India

ഹോട്ടൽ ഉടമ സരിൻ മോഹൻ ആത്മഹത്യ ചെയ്തത് സ്വകാര്യ പണമിടപാടുകാരുടെ ഭീഷണി മൂലമാണെന്ന് ഭാര്യ രാധു. കോവിഡ് മൂലമുണ്ടായ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായും തന്റെ മരണത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷമാണ് കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടലിന്റെ ഉടമ സരിൻ മോഹൻ (42) ജീവനൊടുക്കിയത്.

ചൊവ്വാഴ്ച രാവിലെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘മരിക്കുന്നതിന്റെ തലേദിവസവും പലിശക്കാർ വന്നു ഭീഷണിപ്പെടുത്തി. മൂന്നു മാസമായി പണം അടയ്ക്കാൻ കഴിഞ്ഞില്ല. തലേന്ന് പലിശക്കാർ വീട്ടിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു. അതു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സരിന്റെ സുഹൃത്ത് സ്വർണം പണയംവച്ച് ഉച്ചയോടെ പണം നൽകാമെന്ന് പറഞ്ഞിരുന്നു. കുറച്ച് സമയം നീട്ടി ചോദിച്ചെങ്കിലും പലിശക്കാർ സമ്മതിച്ചില്ല’– രാധു പറ‍ഞ്ഞു.

അനിത പുല്ലയലിനെ കുരുക്കി മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താനാണെന്ന് പുറത്തുവന്ന സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു. 18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോന്‍സന്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് പരാതിക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം

അനിതയുടെ അനിയത്തിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ മുടക്കിയിരുന്നു. അന്ന് തന്റെ കൈവശം പണം ഉണ്ടായിരുന്നു. അതാണ് താന്‍ നല്‍കിയത്. തനിക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് അനിത തനിക്കെതിരെ രംഗത്തുവന്നതെന്ന് മോന്‍സന്‍ പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.

യുവതിയായ വനിതാ ഡോക്ടറെ നടുറോഡിൽ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കെ‍ാലപ്പെടുത്താനുള്ള പരിചിതനായ യുവാവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.

കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകൾ അടക്കം കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ’ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പെ‍ാലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടർ സമീപത്തെ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.

യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്നാണ് പെ‍ാലീസ് നൽകുന്ന വിവരം. സംഭവത്തിന് അൽപം മുൻപ് ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഭിന്നതയെത്തുടർന്ന്, യുവതി കാറുമായി പോകാൻ ശ്രമിക്കവേ യുവാവ് അക്രമത്തിന് ശ്രമിച്ചെന്നാണ് സൂചന. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ് യുവതിയുടെ നിലപാട്. പെ‍ാലീസ് കേസ് എടുത്തിട്ടില്ല.

മാധ്യമങ്ങളിലൂടെ ലൈംഗിക പീഡനമാരോപണമുന്നയിച്ച മോഡല്‍ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.

അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഷെര്‍ലിന്‍ വ്യാജ പരാതി നല്‍കിയത്. രാജ് കുന്ദ്രയുടെ ബിസിനസുമായി ബന്ധമില്ലാത്ത ശില്‍പയെ കേസിലേക്ക് വലിച്ചിഴച്ചെന്നും ദമ്പതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. കുന്ദ്രക്കെതിരെ നേരത്തെ ഉന്നയിച്ച ലൈംഗിക ആരോപണം വ്യാജമായിരുന്നെന്ന് ഷെര്‍ലില്‍ ശില്‍പയോട് നേരത്തെ സമ്മതിച്ചിരുന്നതായി അഭിഭാഷകന്‍ പറഞ്ഞു.

2019 മര്‍ച്ച് 27ന് രാത്രി രാജ് കുന്ദ്ര വീട്ടില്‍ എത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ഷെര്‍ലിന്റെ പരാതി. കഴിഞ്ഞ വര്‍ഷം ഇതിനെപ്പറ്റി പരാതി നല്‍കിയപ്പോള്‍ കുന്ദ്ര ഭീഷണിപ്പെടത്തിയതിനാല്‍ പരാതി പിന്‍വലിച്ചിരുന്നു. ജുഹു പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഷെര്‍ലിന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

വളര്‍ത്തുനായയെ ക്രൂരമായി ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഈമാസം പതിമൂന്നാം തീയതി കോഴിക്കോട് നഗരത്തിനടുത്തുള്ള പറയഞ്ചേരി എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പിനു പിന്നിലുള്ള വഴിയില്‍ വച്ച് രാവിലെ 9.20 ന് നായയെ ഇടിച്ചിട്ടതിന് ശേഷം ഓട്ടോറിക്ഷ ദേഹത്തൂടെ കയറ്റുകയായിരുന്നു. നായ വണ്ടിക്കടിയില്‍ നിന്ന് രക്ഷപെട്ട് ഓടിയെങ്കിലും 25 മിനിറ്റിന് ശേഷം ചത്തു.

ജാക്കി എന്ന് പേരുള്ള നായ പറയഞ്ചേരി സ്വദേശിയായ മറ്റൊരു സന്തോഷിന്റേതാണ്. ഓട്ടോറിക്ഷയേയും ഡ്രൈവര്‍ സന്തോഷ്‌കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ക്രൂരതക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.

തെക്കൻജില്ലകളിൽ പേമാരി വരുത്തിവെച്ചത് ജീവഹാനിക്ക് പുറമെ കോടികളുടെ നാശനഷ്ടവും. ശക്തമായ വെള്ളമൊഴുക്കിലും ഉരുൾപൊട്ടലിലും കാഞ്ഞിരപ്പള്ളി താലൂക്കിൽ വ്യാപകനാശം. 184 വീടുകൾ പൂർണമായും 455 വീടുകൾ ഭാഗികമായും 646 വീടുകളിൽ വെള്ളംകയറിയും നശിച്ചതായിട്ടാണ് കണക്കാക്കുന്നത്.

കൂട്ടിക്കൽ വില്ലേജിൽ 50 വീടുകൾ പൂർണമായും 150 വീടുകൾ ഭാഗികമായും തകർന്നു. ഇടക്കുന്നം വില്ലേജിൽ 55 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. മുണ്ടക്കയം വില്ലേജിൽ 39 വീടുകൾ പൂർണമായും, 82 വീടുകൾ ഭാഗികമായും തകർന്നു.

കാഞ്ഞിരപ്പള്ളി വില്ലേജിൽ ഏഴ് വീടുകൾ പൂർണമായും 78 വീടുകൾ ഭാഗികമായും തകർന്നു. കൂവപ്പള്ളി വില്ലേജിൽ 14 വീടുകൾ പൂർണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു, എരുമേലി വടക്ക് വില്ലേജിൽ 14 വീടുകൾ പൂർണമായും, 15 വീടുകൾക്ക് ഭാഗികനാശമുണ്ടായി. എരുമേലി തെക്ക് വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും നശിച്ചു.

മണിമല, ചിറക്കടവ്, ചെറുവള്ളി വില്ലേജുകളിൽ ഓരോ വീടുകളാണ് പൂർണമായി തകർന്നത്. ചെറുവള്ളിയിൽ 45, മണിമലയിൽ ഏഴ്, ചിറക്കടവിൽ രണ്ട്, കോരൂത്തോട് വില്ലേജിൽ 14 വീടുകളും ഭാഗികമായി തകർന്നു. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരമാണിത്. വരും ദിവസങ്ങളിലെ കണക്കുകൾ ഇനിയും ഉയരാനാണ് സാധ്യത.

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കണക്കെടുപ്പിൽ 6.75 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ വിലയിരുത്തിയത്. മേഖലയിലെ 120 കടകളിൽനിന്നുള്ള വിവര ശേഖരണത്തിലാണ് കോടികളുടെ നഷ്ടം കണക്കാക്കിയത്. കടയിലെ സാധനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചു. കാഞ്ഞിരപ്പള്ളി മേഖലയിൽ ആദ്യമായിട്ടുണ്ടാകുന്ന വെള്ളപ്പൊക്കമായതിനാൽ മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നതും നഷ്ടങ്ങളുടെ ആക്കം വർധിപ്പിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്കിൽ 13.99 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണു പ്രാഥമിക കണക്കുകൾ. കൂട്ടിക്കൽ-12.33 കോടി, കാഞ്ഞിരപ്പള്ളി-65 ലക്ഷം, പാറത്തോട്-58.6 ലക്ഷം, എരുമേലി-18 ലക്ഷം, മുണ്ടക്കയം-15.6 ലക്ഷം, മണിമല-7.5 ലക്ഷം, കോരൂത്തോട്-5.46 ലക്ഷം. വാഴ, കപ്പ, ജാതി, കൊക്കോ, തെങ്ങ്, കമുക്, കുരുമുളക്, പൈനാപ്പിൾ, പച്ചക്കറി, റബ്ബർ തുടങ്ങിയ കൃഷികളാണ് നശിച്ചത്.

ഖാദി ബോർഡ്  വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. പദവി ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ചെറിയാനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇടത് കേന്ദ്രങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇന്നലെ ദുരന്തനിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതാണ് നിയമനം റദ്ദാക്കിയുള്ള ഉത്തരവിന് പിന്നിലെന്നാണ് സൂചന.

ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ഇന്നലെയാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ്സിലേക്ക് ചെറിയാൻ മടങ്ങിയേക്കുമെന്ന സൂചനകൾക്കിടെ തിങ്കളാഴ്ച ഉമ്മൻചാണ്ടിക്കും പികെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം ഒരു അവാർഡ് ദാന ചടങ്ങിൽ ചെറിയാൻ ഫിലിപ്പ് പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം.

പുസ്തക രചനയുടെ തിരക്കിലായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് നേരത്തെ അറിയിച്ചിരുന്നത്. അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് ചെറിയാൻ ഫിലിപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഖാദി വില്‍പ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.

ആര്യന് ഒപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ഇത്തവണ ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.

മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ കഴിയുന്നത്. ജാമ്യം നിഷേധിച്ച കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസ് 13ന് പരിഗണിക്കാന്‍ 11ന് ലിസ്റ്റ് ചെയ്തുവെങ്കിലും ഒക്ടോബര്‍ 13ന് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 20ലേക്ക് മാറ്റിയിരുന്നു. ആര്യന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍.സി.ബി സംഘം വാദിക്കുന്നത്.

മലയാളികളുടെ പ്രിയ അവതരികയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിക്ക് പകരം വയ്ക്കാന്‍ മറ്റൊരു അവതാരികയില്ലെന്ന് തന്നെ പറയാം. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള അവതരശൈലിയെ ആദ്യമൊക്കെ ആളുകള്‍ വിമര്‍ശിച്ചുവെങ്കിലും പിന്നീട് രഞ്ജിനിയെ എല്ലാവരുടേയും പ്രിയങ്കരിയാക്കി. വിവാദങ്ങള്‍ക്കും ഒട്ടും കുറവല്ല രഞ്ജിനി. എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുകളുള്ള താരത്തിന് അതുകൊണ്ട് തന്നെ ഹേറ്റേഴ്‌സും കൂടുതലാണ്. ഇപ്പോഴിതാ, താരം ഒരു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയതമന്റെ പിറന്നാളിന് പങ്ക് വച്ച പോസ്‌റ്റോട് കൂടിയാണ് പ്രണയവാര്‍ത്ത പുറത്തായത്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി.

രഞ്ജിനിയുടെ വാക്കുകള്‍,

പതിനാറ് വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം വന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥംമായാണ് പ്രണയിച്ചത് എങ്കില്‍ക്കൂടിയും എല്ലാം തകരുകയായിരുന്നു.
ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ രണ്ടാളും സിംഗിള്‍ ആയതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല.

ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയിൽ കത്തിയമർന്നത് പത്ത് വീടുകൾ. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകൾ അഗ്‌നിക്കിരയായത്.

സതാരയിലെ പഠാൻ താലൂക്കിലെ മജ്‌ഗോൺ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. വീടിന് തീയിട്ട സഞ്ജയ് പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഭാര്യ പല്ലവിയുമായി വഴക്കിട്ടതിന് ശേഷമാണ് സ്വന്തം വീടിന് തീയിട്ടത്.

അഗ്നിബാധയെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയിൽ അയൽപക്കത്തെ വീടുകളിലേക്ക് തീപടർന്നു. ഗ്രാമീണർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വീടുകൾ കത്തിയമർന്നു.

സഞ്ജയ്‌യെ തീപിടിത്തത്തിൽ നിന്ന് നാട്ടുകാർ രക്ഷിച്ചെങ്കിലും ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷമാണ് പോലീസിന് കൈമാറിയത്. നിസാരപരിക്കേറ്റ പല്ലവിയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ സഞ്ജയ്‌യെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

RECENT POSTS
Copyright © . All rights reserved