എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേര്‍ന്നതിന് ശേഷമാണ് ചെയര്‍മാന്റെ പ്രതികരണം.
കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മല്‍സരിച്ചത് നാല് സീറ്റുകളിലാണ്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം മാത്രമാണ് ഇടതുമുന്നണി നല്‍കിയത്. ഒരു സീറ്റ് കൂടി കൂടുതല്‍ നല്‍കണമെന്ന അഭ്യര്‍ഥന മുന്നണി സ്വീകരിച്ചില്ല. നീതിയല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പക്ഷെ എല്‍ഡിഎഫില്‍ തുടരും. പുതിയ പാര്‍ട്ടി മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെ രണ്ട് സീറ്റ് വിട്ടുനല്‍കാമെന്ന് ഞങ്ങള്‍ അറിയിച്ചതാണ്. ജോസ് വിഭാഗത്തിന് ചങ്ങനാശേരി ആവശ്യപ്പെടുന്നതിന് അര്‍ഹതയില്ല. അതേ സമയം സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി ഇടതു മുന്നണി കാണരുതെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒരു സീറ്റ് കൂടി നല്‍കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തൊടുപുഴ സീറ്റ് കൂടെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനാതിപത്യ കേരള കോണ്‍ഗ്രസിനുള്ളത്.
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തന്നെ മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് തോറ്റിരുന്നു. 10,905 വോട്ടുകളായിരുന്നു ആന്റണി രാജുവിന്റെ ഭൂരിപക്ഷം. ശിവകുമാര്‍ 46,474 വോട്ടുകലും ആന്റണി രാജു 35,569 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് 34,764 വോട്ടുകള്‍ കരസ്ഥമാക്കി. 805 വോട്ടുകള്‍ മാത്രമായിരുന്നു ആന്റണി രാജുവും ശ്രീശാന്തും തമ്മിലുള്ള വ്യത്യാസം.
ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിയെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിമര്‍ശിച്ചു. സന്തുലിതമായ ഒരു ചര്‍ച്ചക്കുപകരം തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും ഭരണസ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജനായ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഗുര്‍ച്ച് സിംഗിന്റെ പരാതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരാഴ്ചക്കിടെ യുകെയില്‍നിന്ന് ഒരു ലക്ഷത്തിലധികം ഒപ്പുകളാണ് പരാതിക്ക് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മാര്‍ട്ടിന്‍ ഡേ ചര്‍ച്ചക്ക് തുടക്കമിട്ടു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് യുകെ ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്. അവരെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷവും ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കുന്നതും വലിയ ആശങ്കകള്‍ക്ക് കാരണമാണ്. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചിന്തിക്കാന്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രക്ഷോഭം ഇടയാക്കുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഗൗരവമേറിയ കാര്യമാണെന്നും കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അടുത്ത ബന്ധം ബ്രിട്ടന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതിന് ഒരിക്കലും തടസമാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി ഏഷ്യയുടെ ചുമതലയുള്ള സഹമന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു.
അതേസമയം, കണ്‍സര്‍വേറ്റീവ് എംപി തേരേസ വില്ലിയേഴ്‌സ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. യുകെയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനെതിരെ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. യുകെ ജനാധിപത്യത്തിന് എതിരാണെന്ന് എന്നല്ല അതിനര്‍ത്ഥമെന്നായിരുന്നു തേരേസയുടെ പ്രതികരണം.
എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ലണ്ടനിലെ ഹൈകമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. യുകെയില്‍ നിന്നുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്ക് അവര്‍ സാക്ഷികളുമാണ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന കാര്യം എവിടെയും ഉയര്‍ന്നിട്ടില്ലെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറിയസംഘം നടത്തിയ ആഭ്യന്തര ചര്‍ച്ചയെക്കുറിച്ച് സാധാരണഗതിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായം പറയാറില്ല. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സ്‌നേഹത്തെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെയും കണക്കിലെടുക്കാതെ ഇന്ത്യയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അതിലെ തെറ്റ് തീരുത്തേണ്ടതുണ്ടെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാദ്ധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങളിൽ മുൻ സീറ്റുകളിൽ പാസഞ്ചർ എയർബാഗുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചത്.
“വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ഒരു പ്രധാന സുരക്ഷാ സംവിധാനമെന്ന തരത്തിൽ നിർബന്ധിതമാക്കിയിട്ടുണ്ട്, മാത്രമല്ല റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്,” മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
“പുതിയ മോഡലുകളുടെ കാര്യത്തിൽ 2021 ഏപ്രിൽ ഒന്നിനും അതിനുശേഷവും നിർമിക്കുന്ന വാഹനങ്ങൾക്ക് എയർബാഗുകൾ നിർബന്ധമാണ്. നിലവിലുള്ള മോഡലുകളിൽ കാര്യത്തിൽ 2021 ഓഗസ്റ്റ് 31 ന് മുമ്പ് എയർബാഗുകൾ ഘടിപ്പിക്കണം” എന്ന് മന്ത്രാലയം അനുശാസിക്കുന്നു.
കാറുകളിലെ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.
യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?
2021 ഏപ്രിൽ ഒന്നു മുതൽ പുതിയ മോഡലുകൾക്കും 2021 ജൂൺ ഒന്നു മുതൽ നിലവിലുള്ള വാഹനങ്ങൾക്കും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് 2020 ഡിസംബർ 29 ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൊതു ചർച്ചയ്ക്കായി മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2019 ജൂലൈ മുതൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്ത് എയർബാഗുകൾ നിർബന്ധമാണ്.
എം 1 വിഭാഗത്തിൽ പെടുന്ന അഥവാ എട്ടിൽ കൂടുതൽ സീറ്റ് ഇല്ലാത്ത യാത്രാ വാഹനങ്ങളിൽ നിലവിലുള്ള എല്ലാ മോഡലുകൾക്കും ഏറ്റവും പുതിയ ഉത്തരവ് ബാധകമാണ്. മാരുതി സുസുക്കി ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ-ആർ ഹ്യുണ്ടായ് സാൻട്രോ, ഡാറ്റ്സൺ റെഡി-ഗോ, മഹീന്ദ്ര ബൊലേറോ തുടങ്ങിയവയുടെ ബേസ് മോഡലുകൾ ഒരു വശത്ത് എയർബാഗ് ഇല്ലാതെയാണ് വിൽക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ മോഡലുകൾ പുതുക്കേണ്ടിവരും. അതിനായി നിർമാതാക്കൾക്ക് 2021 ഓഗസ്റ്റ് 31 വരെ സമയമുണ്ട്.
ലോകത്തിലെ ആകെ റോഡ് അപകടത്തിൽ 10ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. മുന്നിലുള്ള രണ്ടാമത്തെ സീറ്റിലും എയർബാഗ് വരുന്നതോടെ അപകടമുണ്ടായാൽ ആഘാതത്തിന്റെ തീവ്രത കുറച്ചുകൊണ്ട് സുരക്ഷാ നില മെച്ചപ്പെടുത്താനാവും. ഒപ്പം ഡ്രൈവറുടെ അരികിലിരിക്കുന്ന യാത്രക്കാർക്ക് അധിക പരിരക്ഷ ലഭിക്കും.
വാഹനം കൂട്ടിയിടിക്കുമ്പോൾ യാത്ര ചെയ്യുന്നയാൾക്കും ഡാഷ്‌ബോർഡിനും ഇടയിൽ ഒരു സംരക്ഷണ പ്രതലമായി ഈ എയർബാഗ് വികസിച്ചുവരും. മിതമായതും കഠിനമായതുമായ തരത്തിൽ വാഹനത്തിന്റെ മുൻഭാഗം ഇടിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ തലയും നെഞ്ചും വാഹനത്തിലെ കഠിനമായ ഭാഗങ്ങളിൽ ഇടിക്കുന്നതിൽ നിന്ന് തടയുന്ന തരത്തിലാണ് ഫ്രണ്ട് എയർബാഗുകൾ രൂപകൽപ്പന ചെയ്തത്.
ഓരോ ദിവസവും 415 പേർ റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യത്ത്, ഒരു എയർബാഗ് അക്ഷരാർത്ഥത്തിൽ ജീവൻ സംരക്ഷിക്കാനുള്ള ഒരു മാർഗം ആകാം. യുഎസിൽ ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) നടത്തിയ ഗവേഷണത്തിൽ 44,869 പേരുടെ ജീവൻ ഫ്രണ്ടൽ എയർബാഗുകൾ കാരണം രക്ഷിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻഭാഗം ഇടിച്ചുള്ള അപകടങ്ങളിൽ ഡ്രൈവർ മരണപ്പെടാനുള്ള സാധ്യത 29 ശതമാനവും ഫ്രണ്ട് സീറ്റ് യാത്രക്കാരുടേത് 32 ശതമാനവും കുറയ്ക്കാൻ ഫ്രണ്ട് എയർബാഗുകൾക്ക് കഴിയും. മുൻവശം ഇടിച്ചുള്ള അപകടങ്ങളിൽ മരണസാധ്യത 61 ശതമാനം കുറയ്ക്കാൻ എയർബാഗുകളും സീറ്റ് ബെൽറ്റുകളും ഒരുമിച്ച് ഉപയോഗിക്കുന്നത് സഹായിക്കുന്നുവെന്ന് എൻഎച്ച്‌ടിഎസ്‌എ കണക്കാക്കുന്നു. എയർബാഗുകൾ മാത്രം 34 ശതമാനം കുറയ്ക്കുന്നുവെന്നും എൻഎച്ച്‌ടിഎസ്‌എ പറയുന്ന.
സർക്കാരിന്റെ തീരുമാനം പ്രകാരം തീർച്ചയായും ചെലവ് അധികം വരും. ആ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടിവരും. സർക്കാർ തീരുമാനത്തിന്റെ ഫലമായി മാറ്റം വരുത്തുന്ന വേരിയന്റുകളുടെ വില 5,000-8,000 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എയർബാഗ് പോലുള്ള ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾക്ക് വേണ്ടിയാണെന്ന് പരിഗണിക്കുമ്പോൾ ചെറിയ വിലയാണിത്.
ഒരു വർഷം മുമ്പ് കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് രാഹുൽ ഗാന്ധി. സിന്ധ്യ കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകേണ്ട ആളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ബിജെപിയിലെ ബാക്ക് ബെഞ്ചർ മാത്രമാണെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമായിരുന്നു സിന്ധ്യയ്ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ.
“ബിജെപിയില്‍ അദ്ദേഹം പിന്‍സീറ്റിലാണ് ഇരിക്കുന്നത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നമുക്കൊപ്പവും,” രാഹുല്‍ പറഞ്ഞു. ആരേയും കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് തടയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട് പോകുന്നവരെ നിര്‍ബന്ധിപ്പിച്ച് നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാഹുൽ അത്തരം പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബി വി പറഞ്ഞു.
“ആരാണ് പാർട്ടിയിലേക്ക് വരുന്നത്, ആരാണ് പോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ബിജെപിക്കും ആർഎസ്‌എസിനുമെതിരെ പോരാടാനും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.”
2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 22 എംഎല്‍എമാരും സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.
എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു. ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ.
എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ കണ്ണ്.
എന്നാൽ, പൂഞ്ഞാർ സീറ്റ് സിപിഎം നേരത്തെ തന്നെ ജോസ് വിഭാഗത്തിനു നൽകി. പിന്നാലെ, ചങ്ങനാശേരി കേന്ദ്രീകരിച്ചായി ചർച്ചകൾ. ഈ സീറ്റും തങ്ങൾക്ക് വേണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി. കാഞ്ഞിരപ്പള്ളി വിട്ടു നൽകണമെങ്കിൽ ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന് കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. ഒന്നിലേറെ തവണ വിഷയം ചർച്ച ചെയ്തെങ്കിലും ഇരു വിഭാഗവും വഴങ്ങാൻ കൂട്ടാക്കിയില്ല.
ഒടുവിൽ, തിങ്കളാഴ്ച കേരള കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചകൾക്കു പിന്നാലെ സീറ്റ് അവർക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇതിനോട് സിപിഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. ചങ്ങനാശേരിയും ലഭിക്കാതെ വരുന്നതോടെ പാർട്ടി സെക്രട്ടറിയുടെ നാട്ടിൽ സിപിഐ കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങി. കോട്ടയത്ത് വൈക്കത്ത് മാത്രമാണ് സിപിഐയ്ക്ക് സീറ്റുള്ളത്.
സിപിഎം കേരള കോൺഗ്രസിന് നൽകുന്ന അമിത സ്വീകാര്യതയും ഇതിനെല്ലാം സിപിഐ നേതൃത്വം വഴങ്ങുന്നതുമാണ് സിപിഐ അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെയും യുവജന വിദ്യാർഥി സംഘടനകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലുമെല്ലാം അണികൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്.
ജോസ് കെ.മാണിയിൽ നിന്ന് കോടികൾ വാങ്ങിയാണ് സിപിഐയും സിപിഎമ്മിന്റെ നീക്കങ്ങളോട് മൗനം പാലിക്കുന്നത് എന്നുവരെ നീളുന്ന വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. കഴിഞ്ഞ തവണ 27 സീറ്റിൽ 19ഉം ജയിച്ച് സിപിഐ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണ. സിപിഐ നിലപാട് മയപ്പെടുത്തിയതോടെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്.
ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥി എന്ന് ഉറപ്പായിട്ടുണ്ട്. മാണി യുഡിഎഫ് ഒപ്പം നിന്നപ്പോൾ കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസിന് വേണ്ടി അവസാന നിമിഷം സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിൽ നിന്നും എൽഡിഎഫ് ഒപ്പം നിന്നു സ്വന്തം മണ്ഡലമായ ചങ്ങനാശേരി നേടിയെടുത്തു 100 ശതമാനം വിജയപ്രതീക്ഷയിലാണ് ജോബ് മൈക്കിളും എൽഡിഎഫും.
കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നൽകുകയും ചെയ്യും. 13 സീറ്റിലാണ് കേരള കോൺഗ്രസ്-എം മത്സരിക്കുക. അതേസമയം, സിപിഐ 25 സീറ്റിലായിരിക്കും രംഗത്തിറങ്ങുക.
തർക്കങ്ങളില്ലാതെ പൂർത്തിയാകുമെന്ന് കരുതിയ സീറ്റ് ചർച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റിൽ തട്ടിയാണ് നീണ്ടുപോയിരുന്നത്. കോട്ടയത്ത് ഇനി സിപിഐക്ക് വൈക്കം മാത്രമായിരിക്കും മത്സരിക്കുന്ന മണ്ഡലം. കണ്ണൂരിൽ സിപിഐക്ക് സീറ്റില്ല.
ഭ്രമം സിനിമയിൽ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്ഷനു വേണ്ടി രവി കെ ചന്ദ്രൻ, സിവി സാരഥി, ബാദുഷ എൻഎം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണ രൂപം
“ബഹുമാന്യരെ ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് ശക്തമായി എതിർക്കുന്നു.
ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാധ്യമങ്ങളിൽ വരുകയും ചെയ്തു.
അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു. അവർ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകാനും എഴുത്തുക്കാരനും നിർമ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴിൽ ഞങ്ങൾക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ്, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.
എന്ന് ഞങ്ങൾ താഴ്ചയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ശ്രീ പഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.”
കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ–സീവോട്ടര്‍ സര്‍വേ. 82 സീറ്റുകളിൽ എല്‍ഡിഎഫ് വിജയിച്ചേക്കാം. യുഡിഎഫിന് 56 സീറ്റുകള്‍ ലഭിക്കാം. അതേസമയം, ബിജെപിയുടെ നേട്ടം ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. എൽഡിഎഫിന്റെ വോട്ട് വിഹിതം 2016ലെ 43.5 ശതമാനത്തിൽ നിന്ന് 2021 ൽ 42.9 ശതമാനമാകാം. യുഡിഎഫിന്റെ വോട്ട് വിഹിതം 2016 ൽ 38.8 ശതമാനത്തിൽ നിന്ന് 37.6 ആയി കുറയാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ 42.34 ശതമാനം ആളുകൾ വളരെയധികം സംതൃപ്തരാണ്. സംസ്ഥാനത്ത് 36.36 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്. 39.66 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്. സർവേയിൽ 55.84 ശതമാനം പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചപ്പോൾ 31.95 ശതമാനം പേർ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്.
എറണാകുളം പറവൂരില്‍ മോളി എന്ന വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് പറവൂര്‍ സെക്ഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
2018 മാര്‍ച്ച് മാസം 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.
ഉറങ്ങിക്കിടന്ന മോളിയെ പുലര്‍ച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെല്‍ അടിച്ച് ഉണര്‍ത്തുകയായിരുന്നു. ബെല്‍ അടിക്കുന്നതിനു മുൻപ് വീടിനു മുന്നിലെ ബള്‍ബ് ഇയാള്‍ ഊരിമാറ്റി. മോളി വാതില്‍ തുറന്നപ്പോള്‍ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്.
ഐപിസി സെക്ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളുിവു നളിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക മോളിയുടെ മകന് നനല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.