മഹാമാരി രാജ്യത്ത് പിടിമുറുക്കി വര്‍ഷം ഒന്ന് പിന്നിടുമ്പോഴും രാപകല്‍ ഇല്ലാതെ പോരാടുകയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പരാമര്‍ശനത്തിനെതിരെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്.

മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘മഹാമാരിക്കാലത്ത് ഒന്നും നോക്കാതെ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ച നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും യാതൊരു യോഗ്യതയുമില്ലാത്ത ഒരാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ല. യുക്തി, ശാസ്ത്രം ഇന്ത്യയില്‍ വളരാന്‍ അനുവദിക്കൂ,’ റസൂല്‍ പൂക്കുട്ടി കുറിച്ചു.

ഡോക്ടര്‍മാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിമര്‍ശിച്ച് താരവും രംഗത്തെത്തിയത്. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന.