ന്യൂഡൽഹി : വായുനില മോശമാകുന്നതോടെ ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം രാജ്യ തലസ്ഥാനത്തു വർധിച്ചതായി ആരോഗ്യവിദഗ്ധർ. നഗരത്തിലെ വായുനില ഏതാനും ദിവസമായി ഗുരുതരാവസ്ഥയിലാണ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പർട്ടിക്കുലേറ്റ് മാറ്റർ 10, 2.5 എന്നിവയുടെ നിലയും ഉയർന്നു നിൽക്കുകയാണ്. ശ്വാസകോശ അനുബന്ധ പ്രശ്നങ്ങളുമായി ചികിത്സ തേടിയെത്തുന്നവർ വർധിച്ചുവെന്നു വസന്ത് കുഞ്ച് ഫോർട്ടിസ് ആശുപത്രിയിലെ ഡോ. നിഖിൽ ബാന്തെ പറഞ്ഞു.

ദീപാവലിക്കു ശേഷം ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 20–30 ശതമാനം പേർ വർധിച്ചുവെന്നാണു വിവരം. മോശം വായുനില ശ്വാസതടസ്സം, തലവേദന, ഉറക്കമില്ലായ്മ, കണ്ണിന് അസ്വസ്ഥത, ഛർദി, വയറുവേദന തുടങ്ങിയ പല പ്രശ്നങ്ങളും പലർക്കും റിപ്പോർട്ട് ചെയ്യുന്നുവെന്നു ആകാശ് ഹെൽത്ത് കെയറിലെ ഡോ. അക്ഷയ് ബുദ്ധ്‌രാജ പറഞ്ഞു. ദീപാവലി ആഘോഷത്തിന് വിലക്കുകള്‍ മറികടന്ന് പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ വയലുകളില്‍ തീയിടുന്നതുമാണ് ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്നത്. ഡല്‍ഹിയുടെ അവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. #DelhiPollution എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആയി. ദിവസവും നിരവധി സിഗരറ്റുകള്‍ വലിക്കുന്നതിനു തുല്യമാണ് ഡല്‍ഹിയുടെ വായു ശ്വസിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.വായുമലിനീകരണം രൂക്ഷമായതോടെ നൂറുകണക്കിന് ആളുകള്‍ ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ പോയിത്തുടങ്ങി. നൈനിത്താള്‍, മസൂറി, അല്‍മോറ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകള്‍ നിറഞ്ഞു.