദ്യം പറഞ്ഞ കഥ സ്വന്തമാക്കിയാണ് നാടോടിക്കാറ്റ് സിനിമയ്ക്ക് ശ്രീനിവാസൻ തിരക്കഥ എഴുതിയതെന്ന് ആരോപണം നേരത്തെ തന്നെ സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു. ഇക്കാര്യവും അന്ന് ചർച്ചയായി. മോഹൻലാലുമായി അന്ന് വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടന്നതെന്നാണ് സൂചനകൾ. അന്നത്തെ ആ പ്രശ്നത്തിന് ശേഷം നാളിതുവരെ ഒരു സിനിമയിലും രണ്ടുപേരും തമ്മിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിനിടെ 2011 ഇറങ്ങിയ ഒരു മരുഭൂമി കഥ എന്ന പ്രിയദർശൻ ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി ശ്രീനിവാസൻ ഉണ്ടായിരുന്നു. മോഹൻലാലിൻ്റെ അനുമതിയോടുകൂടിയാണ് പ്രിയദർശൻ ശ്രീനിവാസിനെ അന്ന് ക്ഷണിച്ചതെന്നാണ് സൂചനകൾ. പ്രിയദർശനുമായിട്ടുള്ള ബന്ധം മുൻനിർത്തി ശ്രീനിവാസൻ ആ സിനിമയിൽ സഹകരിച്ചുവെങ്കിലും പിന്നീട് മോഹൻലാലുമായി അകൽച്ച പാലിക്കുകയായിരുന്നു. ശ്രീനി മുമ്പ് തിരക്കഥയെഴുതിയ ‘കഥ പറയുമ്പോള്‍’ മോഷണമാണെന്ന് സത്യചന്ദ്രന് പൊയ്യില്‍കാവ് എന്ന കവി ആരോപിച്ചിരുന്നു.
ശ്രീനിയുടെ ഉദയനാണ് താരം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ഹോളിവുഡ് സിനിമകളുടെ അനുകരണമാണെന്നും ആരോപണങ്ങള്‍ വന്നിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയുടെ കഥയുടെ അവകാശം പ്രശസ്ത തിരക്കഥാകൃത്ത് മധുമുട്ടം ഉന്നയിച്ചിരുന്നു. നാടോടിക്കാറ്റ് തങ്ങളുടേതാണെന്ന് സിദ്ദിഖ് – ലാല്‍മാരും ആരോപിച്ചിരുന്നു. ഒരുനാൾ വരും എന്ന ചിത്രത്തിൻ്റെ യൂണിറ്റ് അംഗങ്ങൾക്ക് മുന്നിൽവച്ച് ഉണ്ടായ വാഗ്വാദം തന്നെ നാണം കെടുത്തിയെന്ന് ശ്രീനിവാസൻവിശ്വസിച്ചു. അതിനു പ്രതികാരം ശ്രീനിവാസൻ നടത്തിയത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമ പുറത്തിറക്കിക്കൊണ്ടാണ്. മോഹൻലാൽ എന്ന നടനെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ആ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തന്നെക്കുറിച്ചാണ് ഈ ചിത്രം എന്ന വാദങ്ങൾ സമൂഹമാധ്യമങ്ങളിലും മാറ്റം ഉയർന്നിട്ടും മോഹൻലാൽ ഇതുവരെ ആ ചിത്രത്തെക്കുറിച്ചോ ചിത്രത്തിൻ്റെ സൃഷ്ടാവായ ശ്രീനിവാസനെ കുറിച്ചോ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഈയടുത്ത് രോഗാതുരനായ ശ്രീനിവാസനെ വേദിയിൽ വച്ച് കണ്ട് കെട്ടിപ്പിടിച്ച് ചുംബനം നൽകിയതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് ആരാധകർക്ക് തോന്നിയെങ്കിലും ശ്രീനിവാസൻ്റെ വിവാദമായ അഭിമുഖത്തോടെ ഒന്നും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാകുകയായിരുന്നു. മാത്രമല്ല പ്രശ്നം അതി രൂക്ഷമാണെന്നും ഇതോടെ തെളിയുകയാണ്.
ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയില്‍ വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഹേമേന്ദ്ര മെരാവി (22), രാജ്കുമാര് (30) എന്നിവരാണ് മരിച്ചത്. ഒന്നരവയസുകാരന് ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം.സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഹോം തിയേറ്റര്‍ സൂക്ഷിച്ചിരുന്ന മുറിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. രംഗഖര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഛത്തീസ്ഗഢ്- മധ്യപ്രദേശ് അതിര്‍ത്തി പ്രദേശമായ ഇവിടെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്ഥലമാണ്.
ഏപ്രില്‍ ഒന്നിനായിരുന്നു മെരാവിയുടെ വിവാഹം. തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചു നോക്കുകയായിരുന്നു. ഇതിനിടെ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ സിസ്റ്റം ഓണാക്കുന്നതിനിടെ വലിയ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് കബീര്‍ധാം അഡീഷണല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു.മെരാവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഇയാളുടെ സഹോദരന് രാജ്കുമാറും മരണപ്പെട്ടു. പരുക്കേറ്റവര്‍ കവരദയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മനീഷ താക്കൂര്‍ അറിയിച്ചു. വിവരമറിഞ്ഞ ഉടനെ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
ആറന്മുളയിൽ പ്രസവത്തിന് പിന്നാലെ മാതാവ് ചോരക്കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ചു. കുഞ്ഞ് മരിച്ചെന്നു കരുതിയ ഇടത്തു നിന്ന് രക്ഷപ്പെടുത്തിയെടുത്ത് പൊലീസുകാർ. ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വീട്ടിലെ ബക്കറ്റില്‍നിന്ന് പോലീസ് കണ്ടെത്തിയത്. നവജാതശിശുവിനെ കണ്ടയുടനെ ബക്കറ്റോടു കൂടി പൊലീസുകാർ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ ആറന്മുള സ്വദേശിനി ബക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
അമിത രക്തസ്രാവത്തെ യുവതി തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. യുവതി വീട്ടില്‍ വച്ചാണ് പ്രസവിച്ചത്. സഹായത്തിന് മറ്റാരുമില്ലായിരുന്നു എന്നാണ് വിവരം. പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടാകുകയായിരുന്നു. തുടർന്ന് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തി.
യുവതിയുടെ പ്രസവം കഴിഞ്ഞെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ യുവതിയോട് കുഞ്ഞിനെക്കുറിച്ച് ചോദിച്ചു. എന്നാൽ പരസ്പരവിരുദ്ധമായ മറുപടിയാണ് യുവതി നല്‍കിയത്. ഇതിനിടെ കുഞ്ഞ് മരിച്ചെന്നും യുവതി മൊഴി നല്കി. കുഞ്ഞ് മരിച്ചെന്ന് പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ചെങ്ങന്നൂര്‍ പൊലീസ് യുവതിയുടെ വീട്ടിലെത്തി. അവിടെ നടത്തിയ പരിശോധനയിൽ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റില്‍നിന്ന് കരച്ചിൽ കേൾക്കുകയായിരുന്നു. തുടന്ന് എന്തോ അനങ്ങുന്നതായും തോന്നി. ഇതോടെ പൊലീസിൻ്റെ ശ്രദ്ധ അവിടേക്കായി. ബക്കറ്റിനുള്ളിൽ പരിശോധിച്ചപ്പോൾ തുണിയില്‍പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ബക്കറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്താൽ കുഞ്ഞിൻ്റെ ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നതിനാൽ ഉടന്‍തന്നെ പൊലീസ് സംഘം ബക്കറ്റ് ഉൾപ്പെടെ എടുത്ത് ഓടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.
നിലവില്‍ അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണംചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നവിവരം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന വ്യക്തിയാണ് യുവതിയെന്നാണ് വിവരം. ഗര്‍ഭിണിയായവിവരം അവർ ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. എന്നാൽ ഇതിനുപിന്നാലെ അമിതമായരക്തസ്രാവമുണ്ടായതോടെ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയായിരുന്നു.
നാടിനെ നടുക്കിയ അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. രണ്ടുപ്രതികളെ വെറുതെവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യ, പരിക്കേല്‍പ്പിക്കല്‍, എസ്.സി/എസ്.ടി. നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞത്. അതേസമയം, 16-ാം പ്രതിക്കെതിരേ ബലപ്രയോഗം നടത്തിയെന്ന കുറ്റം മാത്രമാണ് തെളിഞ്ഞത്.
കേസിലെ നാലാംപ്രതി അനീഷ്, 11-ാം പ്രതി അബ്ദുള്‍കരീം എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മധുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നതായിരുന്നു അനീഷിനെതിരേയുള്ള കുറ്റം. മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നതായിരുന്നു അബ്ദുള്‍ കരീമിനെതിരായ കുറ്റം. എന്നാല്‍ ഇവരെ രണ്ടുപേരെയും കോടതി വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളുടെയും ശിക്ഷ നാളെ(ഏപ്രില്‍ 06,ബുധനാഴ്ച) പ്രഖ്യാപിക്കും.
ഒന്നാംപ്രതി- ഹുസൈന്
മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവരുമ്പോള്‍ നെഞ്ചില്‍ ചവിട്ടി, ഇതിനെത്തുടര്‍ന്ന് മധു തലയിടിച്ച് വീണു, ഭണ്ഡാരപ്പെട്ടിയില്‍ തലയിടിച്ച് പരിക്കേറ്റു.
രണ്ടാംപ്രതി- മരയ്ക്കാര്‍
മധുവിനെ ആള്‍ക്കൂട്ട വിചാരണയ്ക്കായി പിടിച്ചുകൊണ്ടുവന്നത് മരയ്ക്കാര്‍. മധുവിനെ മര്‍ദിച്ചു.
മൂന്നാംപ്രതി- ഷംസുദ്ദീന്
മധുവിനെ വടികൊണ്ട് മര്‍ദിച്ചതും കൈകള്‍ ബന്ധിച്ചതും ഷംസുദ്ദീന്. സി.പി.എം. പ്രാദേശിക നേതാവായ ഷംസുദ്ദീനെ മധു കൊലക്കേസിന് ശേഷം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. പിന്നീടാണ് പാര്‍ട്ടി ചുമതലയില്‍നിന്ന് മാറ്റിയത്.
അഞ്ചാംപ്രതി- രാധാകൃഷ്ണന്
മധുവിന്റെ ഉടുമുണ്ടഴിച്ച് നടത്തിച്ചു. മര്‍ദിച്ചു.
ആറാംപ്രതി- അബൂബക്കര്‍
മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തു.
ഏഴാംപ്രതി- സിദ്ദിഖ്
മധുവിനെ മര്‍ദിച്ചു
എട്ടാംപ്രതി- ഉബൈദ്
മധുവിനെ മര്‍ദിക്കുന്നതില്‍ പങ്കാളിയായി.
ഒമ്പതാംപ്രതി- നജീബ്-
മധുവിനെ പിടികൂടാന്‍ പോയത് നജീബിന്റെ ജീപ്പില്‍. മധുവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പത്താംപ്രതി- ജൈജുമോന്‍
മധുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു
12-ാം പ്രതി- സജീവ്
മധുവിനെ മര്‍ദിച്ചതില്‍ പങ്കാളിയായി
13-ാം പ്രതി- സതീഷ്
മധുവിനെ മര്‍ദിച്ചതില്‍ പങ്കാളിയായി
14-ാം പ്രതി – ഹരീഷ്
മധുവിനെ മര്‍ദിച്ചു. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് മധുവിന്റെ പുറത്ത് ഇടിച്ചു.
15-ാംപ്രതി- ബിജു
മധുവിനെ മുക്കാലിയിലേക്ക് പിടിച്ചുകൊണ്ടുവന്ന സംഘത്തിലുള്ളയാള്‍. മധുവിനെ മര്‍ദിച്ചു.
16-ാംപ്രതി- മുനീര്‍
പ്രതിക്കെതിരേ തെളിഞ്ഞത് ഐപിസി 352 വകുപ്പ് മാത്രം. ജാമ്യം ലഭിക്കാവുന്ന കുറ്റം. മൂന്നുമാസം തടവ് മാത്രമാണ് ഈ വകുപ്പിലെ പരാമവധി ശിക്ഷ.
നേരത്തെ മർച്ച് 18നും പിന്നീട് 30നും വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി നടപടികൾ പൂർത്തിയാകുന്നതിലെ കാലതാമസം മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾക്കൂട്ടം പിടികൂടി മർദ്ദിച്ചത്. ആൾക്കൂട്ട മർദ്ദനത്തിലാണ് മരണമെന്ന് കണ്ടെത്തി പൊലീസ് 16 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന് ഒന്നര വർഷത്തിനുശേഷം 2019ൽ വി.ടി.രഘുനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.വിചാരണ നീണ്ടതോടെ കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം.മേനോനെ അഡിഷണൽ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് രാജേന്ദ്രൻ രാജിവച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ.
2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 129 സാക്ഷികളിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അപൂർവ നടപടിയുണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും വലിയ ചർച്ചകൾക്ക് വഴിവച്ചു. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും കേസ് സാക്ഷ്യം വഹിച്ചു.
പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപ്പെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷി സുനിൽകുമാറിനെ കാഴ്ച പരിശോധനയ്ക്ക് അയച്ച സംഭവവുമുണ്ടായി. മാർച്ച് നാലിനാണ് അന്തിമവാദം പൂർത്തിയായത്. മെഡിക്കൽ തെളിവുകൾക്കൊപ്പം ഡിജിറ്റൽ തെളിവുകളും വിചാരണയ്ക്കിടെ വിശദമായി കോടതി പരിശോധിച്ചു.
പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ രക്തം ഛർദിച്ച് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. തൃശൂർ അവണൂർ സ്വദേശി ശശീന്ദ്രൻ മരിച്ച സംഭവത്തിൽ മകനും ആയുർവേദ ഡോക്ടറുമായ മയൂർനാഥ് (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അച്ഛനും രണ്ടാനമ്മയും മറ്റുള്ളവരും ഇഡലിക്കൊപ്പം കഴിച്ച കടലക്കറിയില്‍ താൻ വിഷം ചേര്‍ക്കുകയായിരുന്നുവെന്ന് മകന് പൊലീസിനോട് സമ്മതിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയും തന്നോടുള്ള അവഗണിക്കുന്നതിലെ വിഷമവും സ്വത്തൃ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അറസ്റ്റിലായ മയൂര്‍നാഥ് മൊഴി നല്കി. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരാണ് ഭക്ഷണം കഴിച്ച് ആശുപത്രിയിലായത്. ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകത്തിന് മുഖ്യകാരണം സ്വത്ത് തർക്കമാണെന്നാണ് മയൂരനാഥ് പറയുന്നത്. കൂടാതെ തന്നെ അവഗണിക്കുന്ന അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയും ക്രൂരതയ്ക്ക് കാരണമായി. ഭക്ഷ്യ വിഷബാധയേറ്റ് ശശീന്ദ്രൻ മരിച്ചെന്നായിരുന്നു സംശയിച്ചിരുന്നത്. ശശീന്ദ്രൻ്റെ മരണം സ്ഥിരീഷരിച്ചതോടെ പോസ്റ്റുമോർട്ടം വേണ്ടെന്ന് മകൻ നിലപാട് എടുത്തിരുന്നു. അതിനു പിന്നാലെ മൃതദേഹം വീട്ടിലശത്തിച്ചപ്പോഴാണ് മറ്റുള്ളവരും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് ഭക്ഷണം കഴിച്ച മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനുപിന്നാലെ ശശീന്ദ്രൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമശന്ന ആവശ്യവും ഉയർന്നു. പോസ്റ്റുമോർട്ടം വേണ്ടെന്ന് ആദ്യം വാശിപിടിച്ച മയുർനാഥിൻ്റെ പ്രവർത്തിയിൽ നാട്ടുകാർക്ക് അപ്പോഴാണ് സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് ശശീന്ദ്രൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ വിഷാംശം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് മകനു നേരേ പൊലീസ് സംശയം ഉറപ്പിച്ചത്.
ശശീന്ദ്രൻ്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂരനാഥൻ. രണ്ടാം ഭാര്യ ഗീത (42) അമ്മ കമലാക്ഷി (90) തെങ്ങുകയറ്റ തൊഴിലാളികളായ വേലൂർ തണ്ടിലം സ്വദേശി ചന്ദ്രൻ (47), മുണ്ടൂർ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രൻ (50) എന്നിവരും ഇതേ ഭക്ഷണം കഴിച്ച് ചികിത്സയിലാണ്. വീട്ടുകാരെ കൊലപ്പെടുത്തുക എന്നുള്ളതായിരുന്നു മയൂരനാഥിൻ്റെ ഉദ്ദേശ്യം. എന്നാൽ തെങ്ങുകയറ്റത്തൊഴിലാളികൾ വീട്ടിലെത്തിയപ്പോൾ അവരും ഭക്ഷണം കഴിച്ചതും മയൂരനാഥിന് തിരിച്ചടിയായി. പുറത്തു നിന്നുള്ളവർ ആഹാരം കഴിക്കുമെന്ന് പ്രതി സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
ശശീന്ദ്രൻ്റെ വീട്ടിൽ ഏറെനാളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. സ്വത്ത് അച്ഛൻ്റെ രണ്ടാം ഭാര്യയ്ക്കു കൂടി പോകുമെന്നുള്ളത് മയൂരനാഥനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. തുടർന്നാണ് കൊലപാതകത്തിന് തീരുമാനമെടുത്തത്. ഓൺലൈനിലൂടെ വരുത്തിയ വിഷക്കൂട്ടാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. പല ഘട്ടങ്ങളായി വരുത്തിയ കൂട്ടുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വിഷം തയ്യാറാക്കുകയായിരുന്നു മയൂരനാഥൻ. തുടർന്ന് പ്രഭാത ഭക്ഷണത്തിലെ കടലക്കറിയിൽ ചേർക്കുകയായിരുന്നു.
അന്ന് മയൂരനാഥൻ മാത്രം ഭക്ഷണം കഴിച്ചിരുന്നില്ല. വയറിനു സുഖമില്ലാത്തതിനാൽ ആഹാരം കഴിക്കുന്നില്ലെന്നാണ് മയൂരനാഥൻ പറഞ്ഞിരുനന്ത്. ഭക്ഷ്യവിഷബാധയാണെങ്കിൽ അര മണിക്കൂറിനുള്ളിൽ രക്തം ഛർദ്ദിച്ച് മരിക്കില്ലെന്ന നിഗമനമാണ് സംഭവം കൊലപാതകമാണെന്ന കാര്യത്തിൽ വഴിത്തിരിവായത്. ഇതിനിടെ വയറിനു സുഖമില്ലെന്ന് പറഞ്ഞ് മയൂരനാഥൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മയൂരനാഥൻ ഡിസ്ചാർജ് ആയി, ശശീന്ദ്രൻ്റെ സംസ്കാരത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇഡ്ഡലിയുടെ മാവ് വീട്ടിൽത്തന്നെ ഉണ്ടാക്കിയതായതിനാൽ ഭക്ഷ്യവിഷബാധാസാധ്യത കുറവായിരുന്നു എന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത ഡോക്ടർമാരും തള്ളിയതോടെ സംഭവം കൊലപാതകമെന്ന സംശയം പൊലീസിന് ശക്തമാകുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ശശീന്ദ്രൻ്റെ ആദ്യ ഭാര്യ 15 വർഷംമുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു. തുടർന്നാണ് അദ്ദേഹം രണ്ടാം വിവാഹം കഴിച്ചത്.ആഴ്ചകൾക്ക് മുൻപ് മയൂർനാഥ് കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നെന്നും അതിനാൽ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. വീട്ടിലെ എല്ലാവരും കഴിച്ച ഭക്ഷണം മയൂർനാഥ് കഴിക്കാത്തതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.