അഞ്ചു പേരാണ് സഞ്ജിത്തിനെ വെട്ടിയതെന്നും വെട്ടിയവരെ കണ്ടാൽ തിരിച്ചറിയുമെന്നും പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ ഭാര്യ അർഷിക പറഞ്ഞു.

രാവിലെ 8.40ന് വീട്ടിൽ നിന്നിറങ്ങിയതാണ്. ഗട്ടർ വന്നപ്പോൾ ബൈക്ക് സ്ലോ ആക്കി. കാറിൽ വന്നവർ സഞ്ജിതിനെ വെട്ടുകയായിരുന്നു. അവർ അഞ്ചു പേർ ഉണ്ടായിരുന്നു. ഇവരെ കണ്ടാൽ തിരിച്ചറിയും. സഞ്ജിതിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുൻപേ തന്‍റെ മമ്പറത്തുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിയത്. എന്നെ വലിച്ച് ചാലിലേക്ക് തള്ളിയിട്ടു…അര്‍ഷിക പറഞ്ഞു.

അതേസമയം സഞ്ജിതിന്‍റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

കൺമുന്നിൽ സഞ്ജിത്ത്‌ വെട്ടേറ്റ് വീഴുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴും അവൻ തിരിച്ച് വരുമെന്ന് വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു അർഷിത. സഞ്ജിത്തിന്റെ മരണ വാർത്ത കേട്ടത് മുതൽ മരവിച്ച അവസ്ഥയിൽ ഇരിക്കുകയായിരുന്നു അർഷിത. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മാറോടണച്ച് സമാധാനിപ്പിച്ചു.

എലപ്പുള്ളിയിലെ വീട്ടിൽ സഞ്ജിതിന്റെ മൃദദേഹം എത്തിയപ്പോൾ ഹരേ രാമാ പ്രാർത്ഥയും, ഭാരത് മാതാ കി ജയ് വിളികളും ഉയർന്നു. സഞ്ജിതിന്റെ മൃദദേഹത്തിൽ കെട്ടിപിടിച്ച് നിലവിളിച്ച ഹർഷിതയെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർക്കായില്ല. ഇനി അവൻ കൂടെ ഇല്ലെന്ന തിരിച്ചറിവ് അവളെ തളർത്തിയിരുന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ ഓർത്തെടുത്ത് അത് പറഞ്ഞുകൊണ്ടായിരുന്നു അർഷിത നിലവിളിച്ചത്. കൂടി നിന്നവർക്കും സങ്കടം അടക്കാനായില്ല.

സഞ്ജിത്തിന്റെ പിതാവ് ആറുച്ചാമി സങ്കടം ഉള്ളിലൊതുക്കി കലങ്ങിയ കണ്ണുകളുമായി എത്തി മകന് അന്തിമോപചാരമർപ്പിച്ചു. മകന്റെ മൃദദേഹം വീട്ട് പടിക്കലെത്തിയത് മുതൽ വീടിന്റെ കതകിനു സമീപത്ത് ഇരുന്ന് കരയുന്ന അമ്മയെ സമാധാനിപ്പിക്കാനും കുടുംബാംഗങ്ങൾ പാട് പെടുന്നുണ്ടായിരുന്നു. “പൊന്നുമോനെ അമ്മയാടാ വിളിക്കുന്നത് ഞാനിപ്പോ ആശുപത്രിയിൽ കൊണ്ടുപോകാട” എന്ന് പറഞ്ഞ് ‘അമ്മ നിലവിളിക്കുകയിരുന്നു. ഒരു നാട് മുഴുവൻ സഞ്ജിതിന്റെ മൃദദേഹത്തിന് മുന്നിൽ നിന്ന് തേങ്ങി. വൈകിട്ട് ഏഴരയോടെ മൃദദേഹം ചന്ദ്രനഗറിലുള്ള ശ്മശാനത്തിൽ സംസ്കരിച്ചു. നിരവധി ബിജെപി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.