സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളിലും ഇടുക്കിയിലും ശക്തമായ മഴ. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാനിര്‍ദേശം നല്‍കും. ജില്ലയിൽ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയത്തെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പുയരുന്നു.
എരുേലി ചെര്‍ളയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴയുണ്ട്. തോപ്രാംകുടിക്ക് സമീപം കള്ളിപ്പാറയില്‍ ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു. പത്തനംതിട്ടയുടെ മലയോര മേഖലകളിലും ശക്തമായ മഴയാണ്. ആങ്ങാമൂഴി വനത്തില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.
ഓറഞ്ച് അലര്‍ട്ട് – 21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ .മഞ്ഞ അലര്‍ട്ട് -21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്. 22/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 23/10/2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് 25/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇംഗ്ലണ്ട് കാണാനെത്തിയ ഒരു ഉഗ്രവിഷപാമ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അണലി വർഗത്തിൽപെട്ട ചുരുട്ട മണ്ഡലി ഷിപ്പിങ് കണ്ടെയ്നറിൽ കയറിക്കൂടി ഇംഗ്ലണ്ടിൽ എത്തുകയായിരുന്നു.ഇന്ത്യയിൽ നിന്നും പാറക്കല്ലുകൾ കയറ്റിയ കണ്ടെയ്നറിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കയറിയതാണ് പാമ്പ് .കണ്ടെയ്നർ ഇംഗ്ലണ്ടിലെത്തിയ ശേഷം തുറന്നു പരിശോധിച്ച കൽപ്പണിക്കാരനാണ് അതിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. കണ്ടു പരിചയമില്ലാത്ത ഇനമാണെന്നു തോന്നിയതിനാൽ ഉടൻതന്നെ തുറമുഖത്ത് ഉണ്ടായിരുന്നവർ മൃഗാശുപത്രിയെ വിവരമറിയിച്ചു. മൃഗരോഗ വിദഗ്ധനും ഉരഗ വിദഗ്ധരും അടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിക്കാനെത്തിയത്.
വിദഗ്ധ സംഘത്തിലെ അംഗങ്ങളാണ് ഇത് ലോകത്തിലെ ഏറ്റവും വിഷമുള്ള ഇനങ്ങളിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞത്. ഉഗ്ര വിഷമുള്ള പാമ്പുകളിൽ തന്നെ ഏറ്റവുമധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ളവയാണ് ചുരുട്ടമണ്ഡലികൾ. പാമ്പിനെക്കുറിച്ച് മനസ്സിലാക്കിയതോടെ കനത്ത മുൻകരുതലുകളെടുത്ത ശേഷമാണ് സംഘാംഗങ്ങൾ അതിനെ സമീപിച്ചത് എന്ന് സൗത്ത് എസ്സെക്സ് വൈൽഡ് ലൈഫ് ഹോസ്പിറ്റൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാമ്പിനെ പിടികൂടിയ ശേഷം മനുഷ്യർക്ക് അപകടം ഉണ്ടാക്കാത്തവിധത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് അതിനെ മാറ്റിയിട്ടുണ്ട്. ഉഗ്രവിഷമുള്ള ഇനമാണെന്നറിഞ്ഞിട്ടും അതിനെ കൊല്ലാൻ തുനിയാതെ സംരക്ഷിക്കാൻ തീരുമാനിച്ച ആശുപത്രി ജീവനക്കാരെ പ്രകീർത്തിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ പ്രതികരിക്കുന്നത്. അതേസമയം പണം മുടക്കാതെ കപ്പലിൽ ഒളിച്ചുകടന്ന് ഇംഗ്ലണ്ട് കാണാനെത്തിയ വിശിഷ്ടാതിഥിയെ പരിപാലിക്കാൻ തയാറാകുന്ന ഏതെങ്കിലും കേന്ദ്രത്തിന് കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് മൃഗാശുപത്രി.
ജൂവലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായി പരാതി. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ.ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരമ്പേത്ത് ഹൗസിൽ കെ.പി.നൗഷാദ്(47) ആണ് സ്ഥാപനത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ഒരാഴ്ചമുമ്പ് മുങ്ങിയത്. സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫും കബളിപ്പിക്കലിനിരയായ ഇടപാടുകാരും പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് പുഴാതി മേഖലാ പ്രസിഡന്റായിരുന്നു നൗഷാദ്. ഭർത്താവിനെ കാണാനില്ലെന്ന് നൗഷാദിന്റെ ഭാര്യ സമീറയും പോലീസിനോട് പറഞ്ഞു.
സ്ഥാപനത്തെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ നൗഷാദ് തട്ടിയെടുത്തെന്ന് സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫ് കണ്ണൂർ സിറ്റി എ.സി.പി. പി.പി.സദാനന്ദന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നൗഷാദിന്റെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങിയ വകയിലും സ്ഥാപനത്തിൽനിന്ന് ഇയാൾ മുഖേന വായ്പയായി സ്വർണം വാങ്ങിയവർ നല്കിയ പണം അടയ്ക്കാത്ത ഇനത്തിലുമാണിത്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും നൽകിയ അൻപതോളം പേരാണ് തട്ടിപ്പിനിരയായത്.
ജൂവലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശയും. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ് നിക്ഷേപം സ്വീകരിച്ചത്. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഇയാൾ ഈടായി നൽകി.
പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ തുല്യ അളവിൽ ആഭരണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിലുണ്ടായിരുന്നു. ഇങ്ങനെയും പലരിൽനിന്നും സ്വർണം സ്വീകരിച്ചിട്ടുണ്ട്. ഈ പേരിൽ ഇയാൾ കൈപ്പറ്റിയ സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജൂവലറി നടപ്പാക്കിയിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. മൂന്നുവർഷത്തോളം ജൂവലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസംമുമ്പ് ഒഴിവാക്കിയതായി സി.കെ. ഗോൾഡ് ഉടമകൾ പറഞ്ഞു.
വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ഡല്‍ഹിയില്‍ നിന്നും ലക്നോവിലേക്കുള്ള യാത്രമധ്യേയാണ് ഇരുവരും അവിചാരിതമായി വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്കയും അഖിലേഷും നടത്തുന്നത്.
2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബിജെപിക്കെതിരെ ഒരുമിച്ചു മത്സരിച്ചുവെങ്കിലും ഈ സഖ്യം തകര്‍ന്നിരുന്നു. കോണ്‍ഗ്രസിന് ഏഴ് സീറ്റും സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റും മാത്രമാണ് അന്ന് നേടാനായത്.
105 സീറ്റുകളിലാണ് കോണ്‍ഗ്രസ് അന്ന് മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്ന് ഇനി ഒരിക്കലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
1996 മുതല്‍ സിനിമാ രംഗത്ത് സജീവമായ നടിയാണ് സോന നായര്‍. ഇപ്പോഴിതാ യൂട്യൂബില്‍ തന്റെ പേരെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരിക്കുകയാണ്.
എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്.
എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു.
സാധാരണ നമ്മള്‍ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോള്‍, റിയല്‍ ആക്ടര്‍ ആണെങ്കില്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കന്‍ഡുകളോ മിനുറ്റുകള്‍ക്കോ ഉള്ളില്‍ ഇത് പുറത്ത് വരിക തന്നെ ചെയ്യും. ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചര്‍ച്ച ചെയ്യും. എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്്നമാണോ മറ്റുള്ളവര്‍ക്ക്. അവര്‍ പറഞ്ഞു.
കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മസാജ് സെന്ററില്‍ ഒളിക്യാമറ സ്‌ഥാപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
മോണ്‍സണിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്‍സണ്‍ തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്‌ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ് വിവരം.
തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.
അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേല്‍വിലാസമാണ് തെറ്റായി നല്‍കിയതും. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതും.
അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.
എന്നാല്‍ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.
മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മുംബൈയിലെ ലോവർ പരേലിലുള്ള ബഹുനില കെട്ടിടത്തിലെ 19-ാം നിലയിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ യുവാവ് മരിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 19-ാം നിലയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച 30കാരനായ അരുൺ തിവാരിയാണ് മരിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
60 നിലയുള്ള ആഡംബര ഹോട്ടലാണിത്. ഒരുപാട് പേർ കെട്ടിടത്തിൽ താമസിക്കുന്നതായാണ് വിവരം. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
കൊട്ടാരക്കയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കത്തി കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
ആശുപത്രിക്ക് സമീപവും ആശുപത്രിക്ക് അകത്തും വെച്ച് ഇരുപതോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍പരമായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമായത്. ആക്രമണത്തില്‍ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍, വിഷ്ണുശിവന്‍, രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പോലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശ നേഴ്‌സ് റിക്രൂട്ടിനു വേണ്ടി വൻ തുക ചിലവഴിച്ച് എൻ എച്ച് എസ്. നേഴ്സുമാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തെ താങ്ങിനിർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി വിദേശ രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന രീതി എൻ എച്ച് എസ് സ്വീകരിച്ചത്. എൻ എച്ച് എസിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള സുപ്രധാന നീക്കമാണ് വിദേശ റിക്രൂട്ട്മെന്റ് എന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മെച്ചപ്പെട്ട റിക്രൂട്ട്‌മെന്റിലൂടെ 2025 ഓടെ 50,000 നേഴ്‌സുമാർ എന്ന ലക്ഷ്യത്തിലെത്തുന്നതോടൊപ്പം 2028 -ഓടെ നേഴ്സിങ് ജോലി ഒഴിവ് നിരക്ക് 5% ആയി കുറയ്ക്കാനും പദ്ധതിയുണ്ട്. 2021 പകുതിയിൽ നേഴ്സിംഗ് ജോലിയിലെ കുറവ് പത്തു ശതമാനമാണ്. മുഴുവൻ സമയ ജോലി ചെയ്യാനുള്ളവരുടെ ഒഴിവ് ഇപ്പോൾ 39000 ത്തിൽ എത്തി നിൽക്കുന്നു.
അന്താരാഷ്ട്ര നേഴ്സ് റിക്രൂട്ട്മെന്റ് മാർക്കറ്റ് കൂടുതൽ മത്സരാധിഷ്ഠിതമാവുകയാണെന്നത് എൻ എച്ച് എസിനെ ആശങ്കയിലാക്കുന്നുണ്ട്. താരതമ്യേന ഇംഗ്ലണ്ടിലെ കുറഞ്ഞ ശമ്പള നിരക്ക് മറ്റ് രാജ്യങ്ങളിലേക്ക് നേഴ്സുമാരെ ആകർഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്നുള്ള റിക്രൂട്ട്മെന്റ് ചിലവേറിയതാണ്. ഒരു നേഴ്സിന് ഏകദേശം 10,000 മുതൽ 12,000 പൗണ്ട് വരെ ചിലവാകും. അതേസമയം യുകെയിൽ പഠിച്ചിറങ്ങുന്ന ഒരു നേഴ്സിന് ചിലവാകുന്ന തുക കണക്കിലെടുത്താൽ 12000 പൗണ്ട് വലിയ സംഖ്യ അല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. സർക്കാർ കുറഞ്ഞത് 26,000 പൗണ്ടെങ്കിലും നേഴ്സുമാരെ പഠിപ്പിക്കാൻ ചിലവാക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

അപ്രന്റിസ്ഷിപ്പ് നേഴ്സ് ബിരുദങ്ങളും നേഴ്സിംഗ് കുറവ് പരിഹരിക്കാനുള്ള മാർഗമായി കണക്കാക്കുന്നില്ല. ഒഴിവുകൾ നികത്താൻ താൽക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. അതിനാൽ തന്നെ ഇന്ത്യ, ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. യൂറോപ്യൻ യൂണിയന് (ഇയു) പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ നേഴ്സുമാർ യുകെ പൗരന്മാരെക്കാൾ കൂടുതൽ കാലം എൻഎച്ച്എസിൽ ജോലി ചെയ്തിരുന്നതായി ഗവേഷകർ കണ്ടെത്തി.
ജീവിതനിലവാരം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ അവസരങ്ങൾ, ശമ്പളം എന്നിവ പ്രധാന ഘടകങ്ങളാണ്. യുകെയിൽ നേഴ്സുമാർക്കുള്ള ശമ്പളം 47,100 ഡോളറിന് തുല്യമാണ്. ഇത് ഓസ്‌ട്രേലിയയിലും ( $ 77,900) അമേരിക്കയിലും ($ 77,700) ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്.