India

ജി20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് മോദി പോപ് ഫ്രാന്‍സിസുമായി (Pope Francis) കൂടിക്കാഴ്ച നടത്തുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ മോദിയും മാര്‍പാപ്പയും ചര്‍ച്ച ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 20 മിനിറ്റ് മാത്രം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നതായി അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

1999ല്‍ അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് അവസാനമായി മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമനാണ് അന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ നരേന്ദ്ര മോദിയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം ഒക്ടോബര്‍ 29 മുതല്‍ 31 വരെയാണ് പ്രധാനമന്ത്രി വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്നത്.

തലനാരിഴക്കാണ് വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ബസ് ഡ്രൈവര്‍ കൃത്യമായ ദിശ ശ്രദ്ധിക്കാതെ വാഹനം റോഡിലേക്ക് ഇറക്കുകയായിരുന്നുവെന്നും അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ മതിലിലേക്ക് ഇടിച്ചതെന്നും മന്ത്രി അപകടത്തെ കുറിച്ച് വിവരിച്ചു.

മന്ത്രിയുടെ വാഹനം തിരുവല്ല ബൈപാസില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മന്ത്രിക്ക് പരിക്കില്ല. മന്ത്രിയുടെ ഗണ്‍മാന് നിസാര പരിക്കുകള്‍ ഉണ്ട്. രാവിലെ എട്ടു മണിയോടെ തിരുവല്ല ബൈപ്പാസില്‍ ചിലങ്ക ജംഗ്ഷനില്‍ വെച്ചായിരുന്ന് അപകടം. അപകടത്തെത്തുടര്‍ന്ന് പതിഞ്ച് മിനുറ്റോളം മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു.

മന്ത്രിയുടെ വാക്കുകള്‍;

‘ജില്ലാ പഞ്ചായത്തിന്റെ ഒരു യോഗത്തിനായി ഇടുക്കിക്ക് പോവുകയായിരുന്നു. ഞങ്ങളുടെ വണ്ടി കൃത്യമായിട്ടാണ് വന്നത്. എന്നാല്‍ സൈഡിലൂടെ ഒരു ബസ് വന്ന് നേരെ റോഡിലിറങ്ങി.അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വണ്ടി തിരിക്കുകയായിരുന്നു. അത് നേരെ മതിലിലേക്ക് ഇടിച്ചു. വലിയൊരു അപകടത്തിലേക്ക് പോകുമായിരുന്നു. റോഡിന്റെ നടുക്കാണ് അവര്‍ വാഹനം കൊണ്ടിട്ടത്. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ എല്ലാ ദിശയും നോക്കേണ്ടത് ഡ്രൈവറുടെ ചുമതലയാണ്.’ മന്ത്രി പറഞ്ഞു.

പ്രശസ്ത ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ (73) അന്തരിച്ചു. കോവിഡ് ബാധിതനായി മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ, ദില്‍ ചാഹ്താ ഹേ, ക്രിഷ് 3, വിശ്വരൂപം, ദബാങ് 3 തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യൂസഫിന്റെ മരുമകനും പ്രശസ്ത സംവിധായകനുമായ ഹന്‍സല്‍ മെഹ്തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്

അഭിഷേക് ബച്ചന്‍, മനോജ് ബാജ്‌പേയ് തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ചലികള്‍ നേര്‍ന്നു. ബോബ് ബിശ്വാസ് ആണ് ഇദ്ദേഹത്തിന്റേതായി പുറത്തു വരാനിരിക്കുന്ന ചിത്രം.

കന്നഡ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ കുറിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യര്‍ക്ക് തണലായിരുന്നു അയാള്‍.

താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു പുനീതെന്നും സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നുവെന്നും ഹരീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒമ്പത് വാതിലുകൾ തുറന്നിട്ട ഒരു കൂടാണ് ശരീരം…ജീവൻ എന്ന കിളി ഏത് നിമിഷവും അതിലൂടെ പറന്നുപോകാം… മരണം ഒരു അത്ഭുതമല്ല…ജീവിതമാണ് അത്ഭുതം..അതുകൊണ്ട് മരണത്തിന്റെ കാരണം വിലയിരുത്തുന്നതിനെക്കാൾ നല്ലത് അയാൾ എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കുന്നതായിരിക്കും…സ്വന്തം ശരീരം മാത്രമല്ല അയാൾ സംരക്ഷിച്ചത്…പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യർക്ക് തണലായിരുന്നു അയാൾ …എങ്ങിനെ ജീവിച്ചു എന്നത് തന്നെയാണ് പ്രധാനം..സ്വന്തം കണ്ണുകൾ ദാനം ചെയ്യത് മരണത്തിൽ പോലും അയാൾ മാതൃകയാവുന്നു…നമ്മളെ അത്ഭുതപ്പെടുത്തുന്നു…പ്രിയപ്പെട്ട പുനീത് രാജ്കുമാർ..നിങ്ങൾ ഇനിയും ഒരു പാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും…ശ്രി ബുദ്ധനെ പോലെ യഥാർത്ഥ രാജകുമാരനായി…ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏

രണ്ടാം ക്ലാസ്സുകാരനെ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ നിന്നും തലകീഴായി തൂക്കിപ്പിടിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യുപിയിലെ മിര്‍സാപൂരിലെ സദ്ഭാവന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. പാനിപൂരി കഴിക്കാന്‍ കുട്ടി സ്കൂളിന് പരിസരത്തെ കടയില്‍ പോയതിനാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കിടുമെന്ന് പറഞ്ഞ് രണ്ടാം ക്ലാസ്സുകാരനായ സോനു യാദവിനെ സ്കൂളിലെ പ്രധാനധ്യാപകനായ മനോജ് വിശ്വകര്‍മ്മ ഭീഷണിപ്പെടുത്തിയത്.

ഉച്ചയ്ക്ക് ഇന്‍റര്‍വല്‍ സമയം പുറത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ പ്രകോപിതനായ അധ്യാപകന്‍ സോനുവിനെ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചതിന് ശേഷം കാലില്‍ പിടിച്ച് താഴേക്ക് തൂക്കിപ്പിടിക്കുകയായിരുന്നു. സോനുവിന്‍റെ നിലവിളിയും കരച്ചിലും കേട്ട് കുട്ടികള്‍ ഓടി കൂടിയതിനെ തുടര്‍ന്നാണ് കുട്ടിയെ വരാന്തയിലേക്ക് പിടിച്ച് കയറ്റിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷ്‌കറാണ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറോട് ഉടൻ സംഭവസ്ഥലത്തെത്തി അന്വേഷിക്കാനും അധ്യാപകനെതിരെ പരാതി നൽകാനും ഉത്തരവിട്ടത്.

സോനു മറ്റ് കുട്ടികള്‍ക്കൊപ്പം പാനിപൂരി കഴിക്കാന്‍ പോയതിനാണ് അധ്യാപകന്‍ അങ്ങനെ ചെയ്തതെന്ന് സോനുവിന്‍റെ പിതാവ് രഞ്‍ജിത് യാദവ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് അധ്യാപകന്‍ അറസ്റ്റിലായത്. എന്നാല്‍ സോനു വികൃതിയാണെന്നും മറ്റ് കുട്ടികളെയും അധ്യാപകരെയും കടിക്കാറുണ്ടായിരുന്നും അതിനാല്‍ കുട്ടിയെ പേടിപ്പിക്കുന്നതിന് വേണ്ടിയാണ് തലകീഴായി തൂക്കിപ്പിടിച്ചതെന്നും മനോജ് പറഞ്ഞു. സോനുവിന്‍റെ പിതാവ് കുട്ടിയെ തിരുത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മനോജ് പറഞ്ഞു.

മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെട്ട അദ്ദേഹം തൻ്റെ വ്യക്തി ജീവിതത്തില്‍ എടുത്ത പല തീരുമാനങ്ങളുടെയും പേരില്‍ പല വിധ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുള്ള അപൂര്‍വം കലാകാരന്മാരില്‍ ഒരാളാണ്. ഗോപിയും തന്‍റെ ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളും തുടര്‍ന്നുണ്ടായ വേര്‍പിരിയലും സമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയി മാറിയിരുന്നു.

അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച് ഭാര്യ തന്നെ രംഗത്ത് വന്നിരുന്നു. ഗോപി സുന്ദറിന് അഭയ ഹിരന്‍മായിയുമായുള്ള ബന്ധമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. വര്‍ഷങ്ങളായി അഭയയും ഗോപി സുന്ദരും ഒരുമിച്ചാണ് താമസിക്കുന്നത്. ഇത് തന്നെ അമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയിരുന്നു. അടുത്തിടെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുക്കവേയുള്ള ചില ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചതോടെയാണ് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടായത്. ഗോപിക്കൊപ്പം പങ്കെടുത്ത അഭയ ധരിച്ചിരുന്നത് ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രസ് ആയിരുന്നു.

തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ മിനി ഡ്രസ്സു ധരിച്ചുകൊണ്ടുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അഭയ പ്രതികരിച്ചത്. തനിക്കെതിരെ അഭിസാരിക പ്രയോഗം നടത്തിയവര്‍ക്കെതിരെ ശക്തമായ മറുപടിയാണ് നല്കിയത്.

തന്നെ സ്‌നേഹിക്കുകയും നല്ല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു തന്‍റെ ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്കും അഭിപ്രായം പങ്ക് വച്ചവര്‍ക്കും അഭിനന്ദനം അറിയിച്ചിതടൊപ്പം നന്ദിയും സ്നേഹവും അഭയ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഉടന്‍ തന്നെ അഭയക്ക് പിന്തുണയുമായി ഗോപി സുന്ദറും രംഗത്തെത്തി.

“എൻ്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്‌നേഹം” എന്നായിരുന്നു ഗോപി അഭയയ്ക്ക് മറുപടി കുറിച്ചത്. ‘എൻ്റെ പവര്‍ബാങ്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്.

ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് പുറത്തിറങ്ങാനായില്ല. ആര്യൻ ശനിയാഴ്ച ജയിൽ മോചിതനായേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവു ജയിലിലെത്തിക്കാന്‍ വൈകിയതാണു കാരണം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്.

ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടന്‍തന്നെ ഉത്തരവുമായി ആര്യന്‍റെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. വിചാരണക്കോടതിയില്‍ എത്തി ജാമ്യബോണ്ടില്‍ ഒപ്പുവച്ചതു നടിയും ഷാറുഖ് ഖാന്‍റെ ഉറ്റസുഹൃത്തുമായ ജൂഹി ചൗളയാണ്. എന്നാല്‍ മോചന ഉത്തരവ് അഞ്ചരയ്ക്ക് മുന്‍പ് ആര്‍തര്‍ റോഡ് ജയിലിലെത്തിക്കാനായില്ല. ഇതോടെ ഉടൻ ജയില്‍മോചിതനാകാമെന്ന ആര്യന്‍റെ മോഹം നടന്നില്ല.

ആര്യനെ സ്വീകരിക്കാനായി ഷാറുഖ് നേരിട്ടു ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും, വസതിയായ മന്നത്തിന് മുന്നിലും നൂറുകണക്കിന് ആരാധകരും തടിച്ചുകൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസില്‍ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത് തുടങ്ങിയവയാണു ജാമ്യവ്യവസ്ഥകള്‍.

കന്നഡ നടൻ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നു രാവിലെ ജിംനേഷ്യത്തിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്?

കന്നഡ സിനിമാലോകം ഒന്നടങ്കം ഒഴുകിയെത്തുന്നു, അലറിവിളിച്ച് ആരാധകർ ആശുപത്രിക്ക് മുന്നിൽ, ചിലർ വാർത്ത അറിഞ്ഞ് തളർന്നുവീണു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം, തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കൽ പോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് അഭിമാനത്തോടെ പറയാവുന്ന നടനാണ് അന്തരിച്ച സൂപ്പർ താരം പുനീത് രാജ്കുമാർ. ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന താരം 46–ാം വയസിൽ വിടവാങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തുന്നു. കന്നഡ സിനിമാലോകവും പുനീതിന്റെ കുടുംബവും തമ്മിൽ അത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നതാണ്.

മലയാളികൾക്കു പ്രേംനസീർ എങ്ങനെയാണോ അതുപോലെ കന്നഡിഗരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആളാണ് അച്ഛൻ രാജ്കുമാർ. അമ്മ പാർവതമ്മ രാജ്കുമാർ സിനിമാ നിർമാതാവ്. സഹോദരങ്ങളും സിനിമയിൽ സജീവം. മുൻപ് അച്ഛനെ കാട്ടുകള്ളൻ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോൾ അമ്മയ്ക്കൊപ്പം നിന്ന് കരുത്ത് പകർന്ന മകൻ കൂടിയാണ് പുനീത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ മിന്നിത്തകർക്കുമെങ്കിലും സൂപ്പർതാരങ്ങളായ ശിവരാജ്കുമാറും പുനീതുമെല്ലാം പൊതുവേദികളിൽ ലാളിത്യമുള്ളവരായിരുന്നു. ഇതായിരുന്നു പുനീതിന്റെ വിജയത്തിന് പിന്നിൽ അമ്മയും അച്ഛനും പഠിപ്പിച്ച വലിയ പാഠം.

രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയ പ്രതിസന്ധി ഘട്ടത്തെ ധീരമായി നേരിട്ട അമ്മയ്ക്കൊപ്പം കരുത്തായി മകനുമുണ്ടായിരുന്നു. 2000 ജൂലൈ 30നാണ് വീരപ്പനും സംഘവും രാജ്കുമാർ, ബന്ധു ഗോവിന്ദരാജ് നാഗേഷ്, സഹായി നാഗപ്പ എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷം 2000 നവംബർ 13നു രാജ്കുമാറിനെ മോചിപ്പിക്കുന്നത്.. വീരപ്പനു കോടികൾ നൽകിയായിരുന്നു ആ മോചനം. രണ്ടു സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയ, ലോകശ്രദ്ധയെ ദക്ഷിണേന്ത്യയിലേക്കു തിരിച്ച 108 ദിവസങ്ങൾക്ക് ശേഷമായിരുന്നു അന്നത്തെ മോചനം. ആ ദിവസങ്ങളെ പക്വതയോടെയും ചങ്കൂറ്റത്തോടെയുമാണ് കുടുംബം നേരിട്ടത്.

പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.

രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു.

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്.

2002 ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വിമൽ വിജയാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.

ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഗായകന്‍ എംജി ശ്രീകുമാറും ഇരയായിരുന്നു. തന്റെ സുഹൃത്ത് നല്‍കിയ ‘ബ്ലാക് ഡയമണ്ട്’ മോതിരത്തെ കുറിച്ച് പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംജി ശ്രീകുമാറിപ്പോള്‍. ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്നേ ഫ്ളവേഴ്സ് ടിവിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ പ്രചരിപ്പിക്കുന്നത്.

മോണ്‍സണ്‍ എന്നയാള്‍ ഫ്ളവേഴ്സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍.

ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതു കൊണ്ട് അത് കേട്ടു.

ഷൂട്ടിംഗിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്. അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്.

രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. മോണ്‍സണുമായി ഒരു സൗഹൃദവമില്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ.

അവിടെ ഡിജിപി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറൊന്നുമില്ല.

RECENT POSTS
Copyright © . All rights reserved