മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂർ സ്വദേശി ഫാത്തിമ്മ (63) ആണ് മരിച്ചത്. വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തിയതിയാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാരദ കൈക്കൂലി കേസിൽ തൃണമൂൽ നേതാക്കളെയും മന്ത്രിമാരെയും സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മമത നേരിട്ടെത്തി. രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്.
നാല് മന്ത്രിമാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ബാങ്ക് ജീവനക്കാരനായ പ്രതി വിജീഷ് വർഗീസിനെ പോലീസ് പിടികൂടി. ബംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ഇയാൾ ഭാര്യയേയും രണ്ട് കുട്ടികളേയും കൂടെകൂട്ടി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും.
ബാങ്കിലെ ക്ലാർക്ക് കം കാഷ്യറായി കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് ജോലി ചെയ്തിരുന്നത്. ഈ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.
ഒടുവിൽ ക്രമക്കേട് കണ്ടെത്തിയതോടെ, ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് മുങ്ങിയത്. കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തിയ ഇയാൾ കാർ അവിടെ ഉപേക്ഷിച്ചു. തുടർന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയിൽ താമസിക്കാൻ പദ്ധതിയിട്ടുവെങ്കിലും അവസാന നിമിഷം ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. നാടകീയമായി ആയിരുന്നു ഇക്കാര്യം വെളിപ്പെട്ടതും. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു.
തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി വെളിപ്പെട്ടത്. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ, കോടികൾ നഷ്ടമായെന്ന് വ്യക്തമായി. ബാങ്കിലെ മറ്റ് ജീവനക്കാർക്കും തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ അധികൃതർ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
ഒറ്റമുറി വീട്ടില്‍ ക്വാറന്റീനിലിരിക്കാന്‍ ഇടമില്ല, കോവിഡ് പോസിറ്റീവായ 18 കാരന്‍ ക്വാറന്റീനീലിരുന്നത് മരത്തിന് മുകളില്‍.
തെലങ്കാനയിലെ നലഗൊണ്ട ജില്ലയില്‍ നിന്നാണ് കോവിഡിന്റെ ദുരന്തചിത്രം വരുന്നത്. ഗോത്രവര്‍ഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലെ 18 കാരനായ ശിവനാണ് ഈ ദുരവസ്ഥ.
ഹൈദരാബാദില്‍ ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ശിവന്‍. ഒരു മാസം മുമ്പ് നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശിവന്‍ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ മെയ് 4 ന് ശിവന്‍ കോവിഡ് പോസിറ്റീവുമായി. മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനങ്ങളില്ലെന്ന് പറഞ്ഞ ആരോഗ്യവകുപ്പ് ശിവനോട് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.
ഒറ്റമുറി ഉള്ള വീട്ടില്‍ ക്വാറന്റീനില്‍ പോകാന്‍ ഇടമില്ല. അഞ്ച് പേര്‍ക്ക് തന്നെ ഒരുമിച്ചുറങ്ങാനുള്ള സൗകര്യം വീട്ടിലില്ല. പകലുറങ്ങിയാണ് രാത്രിയിലെ ഉറക്കത്തിന്റെ കടം വീട്ടുന്നത്. ഈ ആലോചനകളാണ് ശിവനെ വീടിന് സമീപം ഉള്ള മരം ‘കോവിഡ് വാര്‍ഡ്’ ആക്കാന്‍ പ്രേരിപ്പിച്ചത്.
മുളകള്‍ കൊണ്ടാണ് മരമുകളില്‍ ശിവന്‍ കോവിഡ് വാര്‍ഡൊരുക്കിയത്. മഴയും ചൂടും തണുപ്പുമൊക്കെ സഹിച്ച് കഴിഞ്ഞ 11 ദിവസവും ശിവന്‍ അവിടെയാണ് താമസിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രോഗത്തെ ഭയക്കുന്ന ഗ്രാമവാസികള്‍ ആരും മിണ്ടാന്‍ പോലും തയാറായില്ല. ആരും വീടുകളില്‍ നിന്ന് പുറത്തു പോലും വന്നില്ല ശിവന്‍ പറഞ്ഞു.
മരമുകളിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ ഒരു കയറും ബക്കറ്റും കെട്ടിയിട്ടുണ്ട്. അത് വഴി അമ്മയും സഹോദരങ്ങളും ഭക്ഷണവും മറ്റും മുകളിലെത്തിക്കും. വീട്ടില്‍ ഒരു ശുചിമുറി മാത്രമാണുള്ളത്. അതുപയോഗിച്ചാല്‍ രോഗം മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യത ഉള്ളതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ശിവന്‍ ഒഴിഞ്ഞ പറമ്പുകളിലേക്കും വയലുകളിലേക്കും പോകും. പകല്‍ ഏറുമാടത്തില്‍ കിടന്ന് ഉറങ്ങുകയോ മൊബൈല്‍ സമയം ചെലവഴിച്ചും ദിവസം തളളി നീക്കും.
പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുകയായിരുന്നു സുനുൽകുമാർ. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് ഇയാളുടെ പക്കൽ പുറത്തിറങ്ങുന്നതിനുള്ള സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നു.
ട്രേഡ് യൂണിയൻ സംഘടനകൾ തിങ്കളാഴ്ചത്തെ റേഷൻ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ല. ആവശ്യങ്ങൾ സർക്കാർ ഉടൻ പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ സമരത്തിനില്ലെന്ന് അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിയും, കാലാവസ്ഥ പ്രതികൂലമായതിനാലും ജനങ്ങൾക്ക് റേഷൻ വിതരണം തടസമുണ്ടാകും എന്നതിനാലും ജീവനക്കാരുടെ പ്രയാസം കണക്കിലെടുത്തു സർക്കാർ നൽകിയ ഉറപ്പിന് മേലും സമരത്തിൽ നിന്നും പിന്മാറിയതെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രൻ പിള്ളയും കെആർഇഎഫ് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു എന്നിവർ സംയുക്ത പ്രതാവനയിൽ പറഞ്ഞു. റേഷൻ ജീവനക്കാരുടെ ന്യായമായ സമര പ്രഖ്യാപനത്തിന് എക്കാലവും ഒപ്പം ഉണ്ടാകുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു..
ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം.
മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.
പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും
മലയാളികളുടെ പ്രിയങ്കരിയായിരുന്ന ബാലതാരം തരുണി വിട്ട് പിരിഞ്ഞിട്ട് ഒൻപതു വര്‍ഷം. 14ാം വയസില്‍ നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പെട്ടാണ് തരുണി മരിക്കുന്നത്. തരുണിയുടെ അമ്മ ഗീതാ സച്ചുദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബോളിവുഡില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തരുണി വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ വിനയന്‍ ചിത്രമായ സത്യത്തിലും അഭിനയിച്ചു. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.
അഞ്ചോ ആറോ വയസുള്ളപ്പോഴാണ് തന്റെ ചിത്രങ്ങളില്‍ തരുണി അഭിനയിക്കുന്നത്. പിന്നീട് മുബൈയില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വരുമ്പോഴൊക്കെ തരുണി തന്നെ വിളിക്കുമായിരുന്നു. മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമെല്ലാം ആ കുട്ടിയ്ക്കുണ്ടായിരുന്നു. തരുണിയുടെ ഓര്‍മ്മകളില്‍ വിനയന്‍ പറയുന്നു…
അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരു അത്ഭുത ശിശു, തരുണിയുടെ ഓര്‍മ്മകളില്‍ സംവിധായകന്‍ വിനയന്‍
ഞാന്‍ എഴുതി സംവിധാനം ചെയ്ത സത്യം വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ വാത്സല്യം നിറച്ച പൊന്നോമന മരിച്ചിട്ട്് ഒൻപതു വര്‍ഷം തികയുന്നു.
ഈശ്വരന് കണ്ണി ചോരയില്ലേ
നേപ്പാളിലുണ്ടായ വിമാനപകടത്തില്‍പ്പെട്ടാണ് തരുണി മരിക്കുന്നത്. ഈശ്വരനെ ഏറെ നാള്‍ ഭജിച്ചതുക്കൊണ്ട് മാത്രം തനിക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്ന അമ്മ. അവള്‍ക്ക് 14 വയസ് തികയുന്ന ദിവസം ഈശ്വരനെ കാണാന്‍ പോയപ്പോഴായിരുന്നു മരണം അവരെ കൂട്ടികൊണ്ട് പോയത്. ഈശ്വരന് കണ്ണില്‍ ചോരയില്ലേ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും.
മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമൊക്കെ മനസില്‍ സൂക്ഷിക്കുകെയും സ്മരിക്കുകെയും ചെയ്യുന്ന തരുണി, അതുല്യമായ അഭിനയശേഷി കൈവരിച്ച അത്ഭുത ശിശുവായിരുന്നു
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം.
കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവി നൽകിയില്ലെങ്കിൽ, മുന്നണിക്ക് പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോനാകും സാധ്യത. അതേസമയം, രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനമില്ല. അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തിലാകും. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിപദത്തിൽ സിപിഎമ്മിൽ ഏകദേശ ധാരണയായി.
ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്‌കാരം. ഇസ്രയേൽ കോൺസൽ ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. പേരു പോലെ സൗമ്യയായ പ്രിയപ്പെട്ടവളുടെ വേർപ്പാട് ഈ നാടിന് സഹിക്കാനാകുന്നില്ല.
ഏഴ് വർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്ന സൗമ്യ, ക്രിസ്മസിനോടടുത്ത് മകൻ അഡോണിന്റെ ആദ്യകുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത്ത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് കീരിത്തോടുള്ള വീട്ടിലേക്ക് സൗമ്യയുടെ ഭൗതികദേഹം എത്തിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഇസ്രയേൽ കോൺസൽ ജനറൽ ജോനാദൻ സഡ്ക അന്തിമോപചാരമർപ്പിക്കാനെത്തി.
വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൂന്ന് മണിക്ക് ഭൗതികദേഹം കീരീത്തോട് നിത്യസഹായമാതാ പള്ളിയിൽ എത്തിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലികുന്നേൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.