സ്വർണ്ണക്കടത്താണെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാമർ ഉപയോഗിച്ച് അടിച്ചു തകർത്തതായി പരാതി. മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെഎം ബഷീർ ആണ് സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുന്നത്. 48 ലക്ഷം രൂപ വിലയുള്ള ‘AUDEMARS PIGUET’ എന്ന കമ്പനിയുടെ ആഢംബര വാച്ചാണ് അടിച്ചു തകർത്തത്.
48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകർത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കൽ സ്വദേശി മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 2.45ന് ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ IX 1952 എന്ന വിമാനത്തിലായിരുന്നു ഇസ്മായിൽ എത്തിയത്.
ഒരു വാച്ചിനുള്ളിൽ എത്ര കിലോ സ്വർണം കടത്താൻ കഴിയുമെന്നാണ് കെഎം ബഷീർ ലൈവിലൂടെ ചോദ്യം ചെയ്തു. വാച്ചിനുള്ളിൽ സ്വർണ്ണം കടത്തുന്നതായി സംശയമുണ്ടെങ്കിൽ വിദഗ്ധരെ വിളിച്ചുവരുത്തി അത് അഴിച്ചു പരിശോധിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടുവർഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് നൽകിയത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കെഎം ബഷീർ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്മായിലിന് നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നഷ്ടപരിഹാരം നൽകുന്നത് വരെ കേസുമായി മുന്നോട്ട് പോകും. കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയർപ്പോർട്ട് കമ്മിറ്റി അതോറിറ്റി കസ്റ്റംസ് സൂപ്രണ്ടിനും പരാതി നൽകിയതായും അഭിഭാഷകനായ കെകെ മുഹമ്മദ് പറഞ്ഞു.
ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കേന്ദ്രം നേതൃത്വം അതൃപ്തി അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ മലക്കംമറിച്ചിൽ.
അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് ഇ. ശ്രീധരൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വി. മുരളീധരൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പാർട്ടി അത്തരമൊരു നിർദേശം വെച്ചാൽ സ്വീകരിക്കും. ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമില്ലെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. ജനസേവനം മാത്രമാണ് തന്‍റെ ലക്ഷ്യം. ഒരു പദവിയും ആഗ്രഹിച്ചല്ല ബി.ജെ.പിയിൽ ചേർന്നതെന്നും ഇ. ശ്രീധരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന്
കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യങ്മൂലത്തിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ഉള്ളത്. കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയില്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കുകൂടി ഈ ഇടപാടുകളില്‍ പങ്കുണ്ട്.
പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
കോണ്‍സുല്‍ ജനറലുമായുള്ള ഇടപെടലുകളില്‍ തര്‍ജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്‌ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് പിന്നിലെ അശ്ലീല വീഡിയോയുടെ ഉറവിടം തേടുകയാണ് പോലീസ്. ചൊവ്വാഴ്ചയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന രമേഷ് ജാർക്കിഹോളിയും ഒരു യുവതിയും ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്നത്. പ്രബലനാണെങ്കിലും ലൈംഗിക പീഡന പരാതി ഉയർന്നതോടെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്നിരിക്കുകയാണ് രമേഷ് ജാർക്കിഹോളിക്ക്. എന്നാൽ, മന്ത്രിയെ കുടുക്കിയ ലൈംഗിക പീഡന പരാതിയിൽ പോലീസിന് കേസെടുക്കാനായിട്ടില്ല. പരാതിക്ക് അടിസ്ഥാനമായ അശ്ലീല വീഡിയോയിൽ ജാർക്കിഹോളിക്കൊപ്പമുള്ള യുവതിയെ കണ്ടെത്താനാകാത്തതാണ് കാരണം.
സംസ്ഥാനത്ത് വലിയ വിവാദമുയർത്തിയാണ് വീഡിയോ പുറത്തെത്തിയത്. തുടർന്ന് മന്ത്രി രാജിവെക്കുകയും ചെയ്തിട്ടും ലൈംഗിക ചൂഷണത്തിനിരയായ യുവതി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്താതെ കേസ് രജിസ്റ്റർ ചെയ്താൽ കോടതിയിൽ നിലനിൽക്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണ് വിവാദമുയർത്തിയ അശ്ലീല വീഡിയോ മാധ്യമങ്ങൾക്കു നൽകിയതും കബൺപാർക്ക് പോലീസിൽ പരാതി നൽകുകയും ചെയ്തത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രമേഷ് ജാർക്കിഹോളി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് രമേശ് കല്ലഹള്ളി നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. മന്ത്രിയെ കുടുക്കാൻ നടന്ന ഹണി ട്രാപ്പ് ആണോയെന്നും സംശയമുയരുന്നുണ്ട്. വീഡിയോയിൽ കാണുന്ന യുവതിയെ തനിക്കറിയില്ലെന്നാണ് ജാർക്കിഹോളിയുടെ നിലപാട്.
പരാതിയിൽ പക്ഷേ, യുവതിയാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന് അന്വേഷണത്തിനായി യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ നൽകാൻ ദിനേശിനോട് വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തനിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ പോലീസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിക്കുകയും ചെയ്തു.
പോലീസ് സുരക്ഷ നൽകിയാൽ മാർച്ച് ഒമ്പതിന് ഹാജരാകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാർക്കിഹോളിക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് തനിക്ക് ഭീഷണി ഫോൺ സന്ദേശങ്ങൾ ലഭിച്ചതായി രമേശ് കല്ലഹള്ളി പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാമനഗർ പോലീസിൽ പരാതി നൽകി.
ഇതിനിടെ, വിവാദമുയർത്തിയ വീഡിയോ എഡിറ്റു ചെയ്യപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വീഡിയോയുടെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്.
ഭര്‍ത്താവിനെ വാടക കൊലയാളികളെ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയായ പോലീസുകാരിയും കാമുകനായ പോലീസുകാരനും ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈ വാസി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്‌നേഹാല്‍, വികാസ് പാഷ്‌തെ എന്നിവരും ഇവര്‍ ഏര്‍പ്പാടാക്കിയ മൂന്ന് വാടക കൊലയാളികളുമാണ് അറസ്റ്റിലായത്.
ഒരേ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന സ്നേഹാലും വികാസും 2014 മുതല്‍ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ വികാസ് സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പാട്ടീല്‍ അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സ്നേഹാല്‍ തീരുമാനിച്ചത്.
വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താനായി കാമുകന്റെ സഹായം തേടിയ പോലീസ് ഉദ്യോഗസ്ഥ ഇതിനായി 2.5 ലക്ഷം രൂപയും കൈമാറുകയും ചെയ്തു. തുടര്‍ന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഫെബ്രുവരി 18-ന് മൂന്നഗസംഘം പാട്ടീലിന്റെ ഓട്ടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച. കുന്നത്തുനാട് അടക്കമുള്ള മണ്ഡലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്‍റി 20 നീക്കം.
കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്‍റി 20 ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കില്ല. ഉചിതമായ സ്ഥാനാര്‍ഥികളെ കണ്ടെത്തിയാല്‍ മറ്റ് എട്ട് മണ്ഡലങ്ങളിലും മല്‍സരത്തിനിറങ്ങുമെന്നും ട്വന്‍റി 20 വ്യക്തമാക്കി
കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്‍റി 20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടുനേടിയതാണ് സംഘടനയുടെ ആത്മവിശ്വാസത്തിന്‍റെ കാതല്‍. വരും ദിവസങ്ങളില്‍ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ട്വന്‍റി 20യുടെ ഭാഗമാകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി
മൂന്നു വർഷം മുൻപ് കേരളത്തെ ഞെട്ടിച്ച കെവിൻ എന്ന യുവാവിന്റെ ദുരഭിമാന കൊലപാതകം, അതേ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും, അതേ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഗുണ്ടാ അക്രമി കഞ്ചാവ് മാഫിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി. അന്ന് അലംഭാവം കാട്ടിയ പൊലീസ് സംഘം ഇന്ന് ഉണർന്നു പ്രവർത്തിച്ചതോടെ മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. കഞ്ചാവ് നൽകാൻ പണം വാങ്ങിയ ശേഷം അക്രമി സംഘത്തെ കരിയിലയും ചപ്പും ചവറും നൽകിയ പറ്റിച്ചതിന്റെ വൈരാഗ്യത്തിനാണ് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്.
വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ ജോസിനെ (24)യാണു ബുധനാഴ്ച രാത്രി ഒമ്പതരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഗുണ്ടാ മാഫിയ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെ നീണ്ടു നിന്ന മാരത്തോൺ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ കൃത്യമായ ഇടപെടലിനൊടുവിൽ ഗുണ്ടാ സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പൊക്കി അകത്താക്കി.
പത്തനംതിട്ട കോയിപ്രം ദ്വാരകയിൽ ലിബിൻ (28), കോയിപ്രം മോളിക്കൽ ചരിവുകാലായിൽ രതീഷ് (26) എന്നിവരെയാണ് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളേജ് മുതൽ തിരുവല്ല വരെ വാഹനത്തെ പിൻതുടർന്നു പ്രതികളെ പിടികൂടിയത്. ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ കൂടി ഇനി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷത്തിലേറെയായി വെള്ളൂരിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികൾ അടങ്ങുന്ന കഞ്ചാവ് മാഫിയ സംഘത്തിനു ജോബിൻ കഞ്ചാവ് വിറ്റത്. കഞ്ചാവ് വിൽക്കുന്നതിനായി പ്രതികൾ അടങ്ങിയ സംഘത്തിൽ നിന്നും ജോബിൻ 25000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം കഞ്ചാവിനു പകരമായി നൽകിയത് ചപ്പും ചവറും അടങ്ങിയ പൊതിയായിരുന്നു.
ഇതിനു പ്രതികാരം ചെയ്യുന്നതിനായാണ് ഗുണ്ടാ മാഫിയ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ എത്തിയത്. തുടർന്നു, ജോബിനെ കണ്ടെത്തിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലം പ്രയോഗിച്ച് ജോബിനെ കാറിനുള്ളിലേയ്ക്കു വലിച്ചു കയറ്റുന്നതും ആക്രമിക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ കോട്ടയം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.
തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുരേഷ് വി. നായർ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നു ഒരു ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുകയും, ഫോണിലേക്കു വന്ന കോൾ പിന്തുടർന്നു പുലർച്ചെ മൂന്നരയോടെ പ്രതികളെ തിരുവല്ലയിൽ നിന്നു പിടികൂടുകയുമായിരുന്നു.
എ.എസ്.ഐ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ , രാഗേഷ്,അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ ,രാധാകൃഷ്ണൻ, ശശികുമാർ ,സോണി, കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ജോർജ് ജേക്കബ്, ജോബിൻസ് ജെയിംസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളിലേക്ക് തുരങ്കം നിർമിക്കാൻ ആലോചന. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ മാറ്റം വരുത്തുന്നത്.
ഇതിന് പുറമെ എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാകും. പുതിയ പദ്ധതി രൂപരേഖ പ്രകാരം പ്രധാനമന്ത്രിയുടെ വീടും ഓഫീസും സൗത്ത് ബ്ലോകിന്റെ ഭാഗത്താണ് വരിക. നോർത്ത് ബ്ലോക് ഭാഗത്താണ് ഉപരാഷ്ട്രപതിയുടെ വസതി. നിലവിൽ ശ്രംശക്തി ഭവൻ നിലനിൽക്കുന്ന സ്ഥലത്താണ് നിർദിഷ്ട എംപി ചേംബർ.
സുരക്ഷക്ക് പുറമെ പുതിയ പാർലമെന്റ് സമുച്ചയം പൊതുജന സൗഹൃദമാക്കുക എന്ന ലക്ഷ്യവും തുരങ്കനിർമാണത്തിന് പിന്നിലുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വിശിഷ്ട വ്യക്തികൾക്ക് മാത്രം പോകാവുന്ന തരത്തിലാകും തുരങ്കത്തിന്റെ നിർമാണം.
ഈ ടണൽ ഒറ്റവരിപ്പാതയായിരിക്കും. ഗോൾഫ് വാഹനങ്ങളാകും യാത്രയ്ക്കായി ഉപയോഗിക്കുക.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റർ നവീകരിക്കാനുള്ള പദ്ധതിയാണ് സെൻട്രൽ വിസ്ത. ഈ പദ്ധതിയ്ക്ക് കീഴിലാണ് പുതിയ പാർലമെന്റ് സമുച്ചയവും സെൻട്രൽ സെക്രട്ടറിയേറ്റും വരിക.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി താപ്സി പന്നുവിന്റെയും വസതികളിൽ നടന്ന പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി ഉദ്യോഗസ്ഥര്‍. രണ്ടാം ദിവസവും നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അനുരാഗ് കശ്യപുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മുൻ ബിസിനസ്സ് പങ്കാളികൾ, താപ്സി പന്നു, രണ്ട് ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ക്വാൻ എന്റർടൈൻമെന്റ്, എക്‌സൈഡ് എന്റർടൈൻമെന്റ് എന്നിവ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 168 നികുതി ഉദ്യോഗസ്ഥർ മുംബൈയിലും പൂനെയിലും 28 സ്ഥലങ്ങളിൽ പരിശോധന നടത്തി. 650 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
പ്രൊഡക്ഷൻ ഹൗസിന്റെ ഷെയർ ട്രാൻസാക്ഷനുകളുടെ കൃത്രിമത്വവും വിലയിരുത്തലും സംബന്ധിച്ച തെളിവുകൾ ലഭിച്ചതായും 350 കോടി രൂപയുടെ നികുതിയിളവ് കണ്ടെത്തിയതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
“യഥാർത്ഥ ബോക്സ് ഓഫീസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനം വരുമാനം വൻതോതിൽ മറച്ചുവച്ചതിന്റെ തെളിവുകൾ കണ്ടെത്തി. ഏകദേശം 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചലച്ചിത്ര സംവിധായകർക്കും ഓഹരി ഉടമകൾക്കുമിടയിൽ പ്രൊഡക്ഷൻ ഹൌസിന്റെ ഓഹരി ഇടപാടുകളിൽ കൃത്രിമത്വം നടന്നതായി തെളിവുകൾ കണ്ടെത്തി. ഏകദേശം 350 കോടി രൂപയുടെ നികുതിയിളവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു,” സെൻട്രൽ ബോർഡിന്റെ വക്താവ് സുരഭി അലുവാലിയ ഡയറക്റ്റ് ടാക്സ് (സിബിഡിടി), പ്രസ്താവനയിൽ പറഞ്ഞു.
പ്രമുഖ നടി അഞ്ച് കോടി രൂപയുടെ ക്യാഷ് രസീത് ലഭിച്ചതിന്റെ തെളിവുകൾ കണ്ടെടുത്തു. വിശദമായ അന്വേഷണം വിശദമാക്കുന്നു. വാര്‍ത്തകുറിപ്പിൽ താപ്സി പന്നുവിന്റെ പേര് വെളിപ്പെുടത്താതെ വകുപ്പ് പറഞ്ഞു.
ബുധനാഴ്ചയാണ് അനുരാഗ് കശ്യപിന്റെയും നടി താപ്സി പാനുവിന്റെയും കശ്യപിന്റെ പ്രൊഡക്ഷൻ ഹൗസ് ഫാന്റം ഫിലിംസിന്റെ പങ്കാളികളുടെ വസതികളിലും മറ്റുമായി ആദായ നികുതി പരിശോധന ആരംഭിച്ചത്. ടാലന്റ് ഏജന്‍സി, അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.
പൗരത്വ നിയമഭേദഗതി, കർഷക പ്രക്ഷോഭം തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും താപ്സി പന്നുവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പലതവണ അനുരാഗ് കശ്യപ് പേരെടുത്ത് വിമർശിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെക്കുറിച്ചുള്ള റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ഈ വിമർശനത്തിനെതിരായുള്ള താപ്സിയുടെ ട്വീറ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഉത്തർപ്രദേശിൽ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ. ഹർദോയ് ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ് സംഭവം.
സർവേഷ് കുമാർ എന്നയാളാണ് മകളെ കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നത്.
മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതിനെ തുടർന്നാണ് കൊലപാതകം. വെട്ടിയെടുത്ത തലയുമായി പിതാവ് സ്റ്റേഷനിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വിഡിയോയിൽ പകർത്തി.
തുടർന്ന് ഇയാളുടെ പേരും സ്ഥലവും പൊലീസുകാർ ചോദിക്കുന്നതും ആരെയാണ് കൊലപ്പെടുത്തിയത് എന്നുള്ള ചോദ്യത്തിന് മകളെയാണെന്നും ഇയാൾ പറയുന്നുണ്ട്.