India

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകനും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ പ്രിൻസ്‌മോൻ മാത്യുവിന്റെ ജേഷ്ഠസഹോദരനും തൊടുപുഴ കരിംകുന്നം ഏലംതാനത്ത് എ എം മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനുമായ ബിനു മാത്യു ജൂൺ 22 ന് നിര്യാതനായി. ചുങ്കം ഇടവക മരുതൂർ വീട്ടിൽ ഷൈനിയാണ് ഭാര്യ. അലക്സ്, അലക്സി, ആഷ്‌ലി എന്നിവർ മക്കളാണ്. സംസ്കാരം ജൂൺ 24 ചൊവ്വാഴ്ച 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ ചർച്ചിൽ നടത്തപ്പെടും.

ബിനു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനാരിക്കെ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍.
12,000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം ഭൂരിപക്ഷം അല്‍പം കുറഞ്ഞാലും നിലമ്പൂർ തങ്ങള്‍ തന്നെ പിടിക്കുമെന്നാണ് ഇടത് മുന്നണി ഉറച്ച്‌ വിശ്വസിക്കുന്നത്.

അതെ സമയം 75000ന് മുകളില്‍ വോട്ട് ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വർ നേരത്തെ പറഞ്ഞിരുന്നു.

കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോള്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്.

എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ല്‍ നിന്ന് 25% വോട്ടും, യുഡിഎഫില്‍ നിന്ന് 35 % വോട്ടും തനിക്ക് തന്നെ ലഭിക്കും എന്നാണ് പിവി അൻവർ പറഞ്ഞത്.

അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളില്‍ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ∙പങ്ങപ്പാട്ട് പരേതനായ പ്രഫ. പി.ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മ ജി. പിള്ള (85) അന്തരിച്ചു. തിങ്കൾ രാവിലെ 9 ന് വീട്ടിൽ എത്തിച്ച്‌ 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. കോഴിക്കോട് വെള്ളാവൂർ നെരമണ്ണിൽ കുടുംബാംഗമാണ്. പൊൻകുന്നം ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: സുചിത്ര, ശ്രീജിത്ത്, സ്വപ്ന, ശ്രീകാന്ത് പങ്ങപ്പാട്ട്. മരുമക്കൾ: തൊടുപുഴ തയ്യിൽ ടി.എൻ. അജിത് കുമാർ (റിട്ട. എയർ വൈസ് മാർഷൽ), ആലുവ ഗോപീപത്മത്തിൽ രേഖ ശ്രീജിത്ത് (എൻജിനീയർ) , തൊടുപുഴ എടാട്ട് സുധീന്ദ്രനാഥ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ, ഹിന്ദുസ്ഥാൻ പെട്രോളിയം), ചോറ്റി കവിതാ നിവാസിൽ കവിത ശ്രീകാന്ത് ( എൻജിനീയർ).

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത ഏഴ് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ജൂണ്‍ 22ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജൂണ്‍ 23നും 24നും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് 92 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച റദ്ദാക്കി. മുംബൈയിലേക്കുള്ള AI 2534 വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽ കയറ്റിവിടുകയായിരുന്നു. സാങ്കേതികകാരണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന്‌ എട്ട് എയർ ഇന്ത്യ വിമാനങ്ങൾ വേറെയും റദ്ദാക്കിയിരുന്നു. ദുബായ്‌-ചെന്നൈ, ഡൽഹി-മെൽബൺ, മെൽബൺ-ഡൽഹി, ദുബായ്‌-ഹൈദരാബാദ്‌, പുണെ-ഡൽഹി, അഹമ്മദാബാദ്‌-ഡൽഹി, ചെന്നൈ-മുംബൈ, ഡൽഹി-പുണെ വിമാനങ്ങളാണ്‌ റദ്ദാക്കിയത്‌.

അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായതിനുപിന്നാലെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങിൽ 20 ശതമാനത്തോളം കുറവ് ഉണ്ടായതായാണ് റിപ്പോർട്ട്. ടിക്കറ്റ് നിരക്ക് എട്ടുമുതൽ 15 വരെ ശതമാനം കുറഞ്ഞതായും ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രവി ഗോസയ്ൻ പറഞ്ഞു.

ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ജൂൺ 12-ന് അഹമ്മദാബാദിൽ തകർന്നുവീണ് യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചിരുന്നു. അതിനുശേഷം വിദേശ ടിക്കറ്റ് ബുക്കിങ്ങിൽ 18 മുതൽ 22 വരെ ശതമാനവും ആഭ്യന്തരയാത്രകളിൽ പത്തുമുതൽ 12 വരെ ശതമാനവും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാടിക്കറ്റുകളുടെ നിരക്കിൽ പത്തുമുതൽ 15 വരെ ശതമാനം കുറവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10,000 മുതല്‍ 15,000 വരെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫ്. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.

മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്.

എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡും ഷൗക്കത്തിന് ലഭിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.

എന്നാല്‍ നിലമ്പൂരില്‍ എം. സ്വരാജിന് രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കും.

പോത്തുകല്‍ പഞ്ചായത്തില്‍ സ്വരാജ് 1042 വോട്ടിന്റെ ലീഡ് നേടും. കരുളായി പഞ്ചായത്തില്‍ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂര്‍ നഗരസഭയില്‍ 1007 വോട്ടും സ്വരാജിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.

എം. സ്വരാജ് 80233 വോട്ടുകള്‍ നോടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 78,595, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8335, പി.വി അന്‍വര്‍ 5120 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകള്‍.

ജൂൺ 21-നും ജൂലായ് 15-നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശസർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന) അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഡൽഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകൾ, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്.

നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് ക്ഷമ ചോദിച്ച എയർ ഇന്ത്യ, ഇവർക്ക് ബദൽ വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ അല്ലെങ്കിൽ മുൻഗണന അനുസരിച്ച് മുഴുവൻ പണവും റീഫണ്ട് ചെയ്യാമെന്നോ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാപരിശോധന കർശനമാക്കാൻ എയർ ഇന്ത്യ ഉടമകളായ ടാറ്റഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സർവീസുകൾ കുറയ്ക്കുന്നത്.

രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മുന്നില്‍ മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര്‍ മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി. തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്.

1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിനായിരുന്നു നിലമ്പൂര്‍ കഴിഞ്ഞ നാലാഴ്ചയോളം സാക്ഷ്യംവഹിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടിരുന്നത്. 21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്.

നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാർട്ടികൾ നിലമ്പൂരിൽ കളംനിറഞ്ഞത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധത്തിന് വിരാമം. വൈകീട്ട് ആറുവരെ വോട്ട് രേഖപ്പെടുത്തും.

പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).

പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

പമ്പുകളില്‍ പൊതുടോയ്‌ലറ്റ് ബോര്‍ഡ് വെച്ച നടപടിയ്‌ക്കെതിരേ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് കോടതി നിര്‍ദേശിച്ചിരുന്നു.

പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്‌ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.

സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും ഹര്‍ജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Copyright © . All rights reserved