പുതുവര്‍ഷത്തെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ (ജനുവരി ഒന്ന് മുതല്‍ ചട്ടം മാറ്റം) നടപ്പാക്കും. അതിന്റെ ഫലം എല്ലാ വീട്ടിലും എല്ലാവരുടേയും പോക്കറ്റുകളിലും കാണാനാകുമെന്നാണ് വിലയിരുത്തല്‍.
ചിലത് ജനങ്ങളുടെ പോക്കറ്റിന് ഭാരമായി മാറും അതേസമയം ചിലത് ആശ്വാസവും ആകും. അടുക്കളയില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില, യുപിഐ പേയ്മെന്റ്, ഇപിഎഫ്ഒ നിയമങ്ങള്‍ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. അത്തരത്തിലുള്ള 10 മാറ്റങ്ങളെ കുറിച്ച് അറിയാം.
എല്‍പിജി വില
എല്ലാ മാസത്തെയും ആദ്യ തിയതി പോലെ 2025 ജനുവരി ഒന്നിന്, എണ്ണ വിപണന കമ്പനികള്‍ കുക്കിങ്ങ് വാണിജ്യ എല്‍പിജി ഗ്യാസിന്റെയും വില പുതുക്കി പുതിയ നിരക്കുകള്‍ പുറത്തിറക്കും. 19 കിലോഗ്രാം വ്യാവസായിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ കമ്പനികള്‍ പല മാറ്റങ്ങളും വരുത്തിയപ്പോള്‍, 14 കിലോഗ്രാം അടുക്കള സിലിണ്ടറുകളുടെ വില കുറച്ച് കാലമായി രാജ്യത്ത് സ്ഥിരത പുലര്‍ത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണ അതിന്റെ വിലയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
എടിഎഫ് നിരക്കുകള്‍
എണ്ണ വിപണന കമ്പനികള്‍ എല്‍പിജിയുടെ വില മാത്രമല്ല, വിമാന ഇന്ധനമായ എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലയും മാസത്തിന്റെ ആദ്യ ദിവസം പരിഷ്‌കരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വര്‍ഷത്തിന്റെ ആദ്യദിവസം അതായത് ജനുവരി ഒന്നിന് ഇവയുടെ വിലയില്‍ മാറ്റമുണ്ടായാല്‍ അത് വിമാനയാത്രക്കാരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കും.
ഇപിഎഫ്ഒയുടെ പുതിയ നിയമം
2025 ജനുവരി ഒന്നിന് പെന്‍ഷന്‍കാര്‍ക്കായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഇപിഎഫ്ഒ തയ്യാറെടുക്കുകയാണ്. ഈ വലിയ മാറ്റത്തിന് കീഴില്‍ള്‍ പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിക്കാനും കഴിയും, ഇതിനായി അവര്‍ക്ക് അധിക പരിശോധന ആവശ്യമില്ല.
യുപിഐ 123പേ നിയമങ്ങള്‍
ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് സുഗമമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ 123 പേ അവതരിപ്പിച്ചു. അതിന്റെ ഇടപാട് പരിധി 2025 ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 5,000 രൂപ വരെ മാത്രമായിരുന്നത് 10,000 രൂപ വരെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്താനാകും.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഈ നിയമം
സെന്‍സെക്സ്, സെന്‍സെക്സ്-50, ബാങ്കെക്സ് എന്നിവയുടെ പ്രതിമാസ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ആഴ്ചയും വെള്ളിയാഴ്ചയ്ക്ക് പകരം ചൊവ്വാഴ്ച നടക്കും. ത്രൈമാസ, അര്‍ധവാര്‍ഷിക കരാറുകളുടെ കാലാവധി അവസാന ചൊവ്വാഴ്ച ആയിരിക്കും. മറുവശത്ത് എന്‍.എസ്.ഇ സൂചിക നിഫ്റ്റി 50 പ്രതിമാസ കരാറുകള്‍ക്കായി വ്യാഴാഴ്ച നിശ്ചയിച്ചു.
കര്‍ഷകര്‍ക്ക് വായ്പ
2025 ജനുവരി 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന അടുത്ത മാറ്റം കര്‍ഷകരുമായി ബന്ധപ്പെട്ടതാണ്. വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ കര്‍ഷകര്‍ക്ക് ആര്‍ബിഐയില്‍ നിന്ന് ജാമ്യമില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കര്‍ഷകര്‍ക്ക് ജാമ്യമില്ലാതെ വായ്പയുടെ പരിധി ഉയര്‍ത്തുമെന്ന് അടുത്തിടെ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ഇത് നിമിത്തം 1.6 ലക്ഷം രൂപയ്ക്ക് പകരം രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
ഈ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും
പുതുവര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചില നിയമങ്ങളില്‍ മാറ്റം വരുത്തും. രാജ്യത്തെ ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകളെ ഇത് ബാധിക്കും. കാരണം സെന്‍ട്രല്‍ ബാങ്ക് മൂന്ന് തരം ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ പോകുന്നു. ആര്‍ബിഐയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം, പ്രവര്‍ത്തനരഹിതമായ അക്കൗണ്ട്, സീറോ ബാലന്‍സ് അക്കൗണ്ട് എന്നിവ അവസാനിപ്പിക്കും.
കാര്‍ വില കൂടും
2025 ജനുവരി ഒന്ന് മുതല്‍ പല കമ്പനികളുടെയും കാറുകള്‍ വാങ്ങുന്നത് ചെലവേറിയതായിരിക്കും. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയുള്‍പ്പെടെ പല കമ്പനികളും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
ടെലികോം നിയമങ്ങള്‍
ടെലികോം കമ്പനികള്‍ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ വര്‍ഷം മുതല്‍ റൈറ്റ് ഓഫ് വേ റൂള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകളും പുതിയ മൊബൈല്‍ ടവറുകളും സ്ഥാപിക്കുന്നതില്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ നിയമം നടപ്പിലാക്കുന്നത് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനികള്‍ക്ക് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാവില്ല. പൊതുജനങ്ങളെയും കമ്പനികളെയും കണക്കിലെടുത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.
ജിഎസ്ടി നിയമങ്ങള്‍
2025 ജനുവരി ഒന്ന് മുതല്‍ നികുതിദായകര്‍ക്ക് കര്‍ശനമായ നടപടിയുണ്ടാകും. ഇതില്‍ മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (എംഎഫ്എ) ഉള്‍പ്പെടുന്നു. ഇത് 20 കോടിയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് മാത്രമേ നേരത്തെ ബാധകമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ നികുതിദായകര്‍ക്കും ഇത് നടപ്പിലാക്കാന്‍ കഴിയും.
യമനിലെ ജയിലിൽ കഴിയുന്ന തന്റെ മകളുടെ വധശിക്ഷ ഒഴിവാക്കി മോചിപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അംഗീകരിച്ചെന്നും ഇതിന്റെ രേഖകൾ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈയിലാണുള്ളതെന്നും മോചനശ്രമവും നിയമസഹായവും യമനിൽ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം പറഞ്ഞു.
യമൻ പ്രസിഡന്റ് റഷാദ് അൽ അലിമിയാണ് നിമിഷപ്രിയയുടെ വധശിക്ഷക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ വധിച്ച കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷപ്രിയ 2017 മുതൽ യമൻ തലസ്ഥാനമായ സൻആയിലെ ജയിലിലാണ്.
2020ലാണ് വധശിക്ഷക്ക് വിധിച്ചത്. 2023 നവംബറിൽ യമൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ശിക്ഷ ശരിവെച്ചു. തലാലിന്റെ കുടുംബത്തിന് ദയാധനം (ബ്ലഡ്മണി) നൽകി മോചനം സാധ്യമാക്കാൻ ശ്രമം നടത്തിയിരുന്നു. ചർച്ച തുടങ്ങാൻ 19,871 യു.എസ് ഡോളർ സമാഹരിച്ചു നൽകി. എന്നാൽ, 40,000 ഡോളർ വേണമെന്നായിരുന്നു ആവശ്യം.
2015 സൻആയിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് തുടങ്ങിയിരുന്നു. സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്നാണ് കേസ്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് മാതാവ് പ്രേമകുമാരി 2024 ഏപ്രിലിലാണ് യമനിലേക്ക് പോയത്. ഇവർ രണ്ടുതവണ ജയിലിൽ മകളെ സന്ദർശിച്ചിരുന്നു.
സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ഫയല്‍ ചെയ്തത്.
സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തുമെന്നാണ് ലഭിച്ച വിവരം.
വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
ആത്മകഥാ വിവാദത്തില്‍ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്സില്‍നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഡി.സി.യുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയില്‍നിന്നാണ് പുസ്തകം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്, വിഷയം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ആത്മകഥ ചോര്‍ത്തിയതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി വ്യക്തമായ വിശദീകരണം റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
നെടുമങ്ങാട് കരകുളത്തെ പി.എ അസീസ് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളില്‍ ഇന്ന് രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അദേഹത്തിന്റെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ട്.
മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇദേഹം പണം നല്‍കാനുള്ളവര്‍ കഴിഞ്ഞ ദിവസം വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. അബ്ദുള്‍ അസീസ് ഇന്നലെ കോളജിനടുത്തുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.
കൊല്ലം ഇരവിപുരം സ്വദേശിയാണ്. നിലവില്‍ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളില്‍ തീ കത്തുന്നത് കണ്ടിട്ടാണ് കോളജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്‌ക്കെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കത്തിൽ പരാമർശമില്ല. ദുരന്തത്തെ നേരിടാനാവശ്യമായ ഫണ്ട് ഇതിനോടകം എസ്ഡിആർഎഫ് മുഖേന കൈമാറിയിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
നാടിനെ നടുക്കിയ ചൂരൽമല – മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
വയനാട് പുനരധിവാസം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അതി തീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. 2024 ജുലൈ 30ന് പുലർച്ചെയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ഉരുളെടുത്തത്.
സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണ കുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അപകടമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്സ് നൃത്ത പരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. കൃഷ്ണ കുമാര്‍ തന്നെയാണ് ഉമാ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ച് കൊണ്ടുവന്നതും.
ഒരു സുരക്ഷാ വേലിയുമില്ലാതെയും കസേരിയിട്ടിരിക്കുന്ന മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിന് കാരണമായത്. അതില്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം സംഘാടകര്‍ക്ക് തന്നെയാണ് എന്നാണ് വിലയിരുത്തല്‍.
കൃഷ്ണ കുമാറുമായി പോലീസ് കലൂര്‍ സ്റ്റേഡിയത്തില്‍ തെളിവെടുപ്പ് നടത്തി. പിഡബ്ലൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയ വശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം.
വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാര്‍ക്കുള്ള ഹാന്‍ഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്).
വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാന്‍ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരും.
2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.
ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല.
കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് എം.എൽ.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലർച്ചെ 1. 45 ഓടെ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടർ ചികിത്സകളും നിർദ്ദേശിച്ചിട്ടുണ്ട്.
രാത്രി 11 മണി യോടെയാണ് ഡോ. ജയകുമാറിെന്റ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. രണ്ടു മണിക്കൂറോളം അവർ എം.എൽ.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷം റിനൈയിലെ ഡോക്ടർമാരുടെ സംഘവുമായി ചർച്ച നടത്തുകയും ചെയ്തു.
കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതര പരിക്ക് പറ്റിയത് . സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഗ്യാലറിയിലേക്ക് കയറുന്നതിനിടെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു.
വീഴ്ചയില്‍ ഗ്യാലറിയുടെ സുരക്ഷയ്ക്കായി കെട്ടിയ കമ്പി ഉമാ തോമസിന്റെ തലയില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
കലൂര്‍ സ്റ്റേഡിയത്തില്‍ 12,000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.
വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് അമേൽത്തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മേയാൻ വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ തേക്കിൻ കൂപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇന്ന് മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.
വനത്തിന്റെ അതിർത്തിയോട് ചേർന്നാണ് യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ മുൻപിൽപ്പെട്ടത്. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ നാലു വർഷമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാന ആക്രമണം തടയുന്നതിനുള്ള ഫെൻസിങ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടായിരുനെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.
മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഊര്‍ജിതമായി രംഗത്ത് വരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മെല്ലപ്പോക്ക് അവസാനിപ്പിക്കണം. സമൂഹങ്ങളെ അടുപ്പിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണം. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.
മാര്‍ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിയും അദേഹത്തോടൊപ്പമുണ്ടായിരുന്നു.