അന്‍സി കബീറും അഞ്ജനയും മരിച്ച വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്‍റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്. അഫകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഈ ഇരുപത്തിയഞ്ചുകാരന്‍. ഇന്നലെ രാത്രിയാണ് ആഷിഖ് മരിച്ചത്.

നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടി മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂ‍ർ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന.

ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽപെട്ടവർ സ‌ഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചിരുന്നു.