ഷെറിൻ പി യോഹന്നാൻ

മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ സിനിമ എന്നതിലുപരി ഷാഹി കബീർ എന്ന തിരക്കഥാകൃത്തിന്റെ സിനിമയെന്ന് നായാട്ടിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഒരു പോലീസുകാരൻ ആയതിനാൽ തന്നെ തന്റെ തിരക്കഥയിൽ പോലീസുകാരുടെ ലോകം ആവിഷ്കരിക്കുമ്പോഴുള്ള ശക്തി ‘ജോസഫിൽ’ തെളിഞ്ഞുകാണാം. ഇപ്പോഴിതാ നായാട്ടിലും. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ മികച്ച സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ – അതാണ് ‘നായാട്ട്.’

ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അരങ്ങേറുന്ന കഥയെ മികച്ചതാക്കി മാറ്റാൻ അഭിനേതാക്കളും സംവിധായകനും തിരക്കഥാകൃത്തും വഹിച്ച പങ്കു ചെറുതല്ല. ഒട്ടും വലിച്ചുനീട്ടാതെ, അനാവശ്യ സീനുകൾ ഇല്ലാതെ, ബോറടിപ്പിക്കാതെ രണ്ട് മണിക്കൂർ നേരം പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ചിത്രം. ചെയ്യാത്ത കുറ്റത്തിന് വേട്ടയാടപ്പെടുന്ന മൂന്നു പോലീസുകാരാണ് കേന്ദ്ര കഥാപാത്രങ്ങൾ.

ഏറെ നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം കാണാൻ കഴിഞ്ഞു. ഇമോഷണൽ സീനികളിലൊക്കെ നിമിഷ ജീവിച്ച് അഭിനയിച്ചപ്പോൾ മണിയനെന്ന ജോജുവിന്റെ കഥാപാത്രം സിനിമ കഴിഞ്ഞും പ്രേക്ഷകനെ വേട്ടയാടും. ഒരു പോലീസുകാരന്റെ അന്തർസംഘർഷങ്ങൾ ജോജുവിന്റെ ഭാവപ്രകടനത്തിലൂടെ വ്യക്തമായി തെളിയുന്നുണ്ട്. ജോലിഭാരം കാരണം “അച്ഛനെന്ന് പറഞ്ഞു ഞാൻ എന്റെ മകളുടെ കൂടെ ഒരിടത്തും പോയിട്ടില്ലെന്ന്” മണിയൻ പറയുമ്പോൾ കണ്ടിരിക്കുന്ന ആരുമൊന്ന് അസ്വസ്ഥരാകും.

സമുദായ വോട്ടുകൾ, രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവകൾ ആകേണ്ടി വരുന്ന ഉദ്യോഗസ്ഥർ, സത്യത്തെക്കാൾ ഉപരി കെട്ടിച്ചമച്ചതിനെ കൂട്ടുപിടിക്കുന്ന മാധ്യമങ്ങൾ. ഇവരെല്ലാം സിനിമയിൽ ശക്തമായ രാഷ്ട്രീയം ഒരുക്കിവയ്ക്കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയും വിഷ്ണു വിജയുടെ മികച്ച പശ്ചാത്തലസംഗീതവും സിനിമയുടെ ഡാർക്ക്‌ മൂഡ് നിലനിർത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ‘അപ്പലാളെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.

സമൂഹം ചർച്ച ചെയ്യേണ്ട കാര്യങ്ങൾ വളരെ ആഴത്തിൽ പറഞ്ഞുപോവുകയാണ് ചിത്രം. ഇക്കഴിഞ്ഞ വോട്ടെടുപ്പിന് മുമ്പ് ചിത്രം ഇറങ്ങിയിരുന്നെങ്കിൽ എന്നോർത്തുപോയി. ഹോന്റിങ് ആയൊരു ക്ലൈമാക്സ് ആണ് ചിത്രത്തിന്റേത്. സഹപ്രവർത്തകരോട് പോലും നീതിപുലർത്താൻ സാധിക്കാതെ വരുന്ന പോലീസ് സേനയുടെ അവസ്ഥയെ തുറന്നവതരിപ്പിക്കുകയാണ് ‘നായാട്ട്.’

Last Word – വളരെ എൻഗേജിങ് ആയൊരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ. തിയേറ്ററിൽ തന്നെ കണ്ട് വിജയിപ്പിക്കേണ്ട സിനിമ. മാർട്ടിൻ പ്രക്കാട്ടിന്റെയും കൂട്ടരുടെയും ബ്രില്ല്യന്റ് വർക്ക്‌.