ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുർജ് ഖലീഫയിൽ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖർ സൽമാൻ. ‘ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്ത ആളാണ് ഞാൻ. കൺസ്ട്രക്‌ഷൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ബുർജ് ഖലീഫയുടെ കൺസ്ട്രക്‌ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുൽഖർ പറഞ്ഞു. ‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേൽപ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ച് തന്ന ഫാർസ് ഫിലിംസിനും ബുർജ് ഖലീഫയ്ക്കും റീൽ സിനിമാസിനും നന്ദി. നവംബർ 12 മുതൽ ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിൽ കുറുപ്പ് എത്തുന്നു. തീർച്ചയായും സിനിമ കണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കണം.’–ദുൽഖർ പറഞ്ഞു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.