പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുന്നതരത്തില്‍ മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കിയെന്ന് അതിരൂപത മുഖപത്രം സത്യദീപം.
പി സി ജോര്‍ജ്ജിനും മുഖപത്രത്തില്‍ വിമര്‍ശനം.ഇന്ത്യയെ ഹിന്ദുരാഷ്ടമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിച്ചു.
എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് ബി ജെ പിക്കും കോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യകേരളത്തെ നിര്‍വ്വികാരമാക്കിയെന്നാണ് വിമര്‍ശനം. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരിക്കുന്നതുമെന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ.
ചില ക്രൈസ്തവര്‍ക്കിടയില്‍പ്പോലും മതേതരത്വത്തെ ഇനി പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടില്‍ ചിന്തകള്‍ വളരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണെന്നും പി സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് സത്യദീപത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സഭാ നേതൃത്വത്തെയും സത്യദീപം വിമര്‍ശിക്കുന്നുണ്ട്.ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ലെന്നും പക്ഷേ അതിന്‍റെ പേരിലുള്ള അപര വിദ്വേഷപ്രചാരണം ന്യായകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിക്കുന്നു. അപവാദപ്രചാരണത്തിനെതിരെയുള്ള നവീന്‍റെയും ജാനകിയുടെയും പ്രതികരണം പക്വതയാര്‍ന്നതാണ്.
ഇത് മുതിര്‍ന്നവര്‍ക്ക് പ്രചോദനമാകണം.വ്യത്യസ്തമായ മതവീക്ഷണങ്ങള്‍ വേര്‍തിരിവിന്‍റെ വിനിമയത്തിലേക്കല്ല,സംവാദത്തിന്‍റെ സമന്വയത്തിലേക്ക് നയിക്കട്ടെ.
മതം ഏകകമല്ലാത്ത കേരളമാണ് യഥാര്‍ത്ഥ ഐശ്വര്യ കേരളമെന്നും അതാകട്ടെ ഭാവി യുവകേരളവും എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖപത്രത്തിലെ ലേഖനം അവസാനിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ, ഘടകകക്ഷിയായ സിപിഐ ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പരാതി. പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം.
കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് നിര്‍ണായക വിവരം ലഭിച്ചത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറി.
സംഭവശേഷം ഒളിവില്‍പ്പോയ വൈഗയുടെ പിതാവ് സനു മോഹന്‍ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ താമസിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഹോട്ടലിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങളുണ്ട്. പോലീസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹോട്ടലില്‍ സനു മോഹന്‍ രണ്ടായിരം രൂപ കൈമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നാലു ദിവസം ഇയാള്‍ ഇവിടെ താമസിച്ചിരുന്നു.
ഏപ്രില്‍ 16നു മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ സനു ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ഡ് വഴി ഹോട്ടല്‍ ബില്‍ അടയ്ക്കാമെന്നു പറഞ്ഞ് അന്നു രാവിലെ പത്തോടെ പുറത്തുപോയ സനുമോഹന് പിന്നീടു ഹോട്ടലില്‍ തിരിച്ചെത്തിയില്ല. ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ ഇയാളെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് കേസിന്റെ വിവരമറിയുന്നത്.
തുടര്‍ന്നു മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറില്‍ വിളിച്ചു വിവരം അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു പറഞ്ഞു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ കേരള പോലീസിന്റെ ഒരു ടീം കൊല്ലൂരില്‍ സനുവിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്നും വൈഗയുടെ മരണത്തിലെ ദുരൂഹതകള്‍ ഉടന്‍ നീങ്ങുമെന്നാണു പ്രതീക്ഷയെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റേയും വണ്ടികളോടുള്ള പ്രേമം നാട്ടിൽ പാട്ടാണ്. വിപണിയിൽ ഇറങ്ങുന്ന പുതിയ വണ്ടികൾ ഇരുവരും വാങ്ങുന്നത് പലപ്പോഴും വാർത്തയാകാറുമുണ്ട്. ദുൽഖറിന്റെ ഈ വീക്‌നെസ്സിൽ കയറി പിടിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വീട്ടിലേക്ക് വരികയാണെങ്കിൽ ദുൽഖറിന് ഒരു കാറും മകൾ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
നിപ്പോൺ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് ഉണ്ണിമുകുന്ദൻ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് ദുൽഖർ കമന്റ് ചെയ്തപ്പോഴാണ് ഉണ്ണിയുടെ മറു കമന്റ്. മനോഹരമായ വീടാണെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാമെന്ന് ഉണ്ണിമുകുന്ദൻ മറുപടി നൽകി.
മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.
‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടി അടുത്തിടെ ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് തീർത്തതിനു പിന്നാലെ ഉണ്ണി മുകുന്ദൻ പഴയ ഫിറ്റ്നസിലേക്ക് എത്താനായുള്ള പുതിയ ഡയറ്റ് പ്ലാനും പരീക്ഷിച്ച് വിജയിച്ചു.
“ഇന്നെന്റെ ഡയറ്റിന്റെ അവസാന ദിവസമായിരുന്നു. എന്റെ പ്രോമിസ് കാത്തുസംരക്ഷിക്കാൻ സഹായിച്ച ഓരോരുത്തർക്കും നന്ദി. എല്ലാ ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് നിങ്ങൾ പലരും കാത്തിരിക്കുന്നതെന്നറിയാം, എങ്കിലും ഇന്ന് ഞാൻ ചിത്രം പങ്കുവയ്ക്കുന്നില്ല. പകരം കഴിഞ്ഞ മൂന്നുവർഷമായി ഞാൻ പിൻതുടരുന്ന ഡയറ്റ് പ്ലാൻ പങ്കിടുന്നതാണ് നല്ലതെന്ന് തോന്നി. ഞാൻ 4 ഡയറ്റ് പ്ലാനുകൾ പിന്തുടർന്നു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റികൊണ്ടിരുന്നു. ഇതാണ് ഒരു സ്റ്റാൻഡേർഡ് ഡയറ്റ്, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ ചീറ്റ്‌ഡേ പോലുമില്ലാതെ ഞാൻ പരീക്ഷിച്ചത്,” എന്നായിരുന്നു അവസാന ദിവസം ഉണ്ണി മുകുന്ദൻ കുറിച്ചത്.
View this post on Instagram
കൊച്ചിയിൽനിന്ന് കാണാതായ സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കമ്മീഷണർ സി.എച്ച്.നാഗരാജു. സനു മോഹന്‍ സ്വന്തം പേരിലാണ് കർണാടകയിലെ കൊല്ലൂരിലെ ലോഡ്ജിൽ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആറു ദിവസമായി കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനു മോഹന്റെ ദൃശ്യങ്ങളാണിത്. ലോഡ്ജിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ രാവിലെ ലോഡ്ജിലെ പണം നല്‍കാതെ സനു മോഹന്‍ അവിടെനിന്ന് രക്ഷപെട്ടു. ഇതിന് പിന്നാലെ മലയാളികളായ ഉടമയും ജീവനക്കാരും തിരിച്ചറിയല്‍ രേഖയായി നല്‍കിയ ആധാര്‍കാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് നാട്ടില്‍ അന്വേഷിച്ചതോടെയാണ് സനു മോഹനെ തിരിച്ചറിഞ്ഞത്.
ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലോഡ്ജിൽ നിന്ന് രക്ഷപെട്ട സനുമോഹനെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘവും കൊല്ലൂരില്‍ എത്തിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ , വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പതിമൂന്നൂകാരി വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് പിതാവ് സനു മോഹനെ കാണാതായത്. മാർച്ച് 22 ന് പുലര്‍ച്ചെ സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതോടെ സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വൈഗ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സനു മോഹനെ പിടികൂടുന്നതോടെ വൈഗയുടെ മരണത്തിലെ ദുരൂഹതയും നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിന് ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മകളുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം 22നാണ് സനുമോഹനെ കാണാതായത്.
കോവിഡ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് യാത്രകാരുടെ കൂട്ടയോട്ടം. ബിഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൻസജ്ജീകരണങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിരുന്നത്. എന്നാൽ മടങ്ങിയെത്തിയ തൊഴിലാളികൾ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്.
കോവിഡിന്റെ രണ്ടാം തരംഗം വൻപ്രതിസന്ധിയാണ് ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന െതാഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനിൽ തന്നെ കോവിഡ് പരിശോധന നിർബന്ധമാക്കിയത്. എന്നാൽ ട്രെയിനിൽ വന്നിറങ്ങുന്നവർ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാർക്കോ പൊലീസുകാർക്കോ ജനക്കൂട്ടത്തെ തടയാനും കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഭർത്താവിന്റെ സഹോദരിയെ കൊന്ന് പെട്ടിയിലാക്കി മൂന്നു ദിവസം സൂക്ഷിച്ച യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിലാണ് നടുക്കുന്ന സംഭവം. യുവതി തുടർച്ചയായി ഫോണിൽ സംസാരിച്ചത് ആരോടാണ് എന്ന് അന്വേഷിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിയത്. പൂജ എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രേഖ ഇവരുടെ ഭർത്താവിന്റെ സഹോദരിയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
‘പൂജയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് സഹോദരി രേഖ വീട്ടിലെത്തിയത്. ഈ സമയം പൂജ ഫോണിൽ സംസാരിക്കുകയായിരുന്നു. ഒരുപാട് നേരം സംസാരം തുടർന്നതോടെ ആരോടാണ് സംസാരിക്കുന്നത് എന്ന് ഭർത്താവിന്റെ സഹോദരി ചോദിച്ചു. ഇക്കാര്യം സഹോദരനെ അറിയിക്കുമെന്നും രേഖ പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
അന്ന് രാത്രി ഉറങ്ങാൻ കിടന്ന രേഖയെ മൂർച്ചയേറിയ ആയുധം െകാണ്ട് പൂജ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരപരുക്കേറ്റ രേഖ അപ്പോൾ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ഒരു പെട്ടിയിലാക്കി കട്ടിലിന് അടിയിൽ സൂക്ഷിച്ചു. കൊല്ലപ്പെട്ട രേഖയുടെ മക്കൾ അന്വേഷിച്ച് വന്നപ്പോൾ സഹോദരനെ കാണാൻ നഗരത്തിലേക്ക് പോയി എന്നുമാണ് അറിയിച്ചത്. എന്നാൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായ മക്കൾ പൊലീസിൽ പരാതി നൽകി.
മൂന്നുദിവസങ്ങൾക്ക് ശേഷം പെട്ടിയിൽ നിന്നും ദുർഗന്ധം വീടിനുള്ളിൽ നിറഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തുമായുള്ള ഫോൺ സംസാരം ഭർത്താവിനെ അറിയിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധ കുത്തിവെപ്പുകൾ നൽകിയും യുകെയിലെ കോവിഡ് വ്യാപനം കുറഞ്ഞതിൻെറ ആശ്വാസത്തിൽ ആയിരിക്കുമ്പോൾ കേരളത്തിലെ രോഗവ്യാപനതോത് ഉയരുന്നതിൻെറ ആശങ്കയിലാണ് യുകെ മലയാളികൾ. എന്നിനി ജന്മനാട്ടിൽ സന്ദർശനം നടത്താമെന്നതും തങ്ങളുടെ ഉറ്റവരെയും ബന്ധുക്കളെയും കാണാൻ സാധിക്കും എന്നുള്ളതും പ്രവാസി മലയാളികളുടെ ഇടയിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു . തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ കോവിഡ് പോസിറ്റീവ് ആയി. കേരള കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് രണ്ടുതവണ കോവിഡ് വന്നു എന്ന വാർത്തയും പുറത്തു വന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും കോവിഡ് വ്യാപനവും മരണനിരക്കും അതിരൂക്ഷമാവുകയാണ്. പക്ഷെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങളാണ് കോവിഡ് വ്യാപനം കുതിച്ചുയരാൻ പ്രധാന പങ്കു വഹിച്ചത് എന്നത് പകൽ പോലെ വ്യക്തമാണ്. രോഗവ്യാപനം അനിയന്ത്രിതമായി കൂടി ഇന്ത്യയും റെഡ് ലിസ്റ്റിൽ വന്നാൽ സമീപഭാവിയിലെങ്ങും യുകെ മലയാളികൾക്ക് കേരളത്തിൽ വന്നു പോകുക സുഗമമായിരിക്കില്ല.

കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നതിൻെറ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല എന്നാണ് ഭൂരിപക്ഷം യുകെ മലയാളികളും വിശ്വസിക്കുന്നത്. യാതൊരു രീതിയിലുള്ള കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ വളരെ നിരുത്തരവാദിത്വപരമായ പെരുമാറ്റമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ മുന്നണികളും പുലർത്തിയത്. മാസ്ക് ധരിക്കാനോ കോവിഡിനെതിരെ എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കാനോ നേതാക്കളോ മുന്നണികളോ തയ്യാറായില്ല എന്നതിൻെറ പരിണിതഫലമാണ് കടിഞ്ഞാണില്ലാതെ കുതിച്ചുയരുന്ന രോഗവ്യാപനതോത്.

കോവിഡ് കാലമാണെങ്കിലും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലേയ്ക്കും ജാഥകളിലേയ്ക്കും ആൾക്കാരെ കൂടുതൽ എത്തിക്കാൻ കാണിച്ച മത്സരബുദ്ധിയാണ് രോഗവ്യാപനതോത് ഉയരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങൾ രാഷ്ട്രീയപാർട്ടികൾ നടത്തിയ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ കണ്ണടയ്ക്കുകയാണ് ചെയ്തത്. കർശന നിയന്ത്രണങ്ങളോടെ രോഗവ്യാപനതോത് പിടിച്ച് കെട്ടി യുകെ സ്ഥിരത കൈവരിച്ചപ്പോൾ രോഗ പ്രതിരോധത്തിൽ ആദ്യകാലത്ത് പ്രശംസ പിടിച്ചു പറ്റിയ കേരളം നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും കേരളത്തിൻെറ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടത്തിയ രാഷ്ട്രീയ പ്രചരണ യാത്രകളാലും മറ്റും കോവിഡ് വ്യാപനത്തിൻെറ കൂത്തരങ്ങായി മാറി.

യുകെയിൽ ഫിലിപ്പ് രാജകുമാരൻെറ മരണാനന്തര ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 30 പേർ മാത്രം പങ്കെടുക്കുമ്പോൾ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്ന കേരളത്തിലെ സ്ഥിതി വിഭിന്നമാണ്. വിവാഹങ്ങളും മൃതസംസ്കാര ശുശ്രുഷകളും സൃഷ്ടിക്കുന്ന ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപനത്തിൻെറ മുഖ്യ സ്രോതസ്സായി മാറുന്ന കാഴ്ച ദുഃഖകരമാണ്. ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കുന്ന മെയ് 2 ന് നടക്കുന്ന ആഹ്ലാദപ്രകടനങ്ങൾ രോഗവ്യാപനത്തിൻെറ തീവ്രത വീണ്ടും ഉയർത്തും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
കേരളത്തിൽ കോവിഡ് വ്യാപനത്തിൻെറ രൂക്ഷത ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാഭ്യാസ മേഖലെയാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു എക്സാമിനേഷൻ അനശ്ചിതത്വത്തിലായി. യൂണിവേഴ്സിറ്റി പരീക്ഷകൾ ഒട്ടു മിക്കതും താളംതെറ്റി. മാറ്റിവയ്ക്കപ്പെട്ട പ്ലസ് ടു എക്സാമിനേഷൻ അടുത്തവർഷത്തെ ബിരുദ തല കോഴ്സുകളുടെ പ്രവേശനത്തെയും താളം തെറ്റിക്കും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അടുത്ത ഒരു അധ്യയന വർഷം കൂടി വിദ്യാർഥികൾക്ക് നഷ്ടമാകുമോ എന്ന് ആശങ്കയിലാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.
അമിതവേഗത്തിൽ വന്ന മിനി ടാങ്കർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും തൽക്ഷണം മരിച്ചു. നൂറനാട് ഇടപ്പോൺ പാറ്റൂർ ഇഞ്ചക്കലോടിൽ ഇ.കെ.തോമസ് (ജോയിക്കുട്ടി 57), മകൾ ഡി. ഫാം വിദ്യാർഥിനി ജോസി തോമസ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോൺ റോഡിൽ പടനിലം ആൽമാവ് മുക്കിലായിരുന്നു അപകടം.
ജോയിക്കുട്ടിയും മകൾ ജോസിയും പടനിലത്തേക്ക് വരുമ്പോൾ ഇടപ്പോൺ ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മൈൽക്കുറ്റിയിൽ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയിൽ തലയിടിച്ചാണ് ജോസി മരിച്ചത്. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി– ബേക്കറി വ്യാപാരം നടത്തിവരികയാണ് ജോയിക്കുട്ടി.
ബിഎസ്‌സി ഫിസിക്സ് ബിരുദം പൂർത്തിയാക്കിയ ജോസി കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി.ഫാം വിദ്യാർഥിനിയായി ചേർന്നത് കഴിഞ്ഞദിവസമാണ്. കോളജിലെ ആവശ്യത്തിനായി വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവർ പന്തളം കുളനട പ്രവീൺ ഭവനത്തിൽ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാൽ നൂറ്റാണ്ടു കാലം പാറ്റൂർ ജംക്‌ഷനെ സ്നേഹിച്ച ജോയിക്കുട്ടി അച്ചായൻ ഇനി ഓർമയിൽ. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി മകളുമായി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞത് പ്രദേശവാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം ഒരു കുടക്കീഴിൽ എന്നു പറയുന്നതുപോലെ ‘അച്ചായന്റെ കട’യിൽ ചെന്നാൽ എല്ലാം വാങ്ങാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു .
ഒരു പെട്ടിഓട്ടോയുമായി പാറ്റൂരിൽ എത്തിയ ജോയിക്കുട്ടി പിന്നീട് ഓട്ടോറിക്ഷ വാങ്ങി. ഇതിനുശേഷമാണ് ചെറിയ രീതിയിൽ സ്റ്റേഷനറി കട തുടങ്ങിയത് . പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങൾ അങ്ങനെ എല്ലാം കടയിൽ ലഭിച്ചുതുടങ്ങിയപ്പോൾ പാറ്റൂർ നിവാസികൾക്ക് ജോയിയുടെ കട ‘അച്ചായന്റെ കട’യായി മാറി. ഭാര്യ ശാന്തമ്മയുമായി രാവിലെ കടയിൽ എത്തിയാൽ രാത്രി ഒൻപതു മണിക്കാണ് മടങ്ങിപ്പോകുന്നത്. കൂട്ടായ്മ എന്ന അർഥമുള്ള ഫെലോഷിപ് എന്നാണ് കടയുടെ പേര്.ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകൻ: ജോസൻ തോമസ്.
ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടൻ മാരക ലഹരി മരുന്നുമായി പിടിയിലായി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നോർത്തിലുള്ള പരമാര റോഡിൽനിന്നു മാരക ലഹരിമരുന്നുമായി പിടികൂടുകയായിരുന്നു.
2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയൻ കത്തി എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാൾക്കെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.
ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് ഇയാൾ വില്ലൻ വേഷം അവതരിപ്പിച്ചത്. റെയ്ഡിൽ സിഐ അൻവർ സാദത്ത്, പ്രീവന്റീവ് ഓഫിസർ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാർഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.