കൊച്ചി തൃക്കാക്കരയിൽ നിന്ന് കാണാതായ സനു മോഹൻ കൊല്ലൂര്‍ മൂകാംബികയിലെത്തിയതായി അന്വേഷണ സംഘം. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് രക്ഷപെട്ടു. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കൊല്ലൂര്‍ മൂകാംബികയിലെത്തി.
പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കാണാതായ പിതാവ് സനു മോഹനു വേണ്ടിയുളള തിരച്ചിൽ ഫലം കാണുന്നുവെന്നതിന്റെ സൂചനകളാണ് പൊലീസ് നൽകുന്നത്. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹൻ ഉണ്ടായിരുന്നത്. ലോഡ്ജിലെ ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബിൽ തുക പോലും നൽകാതെ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർണാടക പോലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു.
സിസിടിവി പരിശോധിച്ചതിൽ നിന്ന് സനു മോഹനാണെന്ന് സ്ഥിരീകരിക്കാനായി. കർണാട പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകി. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വൈഗയുടെ മൃതദേഹം കിട്ടിയ മാർച്ച് 22 ന് സനു മോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഒരു മാസത്തോളമായിട്ടും കേസിൽ അന്വേഷണ പുരോഗതിയില്ലാതിരുന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലുണ്ടായ നിർണായക വഴിത്തിരിവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ഷുവ്രോ ബിശ്വാസിന്റെ (31) മൃതദേഹം ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ നിന്ന് കണ്ടെത്തി. സ്വയംതൊഴിലിലേർപ്പിട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്റ്റോ കറൻസി സുരക്ഷാ പ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം.
ഷുവ്രോവിന്റെ സഹോദരൻ ബിപ്രോജിത് ബിശ്വാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
‘മരണവാർത്തയറിഞ്ഞ് ഞങ്ങൾ തകർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് സഹോദരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നത്. പ്രൊഫണൽ സഹായം തേടണമെന്ന് ഞങ്ങൾ ഉപദേശിച്ചിരുന്നു. എന്നാൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടാൻ സഹോദരൻ വിസമ്മതിച്ചു.’- ബ്രിപോജിത്ത് പറയുന്നു.
ബുദ്ധിമുട്ടുകൾ ആരോടും തുറന്നുപറയാത്ത വ്യക്തിയായിരുന്നു ഷുവ്രോ. ഒരു ന്യൂറോളജിസ്റ്റിനെ കാണാൻ ഷുവ്രോ പോയിരുന്നു എന്നാൽ അതെന്തിനാണെന്ന് വീട്ടുകാർക്ക് അറിയില്ല.ഷുവ്രോ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഒഴിയണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ്, ഇയാൾക്കെതിരെ മാൻഹാട്ടനിലെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു.കെട്ടിടത്തിനുളളിൽ കിടക്കയ്ക്ക് തീയിടുക, കത്തിചുഴറ്റി ഭീഷണിപ്പെടുത്തുക, എലിവേറ്ററിനുളളിൽ രക്തം പുരട്ടുക തുടങ്ങി വിചിത്രമായ പ്രവൃത്തികളെ തുടർന്നാണ് കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ മാനേജ്മെന്റ് കേസ് ഫയൽ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാന്‍ അനുമതിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനത്തിന് അനുമതി നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാകുക. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുസരിച്ച് ജോലി ചെയ്യാം. ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങള്‍ വഴിയോ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ ഇത് തുടരും.
എന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ളവര്‍ പതിവായി ഓഫീസില്‍ വരണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്ക് ഓഫീസില്‍ വരുന്നതിലുള്ള ഇളവ് തുടരും. പതിവായി ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ഭരണതലത്തില്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന് കണ്ടാല്‍ വകുപ്പ് തലവന്മാര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.
45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആള്‍ക്കൂട്ടം കുറയ്ക്കാന്‍ സമയക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്. വിവിധ ഷിഫ്റ്റുകള്‍ എന്ന തരത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഒരേ സമയം ഓഫീസില്‍ നിരവധി ജീവനക്കാര്‍ വരുന്നത് ഒഴിവാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
മദ്യപിക്കാനായി പണം നല്‍കാത്തതിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം ചൂരക്കുഴി സ്വദേശി ഷാജിയാണ് ഭാര്യ മീനയെ കൊലപ്പെടുത്തിയശേഷം പൊലീസില്‍ കീഴടങ്ങിയത്.
ഭാര്യയ്ക്ക് വായ്പയായി ലഭിച്ച തുകയില്‍ നിന്ന് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.പണം കിട്ടാതെ പ്രകോപിതനായി ഷാജി ഭാര്യയുടെ മുഖത്തും കഴുത്തിനും വെട്ടുകയായിരുന്നു. .
ഭാര്യയെ വെട്ടിയശേഷം പ്രതി ഷാജി പാറശാല പൊലീസ് സ്റ്റേഷനില്‍ കീഴടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മീനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.
വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.
സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തൽ. ഏത് സാഹചര്യത്തിലും 80 സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ നിഗമനം. ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.
സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായി. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.
യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്നും എന്നാല്‍ ഇത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.
തന്റെ മണ്ഡലത്തില്‍ 47ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ലൗ ജിഹാദ് വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പിസി ജോര്‍ജിന്റെ വാക്കുകള്‍;
ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണ്. ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല.
ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണ്. സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്.
അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിക്കുന്നു. യൂസഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൊച്ചിയില്‍ നടന് ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം, അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്. ഏപ്രില്‍ 13-ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പിടികൂടി മലയാളി യുവാവ്. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിര്‍ഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച ഏഷ്യക്കാരനെയാണ് ഇടംകാല്‍വെച്ച് വീഴ്ത്തിയത്.
വടകര വള്ളിയോട് പാറപ്പുറത്ത് ജാഫര്‍ ആണ് സമയോചിത ഇടപെടലിലൂടെ കള്ളനെ പിടികൂടിയത്. റോഡില്‍ ആളുകള്‍ ബഹളംവെക്കുന്നതുകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരാള്‍ പൊതിയുമായി അതിവേഗത്തില്‍ ഓടിവരുകയായിരുന്നെന്ന് ജാഫര്‍ പറഞ്ഞു. ”ആദ്യം പിടിക്കാന്‍ ആലോചിച്ചെങ്കിലും തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്നാണ് കാല്‍വെച്ച് വീഴ്ത്തിയത്. വീഴുമ്പോഴേക്കും പിന്നാലെയെത്തിയ ആള്‍ക്കൂട്ടം യുവാവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു”- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
സഹോദരന്റെ മാര്‍ക്കറ്റിലുള്ള ജ്യൂസ് കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു ജാഫര്‍. കള്ളനെ കാല്‍വെച്ച് വീഴ്ത്തുന്നതിന്റെ നിരീക്ഷണ ക്യാമറാദൃശ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ പണം തിരികെ ലഭിച്ച ഉടമ നന്ദിവാക്കുപോലും പറയാതെപോയതില്‍ ജാഫറിന് പരിഭവമുണ്ട്.
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് ആണ് കീഴടങ്ങിയത്. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. കേസില്‍ സജയ് ദത്ത് അടക്കം അഞ്ചു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പതിനഞ്ചുവയസ്സുകാരനായ അഭിമന്യുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്.
പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനാണ് അഭിമന്യൂ. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വൈരാഗ്യത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള പോലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.