ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. നെടുവത്തൂർ നീലേശ്വരം പൂജപ്പുര വീട്ടിൽ എസ് രാജേന്ദ്രൻ (55), ഭാര്യ അനിത (45), മക്കളായ അഭിജിത് രാജ് (24), അമൃത രാജ് (20) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് വീട്ടില്‍ അന്വേഷിച്ചെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറിയപ്പോള്‍ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്നുപേരെ വെട്ടേറ്റ് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. വെട്ടുകത്തി കൊണ്ട് മൂവരെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം രക്തംപുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീട്ടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

രാജേന്ദ്രന്റെ വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയില്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തികപ്രശ്‌നങ്ങളില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വിവരമറിഞ്ഞ് കൊല്ലം റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.